ലൂക്കോസ്‌ എഴുതിയത്‌ 22:1-71

22  പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവമായ പെസഹ+ അടുത്തുവരുകയായിരുന്നു.+  മുഖ്യപുരോഹിതന്മാരും ശാസ്‌ത്രിമാരും യേശുവിനെ കൊല്ലാൻ പറ്റിയ ഏറ്റവും നല്ല വഴി ഏതെന്ന്‌ അന്വേഷിച്ചുകൊണ്ടിരുന്നു.+ കാരണം അവർക്ക്‌ ആളുകളെ പേടിയായിരുന്നു.+  അപ്പോൾ പന്ത്രണ്ടു പേരിൽ* ഒരാളായ, ഈസ്‌കര്യോത്ത്‌ എന്ന്‌ അറിയപ്പെട്ടിരുന്ന യൂദാസിൽ സാത്താൻ കടന്നു.+  യൂദാസ്‌ ചെന്ന്‌ മുഖ്യപുരോഹിതന്മാർ, ദേവാലയത്തിലെ കാവൽക്കാരുടെ മേധാവികൾ എന്നിവരുമായി യേശുവിനെ അവർക്ക്‌ എങ്ങനെ ഒറ്റിക്കൊടുക്കാമെന്നു കൂടിയാലോചിച്ചു.+  അവർക്കു വലിയ സന്തോഷമായി. അവർ യൂദാസിനു പണം* കൊടുക്കാമെന്ന്‌ ഏറ്റു.+  യൂദാസിന്‌ അതു സമ്മതമായി. ജനക്കൂട്ടം അടുത്തില്ലാത്ത നേരം നോക്കി യേശുവിനെ ഒറ്റിക്കൊടുക്കാൻ അയാൾ തക്കംനോക്കി നടന്നു.  പെസഹാമൃഗത്തെ അർപ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസം വന്നെത്തി.+  യേശു പത്രോസിനോടും യോഹന്നാനോടും പറഞ്ഞു: “പോയി നമുക്കു പെസഹ ഭക്ഷിക്കാനുള്ള ഒരുക്കങ്ങൾ നടത്തുക.”+  അവർ യേശുവിനോട്‌, “ഞങ്ങൾ എവിടെയാണ്‌ ഒരുക്കേണ്ടത്‌” എന്നു ചോദിച്ചപ്പോൾ 10  യേശു പറഞ്ഞു: “നിങ്ങൾ നഗരത്തിൽ ചെല്ലുമ്പോൾ ഒരാൾ ഒരു മൺകുടത്തിൽ വെള്ളവുമായി നിങ്ങളുടെ നേരെ വരും. അയാളുടെ പിന്നാലെ അയാൾ കയറുന്ന വീട്ടിലേക്കു ചെല്ലുക.+ 11  എന്നിട്ട്‌ വീട്ടുടമസ്ഥനോട്‌, ‘“എനിക്കു ശിഷ്യന്മാരുടെകൂടെ പെസഹ ഭക്ഷിക്കാനുള്ള മുറി എവിടെയാണ്‌” എന്നു ഗുരു ചോദിക്കുന്നു’ എന്നു പറയുക. 12  അപ്പോൾ അയാൾ മുകളിലത്തെ നിലയിൽ, വേണ്ട സൗകര്യങ്ങളെല്ലാമുള്ള ഒരു വലിയ മുറി നിങ്ങൾക്കു കാണിച്ചുതരും. അവിടെ പെസഹ ഒരുക്കുക.” 13  അങ്ങനെ അവർ പോയി, യേശു പറഞ്ഞതുപോലെതന്നെ കണ്ടു, പെസഹയ്‌ക്കുള്ള ഒരുക്കങ്ങൾ നടത്തി. 14  സമയമായപ്പോൾ യേശു അപ്പോസ്‌തലന്മാരോടൊപ്പം മേശയ്‌ക്കരികിൽ വന്ന്‌ ഇരുന്നു.+ 15  യേശു അവരോടു പറഞ്ഞു: “കഷ്ടത അനുഭവിക്കുന്നതിനു മുമ്പ്‌ നിങ്ങളോടൊപ്പം ഈ പെസഹ കഴിക്കണമെന്നത്‌ എന്റെ വലിയൊരു ആഗ്രഹമായിരുന്നു. 16  ദൈവരാജ്യത്തിൽ ഇതു നിവൃത്തിയാകുന്നതുവരെ ഞാൻ ഇനി ഇതു കഴിക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” 17  പിന്നെ യേശു ഒരു പാനപാത്രം വാങ്ങി ദൈവത്തോടു നന്ദി പറഞ്ഞിട്ട്‌ പറഞ്ഞു: “ഇതു വാങ്ങി നിങ്ങൾ ഓരോരുത്തരും അടുത്തയാൾക്കു കൈമാറുക. 18  ഇനി ദൈവരാജ്യം വരുന്നതുവരെ മുന്തിരിവള്ളിയുടെ ഈ ഉത്‌പന്നം ഞാൻ കുടിക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”+ 19  പിന്നെ യേശു ഒരു അപ്പം എടുത്ത്‌+ നന്ദി പറഞ്ഞശേഷം നുറുക്കി അവർക്കു കൊടുത്തുകൊണ്ട്‌ പറഞ്ഞു: “ഇതു നിങ്ങൾക്കുവേണ്ടി നൽകാനിരിക്കുന്ന എന്റെ ശരീരത്തിന്റെ പ്രതീകമാണ്‌.+ എന്റെ ഓർമയ്‌ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.”+ 20  അത്താഴം കഴിച്ചശേഷം പാനപാത്രം എടുത്തും യേശു അതുപോലെതന്നെ ചെയ്‌തു. യേശു പറഞ്ഞു: “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയാൻപോകുന്ന എന്റെ രക്തത്തിന്റെ+ അടിസ്ഥാനത്തിലുള്ള പുതിയ ഉടമ്പടിയുടെ+ പ്രതീകമാണ്‌.+ 21  “എന്നാൽ ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അടുത്ത്‌ ഈ മേശയിൽത്തന്നെയുണ്ട്‌.+ 22  മുൻകൂട്ടി നിശ്ചയിച്ചതുപോലെ മനുഷ്യപുത്രൻ പോകുന്നു.+ എന്നാൽ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ കാര്യം കഷ്ടം!”+ 23  അപ്പോൾ, അതു ചെയ്യാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആരായിരിക്കും എന്ന്‌ അവർ തമ്മിൽത്തമ്മിൽ ചോദിച്ചുതുടങ്ങി.+ 24  തങ്ങളുടെ കൂട്ടത്തിൽ ആരാണു വലിയവൻ എന്നതിനെപ്പറ്റി ചൂടുപിടിച്ച ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി.+ 25  യേശു അവരോടു പറഞ്ഞു: “ജനതകളുടെ മേൽ അവരുടെ രാജാക്കന്മാർ ആധിപത്യം നടത്തുന്നു. അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നവർ സാമൂഹ്യസേവകർ എന്നു പേരെടുക്കുന്നു.+ 26  നിങ്ങളോ അങ്ങനെയായിരിക്കരുത്‌.+ നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും പ്രായം കുറഞ്ഞവനെപ്പോലെയും+ നേതൃത്വമെടുക്കുന്നവൻ ശുശ്രൂഷ ചെയ്യുന്നവനെപ്പോലെയും ആയിരിക്കട്ടെ.+ 27  ആരാണു വലിയവൻ? ഭക്ഷണത്തിന്‌ ഇരിക്കുന്നവനോ* വിളമ്പിക്കൊടുക്കാൻ നിൽക്കുന്നവനോ? ഭക്ഷണത്തിന്‌ ഇരിക്കുന്നവനല്ലേ? എന്നാൽ ഞാൻ നിങ്ങളുടെ ഇടയിൽ വിളമ്പിക്കൊടുക്കുന്നവനെപ്പോലെയാണ്‌.+ 28  “എന്തായാലും നിങ്ങളാണ്‌ എന്റെ പരീക്ഷകളിൽ+ എന്റെകൂടെ നിന്നവർ.+ 29  എന്റെ പിതാവ്‌ എന്നോട്‌ ഒരു ഉടമ്പടി ചെയ്‌തിരിക്കുന്നതുപോലെ ഞാനും നിങ്ങളോട്‌ ഒരു ഉടമ്പടി ചെയ്യുന്നു, രാജ്യത്തിനായുള്ള ഒരു ഉടമ്പടി.+ 30  അങ്ങനെ, എന്റെ രാജ്യത്തിൽ നിങ്ങൾ എന്റെകൂടെ ഇരുന്ന്‌ എന്റെ മേശയിൽനിന്ന്‌ ഭക്ഷിച്ച്‌ പാനം ചെയ്യും.+ സിംഹാസനങ്ങളിൽ ഇരുന്ന്‌+ ഇസ്രായേലിന്റെ 12 ഗോത്രങ്ങളെയും ന്യായം വിധിക്കുകയും ചെയ്യും.+ 31  “ശിമോനേ, ശിമോനേ, സാത്താൻ നിങ്ങളെയെല്ലാം ഗോതമ്പു പാറ്റുന്നതുപോലെ പാറ്റാൻ അനുവാദം ചോദിച്ചിരിക്കുന്നു.+ 32  എന്നാൽ നിന്റെ വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചിട്ടുണ്ട്‌.+ നീ തിരിഞ്ഞുവന്നശേഷം നിന്റെ സഹോദരങ്ങളെ ബലപ്പെടുത്തണം.”+ 33  അപ്പോൾ പത്രോസ്‌ യേശുവിനോട്‌, “കർത്താവേ, അങ്ങയുടെകൂടെ ജയിലിൽ പോകാനും മരിക്കാനും ഞാൻ ഒരുക്കമാണ്‌”+ എന്നു പറഞ്ഞു. 34  എന്നാൽ യേശു പറഞ്ഞു: “പത്രോസേ, ഇന്നു കോഴി കൂകുംമുമ്പ്‌, എന്നെ അറിയില്ല എന്നു നീ മൂന്നു പ്രാവശ്യം പറയും എന്നു ഞാൻ നിന്നോടു പറയുന്നു.”+ 35  പിന്നെ യേശു അവരോട്‌, “പണസ്സഞ്ചിയോ ഭക്ഷണസഞ്ചിയോ ചെരിപ്പോ ഒന്നുമില്ലാതെ+ ഞാൻ നിങ്ങളെ അയച്ചിട്ടും നിങ്ങൾക്കു വല്ല കുറവും വന്നോ” എന്നു ചോദിച്ചു. “ഇല്ല”* എന്ന്‌ അവർ പറഞ്ഞു. 