മത്തായി എഴുതിയത്‌ 4:1-25

4  പിന്നെ ദൈവാത്മാവ്‌ യേശുവിനെ വിജനഭൂമിയിലേക്കു നയിച്ചു. അവിടെവെച്ച്‌ യേശു പിശാചിന്റെ+ പ്രലോഭനങ്ങളെ നേരിട്ടു.+  അവിടെ 40 രാത്രിയും 40 പകലും യേശു ഉപവസിച്ചു. അപ്പോൾ യേശുവിനു വിശന്നു.  ആ സമയത്ത്‌ പ്രലോഭകൻ+ വന്ന്‌ യേശുവിനോട്‌, “നീ ഒരു ദൈവപുത്രനാണെങ്കിൽ ഈ കല്ലുകളോട്‌ അപ്പമാകാൻ പറയൂ” എന്നു പറഞ്ഞു.  അപ്പോൾ യേശു, “‘മനുഷ്യൻ അപ്പംകൊണ്ട്‌ മാത്രമല്ല, യഹോവയുടെ വായിൽനിന്ന്‌ വരുന്ന എല്ലാ വചനംകൊണ്ടും ജീവിക്കേണ്ടതാണ്‌ ’ എന്ന്‌ എഴുതിയിരിക്കുന്നു”+ എന്നു മറുപടി നൽകി.  പിന്നെ പിശാച്‌ യേശുവിനെ വിശുദ്ധനഗരത്തിലേക്കു+ കൂട്ടിക്കൊണ്ടുപോയി ദേവാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത്‌ നിറുത്തിയിട്ട്‌+  പറഞ്ഞു: “നീ ഒരു ദൈവപുത്രനാണെങ്കിൽ താഴേക്കു ചാടുക. ‘നിന്നെക്കുറിച്ച്‌ ദൈവം തന്റെ ദൂതന്മാരോടു കല്‌പിക്കും,’ എന്നും ‘നിന്റെ കാൽ കല്ലിൽ തട്ടാതെ അവർ നിന്നെ കൈകളിൽ താങ്ങും’ എന്നും എഴുതിയിട്ടുണ്ടല്ലോ.”+  യേശു പിശാചിനോട്‌, “‘നിന്റെ ദൈവമായ യഹോവയെ നീ പരീക്ഷിക്കരുത്‌ ’+ എന്നുംകൂടെ എഴുതിയിട്ടുണ്ട്‌ ” എന്നു പറഞ്ഞു.  പിന്നെ പിശാച്‌ യേശുവിനെ അസാധാരണമാംവിധം ഉയരമുള്ള ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി ലോകത്തെ എല്ലാ രാജ്യങ്ങളും അവയുടെ പ്രതാപവും കാണിച്ചുകൊടുത്തു.+  എന്നിട്ടു പറഞ്ഞു: “നീ എന്റെ മുന്നിൽ വീണ്‌ എന്നെയൊന്ന്‌ ആരാധിച്ചാൽ ഈ കാണുന്നതൊക്കെ ഞാൻ നിനക്കു തരാം.” 10  അപ്പോൾ യേശു പറഞ്ഞു: “സാത്താനേ, ദൂരെ പോ! ‘നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്‌.+ ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ’*+ എന്ന്‌ എഴുതിയിട്ടുണ്ട്‌.” 11  ഉടനെ പിശാച്‌ യേശുവിനെ വിട്ട്‌ പോയി.+ ദൈവദൂതന്മാർ വന്ന്‌ യേശുവിനെ ശുശ്രൂഷിച്ചു.+ 12  യോഹന്നാനെ തടവിലാക്കിയെന്നു+ കേട്ടപ്പോൾ യേശു അവിടം വിട്ട്‌ ഗലീലയിലേക്കു പോയി.+ 13  നസറെത്തിൽ എത്തിയ യേശു അവിടെനിന്ന്‌ സെബുലൂൻ-നഫ്‌താലി ജില്ലകളിലെ കടൽത്തീരത്തുള്ള കഫർന്നഹൂമിൽ+ ചെന്ന്‌ താമസിച്ചു. 14  ഇങ്ങനെ സംഭവിച്ചത്‌ യശയ്യ പ്രവാചകനിലൂടെ പറഞ്ഞതു നിറവേറേണ്ടതിനായിരുന്നു. യശയ്യ ഇങ്ങനെ പറഞ്ഞിരുന്നു: 15  “കടലിലേക്കുള്ള വഴിയോടു ചേർന്ന, യോർദാനു പടിഞ്ഞാറുള്ള സെബുലൂൻ-നഫ്‌താലി ദേശങ്ങളേ, ജനതകളുടെ ഗലീലയേ! 16  ഇരുട്ടിൽ കഴിയുന്ന ജനം വലിയൊരു വെളിച്ചം കണ്ടു; മരണത്തിന്റെ നിഴൽ വീണ പ്രദേശത്ത്‌ കഴിയുന്നവരുടെ മേൽ പ്രകാശം+ ഉദിച്ചുയർന്നു.”+ 17  അപ്പോൾമുതൽ യേശു, “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നതുകൊണ്ട്‌ മാനസാന്തരപ്പെടൂ” എന്നു പ്രസംഗിച്ചുതുടങ്ങി.+ 18  യേശു ഗലീലക്കടലിന്റെ തീരത്തുകൂടി നടക്കുമ്പോൾ പത്രോസ്‌+ എന്നു വിളിച്ചിരുന്ന ശിമോനും+ സഹോദരനായ അന്ത്രയോസും+ കടലിൽ വല വീശുന്നതു കണ്ടു. അവർ മീൻപിടുത്തക്കാരായിരുന്നു.+ 19  യേശു അവരോട്‌, “എന്റെകൂടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം”+ എന്നു പറഞ്ഞു. 20  അപ്പോൾത്തന്നെ അവർ വലകൾ ഉപേക്ഷിച്ച്‌ യേശുവിനെ അനുഗമിച്ചു.+ 21  അവിടെനിന്ന്‌ പോകുമ്പോൾ സഹോദരന്മാരായ വേറെ രണ്ടു പേരെ കണ്ടു, സെബെദിയുടെ മകനായ യാക്കോബും സഹോദരൻ യോഹന്നാനും.+ അവർ അപ്പനായ സെബെദിയോടൊപ്പം വള്ളത്തിൽ ഇരുന്ന്‌ വല നന്നാക്കുകയായിരുന്നു. യേശു അവരെയും വിളിച്ചു.+ 22  ഉടനെ അവർ വള്ളം ഉപേക്ഷിച്ച്‌, അപ്പനെയും വിട്ട്‌ യേശുവിനെ അനുഗമിച്ചു. 23  പിന്നെ യേശു ഗലീലയിൽ മുഴുവൻ ചുറ്റിസഞ്ചരിച്ച്‌+ അവരുടെ സിനഗോഗുകളിൽ+ പഠിപ്പിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുകയും ജനങ്ങളുടെ എല്ലാ തരം രോഗങ്ങളും വൈകല്യങ്ങളും ഭേദമാക്കുകയും ചെയ്‌തു.+ 24  യേശുവിനെക്കുറിച്ചുള്ള വാർത്ത സിറിയയിലെങ്ങും പരന്നു. പല തരം രോഗങ്ങളും കഠിനവേദനയും കൊണ്ട്‌ വലഞ്ഞിരുന്നവർ,+ ഭൂതബാധിതർ,+ അപസ്‌മാരരോഗികൾ,+ തളർന്നുപോയവർ എന്നിങ്ങനെ ദുരിതം അനുഭവിക്കുന്ന സകലരെയും ജനം യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശു അവരെയെല്ലാം സുഖപ്പെടുത്തി. 25  അതുകൊണ്ട്‌ ഗലീല, ദക്കപ്പൊലി, യരുശലേം, യഹൂദ്യ എന്നിവിടങ്ങളിൽനിന്നും യോർദാന്‌ അക്കരെനിന്നും ആളുകൾ കൂട്ടമായി യേശുവിനെ അനുഗമിച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “ആ ദൈവത്തിനു മാത്രമേ നീ വിശുദ്ധസേവനം ചെയ്യാവൂ.”

