ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
എത്ര വ്യക്തവും യുക്തിക്കു നിരക്കുന്നതും ആയ ഉത്തരങ്ങളാണ് ബൈബിളിലുള്ളത്!
ജനനം: 1948
രാജ്യം: ഹംഗറി
ചരിത്രം: ജീവിതത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം തേടിനടന്നു
എന്റെ പഴയ കാലം:
ഹംഗറിയിലെ സേക്കെഷ്ഫെഹാർവാർ എന്ന സ്ഥലത്താണ് ഞാൻ ജനിച്ചത്. 1,000-ത്തിലേറെ വർഷങ്ങളുടെ ചരിത്രമുറങ്ങുന്ന ഒരു നഗരം. പക്ഷേ രണ്ടാം ലോകമഹായുദ്ധം ഒരുപാട് വിനാശം വിതച്ച ഒരു സ്ഥലംകൂടിയാണ് അത്. യുദ്ധം ആ നഗരത്തിൽ അവശേഷിപ്പിച്ച മുറിപ്പാടുകൾ ഇന്നും എന്റെ ഓർമയിലുണ്ട്.
കുഞ്ഞുനാളിൽ ഞാൻ എന്റെ വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും കൂടെയായിരുന്നു. അവരാണ് എന്നെ വളർത്തിയത്. എനിക്ക് അവരെ വലിയ ഇഷ്ടമായിരുന്നു, പ്രത്യേകിച്ച് അമ്മച്ചിയെ. എലിസബത്ത് എന്നായിരുന്നു അമ്മച്ചിയുടെ പേര്. കുട്ടിക്കാലംതൊട്ടേ എനിക്കു നല്ല ദൈവവിശ്വാസം ഉണ്ടായിരുന്നു. അതിനു കാരണംതന്നെ എന്റെ അമ്മച്ചിയാണ്. മൂന്നു വയസ്സ് ഉള്ളപ്പോൾത്തൊട്ട് എന്നും സന്ധ്യയ്ക്ക് ഞാൻ അമ്മച്ചിയുടെകൂടെ കർത്താവിന്റെ പ്രാർഥന ചൊല്ലുമായിരുന്നു. പക്ഷേ അന്നൊക്കെ വെറുതെ അർഥം അറിയാതെയാണ് അതു ചൊല്ലിയിരുന്നത്. എനിക്ക് 30 വയസ്സൊക്കെ ആകാറായപ്പോഴാണ് ആ പ്രാർഥനയുടെ അർഥം ശരിക്കും എന്താണെന്നു പിടികിട്ടിയത്.
സ്വന്തമായി ഒരു വീടു വാങ്ങുക, അതായിരുന്നു എന്റെ ഡാഡിയുടെയും മമ്മിയുടെയും സ്വപ്നം. അതിനുവേണ്ടി അവർ രാവുംപകലും എന്നില്ലാതെ ജോലി ചെയ്തു. അതുകൊണ്ടാണ് ഞാൻ വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും കൂടെനിന്ന് വളർന്നത്. എങ്കിലും എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഒരു ശനിയാഴ്ച ഞങ്ങൾ ഒത്തുകൂടി ഭക്ഷണമൊക്കെ കഴിക്കും. ആ ദിവസത്തിനായി ഞാൻ നോക്കിയിരിക്കുമായിരുന്നു.
1958-ൽ ഡാഡിയുടെയും മമ്മിയുടെയും സ്വപ്നം പൂവണിഞ്ഞു. ഞങ്ങൾക്കു മൂന്നു പേർക്കും താമസിക്കാൻ അവർ ഒരു വീടു വാങ്ങി. ഞാൻ ശരിക്കും സന്തോഷംകൊണ്ട് തുള്ളിച്ചാടി. എനിക്ക് ഇനി ഡാഡിയുടെയും മമ്മിയുടെയും കൂടെ താമസിക്കാമല്ലോ. പക്ഷേ ആ സന്തോഷത്തിന് വെറും ആറു മാസമേ ആയുസ്സുണ്ടായുള്ളൂ. എന്റെ ഡാഡി പെട്ടെന്നു മരിച്ചു, കാൻസറായിരുന്നു.
ഞാൻ ആകെ തകർന്നുപോയി. “ദൈവമേ, ഡാഡിയെ രക്ഷിക്കണേ എന്ന് ഞാൻ എത്രവട്ടം പ്രാർഥിച്ചതാണ്. ഡാഡിയില്ലാതെ എനിക്കു ജീവിക്കാൻ പറ്റില്ല. എന്താ ദൈവം എന്റെ പ്രാർഥന കേൾക്കാഞ്ഞത്” എന്നൊക്കെ പറഞ്ഞ് ഞാൻ പ്രാർഥിച്ചു. ഡാഡി എവിടെയായിരിക്കും എന്നായിരുന്നു എന്റെ ചിന്ത മുഴുവൻ. ‘ഡാഡി സ്വർഗത്തിൽ ആയിരിക്കുമോ, അതോ ഇല്ലാതായിപ്പോയോ’ എന്നൊക്കെ ഞാൻ ചിന്തിച്ചു. മറ്റു കുട്ടികളെ അവരുടെ അച്ഛന്റെകൂടെ കാണുമ്പോൾ എനിക്ക് അസൂയ തോന്നുമായിരുന്നു.
