യോഹന്നാൻ എഴുതിയത്‌ 13:1-38

13  ഈ ലോകം വിട്ട്‌ പിതാവിന്റെ അടുത്തേക്കു പോകാനുള്ള സമയം വന്നിരിക്കുന്നെന്നു+ പെസഹാപ്പെരുന്നാളിനു മുമ്പുതന്നെ യേശുവിന്‌ അറിയാമായിരുന്നു.+ ഈ ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ യേശു സ്‌നേഹിച്ചു, അവസാനംവരെ സ്‌നേഹിച്ചു.+  അവർ അത്താഴം കഴിക്കുകയായിരുന്നു.* യേശുവിനെ ഒറ്റിക്കൊടുക്കാൻ പിശാച്‌ ശിമോന്റെ മകനായ യൂദാസ്‌ ഈസ്‌കര്യോത്തിന്റെ+ ഹൃദയത്തിൽ തോന്നിച്ചിരുന്നു.+  പിതാവ്‌ എല്ലാം തന്റെ കൈയിൽ തന്നിരിക്കുന്നെന്നും ദൈവത്തിന്റെ അടുത്തുനിന്ന്‌ വന്ന താൻ ദൈവത്തിന്റെ അടുത്തേക്കുതന്നെ പോകുന്നെന്നും അറിയാമായിരുന്ന യേശു,+  അത്താഴത്തിന്‌ ഇടയിൽ എഴുന്നേറ്റ്‌ പുറങ്കുപ്പായം അഴിച്ചുവെച്ച്‌ ഒരു തോർത്ത്‌ എടുത്ത്‌ അരയിൽ ചുറ്റി.+  പിന്നെ ഒരു പാത്രത്തിൽ വെള്ളം എടുത്ത്‌ ശിഷ്യന്മാരുടെ കാലു* കഴുകി അരയിൽ ചുറ്റിയിരുന്ന തോർത്തുകൊണ്ട്‌ തുടയ്‌ക്കാൻതുടങ്ങി.+  യേശു ശിമോൻ പത്രോസിന്റെ അടുത്ത്‌ വന്നപ്പോൾ പത്രോസ്‌, “കർത്താവേ, അങ്ങ്‌ എന്റെ കാലു കഴുകാൻപോകുന്നോ” എന്നു ചോദിച്ചു.  യേശു പറഞ്ഞു: “ഞാൻ ചെയ്യുന്നതു നിനക്ക്‌ ഇപ്പോൾ മനസ്സിലാകില്ല, എല്ലാം കഴിയുമ്പോൾ മനസ്സിലാകും.”  പത്രോസ്‌ യേശുവിനോട്‌, “അങ്ങ്‌ എന്റെ കാലു കഴുകാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു, “കാലു കഴുകാൻ സമ്മതിക്കുന്നില്ലെങ്കിൽ+ നമ്മൾ തമ്മിൽ ഇനി ഒരു ബന്ധവുമില്ല” എന്നു പറഞ്ഞു.  ശിമോൻ പത്രോസ്‌ യേശുവിനോട്‌, “കർത്താവേ, എന്റെ കാലു മാത്രമല്ല, എന്റെ കൈയും തലയും കൂടെ കഴുകിക്കോ” എന്നു പറഞ്ഞു. 10  യേശു പത്രോസിനോടു പറഞ്ഞു: “കുളി കഴിഞ്ഞയാളുടെ കാലു മാത്രം കഴുകിയാൽ മതി. അയാൾ മുഴുവനും ശുദ്ധിയുള്ളയാളാണ്‌.+ നിങ്ങൾ ശുദ്ധിയുള്ളവരാണ്‌. എന്നാൽ എല്ലാവരുമല്ല.” 11  തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്ന്‌ അറിയാമായിരുന്നതുകൊണ്ടാണ്‌+ “നിങ്ങൾ എല്ലാവരും ശുദ്ധിയുള്ളവരല്ല” എന്നു യേശു പറഞ്ഞത്‌. 12  അവരുടെ കാലു കഴുകിയശേഷം യേശു പുറങ്കുപ്പായം ധരിച്ച്‌ വീണ്ടും മേശയുടെ മുന്നിൽ ഇരുന്നു. യേശു അവരോടു പറഞ്ഞു: “ഞാൻ എന്താണു ചെയ്‌തതെന്നു നിങ്ങൾക്കു മനസ്സിലായോ? 13  നിങ്ങൾ എന്നെ ‘ഗുരു’+ എന്നും ‘കർത്താവ്‌’ എന്നും വിളിക്കുന്നുണ്ടല്ലോ. അതു ശരിയാണ്‌. കാരണം ഞാൻ നിങ്ങളുടെ ഗുരുവും കർത്താവും ആണ്‌.+ 14  കർത്താവും ഗുരുവും ആയ ഞാൻ നിങ്ങളുടെ കാലു കഴുകിയെങ്കിൽ+ നിങ്ങളും തമ്മിൽത്തമ്മിൽ കാലു കഴുകണം.+ 15  ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്‌തതുപോലെ നിങ്ങളും ചെയ്യാൻവേണ്ടി ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നതാണ്‌.+ 16  സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അടിമ യജമാനനെക്കാൾ വലിയവനല്ല. അയയ്‌ക്കപ്പെട്ടവൻ അയച്ചവനെക്കാൾ വലിയവനുമല്ല.+ 17  ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിയ നിങ്ങൾ അതനുസരിച്ച്‌ പ്രവർത്തിക്കുകകൂടെ ചെയ്‌താൽ സന്തോഷമുള്ളവരായിരിക്കും.+ 18  നിങ്ങൾ എല്ലാവരെയുംകുറിച്ചല്ല ഞാൻ ഇതു പറയുന്നത്‌. ഞാൻ തിരഞ്ഞെടുത്തവരെ എനിക്ക്‌ അറിയാം. പക്ഷേ, ‘എന്റെ അപ്പം തിന്നുന്നവൻ എനിക്ക്‌ എതിരെ തിരിഞ്ഞിരിക്കുന്നു’+ എന്ന തിരുവെഴുത്തു നിറവേറണമല്ലോ.+ 19  സംഭവിക്കാൻപോകുന്നതു ഞാൻ നിങ്ങളോടു മുൻകൂട്ടിപ്പറയുന്നതിന്‌ ഒരു കാരണമുണ്ട്‌.+ അതു സംഭവിക്കുന്നതു കാണുമ്പോൾ, എഴുതപ്പെട്ടിരുന്നത്‌ എന്നെക്കുറിച്ചായിരുന്നെന്നു നിങ്ങൾ വിശ്വസിക്കുമല്ലോ. 20  സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്‌ക്കുന്നവനെ സ്വീകരിക്കുന്നവൻ എന്നെയും സ്വീകരിക്കുന്നു.+ എന്നെ സ്വീകരിക്കുന്നവനോ എന്നെ അയച്ച വ്യക്തിയെയും സ്വീകരിക്കുന്നു.”+ 21  ഇതു പറഞ്ഞശേഷം യേശു ഹൃദയവേദനയോടെ ഇങ്ങനെ പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കും.”+ 22  യേശു ആരെക്കുറിച്ചാണ്‌ ഇതു പറഞ്ഞതെന്നു മനസ്സിലാകാതെ ശിഷ്യന്മാർ പരസ്‌പരം നോക്കി.+ 23  യേശു സ്‌നേഹിച്ച ശിഷ്യൻ+ യേശുവിനോടു ചേർന്ന്‌ ഇരിപ്പുണ്ടായിരുന്നു. 24  ശിമോൻ പത്രോസ്‌ അദ്ദേഹത്തെ തലകൊണ്ട്‌ ആംഗ്യം കാണിച്ച്‌, “യേശു ആരെക്കുറിച്ചാണു പറഞ്ഞത്‌” എന്നു ചോദിച്ചു. 25  അപ്പോൾ ആ ശിഷ്യൻ യേശുവിന്റെ മാറിലേക്കു ചാഞ്ഞ്‌, “കർത്താവേ, അത്‌ ആരാണ്‌” എന്നു ചോദിച്ചു.+ 26  യേശു പറഞ്ഞു: “ഞാൻ അപ്പക്കഷണം മുക്കി ആർക്കു കൊടുക്കുന്നോ, അവൻതന്നെ.”+ എന്നിട്ട്‌ യേശു അപ്പക്കഷണം മുക്കി ശിമോൻ ഈസ്‌കര്യോത്തിന്റെ മകനായ യൂദാസിനു കൊടുത്തു. 27  അപ്പക്കഷണം വാങ്ങിക്കഴിഞ്ഞപ്പോൾ യൂദാസിൽ സാത്താൻ കടന്നു.+ യേശു യൂദാസിനോട്‌, “നീ ചെയ്യുന്നതു കുറച്ചുകൂടെ പെട്ടെന്നു ചെയ്‌തുതീർക്കുക” എന്നു പറഞ്ഞു. 28  എന്നാൽ യേശു ഇതു യൂദാസിനോടു പറഞ്ഞത്‌ എന്തിനാണെന്നു ഭക്ഷണത്തിന്‌ ഇരുന്ന ആർക്കും മനസ്സിലായില്ല. 29  പണപ്പെട്ടി യൂദാസിന്റെ കൈയിലായിരുന്നതുകൊണ്ട്‌,+ “നമുക്ക്‌ ഉത്സവത്തിനു വേണ്ടതു വാങ്ങുക” എന്നോ ദരിദ്രർക്ക്‌ എന്തെങ്കിലും കൊടുക്കണം എന്നോ മറ്റോ ആയിരിക്കും യേശു പറഞ്ഞതെന്നു ചിലർ വിചാരിച്ചു. 30  അപ്പക്കഷണം വാങ്ങിയ ഉടനെ യൂദാസ്‌ പുറത്തേക്കു പോയി. അപ്പോൾ രാത്രിയായിരുന്നു.+ 31  യൂദാസ്‌ പോയശേഷം യേശു പറഞ്ഞു: “ഇപ്പോൾ മനുഷ്യപുത്രൻ മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്നു.+ മനുഷ്യപുത്രൻ മുഖാന്തരം ദൈവത്തിനും മഹത്ത്വം ലഭിച്ചിരിക്കുന്നു. 32  ദൈവംതന്നെ മനുഷ്യപുത്രനെ മഹത്ത്വപ്പെടുത്തും;+ പെട്ടെന്നുതന്നെ മഹത്ത്വപ്പെടുത്തും. 33  കുഞ്ഞുങ്ങളേ, ഞാൻ ഇനി അൽപ്പസമയം മാത്രമേ നിങ്ങളുടെകൂടെയുണ്ടായിരിക്കൂ. നിങ്ങൾ എന്നെ അന്വേഷിക്കും. എന്നാൽ, ‘ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല’+ എന്നു ഞാൻ ജൂതന്മാരോടു പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു. 34  നിങ്ങൾ തമ്മിൽത്തമ്മിൽ സ്‌നേഹിക്കണം എന്ന ഒരു പുതിയ കല്‌പന ഞാൻ നിങ്ങൾക്കു തരുകയാണ്‌. ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെതന്നെ+ നിങ്ങളും തമ്മിൽത്തമ്മിൽ സ്‌നേഹിക്കണം.+ 35  നിങ്ങളുടെ ഇടയിൽ സ്‌നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന്‌ എല്ലാവരും അറിയും.”+ 36  അപ്പോൾ ശിമോൻ പത്രോസ്‌, “കർത്താവേ, അങ്ങ്‌ എവിടേക്കാണു പോകുന്നത്‌” എന്നു ചോദിച്ചു. യേശു പറഞ്ഞു: “ഞാൻ പോകുന്നിടത്തേക്ക്‌ എന്റെ പിന്നാലെ വരാൻ ഇപ്പോൾ നിനക്കു കഴിയില്ല. എന്നാൽ പിന്നീടു നീ വരും.”+ 37  പത്രോസ്‌ യേശുവിനോടു ചോദിച്ചു: “കർത്താവേ, ഇപ്പോൾ എനിക്ക്‌ അങ്ങയുടെ പിന്നാലെ വരാൻ പറ്റാത്തത്‌ എന്താണ്‌? അങ്ങയ്‌ക്കുവേണ്ടി ഞാൻ എന്റെ ജീവൻപോലും കൊടുക്കും.”+ 38  അപ്പോൾ യേശു ചോദിച്ചു: “എനിക്കുവേണ്ടി ജീവൻ കൊടുക്കുമോ? സത്യംസത്യമായി ഞാൻ നിന്നോടു പറയുന്നു: കോഴി കൂകുംമുമ്പ്‌, നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയും.”+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “അത്താഴം തയ്യാറായിക്കൊണ്ടിരിക്കുകയായിരുന്നു.”
അക്ഷ. “പാദങ്ങൾ.”