36  അപ്പോൾ യേശു പറഞ്ഞു: “എന്നാൽ ഇപ്പോൾ, പണസ്സഞ്ചിയുള്ളവൻ അത്‌ എടുക്കട്ടെ. ഭക്ഷണസഞ്ചിയുള്ളവൻ അതും എടുക്കട്ടെ. വാളില്ലാത്തവൻ പുറങ്കുപ്പായം വിറ്റ്‌ ഒരെണ്ണം വാങ്ങട്ടെ. 37  കാരണം, ഞാൻ നിങ്ങളോടു പറയുന്നു, ‘അവനെ നിയമലംഘകരുടെ കൂട്ടത്തിൽ എണ്ണി’+ എന്ന്‌ എഴുതിയിരിക്കുന്നത്‌ എന്നിൽ നിറവേറണം. എന്നെക്കുറിച്ച്‌ എഴുതിയിരിക്കുന്നത്‌ ഇപ്പോൾ സംഭവിക്കുകയാണ്‌.”+ 38  അപ്പോൾ അവർ, “കർത്താവേ, ഇതാ ഇവിടെ രണ്ടു വാളുണ്ട്‌” എന്നു പറഞ്ഞു. “അതു മതി” എന്നു യേശു പറഞ്ഞു. 39  പിന്നെ യേശു പതിവുപോലെ ഒലിവുമലയിലേക്കു പോയി. ശിഷ്യന്മാരും കൂടെ പോയി.+ 40  അവിടെ എത്തിയപ്പോൾ യേശു അവരോട്‌, “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ പ്രാർഥിച്ചുകൊണ്ടിരിക്കുക” എന്നു പറഞ്ഞു.+ 41  പിന്നെ യേശു അവരുടെ അടുത്തുനിന്ന്‌ ഒരു കല്ലേറുദൂരത്തോളം മാറി മുട്ടുകുത്തി പ്രാർഥിക്കാൻതുടങ്ങി: 42  “പിതാവേ, അങ്ങയ്‌ക്ക്‌ ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന്‌ നീക്കേണമേ. എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+ 43  അപ്പോൾ സ്വർഗത്തിൽനിന്ന്‌ ഒരു ദൂതൻ പ്രത്യക്ഷനായി യേശുവിനെ ബലപ്പെടുത്തി.+ 44  എന്നാൽ കടുത്ത മനോവേദനയിലായിരുന്നതുകൊണ്ട്‌ യേശു കൂടുതൽ തീവ്രതയോടെ പ്രാർഥിച്ചുകൊണ്ടിരുന്നു.+ യേശുവിന്റെ വിയർപ്പു രക്തത്തുള്ളികൾപോലെയായി നിലത്ത്‌ വീണു. 45  യേശു പ്രാർഥന കഴിഞ്ഞ്‌ എഴുന്നേറ്റ്‌ ശിഷ്യന്മാരുടെ അടുത്ത്‌ ചെന്നപ്പോൾ അവർ സങ്കടംകൊണ്ട്‌ തളർന്ന്‌ മയങ്ങുന്നതു കണ്ടു. 46  യേശു അവരോടു ചോദിച്ചു: “നിങ്ങൾ ഉറങ്ങുകയാണോ? പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ എഴുന്നേറ്റ്‌ പ്രാർഥിച്ചുകൊണ്ടിരിക്കുക.”+ 47  യേശു ഇതു പറഞ്ഞുകൊണ്ടിരുന്നപ്പോൾത്തന്നെ അതാ, ഒരു ജനക്കൂട്ടം അവിടേക്കു വരുന്നു. പന്ത്രണ്ടു പേരിൽ ഒരാളായ യൂദാസാണ്‌ അവരെ നയിച്ചിരുന്നത്‌. യൂദാസ്‌ യേശുവിനെ ചുംബിക്കാൻ അടുത്ത്‌ ചെന്നു.+ 48  യേശു ചോദിച്ചു: “യൂദാസേ, നീ മനുഷ്യപുത്രനെ ഒരു ചുംബനംകൊണ്ട്‌ ഒറ്റിക്കൊടുക്കുകയാണോ?” 49  എന്താണു സംഭവിക്കാൻപോകുന്നതെന്നു കണ്ടിട്ട്‌ യേശുവിന്റെ കൂടെയുണ്ടായിരുന്നവർ, “കർത്താവേ, ഞങ്ങൾ വാൾ എടുത്ത്‌ വെട്ടട്ടേ” എന്നു ചോദിച്ചു. 50  അവരിൽ ഒരാൾ മഹാപുരോഹിതന്റെ അടിമയെ വെട്ടുകയും ചെയ്‌തു. അയാളുടെ വലതുചെവി അറ്റുപോയി.+ 51  എന്നാൽ യേശു, “ഇനിയൊന്നും ചെയ്യരുത്‌” എന്നു പറഞ്ഞിട്ട്‌ അയാളുടെ ചെവിയിൽ തൊട്ട്‌ സുഖപ്പെടുത്തി. 52  പിന്നെ, തന്നെ പിടിക്കാൻ വന്ന മുഖ്യപുരോഹിതന്മാരോടും ദേവാലയത്തിലെ കാവൽക്കാരുടെ മേധാവികളോടും മൂപ്പന്മാരോടും ചോദിച്ചു: “നിങ്ങൾ എന്താ ഒരു കള്ളനെ പിടിക്കാൻ വരുന്നതുപോലെ വാളും വടികളും ഒക്കെയായി എന്നെ പിടിക്കാൻ വന്നിരിക്കുന്നത്‌?+ 53  ഞാൻ ദിവസവും നിങ്ങളോടൊപ്പം ദേവാലയത്തിലുണ്ടായിരുന്നിട്ടും+ നിങ്ങൾ എന്നെ പിടികൂടിയില്ല.+ എന്നാൽ, ഇത്‌ ഇപ്പോൾ നിങ്ങളുടെ സമയമാണ്‌, ഇരുട്ടു വാഴുന്ന സമയം.”+ 54  അവർ യേശുവിനെ അറസ്റ്റു ചെയ്‌ത്‌ മഹാപുരോഹിതന്റെ വീട്ടിലേക്കു കൊണ്ടുപോയി.+ പത്രോസ്‌ കുറെ അകലം പാലിച്ച്‌ പുറകേ ചെന്നു.+ 55  അവരെല്ലാം നടുമുറ്റത്ത്‌ തീ കായാൻ ഇരുന്നപ്പോൾ പത്രോസും അക്കൂട്ടത്തിലുണ്ടായിരുന്നു.+ 56  അപ്പോൾ ഒരു വേലക്കാരിപ്പെൺകുട്ടി തീയുടെ വെളിച്ചത്തിൽ പത്രോസിനെ കണ്ടിട്ട്‌ സൂക്ഷിച്ചുനോക്കി, “ഇയാളും ആ മനുഷ്യന്റെകൂടെയുണ്ടായിരുന്നല്ലോ” എന്നു പറഞ്ഞു. 57  എന്നാൽ പത്രോസ്‌ അതു നിഷേധിച്ചുകൊണ്ട്‌ അവളോട്‌, “എനിക്ക്‌ അയാളെ അറിയില്ല” എന്നു പറഞ്ഞു.+ 58  അൽപ്പനേരം കഴിഞ്ഞപ്പോൾ മറ്റൊരാൾ പത്രോസിനെ കണ്ടിട്ട്‌, “നിങ്ങളും അവരിൽ ഒരാളാണല്ലോ” എന്നു പറഞ്ഞു. അപ്പോൾ പത്രോസ്‌, “അല്ല” എന്നു പറഞ്ഞു.+ 59  ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വേറൊരാൾ വന്ന്‌ ഇങ്ങനെ തറപ്പിച്ചുപറഞ്ഞു: “ഈ മനുഷ്യനും അയാളോടൊപ്പമുണ്ടായിരുന്നു, തീർച്ച. കാരണം, ഇയാൾ ഒരു ഗലീലക്കാരനാണ്‌.” 60  എന്നാൽ പത്രോസ്‌ അയാളോട്‌, “താങ്കൾ പറയുന്നത്‌ എനിക്കു മനസ്സിലാകുന്നില്ല” എന്നു പറഞ്ഞു. പത്രോസ്‌ അതു പറഞ്ഞുതീർന്നില്ല, അതിനു മുമ്പേ കോഴി കൂകി. 61  അപ്പോൾ കർത്താവ്‌ തിരിഞ്ഞ്‌ പത്രോസിന്റെ മുഖത്തേക്കു നോക്കി. “ഇന്നു കോഴി കൂകുംമുമ്പ്‌ നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയും” എന്നു കർത്താവ്‌ തന്നോടു പറഞ്ഞതു പത്രോസ്‌ അപ്പോൾ ഓർത്തു.+ 62  പത്രോസ്‌ പുറത്ത്‌ പോയി അതിദുഃഖത്തോടെ കരഞ്ഞു. 63  യേശുവിനു കാവൽ നിന്നവർ യേശുവിനെ കളിയാക്കാനും+ അടിക്കാനും തുടങ്ങി.+ 64  അവർ യേശുവിന്റെ മുഖം മൂടിയിട്ട്‌, “നിന്നെ അടിച്ചത്‌ ആരാണെന്നു പ്രവചിക്ക്‌” എന്നു പറയുന്നുണ്ടായിരുന്നു. 65  അവർ യേശുവിനെക്കുറിച്ച്‌ ദൈവനിന്ദാകരമായ പലതും പറഞ്ഞു. 66  നേരം വെളുത്തപ്പോൾ മുഖ്യപുരോഹിതന്മാരും ശാസ്‌ത്രിമാരും ഉൾപ്പെട്ട, ജനത്തിന്റെ മൂപ്പന്മാരുടെ സംഘം ഒന്നിച്ചുകൂടി.+ അവർ യേശുവിനെ സൻഹെദ്രിൻ ഹാളിൽ കൊണ്ടുപോയിട്ട്‌ ചോദിച്ചു: 67  “പറയൂ, നീ ക്രിസ്‌തുവാണോ?”+ അപ്പോൾ യേശു പറഞ്ഞു: “ഞാൻ പറഞ്ഞാലും നിങ്ങൾ വിശ്വസിക്കില്ല. 68  മാത്രമല്ല, ഞാൻ എന്തെങ്കിലും ചോദിച്ചാൽ നിങ്ങളും ഉത്തരം പറയില്ലല്ലോ. 69  എന്നാൽ ഇനിമുതൽ മനുഷ്യപുത്രൻ+ ശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത്‌ ഇരിക്കും”+ എന്നു പറഞ്ഞു. 70  ഇതു കേട്ട്‌ അവർ എല്ലാവരും, “അപ്പോൾ നീ ദൈവപുത്രനാണെന്നാണോ” എന്നു ചോദിച്ചു. യേശു അവരോട്‌, “ആണെന്നു നിങ്ങൾതന്നെ പറയുന്നല്ലോ” എന്നു പറഞ്ഞു. 71  അപ്പോൾ അവർ പറഞ്ഞു: “നമുക്ക്‌ ഇനി മറ്റാരുടെയെങ്കിലും മൊഴി എന്തിനാണ്‌? അവന്റെ വായിൽനിന്നുതന്നെ നമ്മൾ അതു കേട്ടല്ലോ.”+

