വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദിക്കുന്നു

എന്റെ കോപം നിയന്ത്രിക്കാൻ എങ്ങനെ കഴിയും?

എന്റെ കോപം നിയന്ത്രിക്കാൻ എങ്ങനെ കഴിയും?

 ക്വിസ്‌

  •  എത്ര കൂടെക്കൂടെ നിങ്ങൾ കോപിക്കാറുണ്ട്‌?

    •  ഒരിക്കലുംതന്നെയില്ല

    •  വല്ലപ്പോഴും

    •  ദിവസവും

  •  നിങ്ങളുടെ എത്രത്തോളം കോപിക്കാറുണ്ട്‌?

    •  കുറച്ച്‌

    •  കൂടുതൽ

    •  അത്യധികം

  •  സാധാരണഗതിയിൽ ആരോടാണു കോപിക്കാറ്‌?

    •  മാതാപിതാക്കളിൽ ഒരാളോട്‌

    •  കൂടപ്പിറപ്പുകളിൽ ഒരാളോട്‌

    •  കൂട്ടുകാരിൽ ഒരാളോട്‌

 കോപം നിയന്ത്രിക്കേണ്ടതുണ്ടെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ ഈ ലേഖനം നിങ്ങളെ സഹായിക്കും. ആദ്യം, ദേഷ്യം തോന്നിയാലും ശാന്തത കൈവിടാതിരിക്കേണ്ടതിന്റെ കാരണം പരിചിന്തിക്കാം.

 അതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

 നിങ്ങളുടെതന്നെ നന്മ. സദൃശവാക്യങ്ങൾ 14:30 പറയുന്നു: “ശാന്തമനസ്സു ദേഹത്തിനു ജീവൻ.” എന്നാൽ കോപമോ? “കോപം ഹൃദയധമനീരോഗങ്ങൾ ഉണ്ടാകുന്നതിനു വലിയ ഒരു കാരണമാണ്‌”എന്നു ദ ജേർണൽ ഓഫ്‌ മെഡിസിൻ ആന്റ്‌ ലൈഫ്‌ എന്ന മാസിക പറയുന്നു.

 നിങ്ങളുടെ കൂട്ടുകാർ. ബൈബിൾ പറയുന്നു: “കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു.” (സദൃശവാക്യങ്ങൾ 22:24) കോപിക്കുന്ന ഒരാളാണു നിങ്ങളെങ്കിൽ നിങ്ങളോടൊപ്പമായിരിക്കാൻ ആളുകൾ ഇഷ്ടപ്പെടില്ല. “കോപം അടക്കാൻ പഠിക്കുന്നില്ലെങ്കിൽ നല്ല സൗഹൃദങ്ങൾ നിങ്ങൾ നഷ്ടപ്പെടുത്തും” എന്നു ചെറുപ്പക്കാരിയായ ജാസ്‌മിൻ പറയുന്നു.

 നിങ്ങളുടെ സത്‌പേര്‌. “നിങ്ങൾ കോപിക്കുന്ന ഒരാളാണെങ്കിൽ നിങ്ങളുടെ ആ സ്വഭാവം ആളുകൾ അറിയും. നിങ്ങളെക്കുറിച്ച്‌ അങ്ങനെയൊരു ചിത്രമായിരിക്കും അവരുടെ മനസ്സിൽ വരുന്നത്‌” എന്ന്‌ 17 വയസ്സുകാരനായ ഈഥൻ പറയുന്നു. നിങ്ങളോടുതന്നെ ചോദിക്കുക: “എങ്ങനെ അറിയപ്പെടാനാണു ഞാൻ ആഗ്രഹിക്കുന്നത്‌, ‘പെട്ടെന്നു ചൂടാകാത്ത’ ഒരു സമാധാനപ്രിയനായിട്ടാണോ അതോ ഏതു നിമിഷവും പൊട്ടിത്തെറിക്കുന്ന ഒരാളായിട്ടാണോ?” ബൈബിൾ പറയുന്നു: “ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ ഭോഷത്വം ഉയർത്തുന്നു.”—സദൃശവാക്യങ്ങൾ 14:29.

പൊട്ടിത്തെറിക്കുന്ന ഒരാളുടെ കൂടെയായിരിക്കാൻ നമ്മൾ ആരും ആഗ്രഹിക്കുകയില്ല

 നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

 പിൻവരുന്ന തിരുവെഴുത്തുകളും അഭിപ്രായങ്ങളും വായിച്ചശേഷം അതോടൊപ്പം കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുക.

  •   സദൃശവാക്യങ്ങൾ 29:22: “കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു.”