പഠനക്കുറിപ്പുകൾ

പെസഹ: ഇവിടെ പറഞ്ഞിരിക്കുന്ന പെസഹ ആഘോഷം നടന്നതു യേശുവിന്റെ ശുശ്രൂഷയുടെ ആദ്യഭാഗത്ത്‌ ആയിരുന്നതുകൊണ്ട്‌ അത്‌ എ.ഡി. 30-ലെ വസന്തകാലത്ത്‌ (അതായത്‌, മാർച്ചിലോ ഏപ്രിലിലോ) ആയിരിക്കാം നടന്നത്‌. കാരണം എ.ഡി. 29-ലെ ശരത്‌കാലത്ത്‌ (അതായത്‌, സെപ്‌റ്റംബറിലോ ഒക്ടോബറിലോ) സ്‌നാനമേറ്റ യേശു തന്റെ പ്രസംഗപ്രവർത്തനം തുടങ്ങിയത്‌ അതിനു ശേഷമാണ്‌. (ലൂക്ക 3:1-ന്റെ പഠനക്കുറിപ്പും അനു. എ7-ഉം കാണുക.) നാലു സുവിശേഷവിവരണങ്ങൾ താരതമ്യം ചെയ്‌താൽ യേശുവിന്റെ ഭൗമികശുശ്രൂഷക്കാലത്ത്‌ നാലു പെസഹ ആഘോഷങ്ങൾ നടന്നെന്നു മനസ്സിലാക്കാം. യേശുവിന്റെ ശുശ്രൂഷയുടെ ദൈർഘ്യം മൂന്നര വർഷമായിരുന്നു എന്ന്‌ ഇതു സൂചിപ്പിക്കുന്നു. മത്തായിയുടെയും മർക്കോസിന്റെയും ലൂക്കോസിന്റെയും സുവിശേഷത്തിൽ യേശു മരിച്ച അവസാനത്തെ പെസഹാദിനത്തെക്കുറിച്ച്‌ മാത്രമേ പറഞ്ഞിട്ടുള്ളൂ. യോഹന്നാന്റെ സുവിശേഷത്തിൽ മൂന്നു പെസഹകളെക്കുറിച്ച്‌ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്‌. (യോഹ 2:13; 6:4; 11:55) ഇനി, നാലാമത്തേതിനെയാണു സർവസാധ്യതയുമനുസരിച്ച്‌ യോഹ 5:1-ൽ ‘ജൂതന്മാരുടെ ഉത്സവം’ എന്നു വിളിച്ചിരിക്കുന്നത്‌. യേശുവിന്റെ ജീവിതത്തെക്കുറിച്ച്‌ കൂടുതൽ വ്യക്തമായ ഒരു ചിത്രം കിട്ടാൻ സുവിശേഷവിവരണങ്ങൾ താരതമ്യം ചെയ്യേണ്ടതിന്റെ പ്രാധാന്യമാണ്‌ ഇത്‌ എടുത്തുകാട്ടുന്നത്‌.—യോഹ 5:1; 6:4; 11:55 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