പഠനക്കുറിപ്പുകൾ

പിശാച്‌: “പരദൂഷണം പറയുന്നവൻ” എന്ന്‌ അർഥമുള്ള ഡിയാബൊലൊസ്‌ എന്ന ഗ്രീക്കുപദത്തിൽനിന്നുള്ളത്‌. (യോഹ 6:70; 2തിമ 3:3) അതിനോടു ബന്ധമുള്ള ഡയബലൊ എന്ന ക്രിയാരൂപത്തിന്റെ അർഥം “കുറ്റപ്പെടുത്തുക; ആരോപണം ഉന്നയിക്കുക” എന്നൊക്കെയാണ്‌. ലൂക്ക 16:1-ൽ അതിനെ ‘പരാതിപ്പെടുക’ എന്ന അർഥത്തിലാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌.

യഹോവയുടെ: ഇവിടെ ഉദ്ധരിച്ചിരിക്കുന്ന ആവ 8:3-ന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല്‌ എബ്രായവ്യഞ്‌ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.—അനു. സി കാണുക.

എന്ന്‌ എഴുതിയിരിക്കുന്നു: പിശാചിന്റെ പ്രലോഭനങ്ങൾക്കു മറുപടി പറയാൻ എബ്രായതിരുവെഴുത്തുകളിൽനിന്ന്‌ ഉദ്ധരിച്ചപ്പോൾ യേശു മൂന്നു പ്രാവശ്യം ഈ പ്രയോഗം ഉപയോഗിച്ചു.—മത്ത 4:7, 10.

വിശുദ്ധനഗരം: യരുശലേമിനെ കുറിക്കുന്നു. യഹോവയുടെ ആലയം അവിടെയായിരുന്നതുകൊണ്ടാണ്‌ ഈ നഗരത്തെ മിക്കപ്പോഴും വിശുദ്ധനഗരം എന്നു വിളിച്ചിരിക്കുന്നത്‌.—നെഹ 11:1; യശ 52:1.

ദേവാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗം: അഥവാ ‘ദേവാലയത്തിന്റെ മുകളിലെ കൈമതിൽ.’ അക്ഷ. “ദേവാലയത്തിന്റെ ചിറക്‌.” ‘ദേവാലയം’ എന്നതിന്റെ ഗ്രീക്കുപദത്തിനു ദേവാലയത്തിന്റെ വിശുദ്ധമന്ദിരത്തെയോ ദേവാലയസമുച്ചയത്തെ മുഴുവനായോ സൂചിപ്പിക്കാനാകും. അതുകൊണ്ടുതന്നെ ഈ പദപ്രയോഗം സൂചിപ്പിക്കുന്നത്‌, ദേവാലയസമുച്ചയത്തിനു ചുറ്റുമുള്ള മതിലിന്റെ മുകൾഭാഗത്തെയാകാം.

യഹോവ: ഇവിടെ ഉദ്ധരിച്ചിരിക്കുന്ന ആവ 6:16-ന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല്‌ എബ്രായവ്യഞ്‌ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.—അനു. സി കാണുക.

ലോകം: ഗ്രീക്കിൽ കോസ്‌മൊസ്‌. ഇവിടെ നീതികെട്ട മനുഷ്യസമൂഹത്തെ കുറിക്കുന്നു.

രാജ്യങ്ങൾ: മനുഷ്യഗവൺമെന്റുകളിൽ ചിലതിനെയോ അവയെ എല്ലാത്തിനെയുമോ അർഥമാക്കുന്നു.

കാണിച്ചുകൊടുത്തു: യാഥാർഥ്യമെന്നു തോന്നിക്കുന്ന ഒരു ദർശനത്തിലൂടെയാകാം ഭൂതങ്ങളുടെ അധിപൻ യേശുവിന്‌ എല്ലാം കാണിച്ചുകൊടുത്തത്‌.

എന്നെയൊന്ന്‌ ആരാധിച്ചാൽ: “ആരാധിക്കുക” എന്നു പരിഭാഷപ്പെടുത്താവുന്ന ഗ്രീക്കുക്രിയാപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നതു ക്ഷണനേരത്തേക്കുള്ള പ്രവൃത്തിയെ കുറിക്കുന്ന അനിർദിഷ്ടകാലത്തിലാണ്‌ (aorist tense). അതു കാണിക്കുന്നത്‌ “എന്നെയൊന്ന്‌ ആരാധിച്ചാൽ” എന്നു യേശുവിനോടു പറഞ്ഞപ്പോൾ പിശാച്‌ ഉദ്ദേശിച്ചത്‌, തന്നെ യേശു പതിവായി അല്ലെങ്കിൽ തുടർച്ചയായി ആരാധിക്കണമെന്നല്ല മറിച്ച്‌ ഒറ്റ തവണ മാത്രം ‘ആരാധിക്കണമെന്നാണ്‌.’

സാത്താൻ: സാഠാൻ എന്ന എബ്രായപദത്തിൽനിന്ന്‌ വന്നിരിക്കുന്ന ഇതിന്റെ അർഥം “എതിർത്തുനിൽക്കുന്നയാൾ” എന്നാണ്‌.

യഹോവ: ഇവിടെ ഉദ്ധരിച്ചിരിക്കുന്ന ആവ 6:13; 10:20 എന്നിവയുടെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല്‌ എബ്രായവ്യഞ്‌ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.—അനു. സി കാണുക.

യോഹന്നാനെ തടവിലാക്കിയെന്നു കേട്ടപ്പോൾ: 11-ാം വാക്യത്തിനും ഈ വാക്യത്തിനും ഇടയ്‌ക്ക്‌ ഏതാണ്ട്‌ ഒരു വർഷമെങ്കിലും കടന്നുപോയിട്ടുണ്ട്‌. യോഹ 1:29 മുതൽ 4:3 വരെയുള്ള ഭാഗത്തെ സംഭവങ്ങൾ നടക്കുന്നത്‌ ഈ കാലഘട്ടത്തിലാണ്‌. കൂടാതെ യോഹന്നാന്റെ വിവരണത്തിൽ, യേശു യഹൂദ്യയിൽനിന്ന്‌ ഗലീലയിലേക്കു പോയതു ശമര്യ വഴിയാണെന്നും അവിടെ സുഖാറിന്‌ അടുത്തുള്ള കിണറ്റിങ്കൽവെച്ച്‌ ഒരു ശമര്യക്കാരിയെ കണ്ടെന്നും ഉള്ള കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്‌.—യോഹ 4:4-43; അനു. എ7-ലെ “യേശുവിന്റെ ശുശ്രൂഷയുടെ ആരംഭം” എന്ന ചാർട്ടും ഭൂപടം 2-ഉം കാണുക.

