വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദിക്കുന്നു

അപ്രതീക്ഷിതമായ ഒരു ദുരന്തത്തെ എനിക്ക്‌ എങ്ങനെ നേരിടാം?

അപ്രതീക്ഷിതമായ ഒരു ദുരന്തത്തെ എനിക്ക്‌ എങ്ങനെ നേരിടാം?

 ദുരന്തങ്ങൾ ആരെ വേണമെങ്കിലും ബാധിക്കാം. ബൈബിൾ പറയുന്നു: “വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും നേടുന്നില്ല ... അവർക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നത്‌ (“എല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതാണ്‌,” പി.ഒ.സി.).” (സഭാപ്രസംഗി 9:11) ദുരന്തങ്ങൾ യുവജനങ്ങളെയും ബാധിക്കാറുണ്ട്‌. അപ്പോൾ അവർ എങ്ങനെയാണ്‌ അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുക? നമുക്കു രണ്ട്‌ ഉദാഹരണങ്ങൾ നോക്കാം.

 റിബേക്ക

 എനിക്ക്‌ 14 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തി.

 അവർ വിവാഹമോചനം നടത്തുകയല്ലെന്ന്‌ ഞാൻ എന്നോടുതന്നെ പറഞ്ഞു. ഒരുപക്ഷേ, ഡാഡിക്ക്‌ ഒറ്റയ്‌ക്കായിരിക്കാൻ അല്‌പം സമയം വേണം, അത്രമാത്രം. മമ്മിയെ ഡാഡിക്ക്‌ ഇഷ്ടമാണ്‌—പിന്നെ എന്തിനാണ്‌ മമ്മിയെ പിരിയുന്നത്‌, എന്നെ പിരിയുന്നത്‌?

 സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ മറ്റാരോടെങ്കിലും പറയാൻ എനിക്കു ബുദ്ധിമുട്ടായിരുന്നു. അതെക്കുറിച്ച്‌ ചിന്തിക്കാനേ ഞാൻ ആഗ്രഹിച്ചില്ല. ഞാൻ ദേഷ്യത്തിലായിരുന്നു, പക്ഷേ അന്നു ഞാൻ അക്കാര്യം തിരിച്ചറിഞ്ഞില്ല. ഉത്‌കണ്‌ഠകൊണ്ടുള്ള പ്രശ്‌നങ്ങൾ എനിക്ക്‌ ഉണ്ടായി. ഉറക്കവും നഷ്ടപ്പെട്ടു.

 എനിക്ക്‌ 19 വയസ്സുള്ളപ്പോൾ കാൻസർ മൂലം മമ്മിയെ നഷ്ടപ്പെട്ടു. മമ്മി എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു.

 മാതാപിതാക്കളുടെ വേർപിരിയൽ ഒരു ഞെട്ടലായിരുന്നു, മമ്മിയുടെ മരണം കൂടിയായപ്പോൾ ഞാനാകെ തകർന്നുപോയി. ഉറക്കം ഇല്ല, എപ്പോഴും ഉത്‌കണ്‌ഠ. ഇപ്പോഴും ഞാനതു മറികടന്നിട്ടില്ല.

 അതേസമയം, സഹായകമായ മറ്റ്‌ അനേകം കാര്യങ്ങളും ഞാൻ കണ്ടെത്തി. അതിലൊന്നാണ്‌, സ്വയം ഒറ്റപ്പെടുത്തുന്നതിന്‌ എതിരെയുള്ള സദൃശവാക്യങ്ങൾ 18:1-ലെ മുന്നറിയിപ്പ്‌. അതിലെ ബുദ്ധിയുപദേശം അനുസരിക്കാൻ ഞാൻ തീരുമാനിച്ചു.

 ഒരു യഹോവയുടെ സാക്ഷി എന്നനിലയിൽ പ്രോത്സാഹനം പകരുന്ന നമ്മുടെ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ വായിക്കാൻ ഞാൻ ശ്രമിക്കുന്നു. മാതാപിതാക്കൾ സമയത്ത്‌ എന്നെ ഏറെ സഹായിച്ച ഒരു പുസ്‌തകമായിരുന്നു യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 2 (ഇംഗ്ലീഷ്‌). അതിലെ “മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബത്തിൽ സന്തുഷ്ടരായിരിക്കാൻ കഴിയുമോ?” എന്ന അധ്യായം വായിച്ചത്‌ ഞാൻ ഇപ്പോഴും ഓർക്കുന്നു.

 ഉത്‌കണ്‌ഠ കുറയ്‌ക്കാൻ സഹായിച്ച പ്രിയപ്പെട്ട ഒരു തിരുവെഴുത്താണ്‌ മത്തായി 6:25-34-ലെ 27-ാം വാക്യം. അവിടെ യേശു ചോദിക്കുന്നു: “ഉത്‌കണ്‌ഠപ്പെടുന്നതിനാൽ ആയുസ്സിനോട്‌ ഒരു മുഴം a കൂട്ടാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?”