അടിക്കുറിപ്പുകള്‍

അതായത്‌, പന്ത്രണ്ട്‌ അപ്പോസ്‌തലന്മാർ.
അക്ഷ. “വെള്ളിപ്പണം.”
അഥവാ “മേശയ്‌ക്കൽ ചാരിക്കിടക്കുന്നവനോ.”
അഥവാ “ഒരു കുറവും വന്നില്ല.”

പഠനക്കുറിപ്പുകൾ

പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവമായ പെസഹ: വാസ്‌തവത്തിൽ, നീസാൻ 14-ാം തീയതി ആഘോഷിച്ചിരുന്ന പെസഹയും നീസാൻ 15 മുതൽ 21 വരെ നീണ്ടുനിന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും രണ്ടും രണ്ടായിരുന്നു. (ലേവ 23:5, 6; സംഖ 28:16, 17; അനു. ബി15 കാണുക.) എന്നാൽ യേശുവിന്റെ കാലമായപ്പോഴേക്കും ഈ രണ്ട്‌ ഉത്സവങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടായിരുന്നതുകൊണ്ട്‌ നീസാൻ 14 ഉൾപ്പെടെയുള്ള എട്ടു ദിവസത്തെയും ചേർത്ത്‌ ഒരൊറ്റ ഉത്സവമായാണു കണക്കാക്കിയിരുന്നത്‌. “പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം എന്നു വിളിക്കുന്ന എട്ടു ദിവസത്തെ ഉത്സവത്തെ” കുറിച്ച്‌ ജോസീഫസും പറയുന്നുണ്ട്‌. ലൂക്ക 22:1-6-ൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ നടന്നത്‌ എ.ഡി. 33 നീസാൻ 12-ാം തീയതിയാണ്‌.—അനു. ബി12 കാണുക.

ദേവാലയത്തിലെ കാവൽക്കാരുടെ മേധാവികൾ: ഈ വാക്യത്തിന്റെ മൂല ഗ്രീക്കുപാഠത്തിൽ ഇവിടെ “മേധാവികൾ” എന്നു മാത്രമേ കാണുന്നുള്ളൂ. എന്നാൽ ഇവർ ഏതുതരം മേധാവികളാണെന്നു സൂചിപ്പിക്കാൻ ലൂക്ക 22:52-ൽ ലൂക്കോസുതന്നെ “ദേവാലയത്തിലെ (കാവൽക്കാരുടെ)” എന്നുംകൂടെ ചേർത്തിട്ടുണ്ട്‌. അതുകൊണ്ട്‌ ഈ വാക്യത്തിലും കൂടുതൽ വ്യക്തത കിട്ടാൻ ‘ദേവാലയത്തിലെ (കാവൽക്കാരുടെ)’ എന്ന പദപ്രയോഗം കൂട്ടിച്ചേർത്തതാണ്‌. ലൂക്കോസ്‌ മാത്രമാണ്‌ ഈ ഉദ്യോഗസ്ഥരെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത്‌. (പ്രവൃ 4:1; 5:24, 26) യേശുവിന്റെ അറസ്റ്റ്‌ നിയമാനുസൃതമാണെന്നു വരുത്തിത്തീർക്കാനായിരിക്കാം യൂദാസുമായുള്ള ചർച്ചയിൽ കാവൽക്കാരുടെ ഈ മേധാവികളെയും ഉൾപ്പെടുത്തിയത്‌.

പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവമായ പെസഹ: വാസ്‌തവത്തിൽ, നീസാൻ 14-ാം തീയതി ആഘോഷിച്ചിരുന്ന പെസഹയും നീസാൻ 15 മുതൽ 21 വരെ നീണ്ടുനിന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും രണ്ടും രണ്ടായിരുന്നു. (ലേവ 23:5, 6; സംഖ 28:16, 17; അനു. ബി15 കാണുക.) എന്നാൽ യേശുവിന്റെ കാലമായപ്പോഴേക്കും ഈ രണ്ട്‌ ഉത്സവങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടായിരുന്നതുകൊണ്ട്‌ നീസാൻ 14 ഉൾപ്പെടെയുള്ള എട്ടു ദിവസത്തെയും ചേർത്ത്‌ ഒരൊറ്റ ഉത്സവമായാണു കണക്കാക്കിയിരുന്നത്‌. “പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം എന്നു വിളിക്കുന്ന എട്ടു ദിവസത്തെ ഉത്സവത്തെ” കുറിച്ച്‌ ജോസീഫസും പറയുന്നുണ്ട്‌. ലൂക്ക 22:1-6-ൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ നടന്നത്‌ എ.ഡി. 33 നീസാൻ 12-ാം തീയതിയാണ്‌.—അനു. ബി12 കാണുക.

പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസം വന്നെത്തി: ലൂക്ക 22:1-ന്റെ പഠനക്കുറിപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ, യേശുവിന്റെ കാലമായപ്പോഴേക്കും പെസഹയ്‌ക്കു (നീസാൻ 14) പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവുമായി (നീസാൻ 15-21) അഭേദ്യമായ ബന്ധമുണ്ടായിരുന്നതുകൊണ്ട്‌ നീസാൻ 14 ഉൾപ്പെടെയുള്ള എട്ടു ദിവസത്തെയും ‘പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം’ എന്നു വിളിക്കാറുണ്ടായിരുന്നു. (അനു. ബി15 കാണുക.) എന്നാൽ ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്നതു പെസഹാമൃഗത്തെ അർപ്പിക്കുന്ന ദിവസത്തെക്കുറിച്ചായതുകൊണ്ട്‌ ഇവിടെ ഉദ്ദേശിച്ചിരിക്കുന്നതു നീസാൻ 14 ആണെന്നു മനസ്സിലാക്കാം. (പുറ 12:6, 15, 17, 18; ലേവ 23:5; ആവ 16:1-7) സാധ്യതയനുസരിച്ച്‌, 7-13 വാക്യങ്ങളിലെ സംഭവങ്ങൾ നടന്നതു നീസാൻ 13-ാം തീയതി ഉച്ച കഴിഞ്ഞാണ്‌. വൈകുന്നേരത്തെ പെസഹാഭക്ഷണത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളെക്കുറിച്ചാണ്‌ അവിടെ പറയുന്നത്‌. കാരണം അന്നു സൂര്യാസ്‌തമയത്തോടെ നീസാൻ 14 തുടങ്ങുമായിരുന്നു.—അനു. ബി12 കാണുക.

ഒരു പാനപാത്രം വാങ്ങി: ഇവിടെ പറഞ്ഞിരിക്കുന്ന പാനപാത്രം യേശുവിന്റെ കാലത്തെ പെസഹ ആചരണത്തിന്റെ ഭാഗമായിരുന്നു. (ലൂക്ക 22:15) ഈജിപ്‌തിൽവെച്ച്‌ പെസഹ ആചരിച്ചപ്പോൾ വീഞ്ഞ്‌ ഉപയോഗിച്ചതായി ബൈബിൾ പറയുന്നില്ല; പെസഹ ആഘോഷത്തിൽ വീഞ്ഞ്‌ ഉപയോഗിക്കാൻ യഹോവ കല്‌പിച്ചിരുന്നുമില്ല. അതുകൊണ്ട്‌ പെസഹയ്‌ക്കു കൂടിവരുന്നവർക്കു പാനപാത്രങ്ങളിൽ വീഞ്ഞു കൈമാറുന്ന രീതി പിൽക്കാലത്ത്‌ തുടങ്ങിയതാണെന്ന്‌ അനുമാനിക്കാം. പെസഹാഭക്ഷണത്തോടൊപ്പം വീഞ്ഞു കഴിക്കുന്നതിനെ യേശു കുറ്റപ്പെടുത്തിയില്ല. മറിച്ച്‌ ദൈവത്തോടു നന്ദി പറഞ്ഞിട്ട്‌ യേശു അപ്പോസ്‌തലന്മാരോടൊപ്പം വീഞ്ഞു കുടിച്ചു. കുറച്ച്‌ കഴിഞ്ഞ്‌ കർത്താവിന്റെ അത്താഴം ഏർപ്പെടുത്തിയപ്പോഴും യേശു അവർക്കു പാനപാത്രത്തിൽ വീഞ്ഞു കൈമാറി.—ലൂക്ക 22:20.

ഒരു അപ്പം എടുത്ത്‌ . . . നുറുക്കി: പുരാതനകാല മധ്യപൂർവദേശത്ത്‌ ഉണ്ടാക്കിയിരുന്ന അപ്പം സാധാരണഗതിയിൽ കനം കുറഞ്ഞതായിരുന്നു. പുളിപ്പിക്കാത്തതാണെങ്കിൽ അവ എളുപ്പം ഒടിയുമായിരുന്നു. യേശു അപ്പം നുറുക്കിയതിന്‌, ആത്മീയതലത്തിലുള്ള എന്തെങ്കിലും നിഗൂഢാർഥങ്ങൾ ഉണ്ടായിരുന്നില്ല. സാധാരണയായി എല്ലാവരും അങ്ങനെയാണ്‌ അത്തരം അപ്പം പങ്കിട്ടിരുന്നത്‌.—മത്ത 14:19-ന്റെ പഠനക്കുറിപ്പു കാണുക.

പ്രതീകമാണ്‌: എസ്റ്റിൻ (അക്ഷരാർഥം “ആണ്‌.” അതായത്‌, “ഇത്‌ എന്റെ ശരീരം ആണ്‌” എന്ന അർഥത്തിൽ.) എന്ന ഗ്രീക്കുപദത്തിന്‌ ഇവിടെ “അടയാളം; ചിഹ്നം; പ്രതിനിധാനം ചെയ്യുന്നത്‌” എന്നിങ്ങനെയുള്ള അർഥങ്ങളാണുള്ളത്‌. അപ്പോസ്‌തലന്മാർക്കും അത്‌ അങ്ങനെതന്നെയാണു മനസ്സിലായത്‌. കാരണം, യേശുവിന്റെ പൂർണതയുള്ള ശരീരവും അവർ കഴിക്കാനിരുന്ന പുളിപ്പില്ലാത്ത അപ്പവും ഒരേ സമയം അവരുടെ കൺമുന്നിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ അപ്പം യേശുവിന്റെ ശരീരമല്ലെന്ന്‌ അവർക്കു മനസ്സിലാകുമായിരുന്നു. ഇതേ ഗ്രീക്കുപദം മത്ത 12:7-ലും കാണാം. അതിനെ പല ബൈബിൾപരിഭാഷകളും “അർഥം” എന്നാണു വിവർത്തനം ചെയ്‌തിരിക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌.

അത്താഴം: സാധ്യതയനുസരിച്ച്‌, കർത്താവിന്റെ അത്താഴം ഏർപ്പെടുത്തുന്നതിനു മുമ്പ്‌ യേശു തന്റെ ശിഷ്യന്മാരോടൊപ്പം കഴിച്ച പെസഹാഭക്ഷണമാണ്‌ ഇത്‌. അക്കാലത്ത്‌ പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന വിധത്തിൽത്തന്നെ യേശു പെസഹ ആഘോഷിച്ചു. ആ ആചരണത്തിലേക്കു പുതുതായി എന്തെങ്കിലും കൂട്ടിച്ചേർത്തുകൊണ്ട്‌ അതിനു മാറ്റം വരുത്താനോ അതിനെ തടസ്സപ്പെടുത്താനോ യേശു മുതിർന്നില്ല. അങ്ങനെ ജൂതനായി ജനിക്കുന്ന ഒരാളിൽനിന്ന്‌ പ്രതീക്ഷിക്കുന്ന രീതിയിൽത്തന്നെ യേശു മോശയുടെ നിയമം അനുസരിച്ചു. എന്നാൽ ആ നിയമത്തിൽ പറഞ്ഞിട്ടുള്ള പെസഹ ആചരിച്ചുകഴിഞ്ഞ സ്ഥിതിക്ക്‌, പുതിയൊരു ആചരണത്തിനു തുടക്കമിടാൻ യേശുവിനു സ്വാതന്ത്ര്യമുണ്ടായിരുന്നു. പെസഹാദിനത്തിൽത്തന്നെ സംഭവിക്കാനിരിക്കുന്ന തന്റെ മരണത്തിന്റെ ഓർമയ്‌ക്കായുള്ള ഒരു അത്താഴം യേശു അന്ന്‌ ഏർപ്പെടുത്തി.

