മത്തായി എഴുതിയത് 28:1-20
പഠനക്കുറിപ്പുകൾ
ശബത്ത്: അക്ഷ. “ശബത്തുകൾ.” ഈ വാക്യത്തിൽ സാബ്ബടോൺ എന്ന ഗ്രീക്കുപദത്തിന്റെ ബഹുവചനരൂപം രണ്ടു പ്രാവശ്യം കാണുന്നുണ്ട്. അതിൽ ആദ്യത്തേത്, ആഴ്ചയുടെ ഏഴാം ദിവസമായ ശബത്ത് ദിവസത്തെ മാത്രം കുറിക്കുന്നതുകൊണ്ട് ‘ശബത്ത് ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. രണ്ടാമത്തേത്, ഏഴു ദിവസങ്ങളുടെ കാലഘട്ടത്തെ കുറിക്കുന്നതുകൊണ്ട് ആഴ്ചയുടെ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ആ ശബത്ത് ദിവസം (നീസാൻ 15) സൂര്യാസ്തമയത്തോടെ അവസാനിച്ചു. മത്തായിയുടെ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നതു ‘ശബത്തിനു ശേഷമുള്ള’ സന്ധ്യയെക്കുറിച്ചാണെന്നു ചിലർ കരുതുന്നെങ്കിലും, സ്ത്രീകൾ കല്ലറ കാണാൻ ചെന്നത് നീസാൻ 16-ാം തീയതി “അതിരാവിലെ” “സൂര്യൻ ഉദിച്ചപ്പോൾത്തന്നെ” ആണെന്നു മറ്റു സുവിശേഷവിവരണങ്ങൾ വ്യക്തമാക്കുന്നു.—മർ 16:1, 2; ലൂക്ക 24:1; യോഹ 20:1; പദാവലിയും അനു. ബി12-ഉം കാണുക.
ആഴ്ചയുടെ ഒന്നാം ദിവസം: അതായത്, നീസാൻ 16. ശബത്തിന്റെ തൊട്ടടുത്ത ദിവസമാണു ജൂതന്മാർ ആഴ്ചയുടെ ഒന്നാം ദിവസമായി കണക്കാക്കിയിരുന്നത്.
യഹോവയുടെ ദൂതൻ: എബ്രായതിരുവെഴുത്തുകളിൽ പല തവണ ഉപയോഗിച്ചിട്ടുള്ള ഒരു പ്രയോഗം. ഉൽപ 16:7-ലാണ് ആദ്യമായി ഇതു കാണുന്നത്. സെപ്റ്റുവജിന്റിന്റെ ആദ്യകാല പ്രതികളിൽ ഈ പ്രയോഗം വരുന്നിടത്ത് ആൻഗലൊസ് (ദൈവദൂതൻ; സന്ദേശവാഹകൻ) എന്ന ഗ്രീക്കുവാക്കിനോടൊപ്പം എബ്രായ അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതിയിട്ടുള്ള ദൈവനാമവും കാണപ്പെടുന്നു. ഇസ്രായേലിലെ നഹൽ ഹെവറിൽനിന്ന് കണ്ടെടുത്ത സെപ്റ്റുവജിന്റിന്റെ ഒരു പ്രതിയിൽ, (ബി.സി. 50-നും എ.ഡി. 50-നും ഇടയ്ക്കുള്ളതെന്നു കരുതപ്പെടുന്നു.) സെഖ 3:5, 6 വാക്യങ്ങളിൽ ഈ പ്രയോഗം കാണപ്പെടുന്നത് അങ്ങനെയാണ്. (അനു. സി കാണുക.) ഈ വാക്യത്തിലെ “യഹോവയുടെ ദൂതൻ” എന്ന പ്രയോഗത്തിൽ കാണുന്ന ദൈവനാമം പല ബൈബിൾപരിഭാഷകളും വിട്ടുകളഞ്ഞിട്ടില്ല എന്നതു ശ്രദ്ധേയമാണ്.—അനു. എ5-ഉം അനു. സി-യും കാണുക.
