വിവരങ്ങള്‍ കാണിക്കുക

ഉപവാസത്തെക്കുറിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ഉപവാസത്തെക്കുറിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ബൈബിളിന്റെ ഉത്തരം

 ബൈബിൾക്കാലങ്ങളിൽ, നല്ല ഉദ്ദേശ്യത്തോടെയാണ്‌ ഉപവസിച്ചിരുന്നതെങ്കിൽ ദൈവത്തിന്‌ അതു സ്വീകാര്യമായിരുന്നു. നേരെ മറിച്ചായിരുന്നെങ്കിൽ അതു ദൈവത്തിന്റെ അപ്രീതിക്കു കാരണമാകുമായിരുന്നു. എന്നിരുന്നാലും ഇന്ന്‌ ആളുകൾ ഉപവസിക്കണമെന്നോ ഉപവസിക്കരുതെന്നോ ബൈബിൾ പറയുന്നില്ല.

ബൈബിൾക്കാലങ്ങളിൽ ചിലർ ഉപവസിച്ചിരുന്നത്‌ ഏതൊക്കെ സാഹചര്യങ്ങളിലാണ്‌?

  •   ദൈവത്തിൽനിന്നുള്ള സഹായവും നിർദേശവും തേടിയിരുന്നപ്പോൾ. യരുശലേമിലേക്കു യാത്ര ചെയ്‌ത ജനം ദൈവത്തിന്റെ സഹായം ചോദിച്ചപ്പോൾ അവരുടെ ആത്മാർഥത തെളിയിക്കുന്നതിനായി ഉപവസിച്ചു. (എസ്ര 8:21-23) പൗലോസും ബർന്നബാസും സഭയിലെ മൂപ്പന്മാരെ നിയമിച്ചപ്പോൾ ചിലപ്പോഴൊക്കെ ഉപവസിച്ചു.—പ്രവൃത്തികൾ 14:23.

  •   ദൈവത്തിന്റെ ഉദ്ദേശ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ. തന്റെ ശുശ്രൂഷക്കാലത്ത്‌ ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ തന്നെത്തന്നെ ഒരുക്കുന്നതിനായി സ്‌നാനത്തിനു ശേഷം യേശു 40 ദിവസം ഉപവസിച്ചു.—ലൂക്കോസ്‌ 4:1, 2.

  •   മുമ്പ്‌ ചെയ്‌ത പാപങ്ങളെപ്രതി പശ്ചാത്താപം പ്രകടമാക്കുമ്പോൾ. യോവേൽ പ്രവാചകനിലൂടെ യഹോവ അവിശ്വസ്‌തരായ ഇസ്രായേല്യരോടു പറഞ്ഞു: “നിങ്ങൾ പൂർണഹൃദയത്തോടെ തിരികെ വരൂ; ഉപവാസത്തോടും വിലാപത്തോടും കരച്ചിലോടും കൂടെ എന്റെ അടുത്തേക്കു വരൂ.”—യോവേൽ 2:12-15.

  •   പാപപരിഹാരദിവസത്തിൽ. ഇസ്രായേൽ ജനതയ്‌ക്കു ദൈവം നൽകിയ നിയമത്തിൽ എല്ലാ വർഷവും പാപപരിഹാരദിവസം ഉപവസിക്കണമെന്നു കല്‌പിച്ചിരുന്നു. a (ലേവ്യ 16:29-31) അത്‌ ഉചിതമായിരുന്നു. കാരണം തങ്ങൾ അപൂർണരാണെന്നും തങ്ങൾക്കു ദൈവത്തിന്റെ ക്ഷമ ആവശ്യമാണെന്നും അത്‌ ഇസ്രായേല്യരെ ഓർമിപ്പിച്ചു.

എന്ത്‌ തെറ്റായ ഉദ്ദേശ്യങ്ങളോടെ ആളുകൾ ഉപവസിച്ചേക്കാം?

  •   മറ്റുള്ളവരിൽ മതിപ്പുളവാക്കാൻ. ഉപവാസം ഒരു വ്യക്തിയും ദൈവവും തമ്മിലുള്ള വ്യക്തിപരവും സ്വകാര്യവും ആയ ഒരു കാര്യമായിരിക്കണമെന്നാണു യേശു പഠിപ്പിച്ചത്‌.—മത്തായി 6:16-18.

  •   നീതിമാനാണെന്നു കാണിക്കാൻ. ഉപവാസം ഒരാളെ ധാർമികമായോ ആത്മീയമായോ ശ്രേഷ്‌ഠനാക്കുന്നില്ല.—ലൂക്കോസ്‌ 18:9-14.

