വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദിക്കുന്നു

ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമുണ്ടെങ്കിൽ എനിക്ക്‌ എന്ത്‌ ചെയ്യാൻ കഴിയും? (ഭാഗം 3)

ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമുണ്ടെങ്കിൽ എനിക്ക്‌ എന്ത്‌ ചെയ്യാൻ കഴിയും? (ഭാഗം 3)

 നല്ല ചുറുചുറുക്കും ഉത്സാഹവും തോന്നുന്ന ഒരു കാലഘട്ടമാണ്‌ കൗമാരം. എന്നാൽ, ഈ പ്രായത്തിലുള്ള ചിലർ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നു. നിങ്ങളുടെ കാര്യത്തിൽ ഇത്‌ സത്യമാണോ? എങ്കിൽ, യഹോവയുടെ സാക്ഷികളായ വ്‌ലോറിയ, ജസ്റ്റിൻ, നിസ എന്നിവരുടെ അനുഭവങ്ങൾ നിങ്ങൾക്ക്‌ പ്രചോദനമേകും. അനുദിനം മോശമായിക്കൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുമായി അവർ പൊരുത്തപ്പെട്ടുപോകുന്നത്‌ എങ്ങനെയെന്ന്‌ ശ്രദ്ധിക്കുക.

 വ്‌ലോറിയ

 14 വയസ്സുള്ളപ്പോൾമുതൽ ഫൈബ്രോമയാൾജിയ (ശരീരമാസകലം വേദനയുണ്ടാക്കുന്ന ഒരു രോഗം) എന്ന രോഗത്തിന്‌ അടിമയാണ്‌ ഞാൻ. 20 വയസ്സ്‌ ആയപ്പോഴേക്കും ആർത്രൈറ്റിസ്‌, ലൂപസ്‌, ലൈം എന്നീ രോഗങ്ങളും എന്നെ ബാധിച്ചു. എല്ലായ്‌പോഴും തളർച്ച അനുഭവപ്പെടുന്നതിനാൽ ആഗ്രഹിക്കുന്ന കാര്യങ്ങളൊന്നും എനിക്ക്‌ ചെയ്യാൻ കഴിയില്ല. ചില സമയങ്ങളിൽ അരമുതൽ താഴേയ്‌ക്ക്‌ തളർന്നുപോകുകയും എനിക്ക്‌ വീൽച്ചെയറിന്റെ സഹായം വേണ്ടിവരികയും ചെയ്യും.

 ഒന്ന്‌ എഴുതുകയോ ഒരു പാത്രത്തിന്റെ അടപ്പ്‌ എടുത്ത്‌ മാറ്റുകയോ പോലുള്ള നിസ്സാരകാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരുമ്പോൾ എനിക്ക്‌ അനുഭവപ്പെടുന്ന മാനസികസമ്മർദം ആണ്‌ ഇതിനെക്കാളൊക്കെ എന്നെ ബാധിക്കുന്നത്‌. കുട്ടികളെല്ലാം ഓടിച്ചാടി നടക്കുന്നതു കാണുമ്പോൾ “എനിക്ക്‌ അങ്ങനെയൊന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ, ഞാൻ ഒരു പരാജയമാണ്‌” എന്നൊക്കെ ചിന്തിക്കാറുണ്ട്‌.

 സന്തോഷകരമെന്നു പറയട്ടെ, എന്റെ കുടുംബാംഗങ്ങൾ മാത്രമല്ല, ഞാൻ സഹവസിക്കുന്ന യഹോവയുടെ സാക്ഷികളുടെ സഭയിലെ സഹോദരങ്ങളും എനിക്കുവേണ്ട സഹായം ചെയ്‌തുതരാറുണ്ട്‌. സഭയിലുള്ളവർ മിക്കപ്പോഴും എന്നെ സന്ദർശിക്കുന്നതിനാൽ ഒറ്റയ്‌ക്കാണെന്ന തോന്നൽ എനിക്കില്ല. പലരും എന്നെ കൂടിവരവുകൾക്ക്‌ ക്ഷണിക്കാറുണ്ട്‌, വീൽച്ചെയറിൽനിന്ന്‌ എഴുന്നേൽപ്പിച്ച്‌ കാറിൽ കയറ്റാനും ഇറക്കാനും ഒക്കെ ബുദ്ധിമുട്ടാണെങ്കിൽപ്പോലും!