 എല്ലാവർക്കും മോശമായ കാര്യങ്ങൾ സംഭവിക്കുന്നുണ്ട്‌. മമ്മിയിൽനിന്നും ഞാൻ ഒരു കാര്യം പഠിച്ചു: പരിശോധനകളെ നമ്മൾ നേരിടുന്ന വിധം പ്രധാനമാണ്‌. മമ്മി അനേകം ദുരന്തങ്ങളെ നേരിട്ടു—വിവാഹമോചനം, അതിനു പിന്നാലെ മാരകമായ രോഗം. എന്നാൽ ആ സമയങ്ങളിലെല്ലാം മമ്മി ശുഭപ്രതീക്ഷയോടെയുള്ള ഒരു മനോഭാവം വെച്ചുപുലർത്തി. ദൈവത്തിലുള്ള വിശ്വാസം മമ്മി അവസാനംവരെ ശക്തമാക്കി നിറുത്തി. യഹോവയെക്കുറിച്ച്‌ മമ്മി പഠിപ്പിച്ചുതന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല.

 ചിന്തിക്കാൻ: ദുരന്തങ്ങൾ നേരിടാൻ ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും വായിക്കുന്നത്‌ നമ്മെ എങ്ങനെ സഹായിക്കും?—സങ്കീർത്തനം 94:19.

 കോർഡെൽ

 17 വയസ്സുള്ളപ്പോൾ അച്ഛന്റെ മരണം ഞാൻ നേരിൽ കണ്ടു. എന്റെ ജീവിതത്തിലുണ്ടായ ഏറ്റവും മോശം കാര്യമായിരുന്നു അത്‌. ഞാനാകെ തകർന്നുപോയി.

 അച്ഛൻ മരിച്ചിട്ടില്ല, ആ തുണിയിൽ പൊതിഞ്ഞിരിക്കുന്നത്‌ അച്ഛന്റെ ശരീരമല്ല എന്നൊക്കെ എനിക്ക്‌ തോന്നി. ഞാൻ എന്നോടുതന്നെ പറഞ്ഞു: ‘അച്ഛൻ നാളെ ഉണരും.’ വല്ലാത്ത ശൂന്യതയും നഷ്ടബോധവും എനിക്ക്‌ അനുഭവപ്പെട്ടു.

 ഞങ്ങൾ യഹോവയുടെ സാക്ഷികളായിരുന്നു. അച്ഛൻ മരിച്ച സാഹചര്യത്തിൽ സഭയിൽനിന്ന്‌ ഞങ്ങൾക്ക്‌ എല്ലാ പിന്തുണയും കിട്ടി. അവർ ഭക്ഷണം തന്നു, ഞങ്ങളോടൊപ്പം താമസിക്കാനും കൂടെയായിരിക്കാനും ശ്രമിച്ചു—കുറച്ചു ദിവസത്തേക്കല്ല ഏറെ നാളത്തേക്ക്‌. അവർ നല്‌കിയ ആ പിന്തുണ, യഹോവയുടെ സാക്ഷികൾ യഥാർഥ ക്രിസ്‌ത്യാനികളാണെന്ന്‌ എന്നെ ബോധ്യപ്പെടുത്തി.—യോഹന്നാൻ 13:35.

 എന്നെ ശരിക്കും പ്രോത്സാഹിപ്പിച്ച തിരുവെഴുത്താണ്‌ 2 കൊരിന്ത്യർ 4:17, 18. അവിടെ ഇങ്ങനെ പറയുന്നു: “ഞങ്ങളുടെ ക്ഷണികവും നിസ്സാരവുമായ കഷ്ടത അത്യന്തം ഗാംഭീര്യമാർന്ന നിത്യതേജസ്സ്‌ ഞങ്ങൾക്കു നേടിത്തരുന്നു. കാണുന്നവയിൽ അല്ല, കാണാത്തവയിൽത്തന്നെ ഞങ്ങൾ ദൃഷ്ടിയൂന്നുന്നു. കാണുന്നവ താത്‌കാലികം; കാണാത്തവയോ നിത്യം.”

 എന്നെ ഏറ്റവും അധികം സ്‌പർശിച്ചത്‌ അതിന്റെ അവസാനഭാഗമാണ്‌. അച്ഛൻ അനുഭവിച്ച ദുരന്തങ്ങൾ താത്‌കാലികമാണ്‌; പക്ഷേ ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ഭാവികാര്യങ്ങൾ എന്നേക്കുമുള്ളവയാണ്‌. ജീവിതം എങ്ങനെ ആയിരിക്കണം, ഏതെല്ലാം ലക്ഷ്യങ്ങൾ വെക്കണം എന്നെല്ലാം ചിന്തിക്കാൻ അച്ഛന്റെ മരണം കാരണമായി.

 ചിന്തിക്കാൻ: നിങ്ങൾക്കുണ്ടായ ഒരു ദുരന്തം ജീവിതലക്ഷ്യങ്ങളെക്കുറിച്ച്‌ ഒന്നു മാറി ചിന്തിക്കാൻ സഹായിച്ചിരിക്കുന്നത്‌ എങ്ങനെ?—1 യോഹന്നാൻ 2:17.

a ഒരു മുഴം ഏകദേശം 45 സെന്റിമീറ്റർ (1.5 അടി) ആണ്‌.