കുറെ വർഷത്തേക്ക്, ഏതാണ്ട് എല്ലാ ദിവസവുംതന്നെ ഞാൻ സെമിത്തേരിയിൽ പോയി ഡാഡിയുടെ കല്ലറയുടെ അടുത്ത് മുട്ടുകുത്തിയിരുന്ന് ഇങ്ങനെ പ്രാർഥിക്കുമായിരുന്നു: “ദൈവമേ, എന്റെ ഡാഡി എവിടെയാണെന്ന് എനിക്ക് ഒന്നു പറഞ്ഞുതരാമോ?” ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണെന്നു മനസ്സിലാക്കാൻ സഹായിക്കണേ എന്നും പ്രാർഥിച്ചു.
13-ാം വയസ്സിൽ ഞാൻ ജർമൻ ഭാഷ പഠിക്കാൻ തീരുമാനിച്ചു. ജർമൻ ഭാഷയിൽ ധാരാളം പുസ്തകങ്ങളും മാസികകളും ഒക്കെ ഉണ്ടല്ലോ. അതിൽ ഏതിലെങ്കിലും എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഉണ്ടെങ്കിലോ എന്നു ഞാൻ ഓർത്തു. 1967-ൽ, അന്ന് കിഴക്കൻ ജർമനിയുടെ ഭാഗമായിരുന്ന യേന നഗരത്തിൽ ഞാൻ പഠിക്കാൻ പോയി. ആ സമയത്ത് ജർമൻ തത്ത്വചിന്തകരുടെ പുസ്തകങ്ങളെല്ലാം ഞാൻ ആവേശത്തോടെ വായിച്ചു, പ്രത്യേകിച്ചും മനുഷ്യജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചു പറയുന്ന പുസ്തകങ്ങൾ. അങ്ങനെ വായിച്ച ചില കാര്യങ്ങളൊക്കെ രസകരമായി തോന്നിയെങ്കിലും എന്റെ ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരം എനിക്ക് എവിടെനിന്നും കിട്ടിയില്ല. അതുകൊണ്ട് ഉത്തരത്തിനുവേണ്ടി ഞാൻ പിന്നെയും പ്രാർഥിച്ചുകൊണ്ടിരുന്നു.
ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു:
1970-ൽ ഞാൻ ഹംഗറിയിലേക്കു തിരിച്ചുപോയി. ആ സമയത്ത് അവിടെ കമ്മ്യൂണിസ്റ്റ് ഭരണമായിരുന്നു. അവിടെവെച്ചാണ് ഞാൻ റോസയെ പരിചയപ്പെടുന്നത്. താമസിയാതെ ഞങ്ങൾ വിവാഹം കഴിച്ചു. വിവാഹത്തിനു ശേഷം ഞങ്ങൾ ഓസ്ട്രിയയിലേക്കു പോയി. പക്ഷേ ഞങ്ങളുടെ പ്ലാൻ ഓസ്ട്രേലിയയിലെ സിഡ്നിയിൽ സ്ഥിരതാമസമാക്കാനായിരുന്നു. എന്റെ അങ്കിൾ അവിടെയായിരുന്നു.
ഓസ്ട്രിയയിൽച്ചെന്ന് അധികം താമസിയാതെ എനിക്കൊരു ജോലി കിട്ടി. ഒരു ദിവസം കൂടെ ജോലി ചെയ്തിരുന്ന ആൾ എന്നോടു പറഞ്ഞു എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ബൈബിളിലുണ്ടെന്ന്. ബൈബിളിനെക്കുറിച്ചു പറയുന്ന കുറച്ചു പുസ്തകങ്ങളും തന്നു. ഞാൻ ആ പുസ്തകങ്ങളെല്ലാം ആവേശത്തോടെ വായിച്ചുതീർത്തു. അതെല്ലാം യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ആയിരുന്നു. ഇനിയും അതുപോലുള്ള പുസ്തകങ്ങൾ വായിക്കണമെന്ന് എനിക്കു തോന്നി. അങ്ങനെ കൂടുതൽ പുസ്തകങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഞാൻ യഹോവയുടെ സാക്ഷികൾക്ക് എഴുതി.
