ലൂക്കോസ്‌ എഴുതിയത്‌ 7:1-50

7  ജനത്തോടു പറയാനുള്ളതെല്ലാം പറഞ്ഞുതീർന്നപ്പോൾ യേശു കഫർന്നഹൂമിലേക്കു പോയി.  അവിടെ ഒരു സൈനികോദ്യോഗസ്ഥന്റെ അടിമ രോഗം പിടിപെട്ട്‌ മരിക്കാറായി കിടപ്പുണ്ടായിരുന്നു.+ അയാൾക്കു വളരെ പ്രിയപ്പെട്ടവനായിരുന്നു ആ അടിമ.  യേശുവിനെക്കുറിച്ച്‌ കേട്ട സൈനികോദ്യോഗസ്ഥൻ, വന്ന്‌ തന്റെ അടിമയെ സുഖപ്പെടുത്തുമോ എന്നു ചോദിക്കാൻ ജൂതന്മാരുടെ ചില മൂപ്പന്മാരെ* യേശുവിന്റെ അടുത്തേക്ക്‌ അയച്ചു.  യേശുവിന്റെ അടുത്ത്‌ എത്തിയ അവർ ഇങ്ങനെ കേണപേക്ഷിച്ചു: “അങ്ങ്‌ വന്ന്‌ അയാളെ സഹായിക്കണം. അയാൾ അതിന്‌ അർഹനാണ്‌.  കാരണം അയാൾ നമ്മുടെ ജനതയെ സ്‌നേഹിക്കുന്നു. നമ്മുടെ സിനഗോഗ്‌ പണിതതും അയാളാണ്‌.”  യേശു അവരുടെകൂടെ പോയി. വീട്‌ എത്താറായപ്പോൾ ആ ഉദ്യോഗസ്ഥൻ ചില സുഹൃത്തുക്കളെ യേശുവിന്റെ അടുത്തേക്ക്‌ അയച്ച്‌ ഇങ്ങനെ പറയിച്ചു: “യജമാനനേ, ബുദ്ധിമുട്ടേണ്ടാ. അങ്ങ്‌ എന്റെ വീട്ടിൽ വരാൻമാത്രം യോഗ്യത എനിക്കില്ല.+  അങ്ങയുടെ അടുത്ത്‌ ഞാൻ വരാഞ്ഞതും അതുകൊണ്ടാണ്‌. അങ്ങ്‌ ഒരു വാക്കു പറഞ്ഞാൽ മതി, എന്റെ ജോലിക്കാരന്റെ അസുഖം മാറും.  ഞാനും അധികാരത്തിൻകീഴിലുള്ളയാളാണ്‌. എന്റെ കീഴിലും പടയാളികളുണ്ട്‌. ഞാൻ ഒരാളോട്‌, ‘പോകൂ’ എന്നു പറഞ്ഞാൽ അയാൾ പോകും. വേറൊരാളോട്‌, ‘വരൂ’ എന്നു പറഞ്ഞാൽ അയാൾ വരും. എന്റെ അടിമയോട്‌, ‘ഇതു ചെയ്യ്‌’ എന്നു പറഞ്ഞാൽ അയാൾ അതു ചെയ്യും.”  ഇതു കേട്ട്‌ ആശ്ചര്യപ്പെട്ട യേശു, തിരിഞ്ഞ്‌ തന്നെ അനുഗമിക്കുന്ന ജനക്കൂട്ടത്തോടു പറഞ്ഞു: “ഇസ്രായേലിൽപ്പോലും ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”+ 10  ആ ഉദ്യോഗസ്ഥൻ യേശുവിന്റെ അടുത്തേക്ക്‌ അയച്ച ആളുകൾ തിരിച്ചെത്തിയപ്പോൾ അടിമ ആരോഗ്യത്തോടിരിക്കുന്നതു കണ്ടു.+ 11  പിന്നെ യേശു നയിൻ എന്ന നഗരത്തിലേക്കു പോയി. യേശുവിന്റെ ശിഷ്യന്മാരും വലിയൊരു ജനക്കൂട്ടവും കൂടെയുണ്ടായിരുന്നു. 12  യേശു നഗരകവാടത്തിന്‌ അടുത്ത്‌ എത്തിയപ്പോൾ, ആളുകൾ ഒരാളുടെ ശവശരീരം ചുമന്നുകൊണ്ട്‌ പുറത്തേക്കു വരുന്നതു കണ്ടു. അവൻ അമ്മയുടെ ഒരേ ഒരു മകനായിരുന്നു;+ അമ്മയാണെങ്കിൽ വിധവയും. നഗരത്തിൽനിന്നുള്ള വലിയൊരു കൂട്ടം ആളുകളും ആ വിധവയുടെകൂടെയുണ്ടായിരുന്നു. 13  വിധവയെ കണ്ട്‌ മനസ്സ്‌ അലിഞ്ഞ കർത്താവ്‌,+ “കരയേണ്ടാ”+ എന്നു പറഞ്ഞു. 14  പിന്നെ യേശു അടുത്ത്‌ ചെന്ന്‌ ശവമഞ്ചം തൊട്ടു; അതു ചുമന്നിരുന്നവർ അവിടെ നിന്നു. അപ്പോൾ യേശു പറഞ്ഞു: “ചെറുപ്പക്കാരാ, എഴുന്നേൽക്കുക* എന്നു ഞാൻ നിന്നോടു പറയുന്നു.”+ 15  മരിച്ചവൻ അപ്പോൾ എഴുന്നേറ്റ്‌ ഇരുന്ന്‌ സംസാരിക്കാൻതുടങ്ങി. യേശു അവനെ അവന്റെ അമ്മയെ ഏൽപ്പിച്ചു.+ 16  അവരെല്ലാം ആകെ ഭയന്നുപോയി. “മഹാനായ ഒരു പ്രവാചകൻ നമുക്കിടയിൽ വന്നിരിക്കുന്നു”+ എന്നും “ദൈവം തന്റെ ജനത്തിനു നേരെ ശ്രദ്ധ തിരിച്ചിരിക്കുന്നു”+ എന്നും പറഞ്ഞുകൊണ്ട്‌ അവർ ദൈവത്തെ സ്‌തുതിക്കാൻതുടങ്ങി. 17  യേശുവിനെക്കുറിച്ചുള്ള ഈ വാർത്ത യഹൂദ്യയിൽ എല്ലായിടത്തും ചുറ്റുമുള്ള നാടുകളിലും പരന്നു. 18  യോഹന്നാന്റെ ശിഷ്യന്മാർ ഇക്കാര്യങ്ങളെല്ലാം യോഹന്നാനെ അറിയിച്ചു.+ 19  അപ്പോൾ യോഹന്നാൻ രണ്ടു ശിഷ്യന്മാരെ കർത്താവിന്റെ അടുത്തേക്ക്‌ അയച്ച്‌, “വരാനിരിക്കുന്നയാൾ അങ്ങുതന്നെയാണോ,+ അതോ ഇനി മറ്റൊരാളെ ഞങ്ങൾ കാത്തിരിക്കണോ” എന്നു ചോദിച്ചു. 20  അവർ യേശുവിന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “‘വരാനിരിക്കുന്നയാൾ അങ്ങുതന്നെയാണോ, അതോ ഇനി മറ്റൊരാളെ ഞങ്ങൾ കാത്തിരിക്കണോ’ എന്നു ചോദിക്കാൻ സ്‌നാപകയോഹന്നാൻ അയച്ചതാണു ഞങ്ങളെ.” 21  ആ സമയത്തുതന്നെ യേശു, ഗുരുതരമായ രോഗങ്ങൾ ഉൾപ്പെടെ പല തരം അസുഖങ്ങൾ പിടിപെട്ട+ അനേകരെയും ദുഷ്ടാത്മാക്കൾ* ബാധിച്ചവരെയും സുഖപ്പെടുത്തി. കൂടാതെ അന്ധരായ നിരവധി പേർക്കു കാഴ്‌ച നൽകുകയും ചെയ്‌തു. 22  യേശു ആ രണ്ടു പേരോടു പറഞ്ഞു: “നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്‌തത്‌, പോയി യോഹന്നാനെ അറിയിക്കുക: അന്ധർ കാണുന്നു,+ മുടന്തർ നടക്കുന്നു, കുഷ്‌ഠരോഗികൾ ശുദ്ധരാകുന്നു, ബധിരർ കേൾക്കുന്നു,+ മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു, ദരിദ്രരോടു സന്തോഷവാർത്ത അറിയിക്കുന്നു.+ 23  ഞാൻ കാരണം വിശ്വാസത്തിൽനിന്ന്‌ വീണുപോകാത്തവൻ സന്തുഷ്ടൻ.”+ 24  യോഹന്നാന്റെ ദൂതന്മാർ പോയിക്കഴിഞ്ഞപ്പോൾ യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്തു കാണാനാണു വിജനഭൂമിയിലേക്കു പോയത്‌? കാറ്റത്ത്‌ ആടിയുലയുന്ന ഈറ്റയോ?+ 25  അല്ല, നിങ്ങൾ എന്തു കാണാനാണു പോയത്‌? പട്ടുവസ്‌ത്രം* ധരിച്ച മനുഷ്യനെയോ?+ പട്ടുവസ്‌ത്രങ്ങൾ ധരിച്ച്‌ ആഡംബരത്തോടെ ജീവിക്കുന്നവർ രാജകൊട്ടാരങ്ങളിലല്ലേ ഉള്ളത്‌? 