എന്റെ രക്തത്തിന്റെ അടിസ്ഥാനത്തിലുള്ള പുതിയ ഉടമ്പടി: യേശു ഈ സന്ദർഭത്തിൽ ‘പുതിയ ഉടമ്പടിയെക്കുറിച്ച്‌’ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന സുവിശേഷയെഴുത്തുകാരൻ ലൂക്കോസ്‌ മാത്രമാണ്‌. ഇതു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്‌ യിര 31:31 ആയിരിക്കാം. യഹോവയും അഭിഷിക്തക്രിസ്‌ത്യാനികളും തമ്മിലുള്ള പുതിയ ഉടമ്പടിക്കു സാധുത നൽകിയതു യേശുവിന്റെ ബലിയാണ്‌. (എബ്ര 8:10) സീനായ്‌ പർവതത്തിന്‌ അടുത്തുവെച്ച്‌, ഇസ്രായേല്യരുമായുള്ള നിയമ ഉടമ്പടി നിലവിൽ വന്നപ്പോൾ അതിനു മധ്യസ്ഥനായിരുന്ന മോശ “ഉടമ്പടി,” “രക്തം” എന്നീ പദപ്രയോഗങ്ങൾ ഉപയോഗിച്ച രീതിയിലാണ്‌ യേശുവും ഇവിടെ ആ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്‌. (പുറ 24:8; എബ്ര 9:19-21) കാളകളുടെയും കോലാടുകളുടെയും രക്തം, ദൈവവും ഇസ്രായേൽ ജനതയും തമ്മിലുള്ള നിയമ ഉടമ്പടിക്കു സാധുത നൽകിയതുപോലെ യേശുവിന്റെ രക്തം, ആത്മീയ ഇസ്രായേലുമായി യഹോവ ചെയ്യാനിരുന്ന പുതിയ ഉടമ്പടിക്കു നിയമസാധുത നൽകി. എ.ഡി. 33-ലെ പെന്തിക്കോസ്‌തിലാണ്‌ ആ ഉടമ്പടി നിലവിൽ വന്നത്‌.—എബ്ര 9:14, 15.

. . . ഉടമ്പടിയുടെ പ്രതീകമാണ്‌: 19-ാം വാക്യത്തിലെ “നിങ്ങൾക്കുവേണ്ടി” എന്നു തുടങ്ങുന്ന ഭാഗംമുതൽ (“എന്റെ ശരീരത്തിന്റെ പ്രതീകമാണ്‌” എന്ന ഭാഗം ഒഴികെ.) 20-ാം വാക്യത്തിന്റെ അവസാനംവരെ ചില കൈയെഴുത്തുപ്രതികളിൽ കാണുന്നില്ല. എന്നാൽ ഈ ഭാഗങ്ങൾ ഉൾപ്പെടുത്തുന്നതിനെ ആധികാരികമായ പല പുരാതന കൈയെഴുത്തുപ്രതികളും പിന്താങ്ങുന്നുണ്ട്‌.

എന്നാൽ ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അടുത്ത്‌ . . . ഉണ്ട്‌: 21-23 വാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ, സാധ്യതയനുസരിച്ച്‌ അത്‌ യഥാർഥത്തിൽ നടന്ന ക്രമത്തിലല്ല കൊടുത്തിരിക്കുന്നത്‌. യോഹ 13:21-30-നെ മത്ത 26:20-29-ഉം മർ 14:17-25-ഉം ആയി താരതമ്യം ചെയ്‌താൽ യേശു കർത്താവിന്റെ അത്താഴം ഏർപ്പെടുത്തുന്നതിനു മുമ്പേ യൂദാസ്‌ അവിടം വിട്ടെന്നു മനസ്സിലാക്കാം. “എന്റെ പരീക്ഷകളിൽ എന്റെകൂടെ നിന്നവർ” എന്ന്‌ യേശു അവിടെ കൂടിയിരുന്നവരെ അഭിനന്ദിച്ചപ്പോൾ യൂദാസ്‌ തീർച്ചയായും അവിടെ ഉണ്ടായിരുന്നിരിക്കില്ല. കാരണം യൂദാസിനെപ്പറ്റി യേശു ഒരിക്കലും അങ്ങനെ പറയില്ലായിരുന്നു. ഇനി, യൂദാസിനെയുംകൂടെ ഉൾപ്പെടുത്തി യേശു ‘രാജ്യത്തിനായുള്ള ഉടമ്പടി’ ചെയ്യാനും സാധ്യതയില്ല.—ലൂക്ക 22:28-30.

മനുഷ്യപുത്രൻ പോകുന്നു: “മനുഷ്യപുത്രൻ മരിക്കാൻപോകുന്നു” എന്ന കാര്യം കുറച്ചുകൂടെ മയപ്പെടുത്തി പറയാൻ ഉപയോഗിച്ചിരിക്കുന്ന ഒരു അലങ്കാരപ്രയോഗമാണ്‌ ഇതെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

ശുശ്രൂഷ ചെയ്യുന്ന: അഥവാ “സേവനം ചെയ്യുന്ന.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഡയകൊനെയോ എന്ന ഗ്രീക്കുക്രിയയോടു ബന്ധമുള്ള ഒരു ഗ്രീക്കുനാമമാണു ഡയാക്കൊനൊസ്‌ (ശുശ്രൂഷകൻ; സേവകൻ). മടുത്ത്‌ പിന്മാറാതെ മറ്റുള്ളവർക്കുവേണ്ടി താഴ്‌മയോടെ സേവനം ചെയ്യുന്നവരെയാണു ഡയാക്കൊനൊസ്‌ എന്ന പദം കുറിക്കുന്നത്‌. ഈ പദം ക്രിസ്‌തു (റോമ 15:8), സ്‌ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള ക്രിസ്‌തുവിന്റെ ശുശ്രൂഷകർ അഥവാ സേവകർ (റോമ 16:1; 1കൊ 3:5-7; കൊലോ 1:23), ശുശ്രൂഷാദാസന്മാർ (ഫിലി 1:1; 1തിമ 3:8) എന്നിവരെയും വീട്ടുജോലിക്കാർ (യോഹ 2:5, 9), ഗവൺമെന്റ്‌ അധികാരികൾ (റോമ 13:4) എന്നിവരെയും കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്‌.

ശുശ്രൂഷ ചെയ്യുന്ന: അഥവാ “സേവനം ചെയ്യുന്ന.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഡയകൊനെയോ എന്ന ഗ്രീക്കുക്രിയയോടു ബന്ധമുള്ള ഒരു ഗ്രീക്കുനാമമാണു ഡയാക്കൊനൊസ്‌ (ശുശ്രൂഷകൻ; സേവകൻ). മടുത്ത്‌ പിന്മാറാതെ മറ്റുള്ളവർക്കുവേണ്ടി താഴ്‌മയോടെ സേവനം ചെയ്യുന്നവരെയാണു ഡയാക്കൊനൊസ്‌ എന്ന പദം കുറിക്കുന്നത്‌. ഈ പദം ക്രിസ്‌തു (റോമ 15:8), സ്‌ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള ക്രിസ്‌തുവിന്റെ ശുശ്രൂഷകർ അഥവാ സേവകർ (റോമ 16:1; 1കൊ 3:5-7; കൊലോ 1:23), ശുശ്രൂഷാദാസന്മാർ (ഫിലി 1:1; 1തിമ 3:8) എന്നിവരെയും വീട്ടുജോലിക്കാർ (യോഹ 2:5, 9), ഗവൺമെന്റ്‌ അധികാരികൾ (റോമ 13:4) എന്നിവരെയും കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്‌.

വിളമ്പിക്കൊടുക്കുക: അഥവാ “ശുശ്രൂഷ ചെയ്യുക; സേവനം ചെയ്യുക.” ഡയകൊനെയോ എന്ന ഗ്രീക്കുക്രിയ ഈ വാക്യത്തിൽ രണ്ടു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്‌.—ലൂക്ക 22:26-ന്റെ പഠനക്കുറിപ്പു കാണുക.

