വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യശയ്യ 60:1-ൽ പറഞ്ഞിരിക്കുന്ന “സ്ത്രീ” ആരാണ്, അവൾ എങ്ങനെയാണ് ‘എഴുന്നേൽക്കുന്നതും’ ‘പ്രകാശം ചൊരിയുന്നതും?’
യശയ്യ 60:1 ഇങ്ങനെ പറയുന്നു: “സ്ത്രീയേ, എഴുന്നേറ്റ് പ്രകാശം ചൊരിയുക. നിന്റെ മേൽ പ്രകാശം വന്നിരിക്കുന്നു. യഹോവയുടെ തേജസ്സു നിന്റെ മേൽ ഉദിച്ചിരിക്കുന്നു.” വാക്യത്തിന്റെ സന്ദർഭത്തിൽനിന്ന് “സ്ത്രീ,” സീയോൻ അല്ലെങ്കിൽ അന്നത്തെ യഹൂദയുടെ തലസ്ഥാനമായ യരുശലേം ആണെന്നു മനസ്സിലാക്കാം. a (യശ. 60:14; 62:1, 2) യരുശലേം നഗരം ഇസ്രായേൽ ജനതയെ മുഴുവൻ പ്രതിനിധീകരിച്ചു. യശയ്യയുടെ വാക്കുകൾ രണ്ടു ചോദ്യങ്ങൾ ഉയർത്തുന്നു: (1) എപ്പോൾ, എങ്ങനെയാണ് യരുശലേം ‘എഴുന്നേറ്റതും’ ആത്മീയമായി പ്രകാശം ചൊരിഞ്ഞതും? (2) യശയ്യയുടെ വാക്കുകൾക്ക് എന്തെങ്കിലും വലിയ നിവൃത്തിയുണ്ടോ?
എപ്പോൾ, എങ്ങനെ ആണ് യരുശലേം ‘എഴുന്നേറ്റതും’ ആത്മീയമായി പ്രകാശം ചൊരിഞ്ഞതും? ജൂതന്മാർ ബാബിലോണിൽ 70 വർഷം പ്രവാസത്തിലായിരുന്ന സമയം മുഴുവൻ യരുശലേമും ദേവാലയവും നശിച്ചുകിടക്കുകയായിരുന്നു. എന്നാൽ മേദ്യരും പേർഷ്യക്കാരും ബാബിലോണിനെ കീഴടക്കിയപ്പോൾ ബാബിലോൺ സാമ്രാജ്യത്തിലുള്ള എല്ലാ ഇസ്രായേല്യർക്കും അവരുടെ സ്വന്തം ദേശത്തേക്കു തിരിച്ചുവരാനും ശുദ്ധാരാധന പുനഃസ്ഥാപിക്കാനും അവസരം കിട്ടി. (എസ്ര 1:1-4) അങ്ങനെ ബി.സി. 537-ന്റെ തുടക്കത്തിൽ 12 ഗോത്രങ്ങളിൽനിന്നുള്ള വിശ്വസ്തരായവരുടെ ഒരു കൂട്ടം മടങ്ങിവന്നു. (യശ. 60:4) അവർ യഹോവയ്ക്കു യാഗങ്ങൾ അർപ്പിക്കാനും ഉത്സവങ്ങൾ ആഘോഷിക്കാനും ദേവാലയം പുനർനിർമിക്കാനും ആരംഭിച്ചു. (എസ്ര 3:1-4, 7-11; 6:16-22) അങ്ങനെ യഹോവയുടെ മഹത്ത്വം വീണ്ടും യരുശലേമിന്റെ മേൽ, അതായത് തിരികെ വന്ന ദൈവജനത്തിന്റെ മേൽ പ്രകാശിക്കാൻ തുടങ്ങി. അതിലൂടെ ദൈവജനത്തിന്, യഹോവയെ അറിയാതിരുന്ന ചുറ്റുമുള്ള ജനതകളുടെ മേൽ ആത്മീയപ്രകാശം ചൊരിയാൻ കഴിഞ്ഞു.