26  അപ്പോൾപ്പിന്നെ നിങ്ങൾ എന്തിനു പോയി? ഒരു പ്രവാചകനെ കാണാനോ? ശരിയാണ്‌, എന്നാൽ പ്രവാചകനിലും വലിയവനെത്തന്നെ+ എന്നു ഞാൻ പറയുന്നു. 27  ‘ഇതാ, ഞാൻ നിന്റെ മുമ്പേ എന്റെ സന്ദേശവാഹകനെ അയയ്‌ക്കുന്നു; അവൻ മുമ്പേ പോയി നിനക്കു വഴി ഒരുക്കും’+ എന്ന്‌ എഴുതിയിരിക്കുന്നത്‌ ഈ യോഹന്നാനെക്കുറിച്ചാണ്‌. 28  സ്‌ത്രീകൾക്കു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവനായി ആരുമില്ല. എന്നാൽ ദൈവരാജ്യത്തിലെ ചെറിയവരിൽ ഒരാൾപ്പോലും യോഹന്നാനെക്കാൾ വലിയവനാണ്‌ എന്നു ഞാൻ നിങ്ങളോടു പറയുന്നു.”+ 29  (നികുതിപിരിവുകാരും മറ്റു ജനങ്ങളും ഇതു കേട്ടപ്പോൾ, ദൈവം നീതിമാൻ എന്നു ഘോഷിച്ചു. കാരണം, അവർ യോഹന്നാന്റെ സ്‌നാനമേറ്റിരുന്നു.+ 30  എന്നാൽ പരീശന്മാരും നിയമപണ്ഡിതന്മാരും യോഹന്നാന്റെ അടുത്ത്‌ വന്ന്‌ സ്‌നാനമേറ്റിരുന്നില്ല. അങ്ങനെ അവരെക്കുറിച്ചുള്ള ദൈവോദ്ദേശ്യത്തോട്‌* അവർ അനാദരവ്‌ കാണിച്ചു.)+ 31  “അതുകൊണ്ട്‌ ഈ തലമുറയിലെ മനുഷ്യരെ ഞാൻ ആരോട്‌ ഉപമിക്കും? ആരെപ്പോലെയാണ്‌ അവർ?+ 32  അവർ ചന്തസ്ഥലത്ത്‌ ഇരുന്ന്‌ പരസ്‌പരം ഇങ്ങനെ വിളിച്ചുപറയുന്ന കുട്ടികളെപ്പോലെയാണ്‌: ‘ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങളോ നൃത്തം ചെയ്‌തില്ല. ഞങ്ങൾ വിലാപഗീതം പാടി, നിങ്ങളോ വിലപിച്ചില്ല.’ 33  അതുപോലെ സ്‌നാപകയോഹന്നാൻ അപ്പം തിന്നാത്തവനും വീഞ്ഞു കുടിക്കാത്തവനും+ ആയി വന്നപ്പോൾ, ‘അവനു ഭൂതബാധയുണ്ട്‌’ എന്നു നിങ്ങൾ പറഞ്ഞു. 34  എന്നാൽ മനുഷ്യപുത്രൻ തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നപ്പോൾ, ‘ഇതാ! തീറ്റിപ്രിയനും വീഞ്ഞുകുടിയനും ആയ മനുഷ്യൻ, നികുതിപിരിവുകാരുടെയും പാപികളുടെയും കൂട്ടുകാരൻ’+ എന്നു നിങ്ങൾ പറഞ്ഞു. 35  പക്ഷേ ജ്ഞാനം അതിന്റെ മക്കളാൽ നീതിയുള്ളതെന്നു തെളിയും.”*+ 36  പരീശന്മാരിൽ ഒരാൾ യേശുവിനെ പലവട്ടം ഭക്ഷണത്തിനു ക്ഷണിച്ചു. അങ്ങനെ ഒടുവിൽ യേശു ആ പരീശന്റെ വീട്ടിൽ ചെന്നു, ഭക്ഷണം കഴിക്കാൻ ഇരുന്നു.*+ 37  ആ നഗരത്തിൽ പാപിനിയായി അറിയപ്പെട്ടിരുന്ന ഒരു സ്‌ത്രീയുണ്ടായിരുന്നു. യേശു ആ പരീശന്റെ വീട്ടിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കുന്നു എന്ന്‌ അറിഞ്ഞ അവൾ ഒരു വെൺകൽഭരണിയിൽ സുഗന്ധതൈലവുമായി അവിടെ വന്നു.+ 38  ആ സ്‌ത്രീ യേശുവിന്റെ പുറകിലായി കാൽക്കൽ നിന്ന്‌ കരഞ്ഞു. യേശുവിന്റെ പാദങ്ങൾ കണ്ണീരുകൊണ്ട്‌ നനച്ചിട്ട്‌ തലമുടികൊണ്ട്‌ തുടച്ചു. പിന്നെ യേശുവിന്റെ പാദങ്ങളിൽ ആർദ്രമായി ചുംബിച്ച്‌ അവയിൽ സുഗന്ധതൈലം ഒഴിച്ചു. 39  യേശുവിനെ ക്ഷണിച്ച പരീശൻ ഇതു കണ്ട്‌ ഇങ്ങനെ മനസ്സിൽ പറഞ്ഞു: “ഈ മനുഷ്യൻ ശരിക്കും ഒരു പ്രവാചകനായിരുന്നെങ്കിൽ തന്നെ തൊടുന്നത്‌ ആരാണെന്നും എങ്ങനെയുള്ളവളെന്നും മനസ്സിലാക്കിയേനേ. ഇവൾ പാപിനിയായ സ്‌ത്രീയല്ലേ.”+ 40  യേശു പരീശനോട്‌, “ശിമോനേ, എനിക്ക്‌ ഒരു കാര്യം പറയാനുണ്ട്‌” എന്നു പറഞ്ഞപ്പോൾ അയാൾ, “ഗുരുവേ, പറഞ്ഞാലും” എന്നു പറഞ്ഞു. 41  “പണം കടം കൊടുക്കുന്ന ഒരാളിൽനിന്ന്‌ രണ്ടു പേർ കടം വാങ്ങി. ഒരാൾ 500 ദിനാറെയും മറ്റേയാൾ 50-ഉം ആണ്‌ വാങ്ങിയത്‌. 42  അതു തിരിച്ചുകൊടുക്കാൻ അവർക്ക്‌ ഒരു നിവൃത്തിയുമില്ലായിരുന്നതുകൊണ്ട്‌ അയാൾ രണ്ടു പേരോടും നിരുപാധികം ക്ഷമിച്ചു. അവരിൽ ആരായിരിക്കും അയാളെ കൂടുതൽ സ്‌നേഹിക്കുക?” 43  അപ്പോൾ ശിമോൻ, “കൂടുതൽ ക്ഷമിച്ചത്‌ ആരോടാണോ അയാളായിരിക്കുമെന്നു തോന്നുന്നു” എന്നു പറഞ്ഞു. യേശു ശിമോനോട്‌, “നീ പറഞ്ഞതു ശരിയാണ്‌” എന്നു പറഞ്ഞു. 44  എന്നിട്ട്‌ യേശു സ്‌ത്രീയുടെ നേരെ തിരിഞ്ഞ്‌ ശിമോനോടായി പറഞ്ഞു: “നീ ഈ സ്‌ത്രീയെ കണ്ടില്ലേ? ഞാൻ നിന്റെ വീട്ടിൽ വന്നപ്പോൾ നീ എന്റെ കാൽ കഴുകാൻ വെള്ളം തന്നില്ല. എന്നാൽ ഇവൾ ഇവളുടെ കണ്ണീരുകൊണ്ട്‌ എന്റെ കാലുകൾ നനച്ച്‌+ തലമുടികൊണ്ട്‌ തുടച്ചു. 45  നീ എന്നെ ചുംബിച്ചില്ല. ഇവളോ, ഞാൻ അകത്ത്‌ വന്നപ്പോൾമുതൽ എന്റെ പാദങ്ങളിൽ ചുംബിക്കുന്നു. 46  നീ എന്റെ തലയിൽ തൈലം ഒഴിച്ചില്ല. ഇവളോ, എന്റെ പാദങ്ങളിൽ സുഗന്ധതൈലം ഒഴിച്ചു. 47  അതുകൊണ്ട്‌, ഞാൻ നിന്നോടു പറയുന്നു: അവളുടെ പാപങ്ങൾ വളരെയധികമാണെങ്കിലും* അതെല്ലാം ക്ഷമിച്ചിരിക്കുന്നു.+ അതിനാൽ അവൾ കൂടുതൽ സ്‌നേഹം കാണിക്കുന്നു.+ എന്നാൽ കുറച്ച്‌ ക്ഷമിച്ചുകിട്ടിയവൻ കുറച്ച്‌ സ്‌നേഹിക്കുന്നു.” 48  പിന്നെ യേശു ആ സ്‌ത്രീയോട്‌, “നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു”+ എന്നു പറഞ്ഞു. 49  ഇതു കേട്ട്‌ യേശുവിനോടൊപ്പം മേശയ്‌ക്കൽ ഭക്ഷണത്തിന്‌ ഇരുന്നവർ, “പാപങ്ങൾപോലും ക്ഷമിക്കുന്ന ഇദ്ദേഹം ആരാണ്‌”+ എന്നു തമ്മിൽ ചോദിക്കാൻതുടങ്ങി. 50  യേശു ആ സ്‌ത്രീയോടു പറഞ്ഞു: “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.+ സമാധാനത്തോടെ പൊയ്‌ക്കൊള്ളൂ.”