ഞാനും നിങ്ങളോട്‌ ഒരു ഉടമ്പടി ചെയ്യുന്നു, രാജ്യത്തിനായുള്ള ഒരു ഉടമ്പടി: ഇവിടെ “ഉടമ്പടി ചെയ്യുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതു ഡിയാറ്റിത്തേമായ്‌ എന്ന ഗ്രീക്കുക്രിയയാണ്‌. ആ ക്രിയയിൽനിന്നാണ്‌ “ഉടമ്പടി” എന്ന്‌ അർഥമുള്ള ഡിയാത്തേക്കേ എന്ന ഗ്രീക്കുനാമം വന്നിരിക്കുന്നത്‌. പ്രവൃ 3:25; എബ്ര 8:10; 10:16 എന്നീ വാക്യങ്ങളുടെ ഗ്രീക്കുപാഠത്തിൽ ഈ ക്രിയാപദവും നാമപദവും കാണാം. (കാരണം ആ വാക്യങ്ങളിലെ “ഉടമ്പടി ചെയ്യുക” എന്ന പദപ്രയോഗത്തിന്റെ അക്ഷരാർഥം “ഉടമ്പടി ഉടമ്പടിയാക്കുക” എന്നാണ്‌.) ലൂക്ക 22:29-ൽ യേശു രണ്ട്‌ ഉടമ്പടികളെക്കുറിച്ചാണു സംസാരിച്ചത്‌. അതിൽ ഒരെണ്ണം യേശുവും പിതാവും തമ്മിലുള്ള ഉടമ്പടിയാണ്‌. രണ്ടാമത്തേത്‌ യേശുവും യേശുവിനോടൊപ്പം ദൈവരാജ്യത്തിൽ ഭരിക്കാനുള്ള അഭിഷിക്താനുഗാമികളും തമ്മിലുള്ളതാണ്‌.

എന്റെകൂടെ ഇരുന്ന്‌ എന്റെ മേശയിൽനിന്ന്‌ ഭക്ഷിച്ച്‌ പാനം ചെയ്യും: രണ്ടു പേർ ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുന്നത്‌ അവർ തമ്മിലുള്ള സൗഹൃദത്തെയും സമാധാനത്തെയും ആണ്‌ സൂചിപ്പിച്ചിരുന്നത്‌. അതുകൊണ്ടുതന്നെ പതിവായി രാജാവിന്റെ മേശയിൽനിന്ന്‌ ഭക്ഷണം കഴിക്കാൻ അവസരം ലഭിച്ചിരുന്നതു രാജാവിന്റെ പ്രത്യേകപ്രീതിയുള്ളവർക്കാണ്‌. അവർക്കു രാജാവുമായി വളരെ അടുത്ത ഒരു ബന്ധവും ഉണ്ടായിരുന്നു. (1രാജ 2:7) തന്റെ വിശ്വസ്‌തശിഷ്യന്മാരും താനും തമ്മിൽ ഇങ്ങനെയൊരു ബന്ധമുണ്ടായിരിക്കുമെന്നാണു യേശു ഇവിടെ വാഗ്‌ദാനം ചെയ്‌തത്‌.—ലൂക്ക 22:28-30; ലൂക്ക 13:29-ഉം വെളി 19:9-ഉം കൂടെ കാണുക.

തിരിഞ്ഞുവന്നശേഷം: അഥവാ “തിരിച്ചുവരവിനു ശേഷം.” അമിതമായ ആത്മവിശ്വാസവും മനുഷ്യഭയവും ഒക്കെ കാരണം പത്രോസ്‌ വീണുപോകുമെങ്കിലും അദ്ദേഹം ആ വീഴ്‌ചയിൽനിന്ന്‌ കരകയറുന്നതിനെക്കുറിച്ചാണ്‌ സാധ്യതയനുസരിച്ച്‌ യേശു ഇവിടെ പറഞ്ഞത്‌.—സുഭ 29:25 താരതമ്യം ചെയ്യുക.

ഈ പാനപാത്രം എന്നിൽനിന്ന്‌ നീക്കേണമേ: ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന “പാനപാത്രം” എന്ന പദം, മിക്കപ്പോഴും ആലങ്കാരികാർഥത്തിൽ ഒരാളെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടത്തെ അഥവാ ആ വ്യക്തിക്കു “നിയമിച്ചുകൊടുത്ത ഓഹരിയെ” ആണ്‌ സൂചിപ്പിക്കുന്നത്‌. (മത്ത 20:22–ന്റെ പഠനക്കുറിപ്പു കാണുക.) താൻ ദൈവനിന്ദകൻ, രാജ്യദ്രോഹി എന്നീ കുറ്റങ്ങളും വഹിച്ച്‌ മരിക്കേണ്ടിവന്നാൽ അതു ദൈവത്തിന്മേൽ വരുത്തിവെക്കുന്ന നിന്ദയെക്കുറിച്ച്‌ യേശുവിനു വലിയ ഉത്‌കണ്‌ഠയുണ്ടായിരുന്നു എന്നതിനു സംശയമില്ല. അതുകൊണ്ടാണ്‌ “ഈ പാനപാത്രം” തന്നിൽനിന്ന്‌ നീക്കാൻ യേശു പ്രാർഥിച്ചത്‌.

ഈ പാനപാത്രം എന്നിൽനിന്ന്‌ നീക്കേണമേ: മർ 14:36-ന്റെ പഠനക്കുറിപ്പു കാണുക.

ഒരു ദൂതൻ: സ്വർഗത്തിൽനിന്ന്‌ ഒരു ദൂതൻ പ്രത്യക്ഷപ്പെട്ട്‌ യേശുവിനെ ബലപ്പെടുത്തിയതിനെക്കുറിച്ച്‌ നാലു സുവിശേഷയെഴുത്തുകാരിൽ ലൂക്കോസ്‌ മാത്രമേ പറഞ്ഞിട്ടുള്ളൂ.

യേശുവിന്റെ വിയർപ്പു രക്തത്തുള്ളികൾപോലെയായി: ലൂക്കോസ്‌ ഇവിടെ ഒരു താരതമ്യം ഉപയോഗിച്ചതാകാം എന്നു ചിലർ അഭിപ്രായപ്പെടുന്നു. യേശുവിന്റെ വിയർപ്പുതുള്ളികൾ രക്തത്തുള്ളികളുടെ രൂപത്തിലായെന്നോ ഒരു മുറിവിൽനിന്ന്‌ രക്തത്തുള്ളികൾ ഇറ്റിറ്റുവീഴുന്നതുപോലെ യേശുവിന്റെ വിയർപ്പുതുള്ളികൾ ഇറ്റിറ്റുവീണെന്നോ ആകാം ലൂക്കോസ്‌ ഉദ്ദേശിച്ചതെന്ന്‌ അവർ കരുതുന്നു. എന്നാൽ യേശുവിന്റെ ത്വക്കിലൂടെ രക്തം പൊടിഞ്ഞ്‌ വിയർപ്പുമായി കലർന്നതാകാമെന്നാണു മറ്റു ചിലരുടെ അഭിപ്രായം. കടുത്ത മാനസികസമ്മർദമുണ്ടായ ചിലരുടെ കാര്യത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുള്ളതായി പറയപ്പെടുന്നു. ഡയാപെഡസിസ്‌ എന്ന അവസ്ഥയിൽ, രക്തമോ അതിന്റെ ഘടകങ്ങളോ രക്തധമനികൾ പൊട്ടാതെതന്നെ അതിന്റെ ഭിത്തികളിലൂടെ പുറത്തേക്കു വരാറുണ്ട്‌. ഇനി, ഹീമാറ്റിഡ്രോസിസ്‌ എന്ന അവസ്ഥയിൽ, രക്തമോ രക്തത്തിനു നിറം നൽകുന്ന പദാർഥമോ വിയർപ്പിനോടൊപ്പം പുറത്ത്‌ വരും. ചിലപ്പോൾ അത്തരമൊരു അവസ്ഥയിൽ ശരീരസ്രവങ്ങളും രക്തവുമായി കൂടിക്കലർന്ന്‌ പുറത്തെത്താറുണ്ട്‌. അതുകൊണ്ടുതന്നെ ഹീമാറ്റിഡ്രോസിസിനെ ‘രക്തം വിയർക്കുക’ എന്നും വിശേഷിപ്പിക്കുന്നു. എന്നാൽ ഇതെല്ലാം വെറും സാധ്യതകൾ മാത്രമാണ്‌. യേശുവിന്റെ കാര്യത്തിൽ കൃത്യമായി എന്താണു സംഭവിച്ചതെന്നു നമുക്ക്‌ അറിയില്ല.

. . . നിലത്ത്‌ വീണു: ചില പുരാതന കൈയെഴുത്തുപ്രതികളിൽ 43, 44 വാക്യങ്ങൾ കാണുന്നുണ്ടെങ്കിലും മറ്റു ചിലതിൽ ആ ഭാഗം കാണുന്നില്ല. എന്നാൽ മിക്ക ബൈബിൾപരിഭാഷകളിലും ഈ വാക്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

തൊട്ട്‌ സുഖപ്പെടുത്തി: മഹാപുരോഹിതന്റെ അടിമയെ യേശു സുഖപ്പെടുത്തിയ കാര്യം രേഖപ്പെടുത്തിയിരിക്കുന്നതു നാലു സുവിശേഷയെഴുത്തുകാരിൽ ലൂക്കോസ്‌ മാത്രമാണ്‌.—മത്ത 26:51; മർ 14:47; യോഹ 18:10.

