വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശരിയോ? തെറ്റോ? ബൈബിൾ സഹായിക്കുന്ന വിധങ്ങൾ

ശരിയോ? തെറ്റോ? ബൈബിൾ സഹായിക്കുന്ന വിധങ്ങൾ

ബൈബിളിന്റെ ഉപദേശം ലക്ഷക്കണക്കിന്‌ ആളുകളെ അവരുടെ ജീവിതത്തിന്റെ പല മേഖലകളിലും സഹായിച്ചിട്ടുണ്ട്‌. അവയിൽ നാലെണ്ണം നോക്കാം.

1. വിവാഹം

വിവാഹജീവിതത്തെക്കുറിച്ചും അതു സന്തോഷമുള്ളതാക്കാൻ എന്തു ചെയ്യണം എന്നതിനെക്കുറിച്ചും ആളുകൾക്കു പല അഭിപ്രായങ്ങളാണുള്ളത്‌.

ബൈബിൾ പറയുന്നത്‌: “നിങ്ങൾ ഓരോരുത്തരും ഭാര്യയെ തന്നെപ്പോലെതന്നെ സ്‌നേഹിക്കണം. അതേസമയം ഭാര്യ ഭർത്താവിനെ ആഴമായി ബഹുമാനിക്കുകയും വേണം.”—എഫെസ്യർ 5:33.

അർഥം: വിവാഹമെന്ന ക്രമീകരണത്തിനു തുടക്കം കുറിച്ചതു ദൈവമായതുകൊണ്ട്‌ ദമ്പതികൾക്കു സന്തോഷമുണ്ടായിരിക്കാൻ എന്താണ്‌ ആവശ്യമെന്നു ദൈവത്തിനു നന്നായി അറിയാം. (മർക്കോസ്‌ 10:6-9) ഇണകൾ തങ്ങൾക്ക്‌ എന്തു കിട്ടും എന്നു ചിന്തിക്കുന്നതിനു പകരം വിവാഹബന്ധം ശക്തമാക്കാൻ എന്തു കൊടുക്കാനാകുമെന്നു ചിന്തിക്കുമ്പോഴാണു സന്തോഷമുണ്ടാകുന്നത്‌. ഭാര്യയെ സ്‌നേഹിക്കുന്ന ഭർത്താവ്‌ അവൾക്കുവേണ്ടി കരുതുകയും അവളോടു നല്ല വിധത്തിൽ ഇടപെടുകയും ചെയ്യും. ഭർത്താവിനെ ആദരിക്കുന്ന ഒരു ഭാര്യ തന്റെ സംസാരത്തിലൂടെയും പ്രവൃത്തിയിലൂടെയും അതു തെളിയിക്കും.

ബൈബിളിന്റെ ഉപദേശം പ്രയോജനം ചെയ്യുന്നു: വിയറ്റ്‌നാമിൽനിന്നുള്ള ക്വാങ്ങിന്റെയും റ്റ്വിയുടെയും അനുഭവം അതാണു കാണിക്കുന്നത്‌. അവരുടെ വിവാഹജീവിതം ഒട്ടും സന്തോഷമുള്ളതായിരുന്നില്ല. ക്വാങ്ങ്‌ മിക്കപ്പോഴും ദയയില്ലാതെയാണു പെരുമാറിയിരുന്നത്‌. അദ്ദേഹം പറയുന്നു: “റ്റ്വിക്ക്‌ എന്തു തോന്നുന്നു എന്നു ചിന്തിക്കാതെ ഞാൻ മിക്കപ്പോഴും അവളെ മറ്റുള്ളവരുടെ മുന്നിൽവെച്ച്‌ നാണംകെടുത്തിയിരുന്നു.” അതുകൊണ്ട്‌ വിവാഹബന്ധം അവസാനിപ്പിക്കാൻ റ്റ്വി തീരുമാനിച്ചിരുന്നു. റ്റ്വി പറയുന്നു: “ഇനിയങ്ങോട്ടു ഭർത്താവിനെ വിശ്വസിക്കാനോ ബഹുമാനിക്കാനോ കഴിയില്ലെന്ന്‌ എനിക്കു തോന്നി.”