അടിക്കുറിപ്പുകള്‍

പദാവലിയിൽ “മൂപ്പൻ; പ്രായമേറിയ പുരുഷൻ” കാണുക.
അഥവാ “ഉണരൂ.”
ഭൂതങ്ങളെ കുറിക്കുന്നു.
അഥവാ “മേത്തരം വസ്‌ത്രം.”
അഥവാ “തങ്ങളോടുള്ള ദൈവത്തിന്റെ ഉപദേശത്തോട്‌.”
അഥവാ “ജ്ഞാനത്തെ അതിന്റെ മക്കൾ സാധൂകരിക്കും.”
അഥവാ “മേശയ്‌ക്കൽ ചാരിക്കിടന്നു.”
അഥവാ “വലുതാണെങ്കിലും.”

പഠനക്കുറിപ്പുകൾ

സൈനികോദ്യോഗസ്ഥൻ: അഥവാ “ശതാധിപൻ.” റോമൻ സൈന്യത്തിലെ 100 പടയാളികളുടെ അധിപനായിരുന്നു ശതാധിപൻ.

പിന്നെ: അക്ഷ. “അതു കഴിഞ്ഞ്‌ ഉടനെ.” ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഇവിടെ “പിറ്റേ ദിവസം” എന്നാണു കാണുന്നത്‌. എന്നാൽ മിക്ക കൈയെഴുത്തുപ്രതികളും അതിനെ പിന്താങ്ങുന്നില്ല.