പെസഹാപ്പെരുന്നാൾ: അതായത്‌, എ.ഡി. 33-ലെ പെസഹ.—യോഹ 2:13-ന്റെ പഠനക്കുറിപ്പു കാണുക.

സ്‌നേഹിച്ചു: യോഹന്നാന്റെ സുവിശേഷത്തിലെ തുടർന്നുള്ള അധ്യായങ്ങളിൽ തെളിഞ്ഞുനിൽക്കുന്ന ഒരു വിഷയം സ്‌നേഹമാണ്‌. ആദ്യത്തെ 12 അധ്യായങ്ങളിലുംകൂടെ അഗപാഓ (സ്‌നേഹിക്കുക) എന്ന ഗ്രീക്കു ക്രിയാപദവും അഗാപേ (സ്‌നേഹം) എന്ന നാമപദവും ആകെ 8 തവണയേ കാണുന്നുള്ളൂ എങ്കിലും 13 മുതൽ 21 വരെയുള്ള അധ്യായങ്ങളിൽ ഈ പദങ്ങൾ 36 തവണ ഉപയോഗിച്ചിരിക്കുന്നതായി കാണാം. വാസ്‌തവത്തിൽ, പിതാവിനോടും ശിഷ്യന്മാരോടും യേശുവിനുണ്ടായിരുന്ന ആഴമായ സ്‌നേഹം ഇത്ര വ്യക്തമായി വരച്ചുകാട്ടുന്ന മറ്റു ബൈബിൾഭാഗങ്ങളില്ല. ഉദാഹരണത്തിന്‌, യഹോവയോടു യേശുവിനുള്ള സ്‌നേഹത്തെക്കുറിച്ച്‌ നാലു സുവിശേഷവിവരണങ്ങളിലും പറയുന്നുണ്ടെങ്കിലും, ‘ഞാൻ പിതാവിനെ സ്‌നേഹിക്കുന്നുണ്ട്‌’ എന്നു യേശു വ്യക്തമായി പ്രസ്‌താവിച്ചതിനെക്കുറിച്ച്‌ യോഹന്നാൻ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. (യോഹ 14:31) ഇനി, യഹോവ തന്നെ സ്‌നേഹിക്കുന്നെന്നു പറഞ്ഞിട്ട്‌ യേശു അതിന്റെ കാരണവുംകൂടെ വിശദീകരിക്കുന്നതും യോഹന്നാൻ രേഖപ്പെടുത്തിയിട്ടുണ്ട്‌. അതാകട്ടെ, യേശു ശിഷ്യന്മാരെ പിരിയുന്ന സമയത്ത്‌ പറഞ്ഞ വാക്കുകളിലാണു കാണുന്നത്‌.—യോഹ 15:9, 10.

അവസാനംവരെ സ്‌നേഹിച്ചു: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദപ്രയോഗം, സാധ്യതയനുസരിച്ച്‌ യേശുവിന്റെ മനുഷ്യജീവിതത്തിന്റെ അവസാനത്തെയാണു കുറിക്കുന്നത്‌. എന്നാൽ “അവരെ പൂർണമായി (മുഴുവനായി) സ്‌നേഹിക്കുക; അവരെ തുടർന്നും സ്‌നേഹിക്കുക” എന്നൊക്കെയാണ്‌ ഇവിടെ ഈ ഗ്രീക്കുപദപ്രയോഗത്തിന്റെ അർഥമെന്നു ചിലർ പറയുന്നു.

അരയിൽ ചുറ്റി: അഥവാ “അര കെട്ടി.” ആരുടെയെങ്കിലും കാൽ കഴുകി തുടയ്‌ക്കുന്നത്‌ ഒരു അടിമ ചെയ്യുന്ന തരംതാഴ്‌ന്ന പണിയായിട്ടാണു പൊതുവേ കണ്ടിരുന്നത്‌. (യോഹ 13:12-17) വാസ്‌തവത്തിൽ അത്തരമൊരു കാര്യം ചെയ്‌തതിലൂടെ യേശു തന്റെ ശിഷ്യന്മാരെ ശക്തമായ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു. യഹോവ തന്റെ ദാസന്മാരിൽനിന്ന്‌ പ്രതീക്ഷിക്കുന്ന മനോഭാവത്തെക്കുറിച്ചുള്ള ഒരു പാഠമായിരുന്നു അത്‌. യേശു ഇക്കാര്യം പഠിപ്പിച്ച രാത്രിയിൽ പത്രോസ്‌ അപ്പോസ്‌തലനും അവിടെയുണ്ടായിരുന്നു. “താഴ്‌മ ധരിച്ച്‌ (അഥവാ “താഴ്‌മ അരയ്‌ക്കു കെട്ടി”) വേണം നിങ്ങൾ അന്യോന്യം ഇടപെടാൻ” എന്നു പിൽക്കാലത്ത്‌ അദ്ദേഹം സഹവിശ്വാസികളെ ഉപദേശിച്ചത്‌ ഈ സംഭവം മനസ്സിൽവെച്ചായിരിക്കാം.—1പത്ര 5:5.

ശിഷ്യന്മാരുടെ കാലു കഴുകി: പണ്ട്‌ ഇസ്രായേലിൽ ആളുകൾ പൊതുവേ പാദരക്ഷയായി അണിഞ്ഞിരുന്നതു വള്ളിച്ചെരിപ്പുകളാണ്‌. അത്തരം ചെരിപ്പുകൾക്കു പ്രധാനമായും ഒരു അടിത്തോലും (sole) അതു പാദത്തിലും കാൽക്കുഴയിലും ബന്ധിപ്പിച്ചുനിറുത്താനുള്ള വള്ളികളും മാത്രമാണ്‌ ഉണ്ടായിരുന്നത്‌. അതുകൊണ്ടുതന്നെ യാത്ര കഴിഞ്ഞ്‌ എത്തുമ്പോഴേക്കും വഴിയിലെയും പറമ്പിലെയും പൊടിയും ചെളിയും ഒക്കെ പറ്റി കാൽ ആകെ അഴുക്കായിട്ടുണ്ടാകും. ഇക്കാരണത്താൽ ആളുകൾ സാധാരണയായി ചെരിപ്പ്‌ ഊരി, കാൽ കഴുകിയിട്ടാണു വീട്ടിൽ കയറിയിരുന്നത്‌. നല്ലൊരു ആതിഥേയൻ അതിഥികളുടെ കാലു കഴുകാൻ വേണ്ട ക്രമീകരണം ചെയ്യുമായിരുന്നു. ഈ സമ്പ്രദായത്തെക്കുറിച്ച്‌ ബൈബിളിൽ പലയിടത്തും പറയുന്നുണ്ട്‌. (ഉൽ 18:4, 5; 24:32; 1ശമു 25:41; ലൂക്ക 7:37, 38, 44) യേശു ശിഷ്യന്മാരുടെ കാലു കഴുകിയപ്പോൾ, താഴ്‌മ കാണിക്കേണ്ടതിന്റെയും പരസ്‌പരം സേവനങ്ങൾ ചെയ്‌തുകൊടുക്കേണ്ടതിന്റെയും പ്രാധാന്യം അവരെ പഠിപ്പിക്കുകയായിരുന്നു.

