വിവരങ്ങള്‍ കാണിക്കുക

യേശുവിന്റെ യാഗം എങ്ങനെയാണ്‌ ‘അനേകർക്കുവേണ്ടി ഒരു മോചനവില’ ആകുന്നത്‌?

യേശുവിന്റെ യാഗം എങ്ങനെയാണ്‌ ‘അനേകർക്കുവേണ്ടി ഒരു മോചനവില’ ആകുന്നത്‌?

ബൈബിളിന്റെ ഉത്തരം

 മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കാനോ അല്ലെങ്കിൽ രക്ഷിക്കാനോ ഉള്ള ദൈവത്തിന്റെ ഉപാധിയാണ്‌ യേശുവിന്റെ യാഗം. യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തെ ഒരു മോചനവിലയെന്നാണ്‌ ബൈബിൾ വിളിക്കുന്നത്‌. (എഫെസ്യർ 1:7; 1 പത്രോസ്‌ 1:18, 19) ‘അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി കൊടുക്കാനാണ്‌’ താൻ വന്നതെന്ന്‌ യേശു പറഞ്ഞു.—മത്തായി 20:28.

‘അനേകർക്കുവേണ്ടി ഒരു മോചനവില’ ആവശ്യമായി വന്നത്‌ എന്തുകൊണ്ട്‌?

 ആദ്യമനുഷ്യനായ ആദാമിനെ ദൈവം പൂർണനായിട്ടാണ്‌ അല്ലെങ്കിൽ പാപരഹിതനായിട്ടാണ്‌ സൃഷ്ടിച്ചത്‌. ആദാമിന്‌ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയുണ്ടായിരുന്നെങ്കിലും ദൈവത്തോട്‌ അനുസരണക്കേട്‌ കാണിച്ചതുമൂലം ആദാം അത്‌ നഷ്ടപ്പെടുത്തി. (ഉൽപത്തി 3:17-19) അവന്‌ കുട്ടികൾ ജനിച്ചപ്പോൾ ആ പാപത്തെ അവരിലേക്ക്‌ കൈമാറി. (റോമർ 5:12) ഇക്കാരണത്താലാണ്‌, ആദാം തന്നെയും തന്റെ കുട്ടികളെയും പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിലേക്ക്‌ ‘വിറ്റു’ എന്ന്‌ ബൈബിൾ പറയുന്നത്‌. (റോമർ 7:14) അങ്ങനെ, നമ്മൾ എല്ലാവരും അപൂർണരായിത്തീർന്നതിനാൽ ആദാം നഷ്ടപ്പെടുത്തിയത്‌ തിരിച്ചുനൽകാൻ ആർക്കും കഴിയുമായിരുന്നില്ല.—സങ്കീർത്തനം 49:7, 8.

 നിസ്സഹായാവസ്ഥയിലായിരിക്കുന്ന ആദാമിന്റെ സന്തതികളോട്‌ ദൈവത്തിന്‌ ദയ തോന്നി. (യോഹന്നാൻ 3:16) എന്നിരിക്കിലും, ദൈവത്തിന്റെ നീതിയുടെ നിലവാരം ഉന്നതമായതിനാൽ അവരുടെ പാപങ്ങൾക്കു നേരെ കണ്ണടയ്‌ക്കാനോ സാധുവായ ഒരു അടിസ്ഥാനമില്ലാതെ അവരോട്‌ ക്ഷമിക്കാനോ ദൈവത്തിനു സാധിക്കുമായിരുന്നില്ല. (സങ്കീർത്തനം 89:14; റോമർ 3:23-26) കൂടാതെ, ദൈവം മനുഷ്യവർഗത്തെ അതിയായി സ്‌നേഹിക്കുന്നതുകൊണ്ട്‌ അവരുടെ പാപങ്ങൾ കേവലം ക്ഷമിക്കുക മാത്രമല്ല അത്‌ എന്നേക്കുമായി തുടച്ചുനീക്കുന്നതിന്‌ നിയമാനുസൃതമായ ഒരു അടിസ്ഥാനം നൽകുകയും ചെയ്‌തു. (റോമർ 5:6-8)മോചനവിലയാണ്‌ നിയമാനുസൃതമായ ആ അടിസ്ഥാനം.

മോചനവില നമ്മളെ മോചിപ്പിക്കുന്നത്‌ എങ്ങനെ?

 ബൈബിളിൽ പറഞ്ഞിട്ടുള്ള “മോചനവില” എന്ന പദത്തിൽ മൂന്ന്‌ കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്‌:

  1.   ഒരു തുക അടയ്‌ക്കണം.സംഖ്യ 3:46, 47.

  2.   വീണ്ടെടുപ്പ്‌ അഥവാ മോചനം നടക്കണം.—പുറപ്പാട്‌ 21:30.

  3.   ആ തുക, വീണ്ടെടുക്കാൻപോകുന്ന സംഗതിക്ക്‌ തത്തുല്യമായിരിക്കണം. a

 മേൽപ്പറഞ്ഞ ഘടകങ്ങൾ യേശുക്രിസ്‌തുവിന്റെ മോചനവിലയുമായി ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെയെന്ന്‌ കാണുക.