     “കൗമാരപ്രായത്തിന്റെ തുടക്കത്തിലൊക്കെ ദേഷ്യം അടക്കാൻ എനിക്കു വലിയ ബുദ്ധിമുട്ടായിരുന്നു. അച്ഛന്റെ കുടുംബക്കാരും ദേഷ്യപ്പെടുന്ന പ്രകൃതക്കാരാണ്‌. ഞങ്ങളുടെ രക്തത്തിലുള്ളതാണത്‌. ദേഷ്യം അടക്കാൻ ഞങ്ങൾക്കു ശരിക്കും ബുദ്ധിമുട്ടാണ്‌.”—കെറി.

     കോപപ്രകൃതമുള്ള ഒരാളാണോ ഞാൻ? അത്‌ എനിക്കു പാരമ്പര്യമായി കിട്ടിയതാണെന്നു പറഞ്ഞ്‌ ഞാൻ ഒഴികഴിവ്‌ പറയാറുണ്ടോ? എങ്കിൽ അതു ന്യായമാണോ? കാരണം എന്റെ നല്ല ഗുണങ്ങളെപ്പറ്റി ആരെങ്കിലും പ്രശംസിച്ചാൽ ഞാൻതന്നെയല്ലേ അതിന്റെ മേന്മ എടുക്കാറ്‌?

  •   സദൃശവാക്യങ്ങൾ 15:1: “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.”

     “നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കാൻ പഠിക്കുന്നതാണ്‌ എല്ലാത്തിന്റെയും താക്കോൽ. ശാന്തമായ ഒരു വ്യക്തിത്വം വളർത്തുകയും നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കുന്നത്‌ ഒരു പ്രശ്‌നമല്ലാതായിത്തീരും.”—ഡാരിൽ.

     ദേഷ്യം തോന്നിയാൽ ഞാൻ ആദ്യം പ്രതികരിക്കുന്ന വിധം ശ്രദ്ധിക്കേണ്ടത്‌ എന്തുകൊണ്ട്‌?

  •   സദൃശവാക്യങ്ങൾ 26:20: “വിറകു ഇല്ലാഞ്ഞാൽ തീ കെട്ടുപോകും.”

     “ഞാൻ ദയയോടെ ഇടപെടുമ്പോൾ അതു മറ്റെയാളെ ശാന്തനാക്കുകയും ദേഷ്യപ്പെടാതെ ഞങ്ങൾക്കു പരസ്‌പരം സംസാരിക്കാൻ കഴിയുകയും ചെയ്യുന്നു.”—ജാസ്‌മിൻ.

     എന്റെ വാക്കുകളും പ്രവൃത്തികളും എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെ ആയിത്തീർന്നേക്കാവുന്നത്‌ എങ്ങനെ?

  •   സദൃശവാക്യങ്ങൾ 22:3: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്‌പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.”

     “ചിലപ്പോൾ കോപം വരുന്ന സമയത്ത്‌ ഞാൻ അവിടെനിന്ന്‌ മാറിപ്പോകും. എന്നിട്ട്‌ എന്താണു സംഭവിച്ചതെന്നു ചിന്തിക്കും. പിന്നീട്‌ ശാന്തനാകുമ്പോൾ പ്രശ്‌നം കൈകാര്യം ചെയ്യും.”—ഗാരി.

     മറ്റേയാളെ പുച്ഛിക്കുകയാണെന്നു തോന്നിപ്പിക്കാതെ പിരിമുറുക്കം നിറഞ്ഞ ഒരു സാഹചര്യത്തിൽനിന്ന്‌ നിങ്ങൾക്ക്‌ എപ്പോൾ മാറിപ്പോകാൻ കഴിയും?

  •   യാക്കോബ്‌ 3:2: “നാമെല്ലാം പലതിലും തെറ്റിപ്പോകുന്നുവല്ലോ.”

     “നമ്മുടെ തെറ്റുകളെക്കുറിച്ച്‌ നമ്മൾ പശ്ചാത്തപിക്കണം. എന്നാൽ അതു മാത്രം പോരാ. അവയിൽനിന്ന്‌ പാഠം ഉൾക്കൊള്ളുകയും വേണം. തെറ്റു പറ്റിയാൽ ഉടനടി തിരുത്തുകയും അടുത്ത തവണ ശരിയായി കാര്യങ്ങൾ ചെയ്യുമെന്നു തീരുമാനിക്കുകയും ചെയ്യുക.” —കെറി.

 ടിപ്പ്‌: ഒരു ലക്ഷ്യം വെക്കുക. ഒരു നിശ്ചിത സമയത്തേക്ക്‌, ഒരുപക്ഷേ ഒരു മാസത്തേക്കോ മറ്റോ, എപ്പോഴും ശാന്തനായി നിലകൊള്ളുമെന്നു ദൃഢനിശ്ചയം ചെയ്യുക. നിങ്ങൾ വരുത്തുന്ന പുരോഗതി ഒരു ഡയറിയിൽ കുറിച്ചുവെക്കുക.