കാലഹരണപ്പെട്ടതോ കാലത്തിനു മുമ്പേയുള്ളതോ?
ശാസ്ത്രം
ബൈബിൾ ഒരു ശാസ്ത്രപുസ്തകമല്ല. എങ്കിലും ചില കാര്യങ്ങൾ ശാസ്ത്രം തെളിയിക്കുന്നതിനും മുമ്പേ അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചില ഉദാഹരണങ്ങൾ:
പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടോ?
ഇല്ല എന്നാണ് പ്രമുഖരായ പല ശാസ്ത്രജ്ഞന്മാരും വിശ്വസിച്ചിരുന്നത്. എന്നാൽ പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടായിരുന്നെന്ന് ഇപ്പോൾ അവർ അംഗീകരിക്കുന്നു. ബൈബിൾ അതെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്.—ഉൽപത്തി 1:1.
ഭൂമിയുടെ ആകൃതി എന്താണ്?
പണ്ട് കാലത്ത് പല ആളുകളും കരുതിയിരുന്നത് ഭൂമി പരന്നതാണെന്നാണ്. ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ഗ്രീക്ക് ശാസ്ത്രജ്ഞന്മാർ ഭൂമിക്ക് വൃത്താകൃതി ആയിരിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ അതിനെക്കാൾ വളരെ വർഷം മുമ്പ്, ബി.സി. എട്ടാം നൂറ്റാണ്ടിൽ ബൈബിളെഴുത്തുകാരനായ യശയ്യ ഭൂമിയെ ‘ഭൂഗോളം’ എന്നു വിളിച്ചു. അവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കിന് ‘വൃത്തം’ എന്ന അർഥവും ഉണ്ട്.—യശയ്യ 40:22, അടിക്കുറിപ്പ്.
ആകാശഗോളങ്ങൾ നശ്വരമാണോ?
ഭൂമിയിലുള്ളതാണ് നശ്വരമെന്നും എന്നാൽ നക്ഷത്രങ്ങൾ സ്ഥിതിചെയ്യുന്ന ആകാശം അനശ്വരമാണെന്നും ബി.സി. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ശാസ്ത്രജ്ഞനായ അരിസ്റ്റോട്ടിൽ പറഞ്ഞു. ആ വീക്ഷണം നൂറ്റാണ്ടുകളോളം നിലനിന്നു. എന്നാൽ 19-ാം നൂറ്റാണ്ടിൽ ശാസ്ത്രജ്ഞന്മാർ ആവിഷ്കരിച്ച ഒരു സിദ്ധാന്തം (entropy) അനുസരിച്ച് ആകാശത്തിലും ഭൂമിയിലും ഉള്ള എല്ലാം നശ്വരമാണെന്ന നിഗമനത്തിലെത്തി. ഈ സിദ്ധാന്തത്തിന് പ്രചാരം കൊടുത്തവരിൽ ഒരാളായ ലോർഡ് കെൽവിൻ എന്ന ശാസ്ത്രജ്ഞൻ ആകാശത്തെയും ഭൂമിയെയും കുറിച്ച് ബൈബിൾ പറയുന്നതു ശ്രദ്ധിച്ചു: “വസ്ത്രംപോലെ അവയെല്ലാം പഴകിപ്പോകും.” (സങ്കീർത്തനം 102:25, 26) എന്നാൽ നാശം വരാതെ തന്റെ സൃഷ്ടികളെ സംരക്ഷിക്കാൻ ദൈവത്തിനു കഴിയുമെന്ന് ബൈബിൾ പഠിപ്പിക്കുന്ന കാര്യവും കെൽവിൻ വിശ്വസിച്ചു.—സഭാപ്രസംഗകൻ 1:4.
ഭൂമിയെയും മറ്റു ഗ്രഹങ്ങളെയും താങ്ങി നിറുത്തുന്നത് എന്താണ്?
അരിസ്റ്റോട്ടിൽ പഠിപ്പിച്ചിരുന്നത് ജ്യോതിർഗോളങ്ങൾ എല്ലാം സ്ഫടികഗോളങ്ങളിൽ ഒന്ന് ഒന്നിനോടു ചേർന്നിരിക്കുന്നു എന്നാണ്. ഭൂമി ഇതിന്റെയെല്ലാം ഏറ്റവും ഉള്ളിലായി സ്ഥിതി ചെയ്യുന്നു എന്നും അദ്ദേഹം പഠിപ്പിച്ചു. എ.ഡി. 18-ാം നൂറ്റാണ്ടിലാണ് ശാസ്ത്രജ്ഞന്മാർ നക്ഷത്രങ്ങളും ഗ്രഹങ്ങളും താങ്ങൊന്നുമില്ലാതെയാണ് നിൽക്കുന്നതെന്ന് അംഗീകരിച്ചത്. എന്നാൽ, ബി.സി. 15-ാം നൂറ്റാണ്ടിൽ എഴുതിയതാണ് ബൈബിളിലെ ഇയ്യോബിന്റെ പുസ്തകം. അതിൽ സ്രഷ്ടാവ് ‘ഭൂമിയെ ശൂന്യതയിൽ തൂക്കിയിടുന്നു’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.—ഇയ്യോബ് 26:7.