അരയിൽ ചുറ്റിയിരുന്ന: അഥവാ “അരയിൽ കെട്ടിയിരുന്ന.”—യോഹ 13:4-ന്റെ പഠനക്കുറിപ്പു കാണുക.

അരയിൽ ചുറ്റി: അഥവാ “അര കെട്ടി.” ആരുടെയെങ്കിലും കാൽ കഴുകി തുടയ്‌ക്കുന്നത്‌ ഒരു അടിമ ചെയ്യുന്ന തരംതാഴ്‌ന്ന പണിയായിട്ടാണു പൊതുവേ കണ്ടിരുന്നത്‌. (യോഹ 13:12-17) വാസ്‌തവത്തിൽ അത്തരമൊരു കാര്യം ചെയ്‌തതിലൂടെ യേശു തന്റെ ശിഷ്യന്മാരെ ശക്തമായ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു. യഹോവ തന്റെ ദാസന്മാരിൽനിന്ന്‌ പ്രതീക്ഷിക്കുന്ന മനോഭാവത്തെക്കുറിച്ചുള്ള ഒരു പാഠമായിരുന്നു അത്‌. യേശു ഇക്കാര്യം പഠിപ്പിച്ച രാത്രിയിൽ പത്രോസ്‌ അപ്പോസ്‌തലനും അവിടെയുണ്ടായിരുന്നു. “താഴ്‌മ ധരിച്ച്‌ (അഥവാ “താഴ്‌മ അരയ്‌ക്കു കെട്ടി”) വേണം നിങ്ങൾ അന്യോന്യം ഇടപെടാൻ” എന്നു പിൽക്കാലത്ത്‌ അദ്ദേഹം സഹവിശ്വാസികളെ ഉപദേശിച്ചത്‌ ഈ സംഭവം മനസ്സിൽവെച്ചായിരിക്കാം.—1പത്ര 5:5.

അറിയാമായിരുന്നതുകൊണ്ട്‌: മറ്റുള്ളവരുടെ ചിന്തകളും മനോഭാവങ്ങളും മനസ്സിലാക്കിയെടുക്കാനുള്ള കഴിവ്‌ യേശുവിനുണ്ടായിരുന്നു. യേശു യൂദാസിനെ അപ്പോസ്‌തലനായി തിരഞ്ഞെടുത്ത സമയത്ത്‌ അയാളിൽ വഞ്ചനാമനോഭാവം ഇല്ലായിരുന്നെന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. (മത്ത 9:4; മർ 2:8; യോഹ 2:24, 25) എന്നാൽ പിന്നീട്‌ യൂദാസിൽ മോശമായ മനോഭാവം വളർന്നുതുടങ്ങിയപ്പോൾത്തന്നെ യേശു അതു തിരിച്ചറിഞ്ഞു. തന്നെ ഒറ്റിക്കൊടുക്കുന്നത്‌ ആരാണെന്ന്‌ അങ്ങനെ യേശുവിനു മനസ്സിലായി. യൂദാസ്‌ തന്നെ ഒറ്റിക്കൊടുക്കുമെന്ന്‌ അറിഞ്ഞിട്ടും യേശു ആ വഞ്ചകന്റെ കാലുകൾ കഴുകി.—യോഹ 6:64; 6:70 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

പരദൂഷണം പറയുന്നവനാണ്‌: അഥവാ “ഒരു പിശാചാണ്‌.” ഇവിടെ കാണുന്ന ഡിയാബൊലൊസ്‌ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “പരദൂഷണക്കാരൻ” എന്നാണ്‌. മിക്കപ്പോഴും പിശാചിനെ കുറിക്കാനാണ്‌ ഈ പദം ഉപയോഗിക്കുന്നതെങ്കിലും, ഈ വാക്യത്തിലും മറ്റു ചില വാക്യങ്ങളിലും കാണുന്നതുപോലെ (2തിമ 3:3; 1തിമ 3:11; തീത്ത 2:3) ‘പരദൂഷണം പറയുന്ന‘ ആളുകളെ കുറിക്കാനും അത്‌ ഉപയോഗിച്ചിട്ടുണ്ട്‌. ഈ പദം പിശാചിനെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഏതാണ്ട്‌ എല്ലാ സന്ദർഭങ്ങളിലുംതന്നെ അതിനു മുമ്പ്‌ ഗ്രീക്കിൽ ഒരു നിശ്ചായക ഉപപദം ഉപയോഗിച്ചിരിക്കുന്നതായി കാണാം. (മത്ത 4:1-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “നിശ്ചായക ഉപപദം” എന്നതും കാണുക.) ഇവിടെ ആ പദം ഉപയോഗിച്ചിരിക്കുന്നത്‌, ഉള്ളിൽ ഒരു ദുർഗുണം വളരാൻ അനുവദിച്ച യൂദാസ്‌ ഈസ്‌കര്യോത്തിനെ കുറിക്കാനാണ്‌. യൂദാസ്‌ തെറ്റായ ഒരു വഴിയിലേക്കു നീങ്ങിത്തുടങ്ങിയതു സാധ്യതയനുസരിച്ച്‌ ഈ സമയമായപ്പോഴേക്കും യേശു തിരിച്ചറിഞ്ഞുകാണും. തെറ്റായ വഴിയിലൂടെയുള്ള യൂദാസിന്റെ ഈ പോക്കു പിന്നീടു സാത്താൻ മുതലെടുത്തു. അങ്ങനെ യേശുവിനെ കൊല്ലാനായി സാത്താൻ അയാളെ കൂട്ടുപിടിച്ചു.—യോഹ 13:2, 11.

തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്നും . . . യേശുവിന്‌ അറിയാമായിരുന്നു: യേശു ഇവിടെ യൂദാസ്‌ ഈസ്‌കര്യോത്തിനെക്കുറിച്ചാണു പറഞ്ഞത്‌. ഒരു രാത്രി മുഴുവൻ പിതാവിനോടു പ്രാർഥിച്ചശേഷമാണു യേശു 12 അപ്പോസ്‌തലന്മാരെ തിരഞ്ഞെടുത്തത്‌. (ലൂക്ക 6:12-16) യൂദാസ്‌ തുടക്കത്തിൽ ദൈവത്തോടു വിശ്വസ്‌തനായിരുന്നെന്ന്‌ ഇതു സൂചിപ്പിക്കുന്നു. എന്നാൽ ഒരു അടുത്ത സഹകാരി തന്നെ ചതിക്കുമെന്നു യേശു എബ്രായതിരുവെഴുത്തുകളിലെ പ്രവചനങ്ങളിൽനിന്ന്‌ മനസ്സിലാക്കിയിരുന്നു. (സങ്ക 41:9; 109:8; യോഹ 13:18, 19) യേശുവിനു ഹൃദയവും ചിന്തകളും വായിക്കാനുള്ള കഴിവുണ്ടായിരുന്നതുകൊണ്ട്‌ യൂദാസ്‌ തെറ്റായ ഒരു വഴിയിലേക്കു തിരിയാൻ തുടങ്ങിയപ്പോൾത്തന്നെ യേശു ആ മാറ്റം വായിച്ചെടുത്തു. (മത്ത 9:4) ദൈവത്തിനു ഭാവികാര്യങ്ങൾ അറിയാൻ കഴിവുള്ളതുകൊണ്ട്‌, ഒരു വിശ്വസ്‌തസുഹൃത്തുതന്നെ യേശുവിനെ വഞ്ചിക്കുമെന്നു ദൈവം മനസ്സിലാക്കി. എന്നാൽ വഞ്ചകനായിത്തീരുന്നതു യൂദാസ്‌ ആയിരിക്കുമെന്നു ദൈവം മുൻകൂട്ടി നിശ്ചയിച്ചിരുന്നു എന്ന വാദം ദൈവത്തിന്റെ ഗുണങ്ങളുമായി ഒട്ടും ചേരില്ല. മുൻകാലങ്ങളിൽ ദൈവം മറ്റുള്ളവരോട്‌ ഇടപെട്ട വിധം പരിശോധിച്ചാലും ദൈവത്തിന്‌ അങ്ങനെയൊരു കാര്യം ചെയ്യാനാകില്ല എന്നു വ്യക്തമാകും. അതെ, യൂദാസിന്റെ ഭാവി ദൈവം മുൻകൂട്ടി വിധിച്ചതായിരുന്നില്ല.

കഴുകണം: അഥവാ “കഴുകാൻ ബാധ്യസ്ഥരാണ്‌.” ഇവിടെ ബാധ്യസ്ഥതയെ സൂചിപ്പിക്കുന്ന ഗ്രീക്കുക്രിയ, സാമ്പത്തികകാര്യങ്ങളോടു ബന്ധപ്പെട്ടാണു പലപ്പോഴും ഉപയോഗിക്കാറുള്ളത്‌. അതിന്റെ അടിസ്ഥാനാർഥം “ഒരാൾക്കു കടം കൊടുത്തുതീർക്കാനുണ്ടായിരിക്കുക; ഒരാൾക്ക്‌ എന്തെങ്കിലും കടപ്പെട്ടിരിക്കുക” എന്നൊക്കെയാണ്‌. (മത്ത 18:28, 30, 34; ലൂക്ക 16:5, 7) എന്നാൽ ഇവിടെയും മറ്റു ചില വാക്യങ്ങളിലും അതു കുറെക്കൂടെ വിശാലമായ അർഥത്തിൽ ബാധ്യസ്ഥതയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ട്‌.—1യോഹ 3:16; 4:11; 3യോഹ 8.

അയയ്‌ക്കപ്പെട്ടവൻ: അഥവാ “സന്ദേശവാഹകൻ (പ്രതിനിധി); അപ്പോസ്‌തലൻ.” ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ അപ്പോസ്‌തൊലൊസ്‌ (“പറഞ്ഞയയ്‌ക്കുക” എന്ന്‌ അർഥംവരുന്ന അപ്പോസ്‌തെലൊ എന്ന ഗ്രീക്കുക്രിയയിൽനിന്ന്‌ വന്നിരിക്കുന്നത്‌.) എന്ന ഗ്രീക്കുപദം, 80-ൽ 78 പ്രാവശ്യവും “അപ്പോസ്‌തലൻ,” “അപ്പോസ്‌തലന്മാർ” എന്നൊക്കെയാണു പരിഭാഷ ചെയ്‌തിരിക്കുന്നത്‌. (ഫിലി 2:25-ൽ ഈ പദം തർജമ ചെയ്‌തിരിക്കുന്നത്‌ “പ്രതിനിധി” എന്നാണ്‌.) യോഹന്നാന്റെ സുവിശേഷത്തിൽ ഇവിടെ മാത്രമേ ഈ ഗ്രീക്കുപദം കാണുന്നുള്ളൂ.—മത്ത 10:5; ലൂക്ക 11:49; 14:32; മത്ത 10:2; മർ 3:14 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “അപ്പോസ്‌തലൻ” എന്നതും കാണുക.

അപ്പോസ്‌തലന്മാർ: അഥവാ “അയയ്‌ക്കപ്പെട്ടവർ.” അപ്പോസ്‌തൊലൊസ്‌ എന്ന പദത്തിന്റെ ഉത്ഭവം, “പറഞ്ഞയയ്‌ക്കുക” എന്ന്‌ അർഥംവരുന്ന അപ്പോസ്‌തെലൊ എന്ന ഗ്രീക്കുക്രിയയിൽനിന്നാണ്‌. (മത്ത 10:5; ലൂക്ക 11:49; 14:32) ഈ പദത്തിന്റെ അടിസ്ഥാനാർഥം യോഹ 13:16-ലെ യേശുവിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. അവിടെ അത്‌ “അയയ്‌ക്കപ്പെട്ടവൻ” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌.

അപ്പോസ്‌തലന്മാർ: അഥവാ “അയയ്‌ക്കപ്പെട്ടവർ.” ഇതിന്റെ ഗ്രീക്കുപദമായ അപ്പോസ്‌തൊലൊസ്‌ വന്നിരിക്കുന്നത്‌ അപ്പോസ്‌തെലൊ എന്ന ഗ്രീക്കുക്രിയയിൽനിന്നാണ്‌. ആ ക്രിയാപദം ഈ വാക്യത്തിന്റെ അവസാനഭാഗത്ത്‌ വരുന്നുണ്ട്‌. അതു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌ “പറഞ്ഞയയ്‌ക്കുമ്പോൾ” എന്നാണ്‌.—മത്ത 10:2-ന്റെ പഠനക്കുറിപ്പു കാണുക.

എന്റെ അപ്പം തിന്നുന്നവൻ: ആരുടെയെങ്കിലും കൂടെയിരുന്ന്‌ അപ്പം തിന്നുന്നത്‌ അഥവാ ഭക്ഷണം കഴിക്കുന്നത്‌ അയാളുമായുള്ള സൗഹൃദത്തിന്റെ ഒരു അടയാളമായിരുന്നു. അതിഥി ആതിഥേയനുമായി സമാധാനത്തിലാണെന്നാണ്‌ അതു സൂചിപ്പിച്ചിരുന്നത്‌. (ഉൽ 31:54; പുറ 2:20 18:12 എന്നീ വാക്യങ്ങളിൽ “അപ്പം തിന്നുക” എന്ന്‌ അർഥമുള്ള എബ്രായപദപ്രയോഗം “ഭക്ഷണം കഴിക്കുക” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌.) കൂടെ ഇരുന്ന്‌ ഭക്ഷണം കഴിച്ചിട്ട്‌, ആതിഥേയനെ ദ്രോഹിക്കുന്നത്‌ അയാളോടു ചെയ്യാവുന്നതിലേക്കും ഏറ്റവും വലിയ ചതിയായിട്ടാണു കണക്കാക്കിയിരുന്നത്‌.—സങ്ക 41:9.

