‘ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ എന്നേക്കും രക്ഷിക്കപ്പെട്ടു’ എന്നു ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?
ബൈബിൾ നൽകുന്ന ഉത്തരം
ഇല്ല, ‘ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ എന്നേക്കും രക്ഷിക്കപ്പെട്ടു’ എന്ന ആശയം ബൈബിൾ പഠിപ്പിക്കുന്നില്ല. യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ രക്ഷ നേടിയ ഒരു വ്യക്തിക്ക് ആ വിശ്വാസവും രക്ഷയും നഷ്ടപ്പെട്ടേക്കാം. വിശ്വാസം നിലനിറുത്തുന്നതിന് നല്ല ശ്രമം അഥവാ ‘കഠിനമായ പോരാട്ടം’ ആവശ്യമാണെന്ന് ബൈബിൾ പറയുന്നു. (യൂദ 3, 5) ക്രിസ്തുവിനെ രക്ഷകനായി അംഗീകരിച്ച ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളോട്, “ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ രക്ഷയ്ക്കായി പ്രയത്നിക്കുവിൻ” എന്നു പറഞ്ഞിരിക്കുന്നു.—ഫിലിപ്പിയർ 2:12.
‘ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ എന്നേക്കും രക്ഷിക്കപ്പെട്ടു’ എന്ന ഉപദേശം തെറ്റാണെന്നു തെളിയിക്കുന്ന ബൈബിൾവാക്യങ്ങൾ
ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിന് തടസ്സമായി വരുന്ന ഗുരുതരമായ പാപങ്ങളെക്കുറിച്ച് ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (1 കൊരിന്ത്യർ 6:9-11; ഗലാത്യർ 5:19-21) ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ എന്നേക്കും രക്ഷിക്കപ്പെട്ടു എന്നാണെങ്കിൽ ഇത്തരം മുന്നറിയിപ്പുകൾ നിരർഥകമായിത്തീരും. ഒരു വ്യക്തി ഗുരുതരമായ പാപം ചെയ്തുകൊണ്ടിരുന്നാൽ രക്ഷ നഷ്ടമാകുമെന്ന് ബൈബിൾ പറയുന്നു. ഉദാഹരണത്തിന്, എബ്രായർ 10:26 ഇങ്ങനെ പറയുന്നു: “ആകയാൽ സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവം പാപം ചെയ്തുകൊണ്ടിരുന്നാൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കുന്നില്ല.”—എബ്രായർ 6:4-6; 2 പത്രോസ് 2:20-22.
വിശ്വാസം നിലനിറുത്തുന്നതിന്റെ പ്രാധാന്യം ഒരു ദൃഷ്ടാന്തത്തിലൂടെ യേശു ഊന്നിപ്പറഞ്ഞു. യേശു തന്നെത്തന്നെ ഒരു മുന്തിരിവള്ളിയോടും തന്റെ അനുഗാമികളെ അതിന്റെ കൊമ്പുകളോടും ഉപമിച്ചു. തന്നിലുള്ള വിശ്വാസം ഫലങ്ങളാൽ അഥവാ പ്രവൃത്തികളാൽ ഒരിക്കൽ തെളിയിച്ച ചിലർ പിന്നീട് അതിൽ പരാജയപ്പെടുമെന്നും രക്ഷ നഷ്ടപ്പെട്ട്, “മുറിച്ചു നീക്കപ്പെട്ട ശാഖപോലെ” ആയിത്തീരുമെന്നും യേശു പറഞ്ഞു. (യോഹന്നാൻ 15:1-6) ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസം നിലനിറുത്തുന്നില്ലെങ്കിൽ അവരും “മുറിച്ചുമാറ്റപ്പെടും” എന്ന് പറഞ്ഞുകൊണ്ട് അപ്പോസ്തലനായ പൗലോസും സമാനമായ ദൃഷ്ടാന്തം ഉപയോഗിച്ചു.—റോമർ 11:17-22.
“സദാ ജാഗരൂകരായിരിക്കുവിൻ” എന്നാണ് ക്രിസ്ത്യാനികളോട് കല്പിച്ചിരിക്കുന്നത്. (മത്തായി 24:42; 25:13) “ഇരുട്ടിന്റെ പ്രവൃത്തികൾ” ചെയ്തുകൊണ്ടോ യേശു കല്പിച്ച നിയമനം പൂർണമായി നിറവേറ്റാതിരുന്നുകൊണ്ടോ ആത്മീയമായി ഉറങ്ങുന്നവർക്ക് അവരുടെ രക്ഷ നഷ്ടമാകും.—റോമർ 13:11-13; വെളിപാട് 3:1-3.
അവസാനത്തോളം വിശ്വസ്തമായി സഹിച്ചുനിൽക്കുന്നവരായിരിക്കും രക്ഷിക്കപ്പെടുന്നതെന്ന് പല തിരുവെഴുത്തുകളും പറയുന്നു. (മത്തായി 24:13; എബ്രായർ 10:36; 12:2, 3; വെളിപാട് 2:10) സഹാരാധകർ വിശ്വാസത്തിൽ സഹിച്ചുനിൽക്കുന്നതായി കണ്ടപ്പോൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ സന്തോഷം പ്രകടിപ്പിച്ചു. (1 തെസ്സലോനിക്യർ 1:2, 3; 3 യോഹന്നാൻ 3, 4) സഹിച്ചുനിൽക്കാതെതന്നെ രക്ഷ ലഭിക്കുമെന്നുണ്ടെങ്കിൽ വിശ്വസ്തമായ സഹിഷ്ണുതയ്ക്ക് ബൈബിൾ ഊന്നൽ നൽകുന്നത് ന്യായമാണോ?
മരണത്തോട് അടുത്ത സമയത്തു മാത്രമാണ് തന്റെ രക്ഷ ഉറപ്പാക്കപ്പെട്ടതായി പൗലോസ് അപ്പോസ്തലനു തോന്നിയത്. (2 തിമൊഥെയൊസ് 4:6-8) ജഡാഭിലാഷങ്ങൾക്ക് വഴങ്ങിയാൽ രക്ഷ നഷ്ടപ്പെടുമെന്ന് തന്റെ ക്രിസ്തീയജീവിതത്തിന്റെ തുടക്കത്തിൽ പൗലോസ് തിരിച്ചറിഞ്ഞിരുന്നു. “മറ്റുള്ളവരോടു പ്രസംഗിച്ചിട്ട് ഞാൻതന്നെ ഏതെങ്കിലും വിധത്തിൽ അയോഗ്യനായിപ്പോകാതിരിക്കേണ്ടതിന് ഞാൻ എന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുന്നു.”—1 കൊരിന്ത്യർ 9:27; ഫിലിപ്പിയർ 3:12-14.