എന്നാൽ യശയ്യയുടെ പ്രവചനങ്ങൾ അന്നത്തെ യരുശലേമിന്റെ കാര്യത്തിൽ ഭാഗികമായേ നിറവേറിയുള്ളൂ. കാരണം, ഇസ്രായേല്യരിൽ മിക്കവരും ദൈവത്തോടു വിശ്വസ്തരായി തുടർന്നില്ല. (നെഹ. 13:27; മലാ. 1:6-8; 2:13, 14; മത്താ. 15:7-9) പിന്നീട് അവർ, മിശിഹയായ യേശുക്രിസ്തുവിനെപ്പോലും തള്ളിക്കളഞ്ഞു. (മത്താ. 27:1, 2) എ.ഡി. 70-ൽ യരുശലേമും ആലയവും വീണ്ടും നശിപ്പിക്കപ്പെട്ടു.
അവരുടെ ആ നാശം യഹോവ മുൻകൂട്ടി പറഞ്ഞിരുന്നതാണ്. (ദാനി. 9:24-27) ഇതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. യശയ്യ 60-ാം അധ്യായത്തിലെ പുനഃസ്ഥാപനപ്രവചനങ്ങളുടെ എല്ലാ വിശദാംശങ്ങളും ഭൗമിക യരുശലേമിന്റെ കാര്യത്തിൽ നിറവേറില്ലായിരുന്നു. അത് യഹോവയുടെ ഉദ്ദേശ്യമല്ലായിരുന്നു.
യശയ്യയുടെ വാക്കുകൾക്ക് എന്തെങ്കിലും വലിയ നിവൃത്തിയുണ്ടോ? ഉണ്ട്. പക്ഷേ അതു മറ്റൊരു ആലങ്കാരിക സ്ത്രീയുടെ കാര്യത്തിലാണ് നിറവേറുന്നത്. ആ സ്ത്രീ “മീതെയുള്ള യരുശലേം” ആണ്. അവളെക്കുറിച്ച് പൗലോസ് അപ്പോസ്തലൻ എഴുതി: “അതാണു നമ്മുടെ അമ്മ.” (ഗലാ. 4:26) മീതെയുള്ള യരുശലേം യഹോവയുടെ സംഘടനയുടെ സ്വർഗീയ ഭാഗമാണ്. വിശ്വസ്തരായ ആത്മജീവികളാണ് അതിലുള്ളത്. അവളുടെ മക്കളാണ് യേശുവും പൗലോസിനെപ്പോലെ സ്വർഗീയപ്രത്യാശയുള്ള 1,44,000 അഭിഷിക്തക്രിസ്ത്യാനികളും. ഈ അഭിഷിക്തരാണ് “വിശുദ്ധജനത” അല്ലെങ്കിൽ ‘ദൈവത്തിന്റെ ഇസ്രായേൽ.‘—1 പത്രോ. 2:9; ഗലാ. 6:16.
മീതെയുള്ള യരുശലേം ‘എഴുന്നേൽക്കുകയും’ ‘പ്രകാശം ചൊരിയുകയും’ ചെയ്തത് എങ്ങനെയാണ്? അവൾ അതു ചെയ്തത് ഭൂമിയിലുള്ള തന്റെ അഭിഷിക്ത മക്കളിലൂടെയാണ്. യശയ്യ 60-ലെ പ്രവചനങ്ങൾ അഭിഷിക്തരുടെ കാര്യത്തിൽ നിറവേറിയത് എങ്ങനെയെന്നു നമുക്കു നോക്കാം.