പിന്നീട്‌ ക്വാങ്ങും റ്റ്വിയും ബൈബിൾ പഠിച്ചു. അങ്ങനെ എഫെസ്യർ 5:33-ലെ ഉപദേശം തങ്ങളുടെ വിവാഹജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്ന്‌ അവർ മനസ്സിലാക്കി. ക്വാങ്‌ പറയുന്നു: “ഈ വാക്യം, ഭാര്യയോടു ദയയോടെ ഇടപെടേണ്ടതിന്റെ ആവശ്യം തിരിച്ചറിയാൻ എന്നെ സഹായിച്ചു. കൂടാതെ ഞാൻ അവളെ സ്‌നേഹിക്കുന്നുണ്ടെന്നും അവൾക്കുവേണ്ടി ഭൗതികവും ശാരീരികവും വൈകാരികവും ആയി കരുതുന്നുണ്ടെന്നും അവൾക്കു ബോധ്യമാകുന്ന വിധത്തിൽ ഞാൻ പെരുമാറാൻതുടങ്ങി. ഞാൻ അങ്ങനെ ചെയ്‌തപ്പോൾ എനിക്ക്‌ അവളുടെ സ്‌നേഹവും ആദരവും നേടിയെടുക്കാനായി.” റ്റ്വി പറയുന്നു: “ഞാൻ എത്രയധികമായി എഫെസ്യർ 5:33 അനുസരിക്കുകയും ഭർത്താവിനെ ബഹുമാനിക്കുകയും ചെയ്‌തോ അത്രയധികമായി എനിക്ക്‌ അദ്ദേഹത്തിൽനിന്നുള്ള സ്‌നേഹം കിട്ടി. മാത്രമല്ല, സുരക്ഷിതത്വബോധവും സമാധാനവും തോന്നാൻ ഇടയാകുകയും ചെയ്‌തു.”

വിവാഹജീവിതത്തെക്കുറിച്ച്‌ കൂടുതലായി അറിയാൻ jw.org-ൽ 2018 നമ്പർ 2 ഉണരുക!-യിലെ “സന്തുഷ്ടകുടുംബങ്ങളുടെ 12 രഹസ്യങ്ങൾ” എന്ന ലേഖനം വായിക്കുക.

2. മറ്റുള്ളവരോടുള്ള പെരുമാറ്റം

വംശം, ദേശം, മതം, ബാഹ്യരൂപം എന്നിവയുടെയോ ഒരാൾ സ്വവർഗാനുരാഗിയാണ്‌ എന്നതിന്റെയോ അടിസ്ഥാനത്തിൽ മിക്കപ്പോഴും ആളുകൾ മറ്റുള്ളവരോടു മോശമായി പെരുമാറാറുണ്ട്‌.

ബൈബിൾ പറയുന്നത്‌: “എല്ലാ മനുഷ്യരെയും ബഹുമാനിക്കുക.”—1 പത്രോസ്‌ 2:17.

അർഥം: മറ്റൊരു വംശത്തിൽപ്പെട്ടവരെയോ വേറൊരു ദേശത്ത്‌ താമസിക്കുന്നവരെയോ സ്വവർഗാനുരാഗികളെയോ വെറുക്കാൻ ബൈബിൾ പഠിപ്പിക്കുന്നില്ല. പകരം എല്ലാ ആളുകളെയും അവരുടെ ദേശമോ വംശമോ സാമൂഹികനിലയോ നോക്കാതെ ബഹുമാനിക്കാനാണു ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്‌. (പ്രവൃത്തികൾ 10:34) മറ്റുള്ളവരുടെ വിശ്വാസങ്ങളോടും പ്രവൃത്തികളോടും നമുക്കു യോജിക്കാൻ കഴിയുന്നില്ലെങ്കിൽപ്പോലും നമുക്ക്‌ അവരോടു ദയയോടെയും ആദരവോടെയും ഇടപെടാനാകും.—മത്തായി 7:12.