നയിൻ: ഗലീലപ്രദേശത്തെ ഈ നഗരത്തിന്റെ സ്ഥാനം കഫർന്നഹൂമിന്‌ ഏകദേശം 35 കി.മീ. തെക്കുപടിഞ്ഞാറായിരുന്നു. തെളിവനുസരിച്ച്‌ യേശു ഇപ്പോൾ നയിനിലേക്കു വന്നതു കഫർന്നഹൂം നഗരത്തിൽനിന്നാണ്‌. (ലൂക്ക 7:1-10) ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ നയിനെക്കുറിച്ച്‌ ഇവിടെ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇന്നു നസറെത്തിന്‌ ഏതാണ്ട്‌ 10 കി.മീ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന നെയിൻ എന്ന ഗ്രാമമാണു പുരാതനകാലത്തെ നയിൻ എന്നു കരുതപ്പെടുന്നു. മോരെ കുന്നിന്റെ വടക്കുപടിഞ്ഞാറേ വശത്താണ്‌ അതിന്റെ സ്ഥാനം. ഇന്നത്തെ ആ ഗ്രാമം വളരെ ചെറുതാണെങ്കിലും ആ പ്രദേശത്ത്‌ കണ്ടെത്തിയ നാശാവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത്‌, കഴിഞ്ഞുപോയ നൂറ്റാണ്ടുകളിൽ അതിനു കുറെക്കൂടെ വലുപ്പമുണ്ടായിരുന്നു എന്നാണ്‌. ജസ്രീൽ താഴ്‌വരയ്‌ക്ക്‌ അഭിമുഖമായി സ്ഥിതി ചെയ്‌തിരുന്ന നയിൻ പ്രകൃതിഭംഗിയുള്ള ഒരു സ്ഥലമായിരുന്നു. നയിനിൽവെച്ചാണ്‌ യേശു ആദ്യമായി ഒരാളെ പുനരുത്ഥാനപ്പെടുത്തിയത്‌. രേഖകളനുസരിച്ച്‌ മറ്റു രണ്ടു പേരെക്കൂടി യേശു പുനരുത്ഥാനപ്പെടുത്തി, ഒന്നു കഫർന്നഹൂമിൽവെച്ചും മറ്റൊന്നു ബഥാന്യയിൽവെച്ചും. (ലൂക്ക 8:49-56; യോഹ 11:1-44) ഏതാണ്ട്‌ 900 വർഷം മുമ്പ്‌ നയിന്‌ അടുത്തുള്ള ശൂനേം പട്ടണത്തിൽവെച്ച്‌ എലീശ പ്രവാചകൻ ഒരു ശൂനേംകാരിയുടെ മകനെ പുനരുത്ഥാനപ്പെടുത്തിയിരുന്നു.—2രാജ 4:8-37.

നഗരകവാടം: നയിനെക്കുറിച്ച്‌ പറയുമ്പോൾ മൂന്ന്‌ ഇടങ്ങളിൽ പൊലിസ്‌ (“നഗരം”) എന്ന ഗ്രീക്കുപദം ഉപയോഗിച്ചിട്ടുണ്ട്‌. ചുറ്റുമതിലുള്ള നഗരത്തെ കുറിക്കാനാണു പൊതുവേ ഈ പദം ഉപയോഗിക്കുന്നതെങ്കിലും നയിന്‌ അങ്ങനെയൊരു മതിലുണ്ടായിരുന്നോ ഇല്ലയോ എന്ന കാര്യത്തിൽ ഉറപ്പില്ല. അങ്ങനെയൊരു മതിൽ ഇല്ലായിരുന്നെങ്കിൽ “കവാടം” എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്‌ അക്ഷരാർഥത്തിലുള്ള ഒരു കവാടത്തെയല്ല, മറിച്ച്‌ അവിടേക്കു പ്രവേശിക്കുന്ന ഒരു സ്ഥലത്തെ ആയിരിക്കാൻ സാധ്യതയുണ്ട്‌. ഇരുവശത്തും വീടുകളുള്ളതുകൊണ്ട്‌ അതൊരു കവാടംപോലെ തോന്നിയിരിക്കാം. എന്നാൽ നയിനു ചുറ്റും ശരിക്കുമൊരു മതിലുണ്ടായിരുന്നെന്നു ചില പുരാവസ്‌തുശാസ്‌ത്രജ്ഞർ വിശ്വസിക്കുന്നു. വാസ്‌തവം ഇതിൽ ഏതായാലും ശവശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര യേശുവും ശിഷ്യന്മാരും കണ്ടതു നയിന്റെ കിഴക്കേ ‘കവാടത്തിന്‌’ അടുത്തുവെച്ചായിരിക്കാം. കാരണം, ഇന്ന്‌ നെയിൻ എന്ന്‌ അറിയപ്പെടുന്ന ഗ്രാമത്തിന്റെ തെക്കുകിഴക്കൻ മലഞ്ചെരിവിലാണു ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നത്‌.

ഒരേ ഒരു: മൊണൊഗെനെസ്‌ എന്ന ഗ്രീക്കുപദമാണ്‌ ഇവിടെ കാണുന്നത്‌. മിക്കപ്പോഴും “ഏകജാതൻ” എന്നു പരിഭാഷപ്പെടുത്താറുള്ള ആ പദത്തെ “അത്തരത്തിലുള്ള ഒരേ ഒരാൾ; ആകെയുള്ള ഒരാൾ; ഒരു ഗണത്തിലെയോ വർഗത്തിലെയോ ഒരേ ഒരു അംഗം; അതുല്യൻ” എന്നൊക്കെ നിർവചിച്ചിരിക്കുന്നു. മാതാപിതാക്കളുമായി മകനുള്ള ബന്ധത്തെക്കുറിച്ച്‌ പറയുന്നിടത്ത്‌ മാത്രമല്ല മകളുടെ കാര്യത്തിലും ഈ പദം ഉപയോഗിച്ചിട്ടുണ്ട്‌. ഈ വാക്യത്തിൽ ഒരേ ഒരു കുട്ടി എന്ന അർഥത്തിലാണ്‌ ഈ പദം ഉപയോഗിച്ചിരിക്കുന്നത്‌. യായീറൊസിന്റെ “ഒരേ ഒരു” മകളെക്കുറിച്ച്‌ പറയുന്നിടത്തും യേശു ഒരാളുടെ “ആകെയുള്ളൊരു” മകനെ സുഖപ്പെടുത്തിയതിനെക്കുറിച്ച്‌ പറയുന്നിടത്തും ഇതേ ഗ്രീക്കുപദം ഉപയോഗിച്ചിട്ടുണ്ട്‌. (ലൂക്ക 8:41, 42; 9:38) യിഫ്‌താഹിന്റെ മകളെക്കുറിച്ച്‌ പറയുന്നിടത്ത്‌ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിലും മൊണൊഗെനെസ്‌ എന്ന പദം കാണാം. ആ ഭാഗം ഇങ്ങനെ വായിക്കുന്നു: “അതു യിഫ്‌താഹിന്റെ ഒരേ ഒരു മകളായിരുന്നു; ആ മകളല്ലാതെ യിഫ്‌താഹിനു വേറെ ആൺമക്കളോ പെൺമക്കളോ ഉണ്ടായിരുന്നില്ല.” (ന്യായ 11:34) അപ്പോസ്‌തലനായ യോഹന്നാൻ യേശുവിനെ കുറിക്കാൻ മൊണൊഗെനെസ്‌ എന്ന പദം അഞ്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്‌.—യേശുവിനെക്കുറിച്ച്‌ പറയുന്നിടത്ത്‌ ഈ പദം ഏത്‌ അർഥത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌ എന്ന്‌ അറിയാൻ യോഹ 1:14; 3:16 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