അഭിഷിക്തക്രിസ്ത്യാനികൾക്ക് ‘എഴുന്നേൽക്കേണ്ടിവന്നത്’ എന്തുകൊണ്ടാണ്? കാരണം, മുൻകൂട്ടി പറഞ്ഞിരുന്നതുപോലെ അപ്പോസ്തലന്മാരുടെ മരണശേഷം വിശ്വാസത്യാഗം പടർന്നുപിടിച്ചപ്പോൾ അവർ ആത്മീയ അന്ധകാരത്തിലേക്കു പോയിരുന്നു. (മത്താ. 13:37-43) അങ്ങനെ അവർ വ്യാജമതങ്ങളുടെ ലോകസാമ്രാജ്യമായ ബാബിലോൺ എന്ന മഹതിയുടെ അടിമത്തത്തിലായി. 1914-ൽ തുടങ്ങിയ വ്യവസ്ഥിതിയുടെ അവസാനകാലംവരെ അവർ അടിമത്തത്തിൽ തുടർന്നു. (മത്താ. 13:) അധികം താമസിക്കാതെ 1919-ൽ അവർ സ്വതന്ത്രരായി. പെട്ടെന്നുതന്നെ പ്രസംഗപ്രവർത്തനം ചെയ്തുകൊണ്ട് അവർ ആത്മീയവെളിച്ചം പ്രകാശിപ്പിക്കാനും തുടങ്ങി. 39, 40 b അന്നുമുതൽ ഇങ്ങോട്ട് എല്ലാ ജനതകളിലുമുള്ള ആളുകൾക്ക് ആ വെളിച്ചത്തിലേക്കു വരാനായി. അങ്ങനെ വരുന്നവരിൽ, യശയ്യ 60:3-ൽ “രാജാക്കന്മാർ” എന്നു വിളിച്ചിരിക്കുന്ന ദൈവത്തിന്റെ ഇസ്രായേലിലെ ബാക്കി അംഗങ്ങളും ഉൾപ്പെടും.—യശ. 60:3; വെളി. 5:9, 10.
ഭാവിയിൽ അഭിഷിക്തക്രിസ്ത്യാനികൾ യഹോവയിൽനിന്നുള്ള വെളിച്ചം ഇതിലും വലിയൊരു രീതിയിൽ പ്രകാശിപ്പിക്കും. അത് എങ്ങനെയാണ്? അവരുടെ ഭൂമിയിലെ ജീവിതം അവസാനിക്കുമ്പോൾ അവർ ‘പുതിയ യരുശലേമിന്റെ’ ഭാഗമാകും. അതായത് 1,44,000 പേർ ചേർന്ന ക്രിസ്തുവിന്റെ മണവാട്ടിയുടെ ഭാഗമായിത്തീരും. അവരാണ് ക്രിസ്തുവിനോടൊപ്പം രാജാക്കന്മാരും പുരോഹിതന്മാരും ആയി സേവിക്കുന്നത്.—വെളി. 14:1; 21:1, 2, 24; 22:3-5.