 ആരോഗ്യപ്രശ്‌നങ്ങളുടെ ബുദ്ധിമുട്ട്‌ എത്രത്തോളമുണ്ടെന്ന്‌ അറിയാവുന്നതിനാൽ സഭയിലെ പ്രായമേറിയവരിൽനിന്ന്‌ വിശേഷാൽ എനിക്ക്‌ സഹായം ലഭിക്കുന്നു. നമ്മുടെ പരിമിതികൾ അംഗീകരിക്കേണ്ടതുണ്ടെന്നും മറ്റുള്ളവരെപ്പോലെ കാര്യങ്ങൾ ചെയ്യാൻ കഴിയാത്തതിൽ കുറ്റബോധം തോന്നേണ്ടതില്ലെന്നും മനസ്സിലാക്കാൻ അവർ എന്നെ സഹായിച്ചു. സഭയിലായിരിക്കുമ്പോഴും ശുശ്രൂഷയിലായിരിക്കുമ്പോഴും ആണ്‌ ഞാൻ ഏറ്റവും അധികം സന്തോഷവതിയായിരിക്കുന്നതെന്ന്‌ എനിക്ക്‌ ആത്മാർഥമായി പറയാൻ കഴിയും. (എബ്രായർ 10:25) രോഗങ്ങൾ ഉണ്ടെങ്കിലും അത്തരം സന്ദർഭങ്ങളിൽ, മറ്റുള്ളവരെപ്പോലെയുള്ള ഒരു ആൾ തന്നെയാണു ഞാനും എന്ന്‌ എനിക്ക്‌ തോന്നാറുണ്ട്‌.

 പ്രയാസങ്ങൾ സഹിക്കേണ്ടതിന്‌ ആവശ്യമായ സഹായങ്ങൾ യഹോവ നമുക്ക്‌ ചെയ്‌തുതരുമെന്ന കാര്യം ഞാൻ എപ്പോഴും മനസ്സിൽപ്പിടിക്കുന്നു. ഉദാഹരണത്തിന്‌, ഒരു വ്യക്തിയിലെ ബാഹ്യമനുഷ്യൻ ക്ഷയിച്ചുകൊണ്ടിരിക്കുന്നെങ്കിലും ആന്തരികമനുഷ്യൻ “ഓരോ ദിവസവും പുതുക്കപ്പെടുകയാണ്‌” എന്ന്‌ ബൈബിൾ പറയുന്നു. (2 കൊരിന്ത്യർ 4:16) അതുതന്നെയാണ്‌ എനിക്ക്‌ അനുഭവപ്പെടുന്നതും!

 ചിന്തിക്കാൻ: ഗുരുതരമായ ഏതെങ്കിലും ഒരു രോഗം നിമിത്തം നിങ്ങൾ വേദന അനുഭവിക്കുകയാണെങ്കിൽ മറ്റുള്ളവരിൽനിന്ന്‌ സഹായം സ്വീകരിക്കേണ്ടത്‌ എന്തുകൊണ്ട്‌? നിങ്ങൾ ആരോഗ്യവാനാണെങ്കിൽ, രോഗിയായ ഒരു വ്യക്തിയെ എങ്ങനെ സഹായിക്കാൻ കഴിയും?—സുഭാഷിതങ്ങൾ 17:17.

 ജസ്റ്റിൻ

 ഞാൻ താഴെ വീണു. എനിക്ക്‌ എഴുന്നേൽക്കാനാകുന്നില്ല. നെഞ്ചിന്‌ ഭാരം അനുഭവപ്പെടുന്നതുകൊണ്ട്‌ എനിക്ക്‌ അനങ്ങാനായില്ല. പെട്ടെന്നുതന്നെ എന്നെ അടിയന്തിരവിഭാഗത്തിലേക്ക്‌ മാറ്റി. എന്റെ പ്രശ്‌നം എന്താണെന്ന്‌ ഡോക്‌ടർമാർക്ക്‌ ആദ്യമൊന്നും പിടികിട്ടിയില്ല. ഈ സംഭവം പലതവണ ആവർത്തിച്ചു. ഒടുവിൽ അവർ ഒരു നിഗമനത്തിൽ എത്തിച്ചേർന്നു—ലൈം എന്ന രോഗം.

 ലൈം രോഗം എന്റെ നാഡീവ്യൂഹത്തെ ഒന്നാകെ ബാധിച്ചു. ചികിത്സ ആരംഭിച്ചിട്ട്‌ വളരെ വർഷങ്ങളായെങ്കിലും പലപ്പോഴും എനിക്ക്‌ നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ വിറയൽ ഉണ്ടാകാറുണ്ട്‌. ചില ദിവസങ്ങളിൽ എന്റെ ശരീരം മുഴുവനും വേദനയായിരിക്കും. ചിലപ്പോൾ, വിരലുകൾപ്പോലും ഒന്നു ചലിപ്പിക്കാൻ കഴിയില്ല. സന്ധികളെല്ലാം ദ്രവിച്ചുപോയതുപോലെയാണ്‌ എനിക്ക്‌ അനുഭവപ്പെടുന്നത്‌.