സെബുലൂൻ-നഫ്‌താലി ജില്ലകൾ: സെബുലൂന്റെയും നഫ്‌താലിയുടെയും ജില്ലകൾ പലസ്‌തീനിന്റെ വടക്കേ അറ്റത്ത്‌, ഗലീലക്കടലിന്റെ പടിഞ്ഞാറും വടക്കും ആയി വ്യാപിച്ചുകിടന്നിരുന്നു. ഗലീല ജില്ലയും ഇതിന്റെ ഭാഗമായിരുന്നു. (യോശ 19:10-16, 32-39) ഗലീലക്കടലിന്റെ പടിഞ്ഞാറേ തീരം മുഴുവനും നഫ്‌താലിയുടെ പ്രദേശത്തിന്റെ ഭാഗമായിരുന്നു.

കഫർന്നഹൂം: “നഹൂമിന്റെ ഗ്രാമം” അഥവാ “ആശ്വാസത്തിന്റെ ഗ്രാമം” എന്ന്‌ അർഥമുള്ള എബ്രായപേരിൽനിന്ന്‌ വന്നിരിക്കുന്നത്‌. (നഹൂ 1:1, അടിക്കുറിപ്പ്‌) യേശുവിന്റെ ഭൗമികശുശ്രൂഷയിൽ വളരെയധികം പ്രാധാന്യമുണ്ടായിരുന്ന ഒരു നഗരം. ഗലീലക്കടലിന്റെ വടക്കുപടിഞ്ഞാറേ തീരത്ത്‌ സ്ഥിതിചെയ്‌തിരുന്ന ഈ നഗരത്തെ മത്ത 9:1-ൽ യേശുവിന്റെ ‘സ്വന്തം നഗരം’ എന്നാണു വിളിച്ചിരിക്കുന്നത്‌.

യശയ്യ പ്രവാചകനിലൂടെ പറഞ്ഞതു നിറവേറേണ്ടതിന്‌: മത്ത 1:22-ന്റെ പഠനക്കുറിപ്പു കാണുക.

യഹോവ (തന്റെ പ്രവാചകനിലൂടെ) പറഞ്ഞ കാര്യങ്ങൾ നിറവേറേണ്ടതിനാണ്‌: മത്തായിയുടെ സുവിശേഷത്തിൽ ഇതും സമാനമായ മറ്റു പ്രയോഗങ്ങളും നിരവധി തവണ ഉപയോഗിച്ചിട്ടുണ്ട്‌. യേശുവാണു വാഗ്‌ദത്തമിശിഹ എന്ന കാര്യം ജൂതന്മാരുടെ മനസ്സിൽ പതിപ്പിക്കാനായിരിക്കാം അങ്ങനെ ചെയ്‌തത്‌.—മത്ത 2:15, 23; 4:14; 8:17; 12:17; 13:35; 21:4; 26:56; 27:9.

കടലിലേക്കുള്ള വഴി: ഗലീലക്കടലിന്റെ തീരപ്രദേശത്തുകൂടെ പോയിരുന്ന ഒരു പുരാതനപാതയായിരിക്കാം ഇത്‌. സാധ്യതയനുസരിച്ച്‌ മെഡിറ്ററേനിയൻ കടൽവരെ ഇതു നീണ്ടുകിടന്നിരുന്നു.

ജനതകളുടെ ഗലീല: ചുറ്റുമുള്ള ജനതകളോടു ചേർന്നുകിടന്നിരുന്ന, ഇസ്രായേലിന്റെ അതിർത്തിപ്രദേശമായിരുന്നതുകൊണ്ടാകാം ഗലീലയെ യശയ്യ ഇങ്ങനെ വിശേഷിപ്പിച്ചത്‌. അതിന്റെ സ്ഥാനവും അതിലൂടെയുള്ള റോഡുകളും നിമിത്തം ഗലീല ചുറ്റുമുള്ള ജനതകളുമായി കൂടുതൽ സമ്പർക്കത്തിലായി. അതുകൊണ്ടുതന്നെ ഇസ്രായേല്യരല്ലാത്തവർ അവിടെ കടന്നുകയറി താമസമാക്കാൻ സാധ്യത കൂടുതലായിരുന്നു. ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും ജൂതന്മാരല്ലാത്ത ധാരാളം പേർ അവിടെ താമസമാക്കിയതുകൊണ്ട്‌ ഈ വിശേഷണം കൂടുതൽ അനുയോജ്യമായിത്തീർന്നു.

വലിയൊരു വെളിച്ചം: മിശിഹയെക്കുറിച്ചുള്ള യശയ്യയുടെ പ്രവചനത്തിന്റെ നിവൃത്തിയായി യേശു തന്റെ പരസ്യശുശ്രൂഷയുടെ നല്ലൊരു ഭാഗവും നിർവഹിച്ചതു സെബുലൂൻ-നഫ്‌താലി ജില്ലകളിലെ ഗലീലയിലാണ്‌. (മത്ത 4:13, 15) യഹൂദ്യയിലുണ്ടായിരുന്ന ജൂതന്മാർ ഗലീലയിലെ സഹജൂതന്മാരെ ആത്മീയ അന്ധകാരത്തിൽ കഴിയുന്നവരായി കണ്ട്‌ പുച്ഛത്തോടെയാണു വീക്ഷിച്ചിരുന്നതെങ്കിലും യേശു അവർക്കു തന്റെ ശുശ്രൂഷയിലൂടെ ആത്മീയവെളിച്ചം പകർന്നുകൊടുത്തു.—യോഹ 7:52.

മരണത്തിന്റെ നിഴൽ: മരണം അടുത്ത്‌ എത്തുമ്പോൾ ആലങ്കാരികമായി അതിന്റെ നിഴൽ ആളുകളുടെ മേൽ വീഴുന്നു എന്നായിരിക്കാം അർഥം. എന്നാൽ യേശു പകർന്ന വെളിച്ചം ആ നിഴൽ നീക്കി ആളുകളെ മരണത്തിന്റെ പിടിയിൽനിന്ന്‌ മോചിപ്പിക്കുമായിരുന്നു.

പ്രസംഗിക്കുക: ഗ്രീക്കുപദത്തിന്റെ പ്രധാനാർഥം “പരസ്യമായി ഒരു കാര്യം അറിയിച്ചുകൊണ്ട്‌ അതു ഘോഷിക്കുക” എന്നാണ്‌. സന്ദേശം അറിയിക്കുന്ന രീതിക്കാണ്‌ ഇവിടെ ഊന്നൽ നൽകിയിരിക്കുന്നത്‌. ഒരു കൂട്ടത്തെ അഭിസംബോധന ചെയ്‌ത്‌ നടത്തുന്ന പ്രഭാഷണത്തെക്കാൾ ഒരു കാര്യം എല്ലാവരോടും പരസ്യമായി ഘോഷിക്കുന്നതിനെയാണ്‌ ഇതു പൊതുവേ അർഥമാക്കുന്നത്‌.

സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു: മുഴുഭൂമിയെയും ഭരിക്കുന്ന ഒരു പുതിയ ഗവൺമെന്റിനെക്കുറിച്ചുള്ള ഈ സന്ദേശമായിരുന്നു യേശുവിന്റെ പ്രസംഗവിഷയം. (മത്ത 10:7; മർ 1:15) യേശുവിന്റെ സ്‌നാനത്തിന്‌ ഏതാണ്ട്‌ ആറു മാസം മുമ്പ്‌ സ്‌നാപകയോഹന്നാൻ സമാനമായൊരു സന്ദേശം അറിയിച്ചുതുടങ്ങിയിരുന്നു. (മത്ത 3:1, 2) എന്നാൽ ദൈവരാജ്യം ‘സമീപിച്ചിരിക്കുന്നു’ എന്നു യേശു പറഞ്ഞപ്പോൾ ആ വാക്കുകൾക്കു കൂടുതൽ അർഥം കൈവന്നു, കാരണം അഭിഷേകം ചെയ്യപ്പെട്ട നിയുക്തരാജാവെന്ന നിലയിൽ യേശു ഇപ്പോൾ അവിടെയുണ്ടായിരുന്നു. യേശുവിന്റെ മരണശേഷം ശിഷ്യന്മാർ ദൈവരാജ്യം ‘സമീപിച്ചിരിക്കുന്നു’ എന്നു ഘോഷിച്ചതായി രേഖകളില്ല.

പ്രസംഗിക്കുക: അതായത്‌, പരസ്യമായി ഘോഷിക്കുക.—മത്ത 3:1-ന്റെ പഠനക്കുറിപ്പു കാണുക.

ഗലീലക്കടൽ: വടക്കൻ ഇസ്രായേലിലെ ഒരു ശുദ്ധജല തടാകം. (“കടൽ” എന്ന്‌ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിനു “തടാകം” എന്നും അർഥം വരാം.) അതിനെ കിന്നേരെത്ത്‌ കടൽ എന്നും (സംഖ 34:11) ഗന്നേസരെത്ത്‌ തടാകം എന്നും (ലൂക്ക 5:1) തിബെര്യാസ്‌ കടൽ എന്നും (യോഹ 6:1) വിളിച്ചിട്ടുണ്ട്‌. സമുദ്രനിരപ്പിൽനിന്നും ശരാശരി 210 മീ. (700 അടി) താഴെയാണ്‌ ഇത്‌. തെക്കേ അറ്റംമുതൽ വടക്കേ അറ്റംവരെ അതിന്റെ നീളം 21 കി.മീ. ആണ്‌; വീതി 12 കി.മീ.; ഏറ്റവും കൂടിയ ആഴം ഏതാണ്ട്‌ 48 മീ. (160 അടി)—അനു. എ7-ലെ “ഗലീലക്കടൽത്തീരത്തെ പ്രവർത്തനം” എന്ന ഭൂപടം 3ബി കാണുക.

പത്രോസ്‌ എന്നു വിളിച്ചിരുന്ന ശിമോൻ: അദ്ദേഹത്തിന്റെ സ്വന്തം പേര്‌ ശിമോൻ എന്നായിരുന്നു. യേശു പത്രോസിനു നൽകിയ കേഫാ (കേഫാസ്‌) എന്ന അരമായപേരിന്റെ ഗ്രീക്കുരൂപമാണ്‌ പത്രോസ്‌ (പെട്രൊസ്‌).—മർ 3:16; യോഹ 1:42; മത്ത 10:2-ന്റെ പഠനക്കുറിപ്പു കാണുക.

വല വീശുക: നിപുണനായ ഒരു മീൻപിടുത്തക്കാരനു വൃത്താകൃതിയിലുള്ള വല, ജലോപരിതലത്തിൽ നല്ലവണ്ണം പരന്നുവീഴുന്ന രീതിയിൽ എറിയാൻ സാധിക്കുമായിരുന്നു. വെള്ളത്തിൽ ഇറങ്ങിനിന്നോ ചെറിയ വള്ളത്തിൽനിന്നോ ഇതു ചെയ്‌തിരുന്നു. സാധാരണഗതിയിൽ ഈ വലയ്‌ക്ക്‌ 6-8 മീ. (20-25 അടി) വ്യാസംവരും. വലയ്‌ക്കു ചുറ്റോടുചുറ്റും ഭാരമുള്ള എന്തെങ്കിലും ഘടിപ്പിച്ചിരുന്നതുകൊണ്ട്‌ അതു പെട്ടെന്ന്‌ വെള്ളത്തിൽ താഴുകയും മീനുകൾ അതിൽ അകപ്പെടുകയും ചെയ്യുമായിരുന്നു.

മീൻപിടുത്തക്കാർ: ഗലീലയിലെ ഒരു സാധാരണതൊഴിലായിരുന്നു മീൻപിടുത്തം. പത്രോസും സഹോദരനായ അന്ത്രയോസും ഒറ്റയ്‌ക്കൊറ്റയ്‌ക്കു മത്സ്യബന്ധനം നടത്തിയിരുന്നവരല്ല, മറിച്ച്‌ മറ്റുള്ളവരോടു ചേർന്ന്‌ മത്സ്യബന്ധനബിസിനെസ്സ്‌ നടത്തിയിരുന്നവരായിരുന്നു. തെളിവനുസരിച്ച്‌ സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും ഇതിൽ പങ്കാളികളായിരുന്നു.—മർ 1:16-21; ലൂക്ക 5:7, 10.

പത്രോസ്‌ എന്നും പേരുള്ള ശിമോൻ: തിരുവെഴുത്തുകളിൽ പത്രോസിന്റെ അഞ്ച്‌ പേരുകൾ കാണാം: (1) “ശിമ്യോൻ.” ശിമെയോൻ എന്ന എബ്രായപേരിനോടു വളരെ സാമ്യമുള്ള ഗ്രീക്കുരൂപം; (2) “ശിമോൻ” എന്ന ഗ്രീക്കുപേര്‌. (ശിമ്യോൻ, ശിമോൻ എന്നീ പേരുകളുടെ ഉത്ഭവം “കേൾക്കുക; ശ്രദ്ധിക്കുക” എന്നൊക്കെ അർഥമുള്ള ഒരു എബ്രായക്രിയയിൽനിന്നാണ്‌.); (3) “പത്രോസ്‌.” (“പാറക്കഷണം” എന്ന്‌ അർഥം വരുന്ന ഗ്രീക്കുപേര്‌. തിരുവെഴുത്തുകളിൽ മറ്റാർക്കും ഈ പേരില്ല.); (4) “കേഫ.” പത്രോസ്‌ എന്നതിനു തത്തുല്യമായ അരമായപേര്‌. [ഇയ്യ 30:6; യിര 4:29 എന്നീ വാക്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന കെഫിം (പാറകൾ) എന്ന എബ്രായപദത്തോട്‌ ഈ പേരിനു ബന്ധമുണ്ടാകാം.]; (5) ശിമോൻ, പത്രോസ്‌ എന്നീ പേരുകൾ ചേർന്ന “ശിമോൻ പത്രോസ്‌.”—പ്രവൃ 15:14; യോഹ 1:42; മത്ത 16:16.

