യുവജനങ്ങൾ ചോദിക്കുന്നു
ലൈംഗികപീഡനം—ഞാൻ അറിഞ്ഞിരിക്കേണ്ടത്?—ഭാഗം 1: മുൻകരുതലുകൾ
എന്താണ് ലൈംഗികപീഡനം?
ഈ പദത്തിന് പ്രദേശങ്ങൾക്കനുസരിച്ച് അർഥവ്യത്യാസം കണ്ടേക്കാമെങ്കിലും ഒരു വ്യക്തി ആഗ്രഹിക്കാത്ത ലൈംഗികസമ്പർക്കത്തെയാണ് ഇത് പൊതുവെ അർഥമാക്കുന്നത്. ഇതിൽ ഒരുപക്ഷേ, ബലപ്രയോഗവും ഉൾപ്പെട്ടേക്കാം. കുട്ടികളെയോ കൗമാരപ്രായക്കാരെയോ ദുരുപയോഗം ചെയ്യുന്നത്, അടുത്ത ബന്ധുക്കളോടുള്ള ലൈംഗികദുഷ്പെരുമാറ്റം, ബലാത്സംഗം എന്നിവയ്ക്കു പുറമെ വിശ്വസിക്കാവുന്ന ആളുകളിൽനിന്നുള്ള—ഡോക്ടർമാർ, അധ്യാപകർ, മതാചാര്യന്മാർ പോലെയുള്ളവരുടെ—ദുഷ്പെരുമാറ്റവും ഇതിൽ ഉൾപ്പെട്ടേക്കാം. നടന്ന സംഭവം പുറംലോകം അറിയരുതെന്നും അക്രമികൾ ഭീഷണിപ്പെടുത്താറുണ്ട്.
ഒരു കണക്കനുസരിച്ച് ഓരോ വർഷവും ഐക്യനാടുകളിൽ മാത്രം രണ്ടര ലക്ഷത്തിലധികം ആളുകളാണ് ലൈംഗികമായ ആക്രമണങ്ങൾക്ക് വിധേയരാകുന്നത്. ഇതിൽ പകുതിയോളം പേരും 12-നും 18-നും ഇടയ്ക്ക് പ്രായമുള്ളവരാണ്.
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്?
ലൈംഗികാതിക്രമത്തെ ബൈബിൾ കുറ്റപ്പെടുത്തുന്നു. ഏകദേശം 4,000 വർഷം മുമ്പ് യഹോവ ഒരു നഗരത്തെ നശിപ്പിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ബൈബിൾ പറയുന്നു; സൊദോം എന്ന ആ നഗരത്തെ സന്ദർശിക്കാനെത്തിയ രണ്ടു പുരുഷന്മാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന് വിട്ടുതരാൻ ലൈംഗികഭ്രാന്തുപിടിച്ച അവിടത്തെ ജനക്കൂട്ടം ആവശ്യപ്പെട്ടു. (ഉല്പത്തി 19:4-13) പിന്നീട് 500 വർഷത്തിനു ശേഷം ദൈവം മോശയ്ക്കു കൊടുത്ത നിയമത്തിൽ അടുത്ത കുടുംബാംഗങ്ങളോടുള്ള ലൈംഗികദുഷ്പെരുമാറ്റവും ബന്ധുവേഴ്ചയും നിരോധിച്ചിരുന്നു.—ലേവ്യപുസ്തകം 18:6.