എനിക്ക്‌ എതിരെ തിരിഞ്ഞിരിക്കുന്നു: അക്ഷ. “എന്റെ നേരെ ഉപ്പൂറ്റി ഉയർത്തിയിരിക്കുന്നു.” യേശു ഇവിടെ സങ്ക 41:9-ലെ പ്രാവചനികവാക്കുകൾ ഉദ്ധരിക്കുകയായിരുന്നു. ആ പ്രാവചനികവാക്കുകളുടെ അക്ഷരാർഥപരിഭാഷ, “എനിക്ക്‌ എതിരെ അവൻ ഉപ്പൂറ്റി ഉന്നതമാക്കിയിരിക്കുന്നു” എന്നാണ്‌. കൂടെ നടന്ന്‌ തന്നെ വഞ്ചിച്ച ഒരാളെക്കുറിച്ച്‌ ദാവീദ്‌ അവിടെ ആലങ്കാരികഭാഷയിൽ സംസാരിക്കുകയായിരുന്നു. ‘ദാവീദിന്റെ ഉപദേഷ്ടാവായിരുന്ന’ അഹിഥോഫെലിനെക്കുറിച്ചായിരിക്കാം ദാവീദ്‌ അങ്ങനെ പറഞ്ഞത്‌. (2ശമു 15:12) യൂദാസ്‌ ഈസ്‌കര്യോത്തിനെക്കുറിച്ച്‌ പറയാൻ യേശുവും അതേ വാക്കുകൾ ഉപയോഗിച്ചു. ഇവിടെയും, ഒരാൾക്കെതിരെ ഉപ്പൂറ്റി ‘ഉയർത്തുക’ എന്നു പറഞ്ഞിരിക്കുന്നത്‌, അയാളെ ദ്രോഹിക്കുക എന്ന ലക്ഷ്യത്തിൽ വഞ്ചകമായി പ്രവർത്തിക്കുക എന്ന അർഥത്തിൽത്തന്നെയാണ്‌.

യേശു സ്‌നേഹിച്ച ശിഷ്യൻ: അതായത്‌, യേശുവിനു പ്രത്യേകസ്‌നേഹമുണ്ടായിരുന്ന ശിഷ്യൻ. യേശു “സ്‌നേഹിച്ച” അഥവാ “യേശുവിനു പ്രിയപ്പെട്ട” ഒരു ശിഷ്യനെക്കുറിച്ച്‌ ഈ സുവിശേഷത്തിൽ അഞ്ചിടത്ത്‌ പറയുന്നുണ്ട്‌. (യോഹ 19:26; 20:2; 21:7, 20) അതിൽ ആദ്യത്തേതാണ്‌ ഇത്‌. ഈ ശിഷ്യൻ സെബെദിയുടെ മകനും യാക്കോബിന്റെ സഹോദരനും ആയ യോഹന്നാൻ അപ്പോസ്‌തലനാണെന്നു പൊതുവേ കരുതപ്പെടുന്നു. (മത്ത 4:21; മർ 1:19; ലൂക്ക 5:10) അങ്ങനെ പറയാനുള്ള ഒരു കാരണം, ഈ സുവിശേഷത്തിൽ എവിടെയും അപ്പോസ്‌തലനായ യോഹന്നാന്റെ പേരെടുത്ത്‌ പറഞ്ഞിട്ടില്ല എന്നതാണ്‌. ആകെക്കൂടെ യോഹ 21:2-ൽ ‘സെബെദിപുത്രന്മാർ’ എന്നൊരു പരാമർശം കാണാം. ഇനി, ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന “ശിഷ്യൻ” യോഹന്നാൻ അപ്പോസ്‌തലൻതന്നെയായിരിക്കാം എന്നതിന്റെ മറ്റൊരു സൂചന യോഹ 21:20-24-ൽ കാണാം. ‘യേശു സ്‌നേഹിച്ച ശിഷ്യൻതന്നെയാണ്‌’ ഈ സുവിശേഷത്തിന്റെ എഴുത്തുകാരൻ എന്ന്‌ അവിടെ പറഞ്ഞിട്ടുണ്ട്‌. മാത്രമല്ല ആ അപ്പോസ്‌തലനെക്കുറിച്ച്‌, “ഞാൻ വരുന്നതുവരെ ഇവനുണ്ടായിരിക്കണം എന്നാണ്‌ എന്റെ ഇഷ്ടമെങ്കിൽ നിനക്ക്‌ എന്താണ്‌” എന്നു യേശു ചോദിക്കുന്നതായും അവിടെ കാണാം. ഇപ്പറഞ്ഞ അപ്പോസ്‌തലൻ, പത്രോസിനെക്കാളും മറ്റ്‌ അപ്പോസ്‌തലന്മാരെക്കാളും എല്ലാം കൂടുതൽ കാലം ജീവിച്ചിരിക്കുമെന്നാണ്‌ ഇതു സൂചിപ്പിച്ചത്‌. അത്തരത്തിൽ ദീർഘകാലം ജീവിച്ചിരുന്ന അപ്പോസ്‌തലനും യോഹന്നാൻതന്നെയാണ്‌.—യോഹ തലക്കെട്ടിന്റെയും യോഹ 1:6; 21:20 എന്നിവയുടെയും പഠനക്കുറിപ്പുകൾ കാണുക.

ചേർന്ന്‌: അക്ഷ. “മാറോടു ചേർന്ന്‌.” യേശുവിന്റെ കാലത്ത്‌ ആളുകൾ ഭക്ഷണമേശയ്‌ക്കൽ ഇരുന്നിരുന്ന രീതി വർണിക്കുന്ന ഒരു പദപ്രയോഗമാണ്‌ ഇത്‌. ഒരു കുഷ്യനിലേക്ക്‌ ഇടങ്കൈമുട്ട്‌ ഊന്നി ചാരിയിരിക്കുന്നതായിരുന്നു അവരുടെ രീതി. അങ്ങനെ ഇരിക്കുമ്പോൾ ഒരാൾക്കു തൊട്ടടുത്തിരിക്കുന്ന സുഹൃത്തിന്റെ മാറിലേക്ക്‌ അഥവാ നെഞ്ചിലേക്കു ചാരിക്കിടന്ന്‌ സ്വകാര്യസംഭാഷണങ്ങൾ നടത്താമായിരുന്നു. (യോഹ 13:25) ഒരാളോടു ‘ചേർന്ന്‌’ അഥവാ ഒരാളുടെ ‘മാറോടു ചേർന്ന്‌’ ഇരിക്കുന്നത്‌, അയാളോടുള്ള പ്രത്യേകമായ ഇഷ്ടത്തെയോ അടുത്ത സൗഹൃദത്തെയോ ഒക്കെയാണു സൂചിപ്പിച്ചിരുന്നത്‌. സാധ്യതയനുസരിച്ച്‌ ഈ രീതിയിൽനിന്നാണ്‌, ലൂക്കോസിന്റെയും യോഹന്നാന്റെയും സുവിശേഷങ്ങളിൽ കാണുന്ന ഈ പദപ്രയോഗം വന്നിരിക്കുന്നത്‌.—ലൂക്ക 16:22; 23; യോഹ 1:18 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