മനസ്സലിഞ്ഞ്‌: ഇവിടെ ഉപയോഗിച്ചിരിക്കുന്ന സ്‌പ്‌ളങ്‌ഖ്‌നീസൊമായ്‌ എന്ന ഗ്രീക്കുക്രിയയ്‌ക്കു “കുടൽ” (സ്‌പ്‌ളാങ്‌ഖനാ) എന്നതിനുള്ള പദവുമായി ബന്ധമുണ്ട്‌. ഇത്‌, ഉള്ളിന്റെ ഉള്ളിൽ അനുഭവപ്പെടുന്ന തീവ്രവികാരത്തെ കുറിക്കുന്നു. അനുകമ്പയെ കുറിക്കുന്ന ഗ്രീക്കുപദങ്ങളിൽ ഏറ്റവും ശക്തമായ ഒന്നാണ്‌ ഇത്‌.

രണ്ടു ശിഷ്യന്മാർ: യോഹന്നാൻ സ്‌നാപകൻ “തന്റെ ശിഷ്യന്മാരെ” അയച്ചു എന്നു മാത്രമാണ്‌ മത്ത 11:2, 3-ലെ സമാന്തരവിവരണം പറയുന്നത്‌. എന്നാൽ ലൂക്കോസ്‌, ശിഷ്യന്മാരുടെ എണ്ണവുംകൂടെ ഉൾപ്പെടുത്തിയിരിക്കുന്നു.

സ്‌നാനം: ഇവിടെ കാണുന്ന ബാപ്‌റ്റിഡ്‌സ്‌മ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “നിമജ്ജനം ചെയ്യുക; മുങ്ങുക” എന്നൊക്കെയാണ്‌.—മത്ത 3:11; മർ 1:4 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

മാനസാന്തരത്തെ പ്രതീകപ്പെടുത്തുന്ന സ്‌നാനം: അക്ഷ. “മാനസാന്തരസ്‌നാനം.” സ്‌നാനം അവരുടെ പാപങ്ങളെ കഴുകിക്കളഞ്ഞില്ല. അങ്ങനെയെങ്കിൽ ആളുകൾ യോഹന്നാനാൽ സ്‌നാനമേൽക്കുന്നതിന്റെ പ്രയോജനം എന്തായിരുന്നു? ആ സ്‌നാനമേറ്റവർ, മോശയിലൂടെ നൽകിയ നിയമത്തിന്‌ എതിരെയുള്ള പാപങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞ്‌ പശ്ചാത്തപിച്ചത്‌, സ്വന്തം പെരുമാറ്റരീതികൾക്കു മാറ്റം വരുത്താനുള്ള അവരുടെ ഉറച്ച തീരുമാനത്തിന്റെ തെളിവായിരുന്നു. പശ്ചാത്താപമുള്ള ഈ മനോഭാവമാകട്ടെ അവരെ ക്രിസ്‌തുവിലേക്കു നയിക്കുകയും ചെയ്‌തു. (ഗല 3:24) വാസ്‌തവത്തിൽ യോഹന്നാൻ ഇതിലൂടെ, ദൈവം നൽകിയ “രക്ഷ” കാണാൻ ഒരു ജനത്തെ ഒരുക്കുകയായിരുന്നു.—ലൂക്ക 3:3-6; മത്ത 3:2, 8, 11 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “പശ്ചാത്താപം”; “സ്‌നാനം; സ്‌നാനപ്പെടുത്തുക” എന്നിവയും കാണുക.

നിങ്ങളെ . . . സ്‌നാനപ്പെടുത്തുന്നു: അഥവാ “നിങ്ങളെ നിമജ്ജനം ചെയ്യുന്നു.” ബാപ്‌റ്റിഡ്‌സോ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “മുക്കുക; ആഴ്‌ത്തുക” എന്നൊക്കെയാണ്‌. സ്‌നാനപ്പെടുന്ന ആളെ പൂർണമായി മുക്കണമെന്നു മറ്റു ബൈബിൾഭാഗങ്ങളും സൂചിപ്പിക്കുന്നു. ഒരിക്കൽ യോർദാൻ താഴ്‌വരയിലെ ശലേമിന്‌ അടുത്തുള്ള ഒരു സ്ഥലത്തുവെച്ച്‌ യോഹന്നാൻ ആളുകളെ സ്‌നാനപ്പെടുത്തിയത്‌ ‘അവിടെ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ടാണ്‌ ’ എന്നു ബൈബിൾ പറയുന്നു. (യോഹ 3:23) ഫിലിപ്പോസ്‌ എത്യോപ്യൻ ഷണ്ഡനെ സ്‌നാനപ്പെടുത്തിയപ്പോൾ രണ്ടുപേരും “വെള്ളത്തിൽ ഇറങ്ങി” എന്നു കാണുന്നു. (പ്രവൃ 8:38) 2രാജ 5:14-ൽ നയമാൻ “യോർദാനിൽ ഏഴു പ്രാവശ്യം മുങ്ങി” എന്നു പറയുന്നിടത്ത്‌ സെപ്‌റ്റുവജിന്റിൽ കാണുന്നതും ഇതേ പദംതന്നെയാണ്‌.