യശയ്യ 60:1-ന്റെ നിവൃത്തിയിൽ പുതിയ യരുശലേം പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കും. (യശയ്യ 60:1, 1, 3, 5, 11, 19, 20-നെ വെളിപാട് 21:2, 9-11, 22-26-മായി താരതമ്യം ചെയ്യുക.) പുരാതന ഇസ്രായേലിന്റെ ഭരണകേന്ദ്രമായിരുന്നു യരുശലേം. അതുപോലെ ആലങ്കാരികമായ പുതിയ യരുശലേമും ക്രിസ്തുവും ചേർന്ന്, പുതിയ വ്യവസ്ഥിതിയുടെ ഭരണകേന്ദ്രം അല്ലെങ്കിൽ ഗവൺമെന്റ് ആയിത്തീരും. അങ്ങനെയെങ്കിൽ, പുതിയ യരുശലേം എങ്ങനെയാണു ‘സ്വർഗത്തിൽനിന്ന്, ദൈവത്തിന്റെ അടുത്തുനിന്ന് ഇറങ്ങിവരുന്നത്?’ അവർ ഭൂമിയിലേക്കു ശ്രദ്ധ തിരിച്ചുകൊണ്ട് അതിനുവേണ്ടി പ്രവർത്തിക്കും എന്ന അർഥത്തിലാണ് അതു പറഞ്ഞിരിക്കുന്നത്. എല്ലാ ജനതകളിൽനിന്നുമുള്ള ദൈവഭക്തരായ ആളുകൾ “ആ നഗരത്തിന്റെ വെളിച്ചത്തിൽ നടക്കും.” പാപത്തിൽനിന്നും മരണത്തിൽനിന്നും പോലും അവർ മോചിതരാകും. (വെളി. 21:3, 4, 24) അങ്ങനെ യശയ്യയും മറ്റു പ്രവാചകന്മാരും മുൻകൂട്ടിപ്പറഞ്ഞതുപോലെ പൂർണമായും ‘എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാകും.’ (പ്രവൃ. 3:21) ആ വലിയ പുനഃസ്ഥിതീകരണം യേശു രാജാവായപ്പോൾ തുടങ്ങി. അത് യേശുവിന്റെ ആയിരംവർഷ ഭരണത്തിന്റെ അവസാനംവരെ നീളും.
a യശയ്യ 60:1-ൽ എബ്രായയിൽ “എഴുന്നേൽക്കുക,” “പ്രകാശം ചൊരിയുക” എന്നിവയുടെ ക്രിയാപദങ്ങൾ സ്ത്രീലിംഗ രൂപത്തിലാണ് കൊടുത്തിരിക്കുന്നത്. അതുകൊണ്ട് പുതിയ ലോക ഭാഷാന്തരത്തിൽ ആ ഭാഗത്ത് “സീയോൻ,” “യരുശലേം” എന്നൊന്നും പറയാതെ “സ്ത്രീ” എന്നാണ് പറഞ്ഞിരിക്കുന്നത്. വാക്യത്തിൽ പറയുന്നത് ഒരു ആലങ്കാരിക സ്ത്രീയെക്കുറിച്ചാണെന്നു എളുപ്പം മനസ്സിലാക്കാൻ വായനക്കാരനെ അതു സഹായിക്കും.
b 1919-ൽ നടന്ന ആത്മീയ പുനഃസ്ഥിതീകരണത്തെക്കുറിച്ച് യഹസ്കേൽ 37:1-14 ലും വെളിപാട് 11:7-12 ലും പറഞ്ഞിട്ടുണ്ട്. യഹസ്കേൽ മുൻകൂട്ടിപ്പറഞ്ഞതു വളരെ നീണ്ട ഒരു കാലത്തെ അടിമത്തത്തിനു ശേഷം എല്ലാ അഭിഷിക്തക്രിസ്ത്യാനികളും ആത്മീയമായി പുനഃസ്ഥിതീകരിക്കപ്പെടുന്നതിനെ കുറിച്ചാണ്. എന്നാൽ വെളിപാട് പുസ്തകം പറഞ്ഞത്, നേതൃത്വമെടുക്കുന്ന ഒരു ചെറിയകൂട്ടം അഭിഷിക്തസഹോദരന്മാർ ആത്മീയമായി പുനഃസ്ഥിതീകരിക്കപ്പെടുന്നതിനെ അഥവാ ആലങ്കാരികമായി പുനരുത്ഥാനപ്പെടുന്നതിനെ കുറിച്ചാണ്. കാരണം അവർ കുറച്ചുകാലത്തേക്ക് അന്യായമായി ജയിലിലാക്കപ്പെട്ടിരുന്നു. ആ സമയത്ത് അവർക്കു പ്രവർത്തിക്കാൻ കഴിയില്ലായിരുന്നു. 1919-ൽ അവരെയാണ് ‘വിശ്വസ്തനും വിവേകിയും ആയ അടിമയായി’ നിയമിച്ചത്.—മത്താ. 24:45; യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു! പേ. 118 കാണുക.