മനുഷ്യരെ പിടിക്കുന്നവർ: ശിമോനും അന്ത്രയോസും ചെയ്‌തിരുന്ന മീൻപിടുത്തം എന്ന തൊഴിലുമായി ബന്ധപ്പെടുത്തി പറഞ്ഞത്‌. ദൈവരാജ്യത്തിനുവേണ്ടി അവർ “മനുഷ്യരെ ജീവനോടെ പിടിക്കും” എന്ന്‌ ഇതു സൂചിപ്പിച്ചു. (ലൂക്ക 5:10) എന്നാൽ ശിഷ്യരാക്കൽവേലയും മീൻപിടുത്തംപോലെതന്നെ സ്ഥിരോത്സാഹത്തോടെ, പലർ ചേർന്ന്‌ ചെയ്യേണ്ട, ആയാസകരമായ ഒരു കാര്യമായിരിക്കുമെന്നും ചിലപ്പോഴൊക്കെ ആ പ്രവർത്തനത്തിനും വളരെ കുറച്ചു ഫലം മാത്രമേ ലഭിക്കൂ എന്നും ഉള്ള ഒരു സൂചനയും അതിൽ ഉണ്ടായിരുന്നിരിക്കാം.

യേശുവിനെ അനുഗമിച്ചു: പത്രോസും അന്ത്രയോസും യേശുവിന്റെ ശിഷ്യന്മാരായിട്ട്‌ ഇപ്പോൾ ആറു മാസമോ ഒരു വർഷംപോലുമോ ആയിക്കാണും. (യോഹ 1:35-42) മത്സ്യബന്ധനബിസിനെസ്സ്‌ ഉപേക്ഷിച്ച്‌ തന്നെ മുഴുസമയം അനുഗമിക്കാൻ യേശു ഇപ്പോൾ അവരെ ക്ഷണിക്കുകയാണ്‌.—ലൂക്ക 5:1-11; മത്ത 4:22-ന്റെ പഠനക്കുറിപ്പു കാണുക.

ഉടനെ . . . ഉപേക്ഷിച്ച്‌: ഇവിടെ “ഉടനെ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന യൂത്തിയോസ്‌ എന്ന ഗ്രീക്കുപദം 20-ാം വാക്യത്തിലും ഉപയോഗിച്ചിട്ടുണ്ട്‌. പത്രോസിനെയും അന്ത്രയോസിനെയും പോലെ, തന്നെ മുഴുസമയം അനുഗമിക്കാനുള്ള യേശുവിന്റെ ക്ഷണത്തോടു യാക്കോബും യോഹന്നാനും പെട്ടെന്നുതന്നെ പ്രതികരിക്കുന്നു.

സെബെദി: സാധ്യതയനുസരിച്ച്‌, യേശുവിന്റെ അമ്മയായ മറിയയുടെ സഹോദരിയായ ശലോമയുടെ ഭർത്താവ്‌. അങ്ങനെയെങ്കിൽ യോഹന്നാനും യാക്കോബും യേശുവിന്റെ അടുത്ത ബന്ധുക്കളായിരുന്നു.

യാക്കോബും സഹോദരൻ യോഹന്നാനും: യാക്കോബിനെക്കുറിച്ച്‌ പറയുന്നിടത്തെല്ലാം സഹോദരനായ യോഹന്നാന്റെ പേരും കാണാം. ഇതിൽ മിക്കയിടത്തും യാക്കോബിന്റെ പേരാണ്‌ ആദ്യം. മൂത്തതു യാക്കോബായതുകൊണ്ടായിരിക്കാം ഇങ്ങനെ പറഞ്ഞിരിക്കുന്നത്‌.—മത്ത 4:21; 10:2; 17:1; മർ 1:29; 3:17; 5:37; 9:2; 10:35, 41; 13:3; 14:33; ലൂക്ക 5:10; 6:14; 8:51; 9:28, 54; പ്രവൃ 1:13.

ഉടനെ . . . ഉപേക്ഷിച്ച്‌: ഇവിടെ “ഉടനെ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന യൂത്തിയോസ്‌ എന്ന ഗ്രീക്കുപദം 20-ാം വാക്യത്തിലും ഉപയോഗിച്ചിട്ടുണ്ട്‌. പത്രോസിനെയും അന്ത്രയോസിനെയും പോലെ, തന്നെ മുഴുസമയം അനുഗമിക്കാനുള്ള യേശുവിന്റെ ക്ഷണത്തോടു യാക്കോബും യോഹന്നാനും പെട്ടെന്നുതന്നെ പ്രതികരിക്കുന്നു.

അവരെ പഠിപ്പിക്കുക: “പഠിപ്പിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിൽ, അറിവ്‌ പകർന്നുകൊടുക്കുന്നതും അതു വിശദീകരിക്കുന്നതും ന്യായവാദത്തിലൂടെ കാര്യങ്ങൾ വ്യക്തമാക്കുന്നതും തെളിവുകൾ നിരത്തുന്നതും ഉൾപ്പെട്ടിരിക്കുന്നു. (മത്ത 3:1; 4:23 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) യേശു കല്‌പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുന്നതു തുടർച്ചയായ ഒരു പ്രക്രിയയാണ്‌. യേശു പഠിപ്പിച്ചതെല്ലാം പഠിപ്പിക്കാനും യേശുവിന്റെ ഉപദേശങ്ങൾ അനുസരിക്കാനും യേശുവിന്റെ മാതൃക അനുകരിക്കാനും അവരെ പഠിപ്പിക്കുന്നത്‌ അതിൽ ഉൾപ്പെടുന്നു.—യോഹ 13:17; എഫ 4:21; 1പത്ര 2:21.

ഗലീലയിൽ മുഴുവൻ ചുറ്റിസഞ്ചരിച്ച്‌: പുതുതായി തിരഞ്ഞെടുത്ത നാലു ശിഷ്യന്മാരോടൊപ്പം (പത്രോസ്‌, അന്ത്രയോസ്‌, യാക്കോബ്‌, യോഹന്നാൻ) ഗലീലയിൽ യേശു നടത്തിയ ആദ്യപ്രസംഗപര്യടനത്തിന്റെ തുടക്കം.—മത്ത 4:18-22; അനു. എ7 കാണുക.

സിനഗോഗുകൾ: പദാവലിയിൽ “സിനഗോഗ്‌” കാണുക.

പഠിപ്പിക്കുകയും . . . പ്രസംഗിക്കുകയും: പഠിപ്പിക്കലും പ്രസംഗിക്കലും തമ്മിൽ വ്യത്യാസമുണ്ട്‌. പ്രസംഗിക്കുന്ന ആൾ ഒരു കാര്യം ഘോഷിക്കുക മാത്രം ചെയ്യുന്നു. എന്നാൽ പഠിപ്പിക്കുന്നയാൾ അതിലും കൂടുതൽ ചെയ്യുന്നുണ്ട്‌—അദ്ദേഹം അറിവ്‌ പകർന്നുകൊടുക്കുന്നു, വിശദീകരിക്കുന്നു, ബോധ്യംവരുത്തുന്ന വാദങ്ങൾ ഉപയോഗിക്കുന്നു, തെളിവുകൾ നിരത്തുന്നു.—മത്ത 3:1; 28:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

സന്തോഷവാർത്ത: യുഅംഗേലിഓൻ എന്ന ഗ്രീക്കുപദം ആദ്യമായി കാണുന്നിടം. ചില ബൈബിളുകൾ ഇതിനെ “സുവിശേഷം” എന്നു വിവർത്തനം ചെയ്‌തിട്ടുണ്ട്‌. ഇതിനോടു ബന്ധമുള്ള യുഅംഗലിസ്റ്റേസ്‌ എന്ന ഗ്രീക്കു പദപ്രയോഗം പരിഭാഷ ചെയ്‌തിരിക്കുന്നത്‌ ‘സുവിശേഷകൻ’ എന്നാണ്‌. ‘സന്തോഷവാർത്ത ഘോഷിക്കുന്നവൻ’ എന്നാണ്‌ അതിന്റെ അർഥം.—പ്രവൃ 21:8; എഫ 4:11, അടിക്കുറിപ്പ്‌; 2തിമ 4:5, അടിക്കുറിപ്പ്‌.