  •   മനഃപൂർവപാപങ്ങൾക്കു പരിഹാരമായി. (യശയ്യ 58:3, 4) അനുസരണയുള്ള ഹൃദയത്തോടെയും ചെയ്‌തുപോയ പാപങ്ങളെപ്രതി ആത്മാർഥമായ പശ്ചാത്താപത്തോടെയും ഉപവസിച്ചാൽ മാത്രമേ ദൈവം അതു സ്വീകരിക്കുമായിരുന്നുള്ളൂ.

  •   ഒരു മതാചാരമായി. (യശയ്യ 58:5-7) മക്കൾ ഹൃദയത്തിൽനിന്നല്ലാതെ കടമപോലെ സ്‌നേഹം കാണിക്കുന്നത്‌ മാതാപിതാക്കൾക്ക്‌ ഇഷ്ടമല്ല. ദൈവത്തിനും അങ്ങനെതന്നെയാണ്‌.

ക്രിസ്‌ത്യാനികൾ ഉപവസിക്കേണ്ട ആവശ്യമുണ്ടോ?

 ഇല്ല. പാപപരിഹാരദിവസം ഇസ്രായേല്യർ ഉപവസിക്കണമെന്നു ദൈവം പറഞ്ഞിരുന്നു. എന്നാൽ പശ്ചാത്താപമുള്ള പാപികളുടെ പാപങ്ങൾക്കുവേണ്ടി യേശു എന്നേക്കുമായി പ്രായശ്ചിത്തം ചെയ്‌തതോടെ ദൈവം ആ ആചരണം നിറുത്തലാക്കി. (എബ്രായർ 9:24-26; 1 പത്രോസ്‌ 3:18) പാപപരിഹാരദിവസം ആചരിക്കാൻ പറഞ്ഞിരിക്കുന്ന മോശയുടെ നിയമത്തിൻകീഴിലല്ല ക്രിസ്‌ത്യാനികൾ. (റോമർ 10:4; കൊലോസ്യർ 2:13, 14) അതുകൊണ്ട്‌ ഉപവസിക്കണോ വേണ്ടയോ എന്ന്‌ ഓരോ ക്രിസ്‌ത്യാനിക്കും തീരുമാനിക്കാം.—റോമർ 14:1-4.

 ക്രിസ്‌ത്യാനികൾ ഉപവാസത്തെ ആരാധനയുടെ ഭാഗമായി കാണുന്നില്ല. ഉപവാസത്തെ സന്തോഷവുമായി ബൈബിൾ ഒരുവിധത്തിലും ബന്ധപ്പെടുത്തി പറയുന്നില്ല. നേരെ മറിച്ച്‌, ക്രിസ്‌തീയാരാധനയുടെ സവിശേഷത സന്തോഷമാണ്‌. അതു “സന്തോഷമുള്ള ദൈവ”മായ യഹോവയുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നു.—1 തിമൊഥെയൊസ്‌ 1:11; സഭാപ്രസംഗകൻ 3:12, 13; ഗലാത്യർ 5:22.

ഉപവാസത്തെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം—തെറ്റിദ്ധാരണകളും വസ്‌തുതകളും

 തെറ്റിദ്ധാരണ: അപ്പോസ്‌തലനായ പൗലോസ്‌ ക്രിസ്‌തീയദമ്പതികളെ ഉപവസിക്കാൻ പ്രോത്സാഹിപ്പിച്ചു.—1 കൊരിന്ത്യർ 7:5, ജയിംസ്‌ രാജാവിന്റെ ഭാഷാന്തരം.

 വസ്‌തുത: ബൈബിളിന്റെ പഴയ കൈയെഴുത്തുപ്രതികളിൽ ഉപവാസത്തെക്കുറിച്ച്‌ 1 കൊരിന്ത്യർ 7:5-ൽ പറയുന്നില്ല. b സാധ്യതയനുസരിച്ച്‌ ബൈബിൾ പകർത്തിയെഴുതിയവരാണ്‌ അവിടെ ഉപവാസത്തെക്കുറിച്ചുള്ള പരാമർശം കൂട്ടിച്ചേർത്തത്‌. ഈ വാക്യത്തിൽ മാത്രമല്ല, മത്തായി 17:21; മർക്കോസ്‌ 9:29; പ്രവൃത്തികൾ 10:30 എന്നീ വാക്യങ്ങളിലും അവർ അങ്ങനെ ചെയ്‌തിട്ടുണ്ട്‌. മിക്ക ആധുനിക ബൈബിൾപരിഭാഷകളും ഉപവാസത്തെക്കുറിച്ചുള്ള ഈ തെറ്റായ പരാമർശങ്ങൾ ഒഴിവാക്കിയിരിക്കുന്നു.