 ‘ഇത്ര ചെറുപ്പത്തിൽത്തന്നെ ഒരു രോഗിയായല്ലോ’ എന്ന്‌ ഞാൻ എപ്പോഴും ചിന്തിക്കുമായിരുന്നു. അത്‌ എന്നിൽ ദേഷ്യവും ഈർഷ്യയും ഉളവാക്കി. “ഈ അവസ്ഥയിലൂടെ കടന്നുപോകാൻ അനുവദിച്ചത്‌ എന്തുകൊണ്ടാണ്‌” എന്ന്‌ ഓരോ ദിവസവും ദൈവത്തോട്‌ ഞാൻ കണ്ണുനീരോടെ ചോദിക്കുമായിരുന്നു. ദൈവം എന്നെ ഉപേക്ഷിച്ചിരിക്കുകയാണ്‌ എന്നുപോലും ഞാൻ ചിന്തിക്കാൻ തുടങ്ങി. എന്നാൽ, ആ സമയത്താണ്‌ ബൈബിളിൽ പറഞ്ഞിരിക്കുന്ന ഇയ്യോബിനെക്കുറിച്ച്‌ ഞാൻ ചിന്തിച്ചത്‌. തനിക്ക്‌ ഇത്രമാത്രം പ്രയാസങ്ങൾ നേരിടേണ്ടിവന്നത്‌ എന്തുകൊണ്ടാണ്‌ എന്ന്‌ പൂർണമായി മനസ്സിലാക്കാൻ ഇയ്യോബിനായില്ല. എന്നിട്ടും, ഇയ്യോബ്‌ ദൈവത്തോട്‌ വിശ്വസ്‌തനായി നിലകൊണ്ടു. ഇത്രയധികം സങ്കീർണമായ പ്രശ്‌നങ്ങൾ അഭിമുഖീകരിച്ച ഇയ്യോബിന്‌ അത്‌ സാധിച്ചെങ്കിൽ എനിക്കും എന്തുകൊണ്ട്‌ ആയിക്കൂടാ എന്നു ഞാൻ ചിന്തിച്ചു.

 സഭയിലെ മൂപ്പന്മാരുടെ പിന്തുണ എനിക്ക്‌ വേണ്ടുവോളം ഉണ്ടായിരുന്നു. അവർ എപ്പോഴും എന്റെ രോഗവിവരം അന്വേഷിക്കും. മൂപ്പന്മാരിൽ ഒരാൾ, എപ്പോൾ വേണമെങ്കിലും അദ്ദേഹത്തോട്‌ സംസാരിക്കാനുള്ള അനുവാദം തന്നു, അസമയത്തുപോലും! ഇത്തരം നല്ല സുഹൃത്തുക്കളെ തന്നതിന്‌ ഞാൻ എല്ലാ ദിവസവും യഹോവയോട്‌ എന്റെ നന്ദി പറയാറുണ്ട്‌.—യെശയ്യാവു 32:1, 2.

 ഗുരുതരമായ ഒരു രോഗാവസ്ഥയിലാണ്‌ നമ്മളെങ്കിൽ ഈ സാഹചര്യത്തെക്കുറിച്ച്‌ യഹോവ ബോധവാനാണ്‌ എന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ചില സമയങ്ങളിൽ നമ്മൾ മറന്നുപോകുന്നു. ബൈബിൾ പറയുന്നു: “നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും.” (സങ്കീർത്തനം 55:22) അതുതന്നെയാണ്‌ ഞാൻ ഓരോ ദിവസവും ചെയ്യാൻ ശ്രമിക്കുന്നതും.

 ചിന്തിക്കാൻ: ഒരു ആരോഗ്യപ്രശ്‌നം നിങ്ങൾക്കുണ്ടെങ്കിൽ മറ്റുള്ളവർക്ക്‌ എങ്ങനെ നിങ്ങളെ സഹായിക്കാൻ കഴിയും?—സുഭാഷിതങ്ങൾ 24:10; 1 തെസ്സലോനിക്യർ 5:11.

 നിസ

 എന്റെ കൗമാരപ്രായത്തിലാണ്‌, സന്ധികളെ ക്ഷയിപ്പിക്കുന്ന മാർഫൻ സിൻഡ്രോം എന്ന രോഗം എനിക്കുണ്ടെന്ന്‌ കണ്ടെത്തുന്നത്‌. ഈ രോഗം ഹൃദയത്തെയും കണ്ണുകളെയും മറ്റ്‌ പ്രധാനപ്പെട്ട അവയവങ്ങളെയും ബാധിക്കുന്നു. എല്ലാ ദിവസവും എനിക്ക്‌ വേദന ഇല്ലെങ്കിലും വന്നുകഴിഞ്ഞാൽ അത്‌ കഠിനമായിരിക്കും.