പ്രസംഗിക്കുക: ഗ്രീക്കുപദത്തിന്റെ പ്രധാനാർഥം “പരസ്യമായി ഒരു കാര്യം അറിയിച്ചുകൊണ്ട്‌ അതു ഘോഷിക്കുക” എന്നാണ്‌. സന്ദേശം അറിയിക്കുന്ന രീതിക്കാണ്‌ ഇവിടെ ഊന്നൽ നൽകിയിരിക്കുന്നത്‌. ഒരു കൂട്ടത്തെ അഭിസംബോധന ചെയ്‌ത്‌ നടത്തുന്ന പ്രഭാഷണത്തെക്കാൾ ഒരു കാര്യം എല്ലാവരോടും പരസ്യമായി ഘോഷിക്കുന്നതിനെയാണ്‌ ഇതു പൊതുവേ അർഥമാക്കുന്നത്‌.

സിറിയ: അതായത്‌ സിറിയ എന്ന റോമൻ സംസ്ഥാനം; ജനതകളിൽപ്പെട്ടവരുടെ പ്രദേശമായിരുന്നു ഇത്‌. ദമസ്‌കൊസിനും മെഡിറ്ററേനിയൻ കടലിനും ഇടയിൽ, ഗലീലയ്‌ക്കു വടക്കായിരുന്നു ഇതിന്റെ സ്ഥാനം.

അപസ്‌മാരരോഗികൾ: ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “ചന്ദ്രബാധയേറ്റ” എന്നാണ്‌. (പഴയ ചില പരിഭാഷകളിൽ “ചന്ദ്രരോഗികൾ.”) എന്നാൽ മത്തായി ഈ പദം ഉപയോഗിച്ചതു വൈദ്യശാസ്‌ത്രപരമായ അർഥത്തിലാണ്‌, അല്ലാതെ ഈ രോഗത്തിനു ചന്ദ്രനുമായി ബന്ധമുണ്ടെന്ന അന്ധവിശ്വാസത്തെ പിന്തുണയ്‌ക്കാനായിരുന്നില്ല. മത്തായിയും മർക്കൊസും ലൂക്കോസും വിവരിക്കുന്ന രോഗലക്ഷണങ്ങൾ അപസ്‌മാരത്തിന്റേതുതന്നെയാണ്‌.

ദക്കപ്പൊലി: പദാവലിയും അനു. ബി10-ഉം കാണുക.

യോർദാന്‌ അക്കരെ: തെളിവനുസരിച്ച്‌ ഇവിടെ യോർദാൻ നദിക്കു കിഴക്കുള്ള പ്രദേശത്തെ കുറിക്കുന്നു. പെരിയ (“മറുവശം; അപ്പുറം” എന്ന്‌ അർഥം വരുന്ന പെരാൻ എന്ന ഗ്രീക്കുപദത്തിൽനിന്നുള്ളത്‌.) എന്നും ഇത്‌ അറിയപ്പെടുന്നു.

ദൃശ്യാവിഷ്കാരം

യഹൂദ്യ വിജനഭൂമി, യോർദാൻ നദിക്കു പടിഞ്ഞാറ്‌
യഹൂദ്യ വിജനഭൂമി, യോർദാൻ നദിക്കു പടിഞ്ഞാറ്‌

യോഹന്നാൻ സ്‌നാപകൻ തന്റെ ശുശ്രൂഷ ആരംഭിച്ചതും പിശാച്‌ യേശുവിനെ പ്രലോഭിപ്പിച്ചതും ഈ തരിശുഭൂമിയിൽവെച്ചാണ്‌.

വിജനഭൂമി
വിജനഭൂമി

ബൈബിളിൽ വിജനഭൂമി എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപദങ്ങൾ (എബ്രായയിൽ മിദ്‌ബാർ; ഗ്രീക്കിൽ എറേമൊസ്‌) പൊതുവേ സൂചിപ്പിക്കുന്നത്‌ അധികം ജനവാസമില്ലാത്ത, കൃഷി ചെയ്യാത്ത സ്ഥലങ്ങളെയാണ്‌. മരങ്ങളൊന്നും ഇല്ലാതെ കുറ്റിച്ചെടികളും പുല്ലും മാത്രം വളരുന്ന സ്ഥലങ്ങളും പുൽത്തകിടികൾപോലും ഇതിൽപ്പെടും. ഉണങ്ങിവരണ്ട മരുഭൂമികളെ കുറിക്കാനും ഈ പദത്തിനാകും. സുവിശേഷങ്ങളിൽ പൊതുവേ വിജനഭൂമി എന്നു വിളിച്ചിരിക്കുന്നത്‌ യഹൂദ്യ വിജനഭൂമിയെ ആണ്‌. യോഹന്നാൻ സ്‌നാപകൻ ജീവിച്ചതും പ്രസംഗപ്രവർത്തനം നടത്തിയതും പിശാച്‌ യേശുവിനെ പ്രലോഭിപ്പിച്ചതും ഇവിടെവെച്ചാണ്‌.—മർ 1:12.

ദേവാലയത്തിന്റെ മുകളിലെ കൈമതിൽ
ദേവാലയത്തിന്റെ മുകളിലെ കൈമതിൽ

താഴേക്കു ചാടാൻ പറയുന്നതിനു മുമ്പ്‌ സാത്താൻ യേശുവിനെ അക്ഷരാർഥത്തിൽ “ദേവാലയത്തിന്റെ മുകളിലെ കൈമതിലിന്മേൽ (അഥവാ “ദേവാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത്‌”)” നിറുത്തിക്കാണും. പക്ഷേ യേശു നിന്നിരിക്കാൻ സാധ്യതയുള്ള കൃത്യസ്ഥലം നമുക്ക്‌ അറിയില്ല. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘ദേവാലയം’ എന്ന പദത്തിനു ദേവാലയസമുച്ചയത്തെ മുഴുവനായി കുറിക്കാനാകുന്നതുകൊണ്ട്‌ യേശു നിന്നത്‌ ആലയവളപ്പിന്റെ തെക്കുകിഴക്കേ മൂലയ്‌ക്കായിരിക്കാം (1). യേശു നിന്ന സ്ഥലം ദേവാലയസമുച്ചയത്തിന്റെ മറ്റൊരു മൂലയായിരിക്കാനും സാധ്യതയുണ്ട്‌. ഇതിൽ എവിടെനിന്ന്‌ വീണാലും യഹോവ ഇടപെട്ടില്ലെങ്കിൽ മരണം ഉറപ്പായിരുന്നു.