വൈദ്യശാസ്ത്രം
ബൈബിൾ ഒരു വൈദ്യശാസ്ത്രപുസ്തകമല്ല. എന്നാൽ നൂതനമായ ചില വൈദ്യശാസ്ത്രവിവരങ്ങൾ ബൈബിൾതത്ത്വങ്ങളിൽ കാണാം.
രോഗികളെ മാറ്റിപ്പാർപ്പിക്കൽ.
മോശയ്ക്കു കൊടുത്ത നിയമത്തിൽ കുഷ്ഠരോഗികളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ മധ്യയുഗത്തിൽ പകർച്ചവ്യാധികൾ വ്യാപകമായതോടെയാണ് ഡോക്ടർമാർ ഈ കാര്യം മനസ്സിലാക്കിയത്. അത് ഇപ്പോഴും ഫലപ്രദമാണ്.—ലേവ്യ, അധ്യായം 13, 14.
ശവശരീരത്തെ തൊട്ടാൽ കുളിക്കണം.
19-ാം നൂറ്റാണ്ടിന്റെ അവസാനംവരെ, ഡോക്ടർമാർ ശവശരീരത്തെ സ്പർശിച്ചശേഷം കൈ കഴുകാതെ രോഗികളെ ശുശ്രൂഷിക്കുമായിരുന്നു. ഇതു പല മരണങ്ങൾക്കും കാരണമായി. എന്നാൽ മോശയ്ക്കു കൊടുത്ത നിയമം അനുസരിച്ച് ശവശരീരത്തെ തൊടുന്ന ആൾ ആചാരപരമായി അശുദ്ധനാകുമായിരുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ആചാരപരമായി ശുദ്ധിയാകുന്നതിനു വെള്ളം ഉപയോഗിക്കാൻ പറഞ്ഞിരുന്നു. ഇതു വെറും ഒരു മതാചാരമായിരുന്നില്ല, ഇതിലൂടെ ആരോഗ്യം പരിരക്ഷിക്കപ്പെട്ടിരുന്നു.—സംഖ്യ 19:11, 19.
മാലിന്യനിർമാർജനം.
ഓരോ വർഷവും അഞ്ചു ലക്ഷത്തിലേറെ കുട്ടികളാണ് അതിസാരം കാരണം മരിക്കുന്നത്. അതിന്റെ പ്രധാനകാരണം, മനുഷ്യവിസർജ്യം ശരിയായ രീതിയിൽ നിർമാർജനം ചെയ്യാത്തതാണ്. എന്നാൽ, മോശയ്ക്കു കൊടുത്ത നിയമത്തിൽ മനുഷ്യവിസർജ്യം ആളുകൾ ഇല്ലാത്തിടത്ത് കുഴി കുത്തി മൂടണമെന്നു പറഞ്ഞിരുന്നു.—ആവർത്തനം 23:13.
പരിച്ഛേദന ചെയ്യേണ്ട സമയം.
ജനിച്ച് എട്ടാം ദിവസം ഒരു ആൺകുട്ടിയുടെ അഗ്രചർമം പരിച്ഛേദന ചെയ്യണമെന്ന് ദൈവത്തിന്റെ നിയമം വ്യവസ്ഥ ചെയ്തിരുന്നു. (ലേവ്യ 12:3) രക്തം കട്ടപിടിക്കാനുള്ള ശരീരത്തിന്റെ പ്രാപ്തി സാധാരണനിലയിൽ എത്തുന്നത് കുട്ടി ജനിച്ച് ഒരാഴ്ച കഴിയുമ്പോഴാണ്. ഇന്നത്തെപ്പോലെ വൈദ്യശാസ്ത്ര ചികിത്സകൾ ലഭ്യമല്ലാതിരുന്ന ബൈബിൾക്കാലങ്ങളിൽ, പരിച്ഛേദന നടത്താനായി കുട്ടി ജനിച്ച് ഒരാഴ്ചവരെ കാത്തിരിക്കുന്നത് ഒരു സംരക്ഷണമായിരുന്നു.
ശാരീരികാരോഗ്യവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം.
വൈദ്യശാസ്ത്ര രംഗത്തെ ഗവേഷകരും ശാസ്ത്രജ്ഞന്മാരും പറയുന്നത് സന്തോഷം, പ്രതീക്ഷ, നന്ദി, ക്ഷമിക്കാനുള്ള മനസ്സൊരുക്കം ഇവയൊക്കെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ്. ബൈബിൾ പറയുന്നു: “സന്തോഷമുള്ള ഹൃദയം നല്ലൊരു മരുന്നാണ്; എന്നാൽ തകർന്ന മനസ്സു ശക്തി ചോർത്തിക്കളയുന്നു.”—സുഭാഷിതങ്ങൾ 17:22.