അതിന്റെ മക്കളാൽ: അഥവാ “അതിന്റെ അന്തിമഫലത്താൽ.” ജ്ഞാനത്തിന്‌ ആളത്വം കല്‌പിച്ചിരിക്കുന്ന ഈ ഭാഗത്ത്‌ അതിനു മക്കളുള്ളതായി പറഞ്ഞിരിക്കുന്നു. മത്ത 11:19-ലെ സമാന്തരവിവരണത്തിൽ ജ്ഞാനത്തിനു ‘പ്രവൃത്തികൾ’ ഉള്ളതായും പറഞ്ഞിട്ടുണ്ട്‌. യേശുവിനും യോഹന്നാൻ സ്‌നാപകനും എതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന്‌ അവർ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. അവർ നിരത്തിയ അത്തരം തെളിവുകളെയാണു ജ്ഞാനത്തിന്റെ മക്കൾ അഥവാ പ്രവൃത്തികൾ എന്നു വിളിച്ചിരിക്കുന്നത്‌. ഒരർഥത്തിൽ യേശു ഇവിടെ ഇങ്ങനെ പറയുകയായിരുന്നു: ‘ഒരാളുടെ നീതിപ്രവൃത്തികളും നീതിയോടെയുള്ള പെരുമാറ്റവും ശ്രദ്ധിച്ചാൽ അയാൾക്ക്‌ എതിരെയുള്ള ആരോപണം തെറ്റാണെന്നു നിങ്ങൾക്കു ബോധ്യമാകും.’

പരീശന്റെ വീട്ടിൽ ചെന്നു: പരീശന്മാർ യേശുവിനെ ഭക്ഷണത്തിനു ക്ഷണിച്ചതിനെക്കുറിച്ചും യേശു ആ ക്ഷണം സ്വീകരിച്ചതിനെക്കുറിച്ചും രേഖപ്പെടുത്തിയിരിക്കുന്നത്‌, നാലു സുവിശേഷയെഴുത്തുകാരിൽ ലൂക്കോസ്‌ മാത്രമാണ്‌. ഈ വാക്യത്തിനു പുറമേ ലൂക്ക 11:37; 14:1 എന്നിവിടങ്ങളിലും യേശു പരീശന്മാരുടെ ക്ഷണം സ്വീകരിച്ചതിനെക്കുറിച്ച്‌ പറയുന്നുണ്ട്‌.

പാപിനിയായി അറിയപ്പെട്ടിരുന്ന ഒരു സ്‌ത്രീ: ബൈബിൾ പറയുന്നതനുസരിച്ച്‌ എല്ലാ മനുഷ്യരും പാപികളാണ്‌. (2ദിന 6:36; റോമ 3:23; 5:12) അതുകൊണ്ട്‌ ഇവിടെ ഈ പദം കുറിക്കുന്നത്‌, പാപപ്രവൃത്തികൾ ചെയ്യുന്നതിനു സമൂഹത്തിൽ പേരുകേട്ടവരെയായിരിക്കാം. ഇവർ ഒരുപക്ഷേ അധാർമികജീവിതം നയിച്ചിരുന്നവരോ കുറ്റകൃത്യങ്ങൾ ചെയ്‌തിരുന്നവരോ ആയിരിക്കാം. (ലൂക്ക 19:7, 8) യേശുവിന്റെ പാദങ്ങളിൽ പാപിനിയായ ഒരു സ്‌ത്രീ, സാധ്യതയനുസരിച്ച്‌ ഒരു വേശ്യ, തൈലം ഒഴിച്ചതിനെക്കുറിച്ച്‌ ലൂക്കോസ്‌ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. “(പാപിനിയായി) അറിയപ്പെട്ടിരുന്ന” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദപ്രയോഗത്തിന്റെ അക്ഷരാർഥം “(പാപിനി) ആയിരുന്ന” എന്നാണ്‌. പക്ഷേ സാധ്യതയനുസരിച്ച്‌ ഇവിടെ അത്‌ അർഥമാക്കുന്നത്‌, ആ സ്‌ത്രീയുടെ എടുത്തുപറയത്തക്ക ഒരു സവിശേഷതയെയോ അവർ ഏതു തരക്കാരിയായിരുന്നു എന്നതിനെയോ ആണ്‌. ഇനി ആ സ്‌ത്രീ ഒരു പ്രത്യേകഗണത്തിൽപ്പെടുന്നവളായിരുന്നു എന്നും ആ പദപ്രയോഗത്തിന്‌ അർഥമാക്കാനാകും.

രണ്ടു പേർ കടം വാങ്ങി: കടം കൊടുക്കുന്നവരും കടം വാങ്ങുന്നവരും തമ്മിലുള്ള ഇടപാടുകളെക്കുറിച്ച്‌ ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജൂതന്മാർക്കു നല്ല പരിചയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ യേശു ചിലപ്പോഴൊക്കെ അതുമായി ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങൾ പറഞ്ഞു. (മത്ത 18:23-35; ലൂക്ക 16:1-8) കടം വാങ്ങിയ രണ്ടു പേരെക്കുറിച്ചുള്ള ഈ ദൃഷ്ടാന്തം രേഖപ്പെടുത്തിയിരിക്കുന്നതു ലൂക്കോസ്‌ മാത്രമാണ്‌. അതിൽ ഒരാൾക്കു മറ്റേയാളെക്കാൾ പത്തിരട്ടി കടബാധ്യതയുണ്ടായിരുന്നു. യേശു ഈ ദൃഷ്ടാന്തം പറഞ്ഞത്‌, തന്റെ പാദങ്ങളിൽ സുഗന്ധതൈലം ഒഴിച്ച സ്‌ത്രീയോട്‌ ആതിഥേയനായ ശിമോനുള്ള മനോഭാവം മനസ്സിലാക്കിയിട്ടാണ്‌. (ലൂക്ക 7:36-40) കൊടുത്തുതീർക്കാൻ പറ്റാത്തത്ര വലിയൊരു കടത്തോടാണു യേശു ഇവിടെ പാപത്തെ താരതമ്യപ്പെടുത്തിയിരിക്കുന്നത്‌. “കുറച്ച്‌ ക്ഷമിച്ചുകിട്ടിയവൻ കുറച്ച്‌ സ്‌നേഹിക്കുന്നു” എന്ന തത്ത്വം യേശു ഈ ദൃഷ്ടാന്തത്തിലൂടെ ഊന്നിപ്പറയുന്നതായും കാണാം.—ലൂക്ക 7:47; മത്ത 6:12; 18:27; ലൂക്ക 11:4 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

ദിനാറെ: 3.85 ഗ്രാം തൂക്കമുള്ള ഒരു റോമൻ വെള്ളിനാണയം. അതിന്റെ ഒരു വശത്ത്‌ സീസറിന്റെ രൂപമുണ്ടായിരുന്നു. മത്ത 20:2-ൽ കാണുന്നതുപോലെ യേശുവിന്റെ കാലത്ത്‌, 12 മണിക്കൂർ ദൈർഘ്യമുള്ള ഒരു പ്രവൃത്തിദിവസത്തെ കൂലിയായി കൃഷിപ്പണിക്കാർക്കു സാധാരണ ലഭിച്ചിരുന്നത്‌ ഒരു ദിനാറെയായിരുന്നു.—പദാവലിയിൽ ദിനാറെ എന്നതും അനു. ബി14-ഉം കാണുക.