ഗലീലക്കടലിന്റെ വടക്കേ തീരം, വടക്കുപടിഞ്ഞാറേക്കുള്ള കാഴ്‌ച
ഗലീലക്കടലിന്റെ വടക്കേ തീരം, വടക്കുപടിഞ്ഞാറേക്കുള്ള കാഴ്‌ച

1. ഗന്നേസരെത്ത്‌ സമഭൂമി. ത്രികോണാകൃതിയിലുള്ള ഫലഭൂയിഷ്‌ഠമായ ഈ പ്രദേശത്തിന്‌ ഏതാണ്ട്‌ 5 കി.മീ. നീളവും 2.5 കി.മീ. വീതിയും ഉണ്ടായിരുന്നു. ഗന്നേസരെത്തിന്റെ തീരപ്രദേശത്തുവെച്ചാണ്‌ യേശു മീൻപിടുത്തക്കാരായ പത്രോസ്‌, അന്ത്രയോസ്‌, യാക്കോബ്‌, യോഹന്നാൻ എന്നിവരെ തന്നോടൊപ്പം ശുശ്രൂഷ ചെയ്യാൻ ക്ഷണിച്ചത്‌.—മത്ത 4:18-22.

2. യേശുവിന്റെ ഗിരിപ്രഭാഷണം ഇവിടെയുള്ള മലയിൽവെച്ചായിരുന്നെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു.—മത്ത 5:1; ലൂക്ക 6:17, 20.

3. കഫർന്നഹൂം. യേശു ഈ നഗരത്തിൽ താമസിച്ചിരുന്നു. കഫർന്നഹൂമിൽവെച്ചോ അതിന്‌ അടുത്തുവെച്ചോ ആണ്‌ യേശു മത്തായിയെ കണ്ടുമുട്ടിയത്‌.—മത്ത 4:13; 9:1, 9.

വല വീശുന്നു
വല വീശുന്നു

ഗലീലക്കടലിലെ മുക്കുവർ മീൻ പിടിക്കാൻ രണ്ടു തരം വലകളാണ്‌ ഉപയോഗിച്ചിരുന്നത്‌: ചെറിയ മീനുകളെ പിടിക്കാൻ ചെറിയ കണ്ണിയുള്ള വലയും വലിയവയെ പിടിക്കാൻ വലിയ കണ്ണിയുള്ളവയും. വലിയ വല ഇറക്കി മീൻപിടിക്കാൻ കുറഞ്ഞത്‌ ഒരു വള്ളവും ധാരാളം ആളുകളും ആവശ്യമായിരുന്നെങ്കിൽ ഇത്തരം വീശുവല ഒരാൾക്ക്‌ ഒറ്റയ്‌ക്കു കൈകാര്യം ചെയ്യാമായിരുന്നു. വള്ളത്തിലോ കരയിലോ നിന്നുകൊണ്ടോ വെള്ളത്തിലേക്ക്‌ അൽപ്പം ഇറങ്ങിനിന്നുകൊണ്ടോ ആണ്‌ ഈ വല വീശിയിരുന്നത്‌. 5 മീറ്ററോ (15 അടി) അതിൽ അധികമോ വ്യാസമുണ്ടായിരുന്ന ഇത്തരം വലകളുടെ വിളുമ്പിൽ കല്ലുകളോ ഈയക്കട്ടികളോ പിടിപ്പിച്ചിരിക്കും. കൃത്യമായി എറിഞ്ഞാൽ ഇതു വെള്ളത്തിൽ നല്ലവണ്ണം പരന്ന്‌ വീഴുമായിരുന്നു. ഭാരക്കട്ടികൾ പിടിപ്പിച്ചിരിക്കുന്ന വിളുമ്പ്‌ ജലാശയത്തിന്റെ അടിത്തട്ടിലേക്കു പെട്ടെന്നു താഴുമ്പോൾ മീൻ ആ വലയ്‌ക്കുള്ളിൽ പെടും. വലയിൽ കുടുങ്ങിയ മീൻ എടുക്കാൻ ഒന്നുകിൽ മുക്കുവൻ വെള്ളത്തിലേക്കു മുങ്ങാംകുഴിയിടും അല്ലെങ്കിൽ ആ വല ശ്രദ്ധയോടെ കരയിലേക്കു വലിച്ചുകയറ്റും. ഇങ്ങനെ മീൻ പിടിക്കാൻ നല്ല വൈദഗ്‌ധ്യവും കഠിനാധ്വാനവും ആവശ്യമായിരുന്നു.

ഗലീലക്കടലിലെ മീനുകൾ
ഗലീലക്കടലിലെ മീനുകൾ

ഗലീലക്കടലിലെ മീനുകളെയും മീൻപിടുത്തക്കാരെയും മത്സ്യബന്ധനത്തെയും കുറിച്ച്‌ ബൈബിളിൽ ധാരാളം പരാമർശങ്ങളുണ്ട്‌. ഗലീലക്കടലിൽ ഏതാണ്ട്‌ 18 ഇനം മത്സ്യങ്ങൾ കാണപ്പെടുന്നു. അതിൽ 10 ഇനത്തെ മാത്രമേ മുക്കുവർ പിടിക്കാറുള്ളൂ. ഈ 10 ഇനം മത്സ്യങ്ങളെ വാണിജ്യപ്രാധാന്യമുള്ള മൂന്നു ഗണമായി തിരിക്കാം. ഒന്നാമത്തേതു ബിന്നി എന്നും ബാർബൽ (ചിത്രത്തിൽ കാണിച്ചിരിക്കുന്നത്‌, ബാർബസ്‌ ലോഞ്ചിസെപ്‌സ്‌ ) (1) എന്നും അറിയപ്പെടുന്നു. ഈ ഗണത്തിൽപ്പെട്ട മൂന്ന്‌ ഇനം മത്സ്യങ്ങൾക്കും വായുടെ ഇരുവശത്തുമായി സ്‌പർശനശക്തിയുള്ള മീശയുണ്ട്‌. ബാർബലിന്റെ സെമിറ്റിക്ക്‌ പേരായ ബിനി എന്നതിന്റെ അർഥവും “രോമം” എന്നാണ്‌. കക്കയും ഒച്ചും ചെറുമീനുകളും ആണ്‌ അവയുടെ ഭക്ഷണം. നീണ്ട തലയുള്ള ഒരിനം ബാർബലിന്‌ 75 സെ.മീ. (30 ഇഞ്ച്‌) നീളവും 7 കിലോഗ്രാമിലധികം തൂക്കവും വരും. രണ്ടാമത്തെ ഗണം മുഷ്‌റ്റ്‌ (ചിത്രത്തിൽ കാണിച്ചിരിക്കുന്നത്‌, തിലാപ്പിയ ഗലീലിയ) (2) എന്ന്‌ അറിയപ്പെടുന്നു. അറബിയിൽ ആ വാക്കിന്റെ അർഥം “ചീപ്പ്‌” എന്നാണ്‌. ഈ ഗണത്തിൽപ്പെട്ട അഞ്ച്‌ ഇനം മീനുകളുടെ മുതുകിലെ ചിറകിനു ചീപ്പിനോടു സാമ്യമുള്ളതുകൊണ്ടാണ്‌ ആ പേര്‌ വന്നിരിക്കുന്നത്‌. മുഷ്‌റ്റ്‌ വർഗത്തിൽപ്പെട്ട ഒരിനം മീനിന്‌ 45 സെ.മീ. (18 ഇഞ്ച്‌) നീളവും ഏതാണ്ട്‌ 2 കി.ഗ്രാം തൂക്കവും വരും. കിന്നേരെത്ത്‌ മത്തി (ചിത്രത്തിൽ കാണിച്ചിരിക്കുന്നത്‌, അക്കൻതബ്രാമ ടെറി സാങ്‌റ്റീ) (3) എന്ന്‌ അറിയപ്പെടുന്ന മൂന്നാമത്തെ കൂട്ടം ചെറിയ ഒരിനം മത്തിയാണ്‌. പുരാതനകാലം മുതലേ ഈ മീൻ അച്ചാറിട്ട്‌ സൂക്ഷിക്കാറുണ്ട്‌.