 തെറ്റിദ്ധാരണ: യേശു സ്‌നാനത്തിനു ശേഷം 40 ദിവസം വിജനഭൂമിയിൽ പോയി ഉപവസിച്ചതിന്റെ ഓർമയ്‌ക്കായി ക്രിസ്‌ത്യാനികൾ ഇന്ന്‌ ഉപവസിക്കണം.

 വസ്‌തുത: അങ്ങനെ ഉപവസിക്കാൻ യേശു ഒരിക്കലും പറഞ്ഞിട്ടില്ല. ഇനി ആദ്യകാലത്തെ ക്രിസ്‌ത്യാനികൾ ഇത്‌ ആചരിച്ചതായും തിരുവെഴുത്തുകളിൽ സൂചനകളില്ല. c

 തെറ്റിദ്ധാരണ: യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുമ്പോൾ ക്രിസ്‌ത്യാനികൾ ഉപവസിക്കണം.

 വസ്‌തുത: തന്റെ മരണത്തിന്റെ ഓർമ ആചരിക്കുമ്പോൾ ശിഷ്യന്മാർ ഉപവസിക്കണമെന്നു യേശു കല്‌പിച്ചില്ല. (ലൂക്കോസ്‌ 22:14-18) താൻ മരിക്കുമ്പോൾ ശിഷ്യന്മാർ ഉപവസിക്കുമെന്നു യേശു പറഞ്ഞിരുന്നു. പക്ഷേ, അത്‌ ഒരു കല്‌പനയായിരുന്നില്ല, സംഭവിക്കാൻപോകുന്നത്‌ എന്താണെന്നു യേശു പറഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. (മത്തായി 9:15) യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്നതിനു മുമ്പ്‌ വിശപ്പുള്ളവർ വീട്ടിൽനിന്ന്‌ കഴിച്ചിട്ട്‌ വരണമെന്നു ബൈബിൾ ക്രിസ്‌ത്യാനികളോടു പറഞ്ഞിരുന്നു.—1 കൊരിന്ത്യർ 11:33, 34.

a പാപപരിഹാരദിവസം “നിങ്ങൾ നിങ്ങളെ ക്ലേശിപ്പിക്കണം” എന്ന്‌ ദൈവം ഇസ്രായേല്യരോടു പറഞ്ഞു. (ലേവ്യ 16:29, 31, അടിക്കുറിപ്പ്‌) ഇത്‌ ഉപവാസത്തെയാണ്‌ സൂചിപ്പിക്കുന്നതെന്നു കരുതപ്പെടുന്നു. (യശയ്യ 58:3) അതുകൊണ്ടാണ്‌ സമകാലീന ഇംഗ്ലീഷ്‌ ഭാഷാന്തരം ഈ ഭാഗം ഇങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌: “നിങ്ങളുടെ പാപങ്ങളെപ്രതി ദുഃഖം കാണിക്കുന്നതിന്‌ നിങ്ങൾ കഴിക്കാതെ പോകണം.”

b ബ്രൂസ്‌ എം. മെറ്റ്‌സ്‌ഗറിന്റെ ഗ്രീക്ക്‌ പുതിയ നിയമ പദങ്ങൾക്ക്‌ ഒരു വ്യാഖ്യാനം (ഇംഗ്ലീഷ്‌), മൂന്നാം പതിപ്പിന്റെ 554-ാം പേജ്‌ കാണുക.

c നാൽപതു നോമ്പിന്റെ ചരിത്രത്തെക്കുറിച്ച്‌ പുതിയ കത്തോലിക്കാ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു: “ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിൽ, പാസ്‌ക്കൽ (ഈസ്റ്റർ) വിരുന്നിനു മുമ്പുള്ള നോമ്പുകാലം ഒരാഴ്‌ചയിലധികം വരില്ലായിരുന്നു. സാധാരണ ഒന്നോ രണ്ടോ ദിവസമായിരുന്നു അതിന്റെ കണക്ക്‌. . . . എ.ഡി. 325-ലെ നിഖ്യാ കൗൺസിലിന്റെ അഞ്ചാമത്തെ പ്രമാണത്തിലാണ്‌ ആദ്യമായി 40 ദിവസത്തിന്റെ കണക്കു കാണുന്നത്‌. എന്നിരുന്നാലും ഇത്‌ ഉപവാസത്തെത്തന്നെയാണോ ഉദ്ദേശിക്കുന്നത്‌ എന്ന്‌ ചില പണ്ഡിതന്മാർ ചോദ്യം ചെയ്യുന്നു.”—രണ്ടാം പതിപ്പ്‌, വാല്യം 8, 468-ാം പേജ്‌.