ബൈബിളിന്റെ ഉപദേശം പ്രയോജനം ചെയ്യുന്നു: ഏഷ്യയിൽനിന്നുള്ളവരെ തന്റെ രാജ്യത്തിന്‌ ഒരു ഭീഷണിയായി കാണണമെന്നാണു ഡാനിയേലിനെ പഠിപ്പിച്ചിരുന്നത്‌. അതുകൊണ്ടുതന്നെ ഏഷ്യക്കാരോട്‌ അദ്ദേഹത്തിനു പൊതുവേ വെറുപ്പായിരുന്നു. മിക്കപ്പോഴും അവരെ പരസ്യമായി അപമാനിക്കുകയും ചെയ്‌തിരുന്നു. ഡാനിയേൽ പറയുന്നു: “എന്റെ ആ പ്രവൃത്തിയെ ‘ദേശസ്‌നേഹം’ ആയിട്ടാണു ഞാൻ കരുതിയിരുന്നത്‌. അങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതു തെറ്റാണെന്ന്‌ എനിക്കു തോന്നിയതേ ഇല്ല.”

എന്നാൽ ബൈബിൾ എന്താണു പറയുന്നതെന്നു ഡാനിയേൽ പിന്നീടു മനസ്സിലാക്കി. അദ്ദേഹം പറയുന്നു: “എന്റെ ചിന്താഗതി അപ്പാടെ മാറ്റണമെന്നു ഞാൻ തിരിച്ചറിഞ്ഞു. ആളുകളെ ദൈവം കാണുന്നതുപോലെ ഞാൻ കാണണമായിരുന്നു, അതായത്‌ അവർ എവിടെനിന്നുള്ളവരായാലും തുല്യരാണ്‌ എന്നപോലെ.” ഇപ്പോൾ ആളുകളെ കാണുമ്പോൾ എന്താണു തോന്നുന്നതെന്നു ഡാനിയേൽ പറയുന്നു: “അവർ എവിടെനിന്നുള്ളവരാണ്‌ എന്നത്‌ എനിക്ക്‌ ഒരു പ്രശ്‌നമേ അല്ല. എല്ലാത്തരം ആളുകളെയും ഞാൻ ഇപ്പോൾ സ്‌നേഹിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള നല്ല കൂട്ടുകാർ ഇന്ന്‌ എനിക്കുണ്ട്‌.”

കൂടുതൽ വിവരങ്ങൾക്കായി jw.org-ൽ 2020 നമ്പർ 3 ഉണരുക!-യിലെ “മുൻവിധിക്ക്‌ മരുന്നുണ്ടോ?” എന്ന ലേഖനം വായിക്കുക.

3. പണം

സന്തോഷത്തിനുവേണ്ടിയും നല്ലൊരു ഭാവിക്കുവേണ്ടിയും ആളുകൾ ഇന്നു പണത്തിനു പിന്നാലെ പരക്കംപായുന്നു.

ബൈബിൾ പറയുന്നത്‌: “പണം ഒരു സംരക്ഷണമായിരിക്കുന്നതുപോലെ ജ്ഞാനവും ഒരു സംരക്ഷണമാണ്‌. പക്ഷേ, അറിവിന്റെ മേന്മ ഇതാണ്‌: ജ്ഞാനം ഒരുവന്റെ ജീവനെ സംരക്ഷിക്കുന്നു.”—സഭാപ്രസംഗകൻ 7:12.

അർഥം: നമുക്കു പണം വേണമെന്നതു ശരിയാണ്‌. പക്ഷേ അതിന്‌ ഒരിക്കലും സന്തോഷമോ നല്ലൊരു ഭാവിയോ ഉറപ്പുതരാനാകില്ല. (സുഭാഷിതങ്ങൾ 18:11; 23:4, 5) എന്നാൽ ബൈബിളിൽ കാണുന്ന, ദൈവത്തിന്റെ ജ്ഞാനമൊഴികൾക്കു ചേർച്ചയിൽ പ്രവർത്തിച്ചാൽ യഥാർഥസന്തോഷവും സുരക്ഷിതമായ ഭാവിയും നമുക്കു ലഭിക്കും.—1 തിമൊഥെയൊസ്‌ 6:17-19.