ഗലീലയിലെ ഒരു മത്സ്യബന്ധനവള്ളത്തിന്റെ അവശിഷ്ടം
ഗലീലയിലെ ഒരു മത്സ്യബന്ധനവള്ളത്തിന്റെ അവശിഷ്ടം

1985/1986-ൽ ഉണ്ടായ ഒരു വരൾച്ചയിൽ ഗലീലക്കടലിലെ ജലനിരപ്പു താഴ്‌ന്നപ്പോൾ ചെളിയിൽ ആണ്ടുകിടന്ന ഒരു പഴയ വള്ളത്തിന്റെ ഭാഗം തെളിഞ്ഞുവന്നു. വള്ളത്തിന്റെ കുറെ ഭാഗം നശിച്ചുപോയിരുന്നെങ്കിലും പുറത്തെടുത്ത ഭാഗത്തിന്‌ 8.2 മീ. (27 അടി) നീളവും 2.3 മീ. (7.5 അടി) വീതിയും, ഒരു ഭാഗത്ത്‌ 1.3 മീ. (4.3 അടി) ഉയരവും ഉണ്ടായിരുന്നു. ഇതു നിർമിച്ചതു ബി.സി. ഒന്നാം നൂറ്റാണ്ടിനും എ.ഡി. ഒന്നാം നൂറ്റാണ്ടിനും ഇടയ്‌ക്കാണെന്നു പുരാവസ്‌തുശാസ്‌ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇന്ന്‌ അത്‌ ഇസ്രായേലിലെ ഒരു മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‌. ഏതാണ്ട്‌ 2,000 വർഷംമുമ്പ്‌ അത്‌ ഉപയോഗത്തിലിരുന്നപ്പോഴത്തെ രൂപം പുനഃസൃഷ്ടിച്ചിരിക്കുകയാണ്‌ ഈ വീഡിയോയിൽ.

ഒന്നാം നൂറ്റാണ്ടിലെ മത്സ്യബന്ധനവള്ളം
ഒന്നാം നൂറ്റാണ്ടിലെ മത്സ്യബന്ധനവള്ളം

ഒന്നാം നൂറ്റാണ്ടോളം പഴക്കമുള്ള ചില പുരാവസ്‌തുക്കളെ അടിസ്ഥാനമാക്കിയാണ്‌ ഈ ചിത്രം വരച്ചിരിക്കുന്നത്‌. ഗലീലക്കടലിന്റെ തീരത്തിന്‌ അടുത്ത്‌ ചെളിയിൽനിന്ന്‌ കണ്ടെടുത്ത ഒരു മത്സ്യബന്ധനവള്ളത്തിന്റെ അവശിഷ്ടങ്ങൾ, മിഗ്‌ദൽ എന്ന കടലോരപ്പട്ടണത്തിലെ ഒരു വീട്ടിൽനിന്ന്‌ കണ്ടെടുത്ത അലങ്കാരപ്പണി എന്നിവയാണ്‌ അതിന്‌ ആധാരം. പായ്‌മരവും പായും പിടിപ്പിച്ചിരുന്ന ഇത്തരം ഒരു വള്ളത്തിൽ നാലു തുഴക്കാരും ഒരു അമരക്കാരനും ഉൾപ്പെടെ അഞ്ചു ജോലിക്കാർ ഉണ്ടായിരുന്നിരിക്കാം. അമരക്കാരനു നിൽക്കാൻ അമരത്ത്‌ ഒരു ചെറിയ തട്ടും ഉണ്ടായിരുന്നു. ഏതാണ്ട്‌ 8 മീ. (26.5 അടി) നീളമുണ്ടായിരുന്ന ഇത്തരം വള്ളങ്ങൾക്കു മധ്യഭാഗത്ത്‌ 2.5 മീ (8 അടി) വീതിയും 1.25 മീ. (4 അടി) ഉയരവും ഉണ്ടായിരുന്നിരിക്കാം. കുറഞ്ഞത്‌ 13 പേരെങ്കിലും ഇതിൽ കയറുമായിരുന്നെന്നു കരുതപ്പെടുന്നു.

വല നന്നാക്കുന്നു
വല നന്നാക്കുന്നു

മീൻ പിടിക്കാനുള്ള വലകൾക്കു വലിയ വില വരുമായിരുന്നു. അതു നല്ല നിലയിൽ സൂക്ഷിക്കാൻ നന്നായി പ്രയത്‌നിക്കണമായിരുന്നു. ഒരു മീൻപിടുത്തക്കാരൻ, സമയത്തിന്റെ നല്ലൊരു ഭാഗം വലകൾ കേടുപോക്കാനും കഴുകിയുണക്കാനും വേണ്ടി ചെലവഴിച്ചിരുന്നു. ഓരോ പ്രാവശ്യവും മീൻ പിടുത്തം കഴിഞ്ഞ്‌ എത്തുമ്പോൾ ചെയ്‌തിരുന്ന പണിയാണ്‌ ഇത്‌. (ലൂക്ക 5:2) മീൻ പിടിക്കുന്ന വലകളെക്കുറിച്ച്‌ പറയാൻ മത്തായി മൂന്നു ഗ്രീക്കുപദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്‌. അതിൽ ഡിക്‌ടുവൊൻ എന്നതു തെളിവനുസരിച്ച്‌ പലതരം വലകളെ കുറിക്കുന്ന വിശാലമായ അർഥമുള്ള പദമാണ്‌. (മത്ത 4:21) വള്ളത്തിൽനിന്ന്‌ കടലിലേക്ക്‌ ഇറക്കിയിരുന്ന വലിയ വലകളെയാണ്‌ സഗീനി എന്ന ഗ്രീക്കുപദം കുറിക്കുന്നത്‌. (മത്ത 13:47, 48) “എറിയുന്ന” എന്ന്‌ അർഥം വരുന്ന ആംഫിബ്‌ളീസ്‌ട്രൊൻ എന്ന ഗ്രീക്കുപദം താരതമ്യേന വലുപ്പം കുറഞ്ഞ വലകളെയാണു കുറിക്കുന്നത്‌. തീരത്ത്‌ നിന്നുകൊണ്ടോ വെള്ളത്തിലേക്ക്‌ അല്‌പം ഇറങ്ങിനിന്നോ, ആഴം കുറഞ്ഞ ഭാഗങ്ങളിൽ വീശിയിരുന്ന വലകളായിരുന്നിരിക്കാം ഇവ.—മത്ത 4:18.

ഒന്നാം നൂറ്റാണ്ടിലെ സിനഗോഗ്‌
ഒന്നാം നൂറ്റാണ്ടിലെ സിനഗോഗ്‌

ഗലീലക്കടലിന്‌ ഏതാണ്ട്‌ 10 കി.മീ. വടക്കുകിഴക്കുള്ള ഗാംലായിൽ കണ്ടെത്തിയ സിനഗോഗിന്റെ (ഒന്നാം നൂറ്റാണ്ടിലേത്‌) ചില സവിശേഷതകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മാതൃക. പണ്ടത്തെ ഒരു സിനഗോഗിന്റെ ഏകദേശരൂപം മനസ്സിലാക്കാൻ ഇതു നമ്മളെ സഹായിക്കുന്നു.