കടം എഴുതിത്തള്ളി: അഥവാ “അയാളുടെ കടം (വായ്‌പ) ക്ഷമിച്ചു.” ആലങ്കാരികാർഥത്തിൽ കടങ്ങൾക്കു പാപങ്ങളെ കുറിക്കാനാകും.—മത്ത 6:12-ന്റെ പഠനക്കുറിപ്പു കാണുക.

കടങ്ങൾ: പാപങ്ങളെ കുറിക്കുന്നു. ആരോടെങ്കിലും പാപം ചെയ്യുന്ന ഒരാൾ ആ വ്യക്തിക്ക്‌ ഒരു കടം കൊടുത്തുതീർക്കാനുള്ളതുപോലെയാണ്‌ അല്ലെങ്കിൽ ആ വ്യക്തിയോടു കടപ്പെട്ടിരിക്കുന്നതുപോലെയാണ്‌. അതുകൊണ്ടുതന്നെ അയാൾ ആ വ്യക്തിയുടെ ക്ഷമ തേടേണ്ടതുണ്ട്‌. ഒരാൾ തന്നോടു കടപ്പെട്ടിരിക്കുന്നവരോട്‌, അതായത്‌ തന്നോടു പാപം ചെയ്‌തവരോട്‌, ക്ഷമിച്ചാൽ മാത്രമേ അയാൾക്കു ദൈവത്തിന്റെ ക്ഷമ കിട്ടുകയുള്ളൂ.—മത്ത 6:14, 15; 18:35; ലൂക്ക 11:4.

ഞങ്ങളോടു കടപ്പെട്ടിരിക്കുന്ന: അഥവാ “ഞങ്ങൾക്കെതിരെ പാപം ചെയ്യുന്ന.” ആരോടെങ്കിലും പാപം ചെയ്യുന്ന ഒരാൾ ആ വ്യക്തിക്ക്‌ ഒരു കടം കൊടുത്തുതീർക്കാനുള്ളതുപോലെയാണ്‌, അല്ലെങ്കിൽ ആ വ്യക്തിയോടു കടപ്പെട്ടിരിക്കുന്നതുപോലെയാണ്‌. അതുകൊണ്ടുതന്നെ അയാൾ ആ വ്യക്തിയുടെ ക്ഷമ തേടേണ്ടതുണ്ട്‌. യേശു ഗിരിപ്രഭാഷണത്തിനിടെ പഠിപ്പിച്ച മാതൃകാപ്രാർഥനയിൽ പാപങ്ങൾ എന്നതിനു പകരം “കടങ്ങൾ” എന്ന പദമാണ്‌ ഉപയോഗിച്ചതെന്നു ശ്രദ്ധിക്കുക. (മത്ത 6:12-ന്റെ പഠനക്കുറിപ്പു കാണുക.) ക്ഷമിക്കുക എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “വിട്ടുകളയുക” എന്നാണ്‌. കടം കൊടുത്ത പണം തിരികെ ആവശ്യപ്പെടാതെ എഴുതിത്തള്ളുക എന്നാണ്‌ അതിന്റെ അർഥം.

ദൃശ്യാവിഷ്കാരം

രാജകൊട്ടാരങ്ങൾ
രാജകൊട്ടാരങ്ങൾ

‘രാജകൊട്ടാരങ്ങളിൽ’ (മത്ത 11:8; ലൂക്ക 7:25) താമസിക്കുന്നവരെക്കുറിച്ച്‌ യേശു പറയുന്നതു കേട്ടപ്പോൾ ആളുകളുടെ മനസ്സിലേക്കു വന്നതു മഹാനായ ഹെരോദ്‌ നിർമിച്ച ആഡംബരപൂർണമായ അനേകം കൊട്ടാരങ്ങളായിരിക്കാം. ചിത്രത്തിൽ കാണിച്ചിരിക്കുന്ന നാശാവശിഷ്ടങ്ങൾ ഹെരോദ്‌ ശൈത്യകാലവസതിയായി യരീഹൊയിൽ പണിത കൊട്ടാരസമുച്ചയത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്‌. ഈ കെട്ടിടത്തിൽ ഒരു വലിയ വിരുന്നുശാല ഉണ്ടായിരുന്നു. പ്രൗഢഗംഭീരമായ തൂണുകളാൽ അലങ്കൃതമായ അതിന്റെ നീളം 29 മീറ്ററും (95 അടി) വീതി 19 മീറ്ററും (62 അടി) ആയിരുന്നു. തൂണുകളുള്ള നടുമുറ്റവും അതിനു ചുറ്റുമായി പണിത മുറികളും, തണുപ്പിക്കാനും ചൂടാക്കാനും ഉള്ള സംവിധാനങ്ങളോടുകൂടിയ സ്‌നാനഗൃഹവും ഈ കൊട്ടാരത്തിന്റെ ഭാഗമായിരുന്നു. ഈ കൊട്ടാരത്തോടു ചേർന്ന്‌ പല തട്ടുകളായി പണിത ഒരു പൂന്തോട്ടവും ഉണ്ടായിരുന്നു. യോഹന്നാൻ സ്‌നാപകൻ ശുശ്രൂഷ തുടങ്ങുന്നതിന്‌ ഏതാനും പതിറ്റാണ്ടുകൾക്കു മുമ്പുണ്ടായ കലാപത്തിൽ ഈ കൊട്ടാരം ചുട്ടെരിച്ചതായി കരുതപ്പെടുന്നു. ഹെരോദിന്റെ മകൻ അർക്കെലയൊസാണ്‌ അതു പുതുക്കിപ്പണിതത്‌.