ബൈബിളിന്റെ ഉപദേശം പ്രയോജനം ചെയ്യുന്നു: ഇന്തൊനീഷ്യയിൽനിന്നുള്ള കാർഡോ എന്നയാൾ പണം വാരിക്കൂട്ടാൻ ഒരുപാട്‌ അധ്വാനിച്ചു. അദ്ദേഹം പറയുന്നു: “പലരും സ്വപ്‌നം കണ്ടിരുന്നതെല്ലാം എനിക്കു നേടാനായി. ഒരുപാടു യാത്രകൾ നടത്താനും ആഡംബരവസ്‌തുക്കൾ വാങ്ങാനും കാറുകളും വീടുകളും സ്വന്തമാക്കാനും എനിക്കു കഴിഞ്ഞു. പക്ഷേ അതൊന്നും ഏറെക്കാലം നിലനിന്നില്ല.” കാർഡോ പറയുന്നു: “ഒരാൾ എന്നെ വഞ്ചിച്ചു. വർഷങ്ങൾകൊണ്ട്‌ കഷ്ടപ്പെട്ട്‌ ഉണ്ടാക്കിയ പണമെല്ലാം നിമിഷനേരംകൊണ്ടാണ്‌ എനിക്കു നഷ്ടമായത്‌. പണക്കാരനാകാൻവേണ്ടി ഞാൻ ജീവിതകാലം മുഴുവൻ പണിയെടുത്തു. പക്ഷേ അവസാനം എനിക്കുണ്ടായിരുന്നതു വിലകെട്ടവനെന്ന ചിന്തയും നിരാശയും മാത്രമായിരുന്നു.”

പണത്തെക്കുറിച്ചുള്ള ബൈബിളിന്റെ ഉപദേശം കാർഡോ അനുസരിക്കാൻതുടങ്ങി. തന്റെ ഊർജം പണം സമ്പാദിക്കുന്നതിനുവേണ്ടി ഉപയോഗിക്കാതെ ലളിതമായ ഒരു ജീവിതം നയിക്കാൻ അദ്ദേഹം തീരുമാനിച്ചു. കാർഡോ പറയുന്നു: “ഇപ്പോഴാണ്‌ എനിക്കു ശരിക്കുള്ള സമ്പത്തു നേടാനായത്‌. കാരണം ദൈവവുമായി ഇന്ന്‌ എനിക്കു നല്ലൊരു ബന്ധമുണ്ട്‌. എനിക്ക്‌ ഇപ്പോൾ സന്തോഷത്തോടിരിക്കാനും രാത്രി നന്നായി ഉറങ്ങാനും കഴിയുന്നു.”

പണത്തെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം കൂടുതൽ മനസ്സിലാക്കാൻ jw.org-ൽ 2021 നമ്പർ 3 വീക്ഷാഗോപുരത്തിലെ “വിദ്യാഭ്യാസവും പണവും ഭാവി സുരക്ഷിതമാക്കുമോ?” എന്ന ലേഖനം വായിക്കുക.

4. ലൈംഗികത

ലൈംഗികകാര്യങ്ങളോടു ബന്ധപ്പെട്ട്‌ ശരിയും തെറ്റും എന്താണ്‌ എന്നതിനെക്കുറിച്ച്‌ ആളുകൾക്കു പല അഭിപ്രായങ്ങളാണുള്ളത്‌.

ബൈബിൾ പറയുന്നത്‌: ‘നിങ്ങൾ ലൈംഗിക അധാർമികതയിൽനിന്ന്‌ അകന്നിരിക്കണം. വിശുദ്ധിയിലും മാനത്തിലും സ്വന്തം ശരീരത്തെ വരുതിയിൽ നിറുത്താൻ നിങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കണം. അല്ലാതെ, ദൈവത്തെ അറിയാത്ത ജനതകളെപ്പോലെ നിങ്ങൾ അനിയന്ത്രിതമായ കാമാവേശത്തോടെ ആർത്തിപൂണ്ട്‌ നടക്കരുത്‌.’—1 തെസ്സലോനിക്യർ 4:3-5.