സമയമാണ്‌: അക്ഷ. “മണിക്കൂറാണ്‌.” ഇവിടെ കാണുന്ന ഹോര എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “മണിക്കൂർ” എന്നാണെങ്കിലും ആ പദം ആലങ്കാരികമായാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. താരതമ്യേന ഹ്രസ്വമായൊരു സമയം എന്ന അർഥമേ അതിന്‌ ഇവിടെയുള്ളൂ.

ഇരുട്ടു വാഴുന്ന സമയം: അഥവാ “ഇരുട്ടിന്‌ അധികാരമുള്ള സമയം.” അതായത്‌ ആത്മീയാന്ധകാരത്തിൽ കഴിയുന്നവർക്ക്‌ അധികാരമുള്ള സമയം. (കൊലോ 1:13 താരതമ്യം ചെയ്യുക.) പ്രവൃ 26:18-ൽ അന്ധകാരത്തെക്കുറിച്ച്‌ പറയുന്നിടത്തുതന്നെ ‘സാത്താന്റെ അധികാരത്തെക്കുറിച്ചും’ പറയുന്നുണ്ട്‌. അന്ധകാരത്തിന്റെ പ്രവൃത്തികൾ ചെയ്യാൻ ചില മനുഷ്യരെ സ്വാധീനിച്ചുകൊണ്ട്‌ സാത്താൻ തന്റെ ആ അധികാരം പ്രയോഗിച്ചു; അതാകട്ടെ യേശുവിന്റെ മരണത്തിലും കലാശിച്ചു. സാത്താൻ ഇത്തരത്തിൽ മനുഷ്യരെ സ്വാധീനിച്ചതിന്റെ ഉദാഹരണമാണു ലൂക്ക 22:3-ൽ കാണുന്നത്‌. അവിടെ, ‘ഈസ്‌കര്യോത്ത്‌ എന്ന്‌ അറിയപ്പെട്ടിരുന്ന യൂദാസിൽ സാത്താൻ കടന്നതായി’ നമ്മൾ വായിക്കുന്നു. ആ യൂദാസാണു തുടർന്ന്‌ യേശുവിനെ ഒറ്റിക്കൊടുത്തത്‌.—ഉൽ 3:15; യോഹ 13:27-30.

നിന്നെ അടിച്ചത്‌ ആരാണെന്നു . . . പ്രവചിക്ക്‌: “പ്രവചിക്ക്‌” എന്നു പറഞ്ഞപ്പോൾ ഭാവി മുൻകൂട്ടിപ്പറയാനല്ല, മറിച്ച്‌ യേശുവിനെ അടിച്ചത്‌ ആരാണെന്ന്‌ ഒരു ദിവ്യവെളിപാടിലൂടെ മനസ്സിലാക്കിയെടുക്കാനാണ്‌ അവർ ആവശ്യപ്പെട്ടത്‌. മർ 14:65-ലെയും ലൂക്ക 22:64-ലെയും സമാന്തരവിവരണങ്ങൾ സൂചിപ്പിക്കുന്നതു യേശുവിനെ ഉപദ്രവിച്ചവർ യേശുവിന്റെ മുഖം മൂടിയിരുന്നു എന്നാണ്‌. അതുകൊണ്ടായിരിക്കാം അടിച്ചത്‌ ആരാണെന്നു പറയാൻ ആവശ്യപ്പെട്ട്‌ അവർ യേശുവിനെ പരിഹസിച്ചത്‌.

പ്രവചിക്ക്‌: “പ്രവചിക്ക്‌” എന്നു യേശുവിനോടു പറഞ്ഞപ്പോൾ ഭാവി മുൻകൂട്ടിപ്പറയാനല്ല, അടിച്ചത്‌ ആരാണെന്നു ദിവ്യവെളിപാടിലൂടെ മനസ്സിലാക്കിയെടുക്കാനാണ്‌ അവർ ആവശ്യപ്പെട്ടത്‌. യേശുവിനെ ഉപദ്രവിച്ചവർ യേശുവിന്റെ മുഖം മൂടിയിരുന്നെന്ന്‌ ഈ വാക്യത്തിൽ കാണുന്നുണ്ട്‌. ചുറ്റും നടക്കുന്നതൊന്നും കാണാൻ പറ്റാത്തതുകൊണ്ട്‌, തന്നെ അടിക്കുന്നത്‌ ആരാണെന്നു കണ്ടുപിടിക്കാൻ അവർ യേശുവിനെ വെല്ലുവിളിക്കുകയായിരുന്നു എന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌.—മത്ത 26:68-ന്റെ പഠനക്കുറിപ്പുകാണുക.

പരമോന്നതനീതിപീഠം: മഹാപുരോഹിതനും മൂപ്പന്മാരിൽനിന്നും ശാസ്‌ത്രിമാരിൽനിന്നും ഉള്ള 70 പേരും ചേർന്ന സൻഹെദ്രിനായിരുന്നു ഇത്‌. ഇതു പുറപ്പെടുവിക്കുന്ന വിധി അന്തിമതീരുമാനമായിട്ടാണു ജൂതന്മാർ കണ്ടിരുന്നത്‌.—പദാവലിയിൽ “സൻഹെദ്രിൻ” കാണുക.

മൂപ്പന്മാരുടെ സംഘം: അഥവാ “മൂപ്പന്മാരുടെ സമിതി.” ഇവിടെ കാണുന്ന പ്രെസ്‌ബൂറ്റെറിയോൻ എന്ന ഗ്രീക്കുപദത്തിന്‌ പ്രെസ്‌ബൂറ്റെറൊസ്‌ (അക്ഷ. “പ്രായമേറിയ പുരുഷൻ.”) എന്ന പദവുമായി ബന്ധമുണ്ട്‌. ബൈബിളിൽ പ്രെസ്‌ബൂറ്റെറൊസ്‌ പ്രധാനമായും കുറിക്കുന്നത്‌, സമൂഹത്തിലോ ജനതയിലോ ഒരു അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണ്‌. ചില സാഹചര്യങ്ങളിൽ ഇതു പ്രായത്തെയാണ്‌ അർഥമാക്കുന്നതെങ്കിലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹരണങ്ങൾ.) എപ്പോഴും അതു വയസ്സുചെന്നവരെയല്ല കുറിക്കുന്നത്‌. തെളിവനുസരിച്ച്‌ ഇവിടെ “മൂപ്പന്മാരുടെ സംഘം” എന്നു പറഞ്ഞിരിക്കുന്നതു ജൂതന്മാരുടെ പരമോന്നതകോടതിയായ സൻഹെദ്രിനെക്കുറിച്ചാണ്‌. യരുശലേമിൽ സ്ഥിതിചെയ്‌തിരുന്ന ആ കോടതി മുഖ്യപുരോഹിതന്മാരും ശാസ്‌ത്രിമാരും മൂപ്പന്മാരും ചേർന്നതായിരുന്നു. ബൈബിളിൽ പലപ്പോഴും ഈ മൂന്നു കൂട്ടരെയുംകുറിച്ച്‌ ഒന്നിച്ചാണു പറഞ്ഞിട്ടുള്ളത്‌.—മത്ത 16:21; 27:41; മർ 8:31; 11:27; 14:43, 53; 15:1; ലൂക്ക 9:22; 20:1; പദാവലിയിൽ “മൂപ്പൻ; പ്രായമേറിയ പുരുഷൻ” എന്നതും ഈ വാക്യത്തിലെ സൻഹെദ്രിൻ ഹാൾ എന്നതിന്റെ പഠനക്കുറിപ്പും കാണുക.

സൻഹെദ്രിൻ ഹാൾ: അഥവാ “സൻഹെദ്രിൻ.” യരുശലേമിൽ സ്ഥിതിചെയ്യുന്ന, ജൂതന്മാരുടെ പരമോന്നതകോടതിയായിരുന്നു സൻഹെദ്രിൻ. “സൻഹെദ്രിൻ ഹാൾ,” “സൻഹെദ്രിൻ” എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ (സുനേദ്രിഒൻ) അക്ഷരാർഥം “ഒപ്പം ഇരിക്കുക” എന്നാണ്‌. കൂടിവരവ്‌ അല്ലെങ്കിൽ യോഗം എന്ന വിശാലമായ അർഥമുള്ള പദമായിരുന്നു ഇതെങ്കിലും ഇസ്രായേലിൽ അതിനു മതപരമായ ന്യായാധിപസംഘത്തെ അഥവാ കോടതിയെ അർഥമാക്കാനാകുമായിരുന്നു. ആ ഗ്രീക്കുപദത്തിനു സൻഹെദ്രിനിലെ ന്യായാധിപന്മാരെയോ ആ കെട്ടിടത്തെയോ അതു സ്ഥിതിചെയ്‌തിരുന്ന സ്ഥലത്തെയോ കുറിക്കാനാകും.—മത്ത 5:22-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “സൻഹെദ്രിൻ” എന്നതും കാണുക; സൻഹെദ്രിൻ ഹാൾ സ്ഥിതിചെയ്‌തിരുന്നിരിക്കാൻ സാധ്യതയുള്ള സ്ഥലം അറിയാൻ അനു. ബി12-ഉം കാണുക.