യഹോവയുടെ ദൂതൻ: മത്ത 1:20–ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
ശിഷ്യന്മാരോട് ഇങ്ങനെ പറയുക: “യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു”: ക്രിസ്തുശിഷ്യരിൽ ഈ സ്ത്രീകളോടായിരുന്നു യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് ആദ്യം അറിയിച്ചത്. ഇതെക്കുറിച്ച് മറ്റു ശിഷ്യരെ അറിയിക്കാൻ നിയോഗിച്ചതും ഇവരെത്തന്നെയായിരുന്നു. (മത്ത 28:2, 5, 7) ജൂതപാരമ്പര്യമനുസരിച്ച് കോടതിയിൽ സാക്ഷിമൊഴി കൊടുക്കാൻ സ്ത്രീകളെ അനുവദിച്ചിരുന്നില്ല. എന്നാൽ ഇതിനു തിരുവെഴുത്തടിസ്ഥാനമില്ലായിരുന്നു. അതേസമയം സന്തോഷകരമായ ഈ നിയമനം സ്ത്രീകൾക്കു നൽകിക്കൊണ്ട് യഹോവയുടെ ദൂതൻ സ്ത്രീകളെ ആദരിച്ചു.
വണങ്ങി: അഥവാ “കുമ്പിട്ട് നമസ്കരിച്ചു; സാഷ്ടാംഗം പ്രണമിച്ചു; ആദരവ് കാണിച്ചു.”—മത്ത 8:2; 14:33; 15:25 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
യേശുവിനെ വണങ്ങി: അഥവാ “യേശുവിനെ കുമ്പിട്ട് നമസ്കരിച്ചു; യേശുവിനെ ആദരിച്ചു.” പ്രവാചകന്മാരെയോ രാജാക്കന്മാരെയോ ദൈവത്തിന്റെ മറ്റു പ്രതിനിധികളെയോ കണ്ടപ്പോൾ ആളുകൾ അവരുടെ മുന്നിൽ കുമ്പിട്ടതായി എബ്രായതിരുവെഴുത്തുകളിലും പറഞ്ഞിട്ടുണ്ട്. (1ശമു 25:23, 24; 2ശമു 14:4-7; 1രാജ 1:16; 2രാജ 4:36, 37) ആളുകളെ സുഖപ്പെടുത്താൻ കഴിവുള്ള, ദൈവത്തിന്റെ ഒരു പ്രതിനിധിയോടാണു താൻ സംസാരിക്കുന്നതെന്നു സാധ്യതയനുസരിച്ച് ആ മനുഷ്യനു മനസ്സിലായിരുന്നു. യഹോവയുടെ നിയുക്തരാജാവിനു മുന്നിൽ ആദരസൂചകമായി കുമ്പിടുന്നത് ഉചിതമായിരുന്നു.—മത്ത 9:18; ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തെക്കുറിച്ച് കൂടുതൽ അറിയാൻ മത്ത 2:2-ന്റെ പഠനക്കുറിപ്പു കാണുക.