 എനിക്ക്‌ രോഗമുണ്ടെന്ന്‌ അറിഞ്ഞ ആ നിമിഷം ഞാൻ പൊട്ടിക്കരഞ്ഞു. ഇന്ന്‌ ആസ്വദിക്കുന്ന പല കാര്യങ്ങളും എനിക്ക്‌ ഭാവിയിൽ ചെയ്യാനാവില്ലല്ലോ എന്നോർത്ത്‌ ഞാൻ വളരെ വിഷമിച്ചു. ഉദാഹരണത്തിന്‌, ഡാൻസ്‌ ചെയ്യുന്നത്‌ എനിക്ക്‌ വളരെയധികം ഇഷ്ടമാണ്‌. എന്നാൽ വരുംദിനങ്ങളിൽ ഒരുപക്ഷെ, വേദന കാരണം ഡാൻസ്‌ ചെയ്യാനോ എന്തിന്‌, ഒന്നു നടക്കാൻപോലും കഴിയുമോ എന്ന്‌ ഞാൻ ചിന്തിച്ചു. ഭാവിയെക്കുറിച്ച്‌ ഓർത്തപ്പോൾ എനിക്ക്‌ വല്ലാത്ത പേടി തോന്നി.

 ഈ സാഹചര്യത്തിൽ എന്റെ ചേച്ചി എനിക്ക്‌ വലിയ ഒരു താങ്ങായിരുന്നു. എന്നിലേക്കുതന്നെ ഉൾവലിയുന്ന ആ സാഹചര്യത്തിൽനിന്ന്‌ കരകയറാൻ ചേച്ചി എന്നെ സഹായിച്ചു. ഭയപ്പാടോടെ ജീവിക്കരുതെന്നും അത്‌ നമ്മുടെ ജീവിതം തകർക്കുമെന്നും ചേച്ചി എനിക്ക്‌ പറഞ്ഞുതന്നു. മാത്രമല്ല, പ്രാർഥനയിൽ ഉറ്റിരിക്കാനും ചേച്ചി എന്നെ പ്രോത്സാഹിപ്പിച്ചു. കാരണം, നമ്മൾ ആയിരിക്കുന്ന സാഹചര്യത്തെക്കുറിച്ച്‌ പൂർണമായി അറിയാവുന്നത്‌ യഹോവയ്‌ക്ക്‌ മാത്രമാണ്‌!—1 പത്രോസ്‌ 5:7.

 എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ച തിരുവെഴുത്താണ്‌ സങ്കീർത്തനം 18:6. അത്‌ ഇങ്ങനെ പറയുന്നു: “എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു; സഹായത്തിനായി ഞാൻ നിരന്തരം എന്റെ ദൈവത്തെ വിളിച്ചു. ദൈവം ആലയത്തിൽനിന്ന്‌ എന്റെ സ്വരം കേട്ടു. സഹായത്തിനായുള്ള എന്റെ നിലവിളി ദൈവത്തിന്റെ കാതിലെത്തി.” യഹോവയോട്‌ പ്രാർഥിക്കുകയും സഹിച്ചുനിൽക്കാനുള്ള ശക്തിക്കായി അപേക്ഷിക്കുകയും ചെയ്യുമ്പോൾ യഹോവ കേൾക്കുമെന്നും എനിക്ക്‌ ഉത്തരമരുളുമെന്നും മനസ്സിലാക്കാൻ ആ തിരുവെഴുത്ത്‌ എന്നെ സഹായിച്ചു. എന്നെ സഹായിക്കാനായി എല്ലായ്‌പോഴും യഹോവയുണ്ട്‌.

 ഉണ്ടായ ഒരു ദുരന്തത്തെപ്രതി സങ്കടം തോന്നുകയോ മനസ്സ്‌ ഇടിഞ്ഞുപോകുകയോ ചെയ്യുന്നത്‌ സ്വാഭാവികം മാത്രമാണെന്നു ഞാൻ പഠിച്ചു. എന്നാൽ, അത്തരം വികാരങ്ങൾ നമ്മുടെ ജീവിതത്തെ തകർക്കാനോ ദൈവവുമായുള്ള ബന്ധത്തെ ബാധിക്കാനോ അനുവദിക്കാതിരിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. കാരണം, നമ്മുടെ പ്രശ്‌നങ്ങൾക്കുള്ള ഉത്തരവാദി ദൈവമല്ല, ജീവിതത്തിൽ ദൈവത്തിന്‌ ഒന്നാം സ്ഥാനം കൊടുക്കുന്നെങ്കിൽ ദൈവം നമ്മെ ഉപേക്ഷിക്കുകയുമില്ല.—യാക്കോബ്‌ 4:8.

 ചിന്തിക്കാൻ: നമ്മുടെ കഷ്ടപ്പാടുകൾക്ക്‌ ദൈവമാണോ ഉത്തരവാദി?—യാക്കോബ്‌ 1:13.