  1.   തുക അടയ്‌ക്കുന്നത്‌. ക്രിസ്‌ത്യാനികളെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌, അവരെ “വില കൊടുത്ത്‌ വാങ്ങിയതാണ്‌” എന്നാണ്‌.(1 കൊരിന്ത്യർ 6:20; 7:23) ആ വില, യേശുവിന്റെ രക്തമാണ്‌. അത്‌ ഉപയോഗിച്ച്‌ യേശു “എല്ലാ ഗോത്രങ്ങളിലും ഭാഷകളിലും വംശങ്ങളിലും ജനതകളിലും നിന്നുള്ള ആളുകളെ ദൈവത്തിനുവേണ്ടി വിലയ്‌ക്കുവാങ്ങി.”—വെളിപാട്‌ 5:8, 9.

  2.   മോചനം. യേശുവിന്റെ യാഗം അഥവാ ‘മോചനവില’ പാപത്തിൽനിന്നുള്ള ‘വിടുതൽ’ തരും.—1 കൊരിന്ത്യർ 1:30; കൊലോസ്യർ 1:14; എബ്രായർ 9:15.

  3.   തത്തുല്യമായ വില. യേശുവിന്റെ യാഗം, ആദാം നഷ്ടപ്പെടുത്തിയതിനോട്‌ എല്ലാ അർഥത്തിലും തുല്യമാണ്‌. അതായത്‌, ഒരു പൂർണമനുഷ്യജീവൻ. (1 കൊരിന്ത്യർ 15:21, 22, 45, 46) ബൈബിൾ പറയുന്നത്‌, “ഒറ്റ മനുഷ്യന്റെ (ആദാമിന്റെ) അനുസരണക്കേടുകൊണ്ട്‌ അനേകർ പാപികളായതുപോലെ ഒറ്റ വ്യക്തിയുടെ (യേശുക്രിസ്‌തുവിന്റെ) അനുസരണംകൊണ്ട്‌ അനേകർ നീതിമാന്മാരായിത്തീരും” എന്നാണ്‌. (റോമർ 5:19) ഒരു മനുഷ്യന്റെ മരണം അനേകം പാപികളെ വീണ്ടെടുക്കുന്നത്‌ എങ്ങനെയെന്ന്‌ ഈ തിരുവെഴുത്ത്‌, വിശദീകരിക്കുന്നു. ശരിക്കും പറഞ്ഞാൽ മോചനവിലയിൽനിന്ന്‌ പ്രയോജനം നേടാൻ വേണ്ട നടപടികൾ സ്വീകരിക്കുന്ന “എല്ലാവർക്കും” യേശുവിന്റെ യാഗം ‘തത്തുല്യമായ ഒരു മോചനവിലയാണ്‌.’—1 തിമൊഥെയൊസ്‌ 2:5, 6.

a ബൈബിളിൽ “മോചനവില” എന്ന്‌ പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലപദത്തിന്‌ വീണ്ടെടുപ്പിനായി കൊടുക്കുന്ന തുകയെയോ, മൂല്യമേറിയ വസ്‌തുക്കളെയോ അർഥമാക്കാൻ കഴിയും. ഉദാഹരണത്തിന്‌, കാഫർ എന്ന എബ്രായ ക്രിയാപദത്തിന്‌ ‘തേച്ച്‌ മറയ്‌ക്കുക,’ ‘മൂടുക’ എന്നൊക്കെയാണ്‌ അർഥം. (ഉൽപത്തി 6:15) ഈ വാക്ക്‌ മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നത്‌ പാപത്തെ മറയ്‌ക്കുക എന്ന അർഥത്തിലാണ്‌. (സങ്കീർത്തനം 65:3) ഇതിനോട്‌ ബന്ധമുള്ള കോഫർ എന്ന നാമം കുറിക്കുന്നത്‌ മറയ്‌ക്കാനായി (അഥവാ, വീണ്ടെടുക്കാനായി)കൊടുക്കുന്ന വിലയെയാണ്‌.(പുറപ്പാട്‌ 21:30) “മോചനവില” എന്നു സാധാരണയായി പരിഭാഷപ്പെടുത്താറുള്ള ഗ്രീക്കുപദമായ ലിട്രോണിനും ഇതുപോലൊരു അർഥമാണുള്ളത്‌. അതിനെയും “വീണ്ടെടുപ്പുവില” എന്നു പരിഭാഷപ്പെടുത്താം. (മത്തായി 20:28, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ഒരു യുദ്ധത്തടവുകാരനെയോ അടിമയെയോ മോചിപ്പിക്കുന്നതിനായി കൊടുക്കുന്ന തുകയെ പരാമർശിക്കാൻ ഗ്രീക്ക്‌ എഴുത്തുകാർ ഈ പദം ഉപയോഗിച്ചിട്ടുണ്ട്‌.