യോഹന്നാൻ: യഹോഹാനാൻ അഥവാ യോഹാനാൻ എന്ന എബ്രായപേരിന്റെ മലയാളരൂപം. അർഥം: “യഹോവ പ്രീതി കാണിച്ചിരിക്കുന്നു; യഹോവ കൃപ കാണിച്ചിരിക്കുന്നു.” ഈ സുവിശേഷം എഴുതിയത്‌ ആരാണെന്ന്‌ ഇതിൽ പറയുന്നില്ല. എന്നാൽ ഇത്‌ എഴുതിയത്‌ അപ്പോസ്‌തലനായ യോഹന്നാൻ ആണെന്ന്‌ എ.ഡി. രണ്ടും മൂന്നും നൂറ്റാണ്ടുകളായപ്പോഴേക്കും പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. ഈ സുവിശേഷത്തിൽ യോഹന്നാൻ എന്നു പറഞ്ഞിരിക്കുന്നത്‌ എല്ലായ്‌പോഴും സ്‌നാപകയോഹന്നാനെ ഉദ്ദേശിച്ചാണ്‌. അപ്പോസ്‌തലനായ യോഹന്നാന്റെ പേര്‌ ഇതിൽ ഒരിടത്തും കാണുന്നില്ലെങ്കിലും അദ്ദേഹത്തെയും സഹോദരനായ യാക്കോബിനെയും ഇതിൽ ‘സെബെദിപുത്രന്മാർ’ എന്നു വിളിച്ചിട്ടുണ്ട്‌. (യോഹ 21:2; മത്ത 4:21; മർ 1:19; ലൂക്ക 5:10; യോഹ 1:6-ന്റെ പഠനക്കുറിപ്പു കാണുക.) സുവിശേഷത്തിന്റെ അവസാനവാക്യങ്ങളിൽ എഴുത്തുകാരൻ തന്നെക്കുറിച്ച്‌ “യേശു സ്‌നേഹിക്കുന്ന ശിഷ്യൻ” എന്നു പറഞ്ഞിരിക്കുന്നതായി കാണാം. (യോഹ 21:20-24) ഈ പദപ്രയോഗം അപ്പോസ്‌തലനായ യോഹന്നാനെക്കുറിച്ചുതന്നെയാണെന്നു ചിന്തിക്കാൻ ന്യായമായ കാരണങ്ങളുണ്ട്‌.—യോഹ 13:23-ന്റെ പഠനക്കുറിപ്പു കാണുക.

യോഹന്നാൻ: അതായത്‌, സ്‌നാപകയോഹന്നാൻ. ഈ സുവിശേഷത്തിന്റെ മൂല ഗ്രീക്കുപാഠത്തിൽ സ്‌നാപകയോഹന്നാനെക്കുറിച്ച്‌ 19 തവണ പറയുന്നുണ്ടെങ്കിലും ഇതിന്റെ എഴുത്തുകാരനായ യോഹന്നാൻ അപ്പോസ്‌തലൻ ഒരിക്കൽപ്പോലും അദ്ദേഹത്തെ “സ്‌നാപകൻ” എന്നു വിശേഷിപ്പിച്ചിട്ടില്ല. എന്നാൽ മറ്റു സുവിശേഷയെഴുത്തുകാർ അദ്ദേഹത്തെ “സ്‌നാപകയോഹന്നാൻ” എന്നും “യോഹന്നാൻ സ്‌നാപകൻ” എന്നും വിളിച്ചിട്ടുണ്ട്‌. (മത്ത 3:1; മർ 1:4 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) യോഹന്നാൻ അപ്പോസ്‌തലൻ തന്റെ സുവിശേഷത്തിൽ മൂന്നു മറിയമാരെ വേർതിരിച്ചുകാണിച്ചിട്ടുണ്ടെങ്കിലും (യോഹ 11:1, 2; 19:25; 20:1) അദ്ദേഹത്തിന്‌ ഒരിക്കൽപ്പോലും സ്‌നാപകയോഹന്നാന്റെ കാര്യത്തിൽ ഇങ്ങനെയൊരു വ്യത്യാസം കല്‌പിക്കേണ്ടിവന്നിട്ടില്ല. കാരണം, അപ്പോസ്‌തലൻ തന്റെ സ്വന്തം പേര്‌ സുവിശേഷത്തിൽ ഒരിടത്തും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഏതു യോഹന്നാനെക്കുറിച്ചാണ്‌ അദ്ദേഹം സംസാരിക്കുന്നതെന്ന്‌ ആർക്കും സംശയം തോന്നില്ല. യോഹന്നാൻ അപ്പോസ്‌തലൻതന്നെയാണ്‌ ഈ സുവിശേഷം എഴുതിയത്‌ എന്നതിന്റെ മറ്റൊരു തെളിവാണ്‌ ഇത്‌.—“യോഹന്നാൻആമുഖം” എന്നതും യോഹന്നാൻ തലക്കെട്ടിന്റെ പഠനക്കുറിപ്പും കാണുക.

യേശു സ്‌നേഹിക്കുന്ന ശിഷ്യൻ: അതായത്‌, യേശുവിനു പ്രത്യേകസ്‌നേഹമുണ്ടായിരുന്ന ശിഷ്യൻ. യേശു “സ്‌നേഹിച്ച” അഥവാ “യേശുവിനു പ്രിയപ്പെട്ട” ഒരു ശിഷ്യനെക്കുറിച്ച്‌ ഈ സുവിശേഷത്തിൽ അഞ്ചിടത്ത്‌ പറയുന്നുണ്ട്‌. (യോഹ 13:23; 19:26; 20:2; 21:7, 20) അതിൽ അവസാനത്തേതാണ്‌ ഇത്‌. ഈ ശിഷ്യൻ സെബെദിയുടെ മകനും യാക്കോബിന്റെ സഹോദരനും ആയ യോഹന്നാൻ അപ്പോസ്‌തലനാണെന്നു പൊതുവേ കരുതപ്പെടുന്നു. (മത്ത 4:21; മർ 1:19; ലൂക്ക 5:10; യോഹ 21:2) “യേശു സ്‌നേഹിക്കുന്ന ശിഷ്യൻ”തന്നെയാണ്‌ ‘ഈ കാര്യങ്ങൾ (അതായത്‌ യോഹന്നാന്റെ സുവിശേഷം) എഴുതിയത്‌’ എന്നു യോഹ 21:20-24 സൂചിപ്പിക്കുന്നു.—യോഹ തലക്കെട്ട്‌; 1:6; 13:23 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

അബ്രാഹാമിന്റെ അടുത്ത്‌: അക്ഷ. “അബ്രാഹാമിന്റെ മാറോടു ചേർത്ത്‌.” തനിക്കു പ്രത്യേകമായ ഇഷ്ടമുള്ളവരെയോ തന്റെ അടുത്ത സുഹൃത്തുക്കളെയോ ആണ്‌ ഒരാൾ തന്റെ മാറോടു ചേർത്ത്‌ ഇരുത്തിയിരുന്നത്‌. (യോഹ 1:18-ന്റെ പഠനക്കുറിപ്പു കാണുക.) പണ്ട്‌ ആളുകൾ ഭക്ഷണം കഴിക്കാനായി മേശയ്‌ക്കു ചുറ്റും ഇരിക്കുമ്പോൾ അവർ ഉറ്റസുഹൃത്തുക്കളുടെ മാറിലേക്ക്‌ അഥവാ നെഞ്ചിലേക്കു ചാരിക്കിടക്കുമായിരുന്നു. അതിൽനിന്ന്‌ ഉത്ഭവിച്ച ഒരു അലങ്കാരപ്രയോഗമാണ്‌ ഇത്‌.—യോഹ. 13:23-25.

അബ്രാഹാമിന്റെ അടുത്ത്‌: അക്ഷ. “അബ്രാഹാമിന്റെ മാറോടു ചേർന്ന്‌.”—ലൂക്ക 16:22-ന്റെ പഠനക്കുറിപ്പു കാണുക.