ലൈംഗികാതിക്രമങ്ങളിൽ ഭൂരിഭാഗവും പരിചയമുള്ളവരിൽനിന്നാണ് നേരിടേണ്ടിവരുന്നത്. “ബലാത്സംഗകേസുകളിൽ മൂന്നിൽ രണ്ടെണ്ണത്തിലും ഇരയായ വ്യക്തിയുടെ പരിചയക്കാരാണ് ഉൾപ്പെട്ടിരിക്കുന്നത്. അല്ലാതെ, എവിടെയെങ്കിലും പതുങ്ങിയിരുന്ന് ഇരയുടെമേൽ ചാടിവീഴുന്ന ഒരു അപരിചിതൻ ആയിരിക്കില്ല” എന്ന് ലൈംഗിക വിഷയങ്ങൾ കുട്ടികളോടു എങ്ങനെ സംസാരിക്കാം? (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
ലൈംഗികാതിക്രമങ്ങൾക്ക് ലിംഗഭേദമില്ല. ഐക്യനാടുകളിൽ പത്തു ശതമാനത്തോളം പുരുഷന്മാർ ഇതിന് ഇരയാകുന്നുണ്ട്. ഇത്തരം പെരുമാറ്റങ്ങൾക്ക് വിധേയരാകുന്ന പുരുഷന്മാർ “തങ്ങളെ ഇത് ഒരു സ്വവർഗപ്രേമിയോ ‘പുരുഷത്വമില്ലാത്തവനോ’ ആക്കിത്തീർക്കുമെന്ന് ഭയപ്പെടുന്നതായി” റെയിൻ എന്ന സംഘടന (Rape, Abuse & Incest National Network) അഭിപ്രായപ്പെടുന്നു.
ലൈംഗികദുഷ്പെരുമാറ്റം വർധിച്ചുവരുന്നതിൽ അതിശയിക്കാനില്ല. “അന്ത്യകാലത്ത്” ജീവിക്കുന്നവർ “സഹജസ്നേഹമില്ലാത്തവരും” “ആത്മനിയന്ത്രണമില്ലാത്തവരും നിഷ്ഠുരന്മാരും” ആയിരിക്കുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (2 തിമൊഥെയൊസ് 3:1-3) ഇത്തരം സ്വഭാവസവിശേഷതകൾ ഉള്ളവരാണ് മറ്റുള്ളവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത്.
ഇരയാകുന്ന വ്യക്തിയുടെ പിഴവല്ല ലൈംഗികാതിക്രമങ്ങൾക്കു കാരണം. ലൈംഗികാതിക്രമങ്ങൾ ചെയ്യുന്നവരെ ഒരുവിധത്തിലും ന്യായീകരിക്കാനാവില്ല. ഇതിന്റെ പൂർണമായ ഉത്തരവാദിത്വം അക്രമിക്കു മാത്രമാണ്. എന്നിരുന്നാലും, ലൈംഗികാതിക്രമങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ ചില പടികൾ നിങ്ങൾക്കു സ്വീകരിക്കാനാകും.
നിങ്ങൾക്കു ചെയ്യാനാകുന്നത്
ഒരുങ്ങിയിരിക്കുക. ആരെങ്കിലും അതായത്, ഒരു ബന്ധുവോ നിങ്ങൾ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയോ ലൈംഗികബന്ധത്തിന് സമ്മർദം ചെലുത്തിയാൽ എന്തു ചെയ്യാനാകുമെന്ന് മുന്നമേ ചിന്തിച്ച് ഒരുങ്ങിയിരിക്കുക. തരപ്പടിക്കാരിൽനിന്ന് സമ്മർദം ഉണ്ടായേക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ എന്തൊക്കെയെന്നും അത് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നും പരിശീലിച്ചുനോക്കുക എന്നാണ് യുവതിയായ എറിന്റെ അഭിപ്രായം. “ഇങ്ങനെ പരിശീലിക്കുന്നത് ഒരു നിസ്സാരകാര്യമാണെന്ന് തോന്നിയേക്കാമെങ്കിലും സമാനമായ സാഹചര്യങ്ങൾ യഥാർഥജീവിതത്തിൽ ഉണ്ടാകുമ്പോൾ അതിന് ഇരയാകാനുള്ള സാധ്യത വളരെ കുറവായിരിക്കും.”