യേശുവിനെ വണങ്ങി: അഥവാ “യേശുവിനെ കുമ്പിട്ട് നമസ്കരിച്ചു; യേശുവിനോട് ആദരവ് കാണിച്ചു.” യേശുവിനെ ദൈവത്തിന്റെ ഒരു പ്രതിനിധിയായി മാത്രമാണ് അവർ കണ്ടത്. യേശു ഒരു ദൈവമോ ദേവനോ ആണെന്ന ചിന്തയോടെയല്ല മറിച്ച് ‘ദൈവപുത്രൻ’ ആണെന്നു കരുതിത്തന്നെയാണ് അവർ വണങ്ങിയത്.—മത്ത 2:2; 8:2; 18:26 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
താണുവണങ്ങിക്കൊണ്ട്: അഥവാ “കുമ്പിട്ട് നമസ്കരിച്ചുകൊണ്ട്; ആദരവ് കാണിച്ചുകൊണ്ട്.” ഒരു ജൂതസ്ത്രീയല്ലായിരുന്ന ഇവർ യേശുവിനെ “ദാവീദുപുത്രാ” എന്നു വിളിച്ചപ്പോൾ (മത്ത 15:22), തെളിവനുസരിച്ച് യേശുവാണു വാഗ്ദത്തമിശിഹ എന്ന കാര്യം അംഗീകരിക്കുകയായിരുന്നു. യേശു ഒരു ദൈവമോ ദേവനോ ആണെന്ന ചിന്തയോടെയല്ല, മറിച്ച് ദൈവത്തിന്റെ പ്രതിനിധിയാണെന്നു കരുതിത്തന്നെയാണ് ആ സ്ത്രീ യേശുവിനെ വണങ്ങിയത്.—മത്ത 2:2; 8:2; 14:33; 18:26 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
എന്റെ സഹോദരന്മാർ: തന്റെ ശിഷ്യന്മാരുമായുള്ള ആത്മീയബന്ധം നിമിത്തമാണു യേശു അവരെ ‘സഹോദരന്മാർ’ എന്നു വിളിച്ചത്.—മത്ത 28:16 കാണുക; മത്ത 25:40; യോഹ 20:17; എബ്ര 2:10-12 എന്നിവ താരതമ്യം ചെയ്യുക.
മൂപ്പന്മാർ: മത്ത 16:21-ന്റെ പഠനക്കുറിപ്പു കാണുക.
മൂപ്പന്മാർ: അക്ഷ. “പ്രായമേറിയ പുരുഷന്മാർ.” ബൈബിളിൽ പ്രെസ്ബൂറ്റെറൊസ് എന്ന ഗ്രീക്കുപദം, സമൂഹത്തിലോ ജനതയിലോ ഒരു അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണു പ്രധാനമായും കുറിക്കുന്നത്. ചില സാഹചര്യങ്ങളിൽ ഇതു പ്രായത്തെയാണ് അർഥമാക്കുന്നതെങ്കിലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹരണങ്ങൾ.) എപ്പോഴും അതു വയസ്സുചെന്നവരെയല്ല കുറിക്കുന്നത്. ഇവിടെ ഈ പദംകൊണ്ട് ഉദ്ദേശിക്കുന്നതു ജൂതജനതയിൽപ്പെട്ട നേതാക്കന്മാരെയാണ്. മിക്കപ്പോഴും മുഖ്യപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൂടെയാണ് ഇവരെക്കുറിച്ച് പറയാറുള്ളത്. ഈ മൂന്നു കൂട്ടത്തിൽനിന്നുള്ളവരായിരുന്നു സൻഹെദ്രിനിലെ അംഗങ്ങൾ.—മത്ത 21:23; 26:3, 47, 57; 27:1, 41; 28:12; പദാവലിയിൽ “മൂപ്പൻ; പ്രായമേറിയ പുരുഷൻ” കാണുക.
ഇത്: അതായത്, അവർ ഉറങ്ങിപ്പോയെന്ന നുണ. കാവൽ നിൽക്കുന്നതിനിടയിൽ ഉറങ്ങിപ്പോയാൽ റോമൻ പടയാളികൾക്കു വധശിക്ഷവരെ ലഭിക്കാമായിരുന്നു.
ഗവർണറുടെ: ഇവിടെ പറഞ്ഞിരിക്കുന്ന ഗവർണർ പൊന്തിയൊസ് പീലാത്തൊസാണ്.
കാണാൻ: സാധ്യതയനുസരിച്ച്, യേശുവിനെ കാണാൻ 500-ലധികം പേർ ഗലീലയിൽ കൂടിവന്നു.—1കൊ 15:6.