മനുഷ്യപുത്രൻ: അഥവാ “മനുഷ്യന്റെ പുത്രൻ.” ഈ പദപ്രയോഗം സുവിശേഷങ്ങളിൽ 80-ലധികം തവണ കാണാം. തന്നെത്തന്നെ ഇങ്ങനെ വിശേഷിപ്പിച്ചതിലൂടെ, താൻ ഒരു സ്‌ത്രീയിൽനിന്ന്‌ ജനിച്ച യഥാർഥമനുഷ്യനാണെന്നും അതുകൊണ്ടുതന്നെ ആദാമിനു പകരംവെക്കാൻ എന്തുകൊണ്ടും അനുയോജ്യനാണെന്നും യേശു വ്യക്തമാക്കുകയായിരുന്നിരിക്കാം. അങ്ങനെ മനുഷ്യകുലത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും വീണ്ടെടുക്കാൻ യേശുവിനു കഴിയുമായിരുന്നു. (റോമ 5:12, 14, 15) ഈ പദപ്രയോഗം, യേശുതന്നെയാണു മിശിഹ അഥവാ ക്രിസ്‌തു എന്നും തിരിച്ചറിയിച്ചു.—ദാനി 7:13, 14. പദാവലി കാണുക.

ശക്തനായവന്റെ വലതുഭാഗം: അക്ഷ. “ശക്തിയുടെ വലതുഭാഗം.” ഭരണാധികാരിയുടെ വലതുഭാഗത്തായിരിക്കുക എന്നതിന്റെ അർഥം, ഭരണാധികാരി കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം വഹിക്കുക എന്നാണ്‌. (സങ്ക 110:1; പ്രവൃ 7:55, 56) “ശക്തി” എന്നതിനുള്ള ഗ്രീക്കുപദത്തിന്‌ ഇവിടെ ദൈവത്തെ കുറിക്കാനാകും. അതുകൊണ്ടുതന്നെ ആ പദത്തെ “ശക്തിയായവൻ” എന്നോ “ശക്തനായവൻ” എന്നോ പരിഭാഷപ്പെടുത്താം. ‘ശക്തിയുടെ വലതുഭാഗം’ എന്നതിനുള്ള ഗ്രീക്കുപദപ്രയോഗം സമാന്തരവിവരണമായ ലൂക്ക 22:69-ലും കാണാം. പക്ഷേ അവിടെ അതോടൊപ്പം “ദൈവം” എന്നതിനുള്ള വാക്കും കാണുന്നുണ്ട്‌. അതു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌ ‘ശക്തനായ ദൈവത്തിന്റെ വലതുഭാഗം’ എന്നാണ്‌. ‘ശക്തനായവന്റെ വലതുഭാഗം’ എന്ന പദപ്രയോഗം മറ്റൊരു കാര്യവും സൂചിപ്പിക്കുന്നുണ്ടാകാം. ‘ശക്തനായ’ ദൈവത്തിന്റെ വലതുഭാഗത്തായിരിക്കുന്നതുകൊണ്ട്‌ യേശുവിലേക്കു ശക്തിയും അധികാരവും വന്നുചേരും എന്നതാണ്‌ അത്‌.

മനുഷ്യപുത്രൻ: മത്ത 8:20-ന്റെ പഠനക്കുറിപ്പു കാണുക.

ശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത്‌: അഥവാ “ദൈവത്തിന്റെ ശക്തിയുടെ വലതുഭാഗം.” ഒരു ഭരണാധികാരിയുടെ വലതുഭാഗത്തായിരിക്കുക എന്നതിന്റെ അർഥം, ഭരണാധികാരി കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം വഹിക്കുക എന്നാണ്‌. (സങ്ക 110:1; പ്രവൃ 7:55, 56) ഈ വാക്യത്തിലെ ‘ശക്തനായ (ദൈവത്തിന്റെ) വലതുഭാഗം’ എന്നതിനുള്ള ഗ്രീക്കുപദപ്രയോഗം സമാന്തരവിവരണങ്ങളായ മത്ത 26:64; മർ 14:62 എന്നിവിടങ്ങളിലും കാണാം. ആ വാക്യങ്ങളിൽ അതു പരിഭാഷപ്പെടുത്തിയിരിക്കുന്നതു ‘ശക്തനായവന്റെ വലതുഭാഗം’ എന്നാണ്‌. മനുഷ്യപുത്രൻ ‘ശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത്‌’ ഇരിക്കുന്നു എന്ന പദപ്രയോഗം സൂചിപ്പിക്കുന്നത്‌, യേശുവിലേക്കു ശക്തിയും അധികാരവും വന്നുചേരും എന്നാണ്‌.—മർ 14:62; മത്ത 26:64-ന്റെ പഠനക്കുറിപ്പു കാണുക.

ദൃശ്യാവിഷ്കാരം

മുകളിലത്തെ മുറി
മുകളിലത്തെ മുറി

ഇസ്രായേലിലെ ചില വീടുകൾക്കു രണ്ടാംനിലയുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അകത്തുനിന്നോ പുറത്തുനിന്നോ ഒരു ഏണിവെച്ചാണ്‌ അവിടേക്കു കയറിയിരുന്നത്‌. ചിലർ അതിനായി വീടിനുള്ളിൽ തടികൊണ്ടുള്ള ഗോവണിപ്പടികൾ പണിതിരുന്നു. രണ്ടാം നിലയിലേക്കു പുറത്തുകൂടെ കൽപ്പടികൾ കെട്ടുന്ന രീതിയും ഉണ്ടായിരുന്നു. യേശു ശിഷ്യന്മാരോടൊപ്പം അവസാനത്തെ പെസഹ ആഘോഷിച്ചതും കർത്താവിന്റെ സന്ധ്യാഭക്ഷണം തുടർന്നും ആചരിക്കാൻ നിർദേശിച്ചതും ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലുള്ള വിശാലമായൊരു മേൽമുറിയിൽവെച്ചായിരിക്കാം. (ലൂക്ക 22:12, 19, 20) എ.ഡി. 33-ലെ പെന്തിക്കോസ്‌തിൽ ഏതാണ്ട്‌ 120 ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവിനെ പകർന്നപ്പോൾ അവർ സാധ്യതയനുസരിച്ച്‌ യരുശലേമിലെ ഒരു വീടിന്റെ മുകളിലത്തെ മുറിയിലായിരുന്നു.—പ്രവൃ 1:15; 2:1-4.

സൻഹെദ്രിൻ
സൻഹെദ്രിൻ

മഹാസൻഹെദ്രിൻ എന്ന്‌ അറിയപ്പെട്ടിരുന്ന, ജൂതന്മാരുടെ പരമോന്നതകോടതിയിൽ 71 അംഗങ്ങളുണ്ടായിരുന്നു. യരുശലേമിലായിരുന്നു അത്‌. (പദാവലിയിൽ “സൻഹെദ്രിൻ” കാണുക.) അതിലെ ഇരിപ്പിടങ്ങൾ അർധവൃത്താകൃതിയിൽ, മൂന്നു നിരയായിട്ടാണു ക്രമീകരിച്ചിരുന്നത്‌ എന്നു മിഷ്‌ന പറയുന്നു. കോടതിവിധികൾ രേഖപ്പെടുത്താൻ രണ്ടു ശാസ്‌ത്രിമാരും കാണും. ഒന്നാം നൂറ്റാണ്ടിലെ സൻഹെദ്രിൻ എന്നു ചിലർ കരുതുന്ന ഒരു കെട്ടിടത്തിന്റെ (യരുശലേമിൽനിന്ന്‌ കണ്ടെടുത്തത്‌) വാസ്‌തുശൈലി അടിസ്ഥാനമാക്കിയാണ്‌ ഈ ചിത്രത്തിലെ ചില ഭാഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത്‌.—അനുബന്ധം ബി12-ലെ “യരുശലേമും സമീപപ്രദേശവും” എന്ന ഭൂപടം കാണുക.

1. മഹാപുരോഹിതൻ

2. സൻഹെദ്രിനിലെ അംഗങ്ങൾ

3. പ്രതി

4. ഗുമസ്‌തന്മാർ