പിതാവിന്റെ അരികിലുള്ള: അക്ഷ. “പിതാവിന്റെ മാറോടു ചേർന്നിരിക്കുന്ന.” തനിക്കു പ്രത്യേകമായ ഇഷ്ടമുള്ളവരെയോ തന്റെ അടുത്ത സുഹൃത്തുക്കളെയോ ആണ്‌ ഒരാൾ തന്റെ മാറോടു ചേർത്ത്‌ ഇരുത്തിയിരുന്നത്‌. പണ്ട്‌ ആളുകൾ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ചിലപ്പോഴൊക്കെ ഉറ്റസുഹൃത്തുക്കളുടെ മാറിലേക്ക്‌ അഥവാ നെഞ്ചിലേക്കു ചാരിക്കിടക്കുമായിരുന്നു. അതിൽനിന്ന്‌ ഉത്ഭവിച്ച ഒരു അലങ്കാരപ്രയോഗമായിരിക്കാം ഇത്‌. (യോഹ 13:23-25) അതുകൊണ്ട്‌ യേശു പിതാവിന്റെ അരികിൽ അഥവാ മാറോടു ചേർന്ന്‌ ഇരിക്കുന്നു എന്ന പദപ്രയോഗം സൂചിപ്പിക്കുന്നതു യേശു ദൈവത്തിന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നാണ്‌. ഇക്കാരണംകൊണ്ടുതന്നെ മറ്റാരെക്കാളും നന്നായി ദൈവത്തെക്കുറിച്ച്‌ വിശദീകരിക്കാൻ കഴിയുന്നതും യേശുവിനാണ്‌.—മത്ത 11:27.

ഉത്സവത്തിന്‌: സാധ്യതയനുസരിച്ച്‌, പെസഹയെത്തുടർന്ന്‌ ആരംഭിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവമാണ്‌ ഇത്‌.

കുഞ്ഞുങ്ങളേ: വാത്സല്യം തുളുമ്പുന്ന ഒരു പദപ്രയോഗമാണ്‌ ഇത്‌. യേശു ശിഷ്യന്മാരെ “കുഞ്ഞുങ്ങളേ” എന്നു വിളിച്ചതായി സുവിശേഷങ്ങളിൽ മുമ്പ്‌ എവിടെയും പറഞ്ഞിട്ടില്ല. “കുഞ്ഞുങ്ങളേ” എന്ന്‌ ഇവിടെ പരിഭാഷ ചെയ്‌തിരിക്കുന്ന ടെക്‌നിയൊൻ എന്ന ഗ്രീക്കുപദം ടെക്‌നൊൻ (കുട്ടി) എന്ന പദത്തിന്റെ അൽപ്പതാവാചി രൂപമാണ്‌. ഇഷ്ടത്തെയും അടുപ്പത്തെയും ഒക്കെ സൂചിപ്പിക്കാനാണു ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കപ്പോഴും അൽപ്പതാവാചി രൂപം ഉപയോഗിച്ചിരിക്കുന്നത്‌. (പദാവലിയിൽ “അൽപ്പതാവാചി” കാണുക.) അതുകൊണ്ട്‌ ഈ പദപ്രയോഗത്തെ “പ്രിയ കുഞ്ഞുങ്ങളേ” എന്നോ “എത്രയും പ്രിയപ്പെട്ട കുഞ്ഞുങ്ങളേ” എന്നോ പരിഭാഷ ചെയ്‌താലും തെറ്റില്ല. ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ പദപ്രയോഗം ഒൻപത്‌ പ്രാവശ്യം കാണാം. അവയെല്ലാം ആലങ്കാരികാർഥത്തിൽ ശിഷ്യന്മാരെ കുറിക്കാനാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.—ഗല 4:19; 1യോഹ 2:1, 12, 28; 3:7, 18; 4:4; 5:21.

പുതിയ കല്‌പന: ഒരാൾ തന്നെപ്പോലെതന്നെ അയൽക്കാരനെയും സ്‌നേഹിക്കണമെന്നു മോശയുടെ നിയമം വ്യവസ്ഥ ചെയ്‌തിരുന്നു. (ലേവ 19:18) ഒരാൾ അയൽക്കാരനെ സ്‌നേഹിക്കണമായിരുന്നെങ്കിലും സ്വന്തം ജീവൻ കൊടുത്തുപോലും അയൽക്കാരനെ സ്‌നേഹിക്കണമെന്നൊന്നും ആ നിയമം ആവശ്യപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ യേശുവിന്റെ കല്‌പന, മുമ്പ്‌ നൽകിയിട്ടില്ലാത്ത “പുതിയ” ഒന്നായിരുന്നു. കാരണം യേശു പറഞ്ഞതു ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെതന്നെ നിങ്ങളും സ്‌നേഹിക്കണം എന്നാണ്‌. എങ്ങനെ സ്‌നേഹിക്കണം, മറ്റുള്ളവർക്കുവേണ്ടി എങ്ങനെ നിസ്സ്വാർഥമായി ജീവിക്കണം എന്നെല്ലാം യേശു തന്റെ അനുഗാമികൾക്ക്‌ ഏറ്റവും നന്നായി കാണിച്ചുകൊടുത്തു. മറ്റുള്ളവർക്കുവേണ്ടി മരിക്കാൻപോലും ഒരാളെ പ്രേരിപ്പിക്കുന്ന തരം സ്‌നേഹമായിരുന്നു അത്‌. ഈ പുതിയ കല്‌പന ആവശ്യപ്പെടുന്ന സ്‌നേഹം യഥാർഥത്തിൽ എന്താണെന്നു യേശുവിന്റെ ജീവിതം മാത്രമല്ല മരണവും നമ്മളെ പഠിപ്പിക്കുന്നു.—യോഹ 15:13.

ജീവൻ: അഥവാ “ദേഹി.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദത്തിന്റെ അർഥം സന്ദർഭം നോക്കിയാണു തീരുമാനിക്കുന്നത്‌. ഇവിടെ അതു പത്രോസിന്റെ ജീവനെ കുറിക്കുന്നു. യേശുവിനുവേണ്ടി ജീവൻപോലും ഉപേക്ഷിക്കാൻ തയ്യാറാണെന്നാണ്‌ ഇവിടെ അദ്ദേഹം പറയുന്നത്‌.—പദാവലിയിൽ “ദേഹി” കാണുക.

ജീവൻ: അഥവാ “ദേഹി.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദത്തിന്റെ അർഥം സന്ദർഭം നോക്കിയാണു തീരുമാനിക്കുന്നത്‌. ഇവിടെ അതു പത്രോസിന്റെ ജീവനെ കുറിക്കുന്നു. യേശുവിനുവേണ്ടി ജീവൻപോലും ഉപേക്ഷിക്കാൻ തയ്യാറാണെന്നാണ്‌ ഇവിടെ അദ്ദേഹം പറയുന്നത്‌.—പദാവലിയിൽ “ദേഹി” കാണുക.

ജീവൻ: അഥവാ “ദേഹി.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദത്തിന്റെ അർഥം സന്ദർഭം നോക്കിയാണു തീരുമാനിക്കുന്നത്‌. ഇവിടെ അതു പത്രോസിന്റെ ജീവനെ കുറിക്കുന്നു.—യോഹ 13:37-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ദേഹി” എന്നതും കാണുക.

ദൃശ്യാവിഷ്കാരം