ചിലർ സംശയിച്ചു: സംശയിച്ചത് അപ്പോസ്തലന്മാരിൽപ്പെട്ട ആരുമല്ല എന്ന സൂചനയാണ് 1കൊ 15:6 നൽകുന്നത്. സാധ്യതയനുസരിച്ച് അത് ഗലീലയിലെ ശിഷ്യന്മാരായിരുന്നു. യേശു അവർക്ക് അതുവരെ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
എല്ലാ ജനതകളിലെയും ആളുകൾ: ഇതിന്റെ അക്ഷരാർഥപരിഭാഷ “എല്ലാ ജനതകളും” എന്നാണ്. എന്നാൽ സന്ദർഭം സൂചിപ്പിക്കുന്നത് ഇത് എല്ലാ ജനതകളിലെയും ആളുകളെയാണ് കുറിക്കുന്നതെന്നാണ്. കാരണം അവരെ സ്നാനപ്പെടുത്തുക എന്ന പദപ്രയോഗത്തിലെ “അവർ” എന്ന സർവനാമം ഗ്രീക്കിൽ പുല്ലിംഗരൂപത്തിലുള്ളതാണ്. അതു ‘ജനതകളെയല്ല’ ആളുകളെയാണ് അർഥമാക്കുന്നത്. “ജനതകൾ” എന്ന പദമാകട്ടെ ഗ്രീക്കിൽ നപുംസകരൂപത്തിലുള്ളതും. ‘എല്ലാ ജനതകളിലെയും ആളുകളുടെ’ അടുക്കൽ എത്തുക എന്ന ഈ കല്പന പുതിയ ഒന്നായിരുന്നു. യേശുവിന്റെ ശുശ്രൂഷക്കാലത്തിനു മുമ്പ്, യഹോവയെ സേവിക്കാനായി വരുന്ന മറ്റു ജനതകളിൽപ്പെട്ടവരെ ഇസ്രായേലിലേക്കു സ്വാഗതം ചെയ്തിരുന്നതായി തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നുണ്ട്. (1രാജ 8:41-43) എന്നാൽ ഈ കല്പനയിലൂടെ പ്രസംഗപ്രവർത്തനം കൂടുതൽ വിപുലമാക്കാനുള്ള ഒരു നിയോഗം യേശു ശിഷ്യന്മാർക്കു നൽകി. ഇനിമുതൽ ജനനംകൊണ്ട് ജൂതന്മാരല്ലാത്തവരുടെ അടുത്തേക്കും അവർ പോകണമായിരുന്നു. ഈ ശിഷ്യരാക്കൽവേല ലോകവ്യാപകമായി നടക്കേണ്ടതാണെന്നാണു യേശു ഇതിലൂടെ സൂചിപ്പിച്ചത്.—മത്ത 10:1, 5-7; വെളി 7:9; മത്ത 24:14-ന്റെ പഠനക്കുറിപ്പു കാണുക.