എല്ലുകൊണ്ടുള്ള കുഴൽവാദ്യം
എല്ലുകൊണ്ടുള്ള കുഴൽവാദ്യം

ബൈബിൾക്കാലങ്ങളിൽ ഈറ്റകൊണ്ടും മുളകൊണ്ടും മാത്രമല്ല എല്ല്‌, ആനക്കൊമ്പ്‌ എന്നിവകൊണ്ടുപോലും കുഴൽ ഉണ്ടാക്കിയിരുന്നു. അക്കാലത്ത്‌ ഏറ്റവും പ്രചാരത്തിലിരുന്ന വാദ്യോപകരണങ്ങളിൽ ഒന്നായിരുന്നു ഇത്‌. വിരുന്നും വിവാഹവും പോലുള്ള സന്തോഷവേളകളിൽ കുഴൽ വായിക്കുന്ന രീതിയുണ്ടായിരുന്നു. (1രാജ 1:40; യശ 5:12; 30:29) ഇത്‌ അനുകരിച്ച്‌ കുട്ടികളും ചിലപ്പോഴൊക്കെ പൊതുസ്ഥലങ്ങളിൽവെച്ച്‌ കുഴൽ വായിച്ചിരുന്നു. ദുഃഖവേളകളിലും ആളുകൾ കുഴൽ ഊതുമായിരുന്നു. വിലപിക്കാൻ കൂലിക്കു വിളിച്ചിരുന്നവരോടൊപ്പം, ദുഃഖസാന്ദ്രമായ സംഗീതം വായിക്കാൻ പലപ്പോഴും കുഴലൂത്തുകാരും കാണും. യരുശലേമിൽ ഉത്‌ഖനനം നടത്തിയപ്പോൾ മണ്ണിന്‌ അടിയിൽനിന്ന്‌ കിട്ടിയ ഒരു കുഴലിന്റെ ഭാഗമാണു ചിത്രത്തിൽ കാണിച്ചിരിക്കുന്നത്‌. റോമാക്കാർ ദേവാലയം നശിപ്പിച്ച കാലത്തെ നാശാവശിഷ്ടങ്ങൾക്കിടയിലാണ്‌ അതു കിടന്നിരുന്നത്‌. ഏതാണ്ട്‌ 15 സെ.മീ. (6 ഇഞ്ച്‌) നീളമുള്ള ഈ കുഴൽ സാധ്യതയനുസരിച്ച്‌ പശുവിന്റെ മുൻകാലിലെ എല്ലുകൊണ്ട്‌ ഉണ്ടാക്കിയതാണ്‌.

ചന്തസ്ഥലം
ചന്തസ്ഥലം

ഇവിടെ കാണിച്ചിരിക്കുന്നതുപോലെ, ചിലപ്പോഴൊക്കെ റോഡിന്റെ ഇരുവശത്തുമായിട്ടായിരുന്നു ചന്തകൾ. മിക്കപ്പോഴും വ്യാപാരികൾ ധാരാളം സാധനങ്ങൾ വഴിയിൽ വെച്ചിരുന്നതുകൊണ്ട്‌ ഗതാഗതം തടസ്സപ്പെട്ടിരുന്നു. പ്രദേശവാസികൾക്കു വീട്ടുസാധനങ്ങളും കളിമൺപാത്രങ്ങളും വിലകൂടിയ ചില്ലുപാത്രങ്ങളും നല്ല പച്ചക്കറികളും പഴങ്ങളും മറ്റും കിട്ടുന്ന സ്ഥലമായിരുന്നു ഇത്‌. അക്കാലത്ത്‌ ഭക്ഷണം ശീതീകരിച്ച്‌ സൂക്ഷിക്കാനുള്ള സൗകര്യം ഇല്ലാഞ്ഞതുകൊണ്ട്‌ ഓരോ ദിവസത്തേക്കും വേണ്ട സാധനങ്ങൾ അതതു ദിവസം ചന്തയിൽ പോയി മേടിക്കുന്നതായിരുന്നു രീതി. അവിടെ ചെല്ലുന്നവർക്കു കച്ചവടക്കാരിൽനിന്നും മറ്റു സന്ദർശകരിൽനിന്നും പുതിയപുതിയ വാർത്തകൾ കേൾക്കാമായിരുന്നു. കുട്ടികൾ അവിടെ കളിച്ചിരുന്നു. തങ്ങളെ കൂലിക്കു വിളിക്കുന്നതും പ്രതീക്ഷിച്ച്‌ ആളുകൾ അവിടെ കാത്തിരിക്കാറുമുണ്ടായിരുന്നു. ചന്തസ്ഥലത്തുവെച്ച്‌ യേശു ആളുകളെ സുഖപ്പെടുത്തിയതായും പൗലോസ്‌ മറ്റുള്ളവരോടു പ്രസംഗിച്ചതായും നമ്മൾ വായിക്കുന്നു. (പ്രവൃ 17:17) എന്നാൽ അഹങ്കാരികളായ ശാസ്‌ത്രിമാരും പരീശന്മാരും ഇത്തരം പൊതുസ്ഥലങ്ങളിൽവെച്ച്‌, ആളുകളുടെ ശ്രദ്ധാകേന്ദ്രമാകാനും അവരുടെ അഭിവാദനങ്ങൾ ഏറ്റുവാങ്ങാനും ആഗ്രഹിച്ചു.

വെൺകൽഭരണി
വെൺകൽഭരണി

സുഗന്ധദ്രവ്യം സൂക്ഷിക്കുന്ന ഇത്തരം ചെറിയ ഭരണികൾ കണ്ടാൽ പൂപ്പാത്രംപോലിരിക്കും. ഈജിപ്‌തിലെ അലബാസ്റ്റ്രോണിനു സമീപം കാണപ്പെടുന്ന ഒരുതരം കല്ലുകൊണ്ടാണു വെൺകൽഭരണി അഥവാ അലബാസ്റ്റർഭരണി ഉണ്ടാക്കിയിരുന്നത്‌. കാൽസ്യം കാർബണേറ്റിന്റെ ഒരു രൂപമായ ഈ കല്ലും പിൽക്കാലത്ത്‌ അലബാസ്റ്റ്രോൺ എന്ന്‌ അറിയപ്പെടാൻതുടങ്ങി. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഭരണി ഈജിപ്‌തിൽനിന്ന്‌ കണ്ടെടുത്തതാണ്‌. അത്‌ ഏതാണ്ട്‌ ബി.സി. 150-നും എ.ഡി. 100-നും ഇടയ്‌ക്കുള്ള കാലഘട്ടത്തിലേതാണെന്നു കരുതപ്പെടുന്നു. കാഴ്‌ചയ്‌ക്ക്‌ ഇതുപോലിരിക്കുന്ന പാത്രങ്ങൾ, ജിപ്‌സംപോലുള്ള വിലകുറഞ്ഞ വസ്‌തുക്കൾകൊണ്ടും ഉണ്ടാക്കിയിരുന്നു. അവയ്‌ക്കും അലബാസ്റ്റർഭരണിയുടെ അതേ ഉപയോഗം ആയിരുന്നതുകൊണ്ട്‌ അവയും അലബാസ്റ്റർ എന്ന്‌ അറിയപ്പെടാൻതുടങ്ങി. എന്നാൽ വിലയേറിയ ലേപനികളും സുഗന്ധദ്രവ്യങ്ങളും സൂക്ഷിച്ചിരുന്നത്‌ യഥാർഥ അലബാസ്റ്റർഭരണികളിലാണ്‌. ഗലീലയിൽ ഒരു പരീശന്റെ വീട്ടിൽവെച്ചും ബഥാന്യയിൽ കുഷ്‌ഠരോഗിയായ ശിമോന്റെ വീട്ടിൽവെച്ചും യേശുവിന്റെ മേൽ ഒഴിച്ചത്‌ ഇത്തരം വിലകൂടിയ സുഗന്ധദ്രവ്യം ആയിരുന്നിരിക്കാം.