അർഥം: ലൈംഗികാഗ്രഹങ്ങൾ എങ്ങനെ പ്രകടിപ്പിക്കാം എന്ന കാര്യത്തിൽ ബൈബിൾ പരിധികൾ വെച്ചിട്ടുണ്ട്‌. ‘ലൈംഗിക അധാർമികതയിൽ’ ഉൾപ്പെടുന്ന കാര്യങ്ങളാണു വ്യഭിചാരം, വേശ്യാവൃത്തി, വിവാഹിതരല്ലാത്തവർ തമ്മിലുള്ള ലൈംഗികബന്ധങ്ങൾ, സ്വവർഗാനുരാഗം, മൃഗസംഭോഗം എന്നിവ. (1 കൊരിന്ത്യർ 6:9, 10) വിവാഹബന്ധത്തിൽ ഒരുമിച്ചായിരിക്കുന്ന സ്‌ത്രീയും പുരുഷനും മാത്രം ആസ്വദിക്കാനായി ദൈവം നൽകിയിട്ടുള്ള ഒരു സമ്മാനമാണു ലൈംഗികത.—സുഭാഷിതങ്ങൾ 5:18, 19.

ബൈബിളിന്റെ ഉപദേശം പ്രയോജനം ചെയ്യുന്നു: ഓസ്‌ട്രേലിയയിലുള്ള കെയ്‌ലെ എന്ന സ്‌ത്രീ പറയുന്നു: “വിവാഹമൊന്നും കഴിഞ്ഞിട്ടില്ലെങ്കിലും ലൈംഗികബന്ധത്തിനു സമ്മതിച്ചാൽ അതിലൂടെ സ്‌നേഹവും സുരക്ഷിതത്വബോധവും ഒക്കെ കിട്ടുമെന്നാണു ഞാൻ കരുതിയിരുന്നത്‌. പക്ഷേ സംഭവിച്ചതു നേരെ മറിച്ചാണ്‌. ഞാൻ മാനസികമായി ആകെ തകർന്നു. എനിക്കു വല്ലാത്ത പേടിയും തോന്നി.”

പിന്നീട്‌ കെയ്‌ലെ ലൈംഗികതയെക്കുറിച്ച്‌ ബൈബിൾ പഠിപ്പിക്കുന്നത്‌ എന്താണെന്നു മനസ്സിലാക്കി. അതിനു ചേർച്ചയിൽ പ്രവർത്തിച്ചു. അവൾ പറയുന്നു: “അനാവശ്യമായ വേദനയും പ്രയാസവും ഉണ്ടാകാതിരിക്കാനാണു ദൈവം ശരിയും തെറ്റും സംബന്ധിച്ച്‌ ഇതുപോലുള്ള നിലവാരങ്ങൾ വെച്ചിരിക്കുന്നതെന്ന്‌ എനിക്കു മനസ്സിലായി. യഹോവ ആഗ്രഹിക്കുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്‌തപ്പോൾ എനിക്കു സുരക്ഷിതത്വബോധവും സ്‌നേഹവും അനുഭവിച്ചറിയാനായി. ബൈബിളിന്റെ ഉപദേശം അനുസരിച്ചതു വലിയ ഹൃദയവേദനകളിൽനിന്ന്‌ എന്നെ സംരക്ഷിക്കുകയും ചെയ്‌തു.”

ശരിയും തെറ്റും എന്താണെന്നു മനസ്സിലാക്കാൻ നമ്മുടെ സ്രഷ്ടാവ്‌ നമ്മളെ സഹായിക്കുന്നു. ദൈവം പറയുന്നത്‌ അനുസരിക്കുന്നത്‌ എപ്പോഴും അത്ര എളുപ്പമല്ലെങ്കിലും അതിനുവേണ്ടി ചെയ്യുന്ന ശ്രമത്തിനു പ്രയോജനമുണ്ട്‌. അങ്ങനെ ചെയ്യുന്നതു നിലനിൽക്കുന്ന സന്തോഷം തരുമെന്നു നമുക്ക്‌ ഉറപ്പോടെ വിശ്വസിക്കാം.