ശിഷ്യരാക്കുക: മതീറ്റ്യുവോ എന്ന ഗ്രീക്കുക്രിയയെ “പഠിപ്പിക്കുക” എന്നു പരിഭാഷപ്പെടുത്താനാകും. ആളുകളെ വിദ്യാർഥികളോ ശിഷ്യന്മാരോ ആക്കുക എന്ന ലക്ഷ്യത്തോടെ പഠിപ്പിക്കുന്നതാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. (ഇതേ പദം, “പഠിപ്പിക്കുന്ന” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മത്ത 13:52 താരതമ്യം ചെയ്യുക.) “ശിഷ്യരാക്കുക” എന്ന കല്പനയിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്നു “സ്നാനപ്പെടുത്തുക,” “പഠിപ്പിക്കുക” എന്നീ ക്രിയകൾ വ്യക്തമാക്കുന്നു.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും: പിതാവിനെ അംഗീകരിക്കുന്നതു തികച്ചും ന്യായമാണ്. കാരണം പിതാവ്, അതായത് ദൈവമായ യഹോവ, നമ്മുടെ സ്രഷ്ടാവും ജീവദാതാവും ആണ്. (സങ്ക 36:7, 9; വെളി 4:11) ഇനി, ദൈവോദ്ദേശ്യത്തിൽ പുത്രന്റെ സ്ഥാനം അംഗീകരിക്കാതെ ഒരു മനുഷ്യനും രക്ഷ നേടാനാകില്ലെന്നും ബൈബിൾ പറയുന്നുണ്ട്. (യോഹ 14:6; പ്രവൃ 4:12) പരിശുദ്ധാത്മാവിന്റെ ധർമം അംഗീകരിക്കുന്നതും വളരെ പ്രധാനമാണ്. കാരണം ജീവൻ നൽകുക (ഇയ്യ 33:4), തന്റെ സന്ദേശം രേഖപ്പെടുത്താൻ മനുഷ്യരെ പ്രചോദിപ്പിക്കുക (2പത്ര 1:21), തന്റെ ഇഷ്ടം ചെയ്യാൻ അവരെ ശക്തീകരിക്കുക (റോമ 15:19) എന്നിങ്ങനെ പല കാര്യങ്ങളും ചെയ്യാൻ ദൈവം തന്റെ പ്രവർത്തനനിരതമായ ഈ ശക്തിയെ ഉപയോഗിക്കുന്നു. ഈ വാക്യം ത്രിത്വോപദേശത്തെ പിന്താങ്ങുന്നതായി ചിലർ വിശ്വസിക്കുന്നെങ്കിലും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും നിത്യത, ശക്തി, സ്ഥാനം എന്നീ കാര്യങ്ങളിൽ തുല്യതയുണ്ടെന്നു ബൈബിളിൽ ഒരിടത്തും പറയുന്നില്ല. ഒരേ വാക്യത്തിൽ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും കുറിച്ച് ഇങ്ങനെ ഒരുമിച്ച് പറഞ്ഞിരിക്കുന്നു എന്നതുകൊണ്ടു മാത്രം ദൈവത്വം, നിത്യത എന്നിവയുടെ കാര്യത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരുപോലെയാണെന്നു വരുന്നില്ല. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും തുല്യതയുണ്ടെന്നും അതിന് അർഥമില്ല.—മർ 13:32; കൊലോ 1:15; 1തിമ 5:21.
പരിശുദ്ധാത്മാവ്: അഥവാ “പ്രവർത്തനനിരതമായ പരിശുദ്ധശക്തി.” “ആത്മാവ്” എന്ന പദം (ഗ്രീക്കിൽ നപുംസകം.) വ്യക്തിത്വമില്ലാത്ത, പ്രവർത്തനനിരതമായ ഒരു ശക്തിയെ കുറിക്കുന്നു. അതു ദൈവത്തിൽനിന്ന് ഉത്ഭവിക്കുന്നതാണ്.—പദാവലിയിൽ “ആത്മാവ്”; “പരിശുദ്ധാത്മാവ്” എന്നിവ കാണുക.