ബൈബിൾ പറയുന്നു: ‘എങ്ങനെ നടക്കുന്നുവെന്നതിനു സൂക്ഷ്മശ്രദ്ധ നൽകുവിൻ; ഭോഷന്മാരായിട്ടല്ല, ജ്ഞാനികളായിട്ടുതന്നെ നടക്കുവിൻ. ഇത് ദുഷ്കാലമാണ്.’—എഫെസ്യർ 5:15, 16.
സ്വയം ചോദിക്കുക: ‘അരുതാത്ത രീതിയിൽ ഒരാൾ എന്നെ സ്പർശിച്ചാൽ ഞാൻ എന്തു ചെയ്യണം?’
പുറത്തുകടക്കാനുള്ള വഴി കണ്ടുവെക്കുക. “ആരുടെയെങ്കിലും ഒപ്പമായിരിക്കുന്നത് അത്ര പന്തിയല്ലെന്ന് നിങ്ങൾക്കു തോന്നുന്നെങ്കിൽ, അക്കാര്യം നിങ്ങളുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ അറിയിക്കുന്നതിന് ചില കോഡു വാക്കുകൾ ഉണ്ടായിരിക്കുന്നത് നല്ലതാണ്. അങ്ങനെയാകുമ്പോൾ നിങ്ങളുടെ ഒപ്പമുള്ള ആൾ അറിയാതെതന്നെ നിങ്ങളുടെ വിഷമാവസ്ഥ വേണ്ടപ്പെട്ടവരെ അറിയിക്കാനും അവർക്ക് അപ്പോൾ എന്തെങ്കിലും ഒഴികഴിവ് പറഞ്ഞുകൊണ്ട് ആ സാഹചര്യത്തിൽനിന്നു നിങ്ങളെ വിടുവിക്കാനും കഴിയും” എന്ന് മുമ്പ് പരാമർശിച്ച റെയിൻ എന്ന സംഘടന പറയുന്നു. ഇത്തരം ആപത്കരമായ സാഹചര്യങ്ങളിൽ ചെന്നുപെടാതിരിക്കുന്നതാണ് പല പ്രശ്നങ്ങളും ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം.
ബൈബിൾ പറയുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.”—സദൃശവാക്യങ്ങൾ 22:3.
നിങ്ങളോടുതന്നെ ചോദിക്കുക: ‘അത്തരം സാഹചര്യത്തിൽനിന്നു പുറത്തുകടക്കാൻ എന്താണ് ഞാൻ ആസൂത്രണം ചെയ്തിരിക്കുന്നത്?’
അതിർവരമ്പുകൾ വെക്കുക, പറ്റിനിൽക്കുക. ഉദാഹരണത്തിന്, നിങ്ങൾ ഡേറ്റിങ്ങിൽ ഏർപ്പെടുകയാണെങ്കിൽ എന്തെല്ലാമാണ് ഉചിതമല്ലാത്ത നടത്തയിൽ ഉൾപ്പെടുന്നത് എന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്യണം. ഇത്തരം അതിർവരമ്പുകൾ വെക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല എന്നാണ് നിങ്ങളുടെ പങ്കാളി ചിന്തിക്കുന്നതെങ്കിൽ, നിങ്ങളുടെ മൂല്യങ്ങളെ വിലമതിക്കുന്ന മറ്റൊരു പങ്കാളിയെ കണ്ടെത്താനുള്ള സമയമായി എന്നതിന്റെ സൂചനയാണ് അത്.
ബൈബിൾ പറയുന്നു: “സ്നേഹം ... അയോഗ്യമായി പെരുമാറുന്നില്ല; തൻകാര്യം അന്വേഷിക്കുന്നില്ല;”—1 കൊരിന്ത്യർ 13:4, 5.
നിങ്ങളോടുതന്നെ ചോദിക്കുക: ‘ഞാൻ വിലമതിക്കുന്ന മൂല്യങ്ങൾ എന്തൊക്കെയാണ്? മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന പെരുമാറ്റങ്ങൾ എന്തെല്ലാം?’