നാമത്തിൽ: “നാമം” എന്നതിന്റെ ഗ്രീക്കുപദം (ഓനൊമ) ഒരു വ്യക്തിയുടെ പേരിനെ മാത്രമല്ല കുറിക്കുന്നത്. ഇവിടെ അത്, പിതാവിന്റെയും പുത്രന്റെയും അധികാരവും സ്ഥാനവും അതോടൊപ്പം പരിശുദ്ധാത്മാവിന്റെ ധർമവും അംഗീകരിക്കുന്നതിനെ അർഥമാക്കുന്നു. അത് അംഗീകരിക്കുന്നതോടെ ഒരു വ്യക്തി ദൈവവുമായി പുതിയൊരു ബന്ധത്തിലേക്കു വരുന്നു.—മത്ത 10:41-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
പ്രവാചകനാണെന്ന ഒറ്റ കാരണത്താൽ: അക്ഷ. “ഒരു പ്രവാചകന്റെ നാമത്തിൽ.” ഒരു പ്രവാചകന്റെ സ്ഥാനത്തെയും പ്രവർത്തനത്തെയും അംഗീകരിക്കുന്നതിനെയാണു “നാമത്തിൽ” എന്ന ഗ്രീക്കുപ്രയോഗം ഇവിടെ സൂചിപ്പിക്കുന്നത്.—മത്ത 28:19-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
എല്ലാ ജനതകളും . . . ഭൂലോകത്തെങ്ങും: ഈ രണ്ടു പദപ്രയോഗങ്ങളും പ്രസംഗപ്രവർത്തനം എത്ര വിപുലമായി ചെയ്യേണ്ടതുണ്ടെന്നാണു സൂചിപ്പിക്കുന്നത്. ഇവിടെ “ജനത” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിനു (ഏത്നൊസ്) പരസ്പരം കുറെയൊക്കെ ബന്ധമുള്ള, ഒരേ ഭാഷ സംസാരിക്കുന്ന ഒരു കൂട്ടം ആളുകളെ കുറിക്കാനാകും. ഒരേ രാഷ്ട്രത്തിൽനിന്നുള്ളവരോ ഒരേ വംശക്കാരോ ആയ ഇവർ മിക്കപ്പോഴും തങ്ങളുടേതായ ഒരു ഭൂപ്രദേശത്ത് ഒരുമിച്ച് താമസിക്കുന്നവരായിരിക്കും. ഇനി, ഇവിടെ “ഭൂലോകം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഒയിക്കൂമെനേ എന്ന ഗ്രീക്കുപദമാണ്. ഭൂമിയെ മനുഷ്യകുലത്തിന്റെ വാസസ്ഥലമായി ചിത്രീകരിക്കുന്ന വിശാലമായ അർഥമുള്ള ഒരു പദമാണ് ഇത്. (ലൂക്ക 4:5; പ്രവൃ 17:31; റോമ 10:18; വെളി 12:9; 16:14) ഒന്നാം നൂറ്റാണ്ടിൽ, ജൂതന്മാർ ചിതറിപ്പാർത്തിരുന്ന വിസ്തൃതമായ റോമാസാമ്രാജ്യത്തെ കുറിക്കാനും ഈ പദം ഉപയോഗിച്ചിരുന്നു.—ലൂക്ക 2:1; പ്രവൃ 24:5.
പഠിപ്പിക്കുകയും . . . പ്രസംഗിക്കുകയും: പഠിപ്പിക്കലും പ്രസംഗിക്കലും തമ്മിൽ വ്യത്യാസമുണ്ട്. പ്രസംഗിക്കുന്ന ആൾ ഒരു കാര്യം ഘോഷിക്കുക മാത്രം ചെയ്യുന്നു. എന്നാൽ പഠിപ്പിക്കുന്നയാൾ അതിലും കൂടുതൽ ചെയ്യുന്നുണ്ട്—അദ്ദേഹം അറിവ് പകർന്നുകൊടുക്കുന്നു, വിശദീകരിക്കുന്നു, ബോധ്യംവരുത്തുന്ന വാദങ്ങൾ ഉപയോഗിക്കുന്നു, തെളിവുകൾ നിരത്തുന്നു.—മത്ത 3:1; 28:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
പ്രസംഗിക്കുക: ഗ്രീക്കുപദത്തിന്റെ പ്രധാനാർഥം “പരസ്യമായി ഒരു കാര്യം അറിയിച്ചുകൊണ്ട് അതു ഘോഷിക്കുക” എന്നാണ്. സന്ദേശം അറിയിക്കുന്ന രീതിക്കാണ് ഇവിടെ ഊന്നൽ നൽകിയിരിക്കുന്നത്. ഒരു കൂട്ടത്തെ അഭിസംബോധന ചെയ്ത് നടത്തുന്ന പ്രഭാഷണത്തെക്കാൾ ഒരു കാര്യം എല്ലാവരോടും പരസ്യമായി ഘോഷിക്കുന്നതിനെയാണ് ഇതു പൊതുവേ അർഥമാക്കുന്നത്.
അവരെ പഠിപ്പിക്കുക: “പഠിപ്പിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിൽ, അറിവ് പകർന്നുകൊടുക്കുന്നതും അതു വിശദീകരിക്കുന്നതും ന്യായവാദത്തിലൂടെ കാര്യങ്ങൾ വ്യക്തമാക്കുന്നതും തെളിവുകൾ നിരത്തുന്നതും ഉൾപ്പെട്ടിരിക്കുന്നു. (മത്ത 3:1; 4:23 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) യേശു കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുന്നതു തുടർച്ചയായ ഒരു പ്രക്രിയയാണ്. യേശു പഠിപ്പിച്ചതെല്ലാം പഠിപ്പിക്കാനും യേശുവിന്റെ ഉപദേശങ്ങൾ അനുസരിക്കാനും യേശുവിന്റെ മാതൃക അനുകരിക്കാനും അവരെ പഠിപ്പിക്കുന്നത് അതിൽ ഉൾപ്പെടുന്നു.—യോഹ 13:17; എഫ 4:21; 1പത്ര 2:21.
വ്യവസ്ഥിതി: അഥവാ “യുഗം.”—പദാവലിയിൽ “വ്യവസ്ഥിതി(കൾ)” കാണുക.
അവസാനകാലം: മത്ത 24:3-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “വ്യവസ്ഥിതിയുടെ അവസാനകാലം” എന്നതും കാണുക.
അവസാനിക്കാൻപോകുന്നു: അഥവാ “അവസാനകാലം.” സുന്റേലയ എന്ന ഗ്രീക്കുപദമാണ് ഇവിടെ കാണുന്നത്. അതിന്റെ അർഥം “ഒന്നിച്ചുള്ള അവസാനം; സംയുക്താന്ത്യം; ഒരുമിച്ച് അവസാനിക്കുക” എന്നെല്ലാമാണ്. (മത്ത 13:39, 40, 49; 28:20; എബ്ര 9:26) ഇത് ഒരു കാലഘട്ടത്തെയാണ് അർഥമാക്കുന്നത്. ആ സമയത്ത് സംയുക്തമായി നടക്കുന്ന ചില സംഭവങ്ങൾ മത്ത 24:6, 14 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന സമ്പൂർണമായ “അവസാന”ത്തിലേക്കു നയിക്കും. അവിടെ ‘അവസാനം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്, ടെലോസ് എന്ന മറ്റൊരു ഗ്രീക്കുപദമാണ്.—മത്ത 24:6, 14 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “വ്യവസ്ഥിതിയുടെ അവസാനകാലം” എന്നതും കാണുക.
ദൃശ്യാവിഷ്കാരം
പാറയിൽ വെട്ടിയുണ്ടാക്കിയ ഗുഹകളിലോ അറകളിലോ ആണ് ജൂതന്മാർ സാധാരണയായി ശവസംസ്കാരം നടത്തിയിരുന്നത്. രാജാക്കന്മാരുടേത് ഒഴികെയുള്ള കല്ലറകളെല്ലാം പൊതുവേ നഗരങ്ങൾക്കു വെളിയിലായിരുന്നു. ഇപ്പോൾ കണ്ടെത്തിയിട്ടുള്ള ജൂതകല്ലറകളുടെ ഒരു പ്രത്യേകത അവയുടെ ലാളിത്യമാണ്. ജൂതന്മാർ മരിച്ചവരെ ആരാധിക്കാഞ്ഞതായിരിക്കാം ഇതിന്റെ കാരണം. മരണശേഷം ഒരാൾ ഒരു ആത്മലോകത്ത് ജീവിക്കുന്നു എന്ന വിശ്വാസവും ജൂതമതത്തിന്റെ ഭാഗമല്ലായിരുന്നു.