ഞങ്ങളുടെ ഒന്നാം വിവാഹവാർഷികത്തിന്റെ അന്ന് ഓസ്ട്രിയയിലുള്ള യഹോവയുടെ സാക്ഷിയായ ഒരു ചെറുപ്പക്കാരൻ ഞങ്ങളെ കാണാൻ വന്നു. ഞാൻ ആവശ്യപ്പെട്ട പുസ്തകങ്ങളുംകൊണ്ടാണ് വന്നത്. ബൈബിൾ പഠിക്കാൻ ഇഷ്ടമാണോ എന്ന് എന്നോടു ചോദിച്ചു. അതെ എന്നു ഞാൻ പറഞ്ഞു. അങ്ങനെ എന്റെ ബൈബിൾപഠനം തുടങ്ങി. ആഴ്ചയിൽ രണ്ടു പ്രാവശ്യമൊക്കെ പഠിക്കും. ഓരോ പഠനവും മൂന്നും നാലും മണിക്കൂറൊക്കെയാണ്. അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്കു ബൈബിൾ പഠിക്കാൻ.
സാക്ഷികൾ ബൈബിളിൽനിന്ന് ഓരോ കാര്യങ്ങൾ പറഞ്ഞുതരുമ്പോഴും എനിക്ക് അതിശയവും സന്തോഷവും ഒക്കെ തോന്നി. ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് ഹംഗേറിയൻ ഭാഷയിലുള്ള എന്റെ സ്വന്തം ബൈബിളിൽനിന്ന് കാണിച്ചുതന്നപ്പോൾ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. 27 വർഷം പള്ളിയിൽ പോയിട്ടും ദൈവത്തിന്റെ പേര് ഒരിക്കൽപ്പോലും ആരും പറഞ്ഞ് ഞാൻ കേട്ടിട്ടില്ല. എന്റെ ചോദ്യങ്ങൾക്ക് എത്ര വ്യക്തവും യുക്തിക്കു നിരക്കുന്നതും ആയ ഉത്തരങ്ങളാണ് ബൈബിൾ തരുന്നത് എന്നു ഞാൻ ഓർത്തു. മരണത്തെക്കുറിച്ചുള്ള എന്റെ ചോദ്യത്തിന് ബൈബിൾ തന്ന ഉത്തരംതന്നെ ഒരു നല്ല ഉദാഹരണമാണ്. നല്ല ഉറക്കത്തിലായിരിക്കുന്ന ഒരാളുടേതുപോലെയാണ് മരിച്ചുപോയവരുടെ അവസ്ഥ എന്നു ഞാൻ മനസ്സിലാക്കി. ചുറ്റും നടക്കുന്നതൊന്നും അവർ അറിയുന്നില്ല. (സഭാപ്രസംഗകൻ 9:5, 10; യോഹന്നാൻ 11:11-15) ഒരു പുതിയ ലോകം വരുമെന്ന് ബൈബിൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അവിടെ “മേലാൽ മരണം ഉണ്ടായിരിക്കില്ല” എന്നും ഞാൻ മനസ്സിലാക്കി. (വെളിപാട് 21:3, 4) ആ പുതിയ ലോകത്തിൽ മരിച്ചവരുടെ ‘പുനരുത്ഥാനം ഉണ്ടാകുമ്പോൾ’ എനിക്ക് എന്റെ ഡാഡിയെ വീണ്ടും കാണാനാകും.—പ്രവൃത്തികൾ 24:15.
റോസയും എന്റെകൂടെ ബൈബിൾ പഠിച്ചു. അവൾക്കും ബൈബിൾ പഠിക്കാൻ നല്ല ഉത്സാഹമായിരുന്നു. വെറും രണ്ടു മാസംകൊണ്ടാണ് ഞങ്ങൾ ആ പുസ്തകം പഠിച്ചുതീർത്തത്! അതുപോലെ, രാജ്യഹാളിൽ നടക്കുന്ന സാക്ഷികളുടെ എല്ലാ മീറ്റിങ്ങുകൾക്കും ഞങ്ങൾ പോകുമായിരുന്നു. സാക്ഷികളുടെ ഇടയിലുള്ള സ്നേഹവും ഐക്യവും സഹായിക്കാനുള്ള അവരുടെ മനസ്സും ഒക്കെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമായി.—യോഹന്നാൻ 13:34, 35.
1976-ൽ ഞാനും റോസയും ഓസ്ട്രേലിയയിലേക്കു പോയി, ഞങ്ങളുടെ ആഗ്രഹംപോലെ. ചെന്നയുടനെ ഞങ്ങൾ യഹോവയുടെ സാക്ഷികളെ കണ്ടുപിടിച്ചു. അവിടെയുള്ള സാക്ഷികൾ ഞങ്ങളോട് വളരെ സ്നേഹത്തോടെയാണ് ഇടപെട്ടത്. ഞങ്ങൾക്ക് ഒട്ടും അപരിചിതത്വം തോന്നിയില്ല. 1978-ൽ ഞങ്ങളും യഹോവയുടെ സാക്ഷികളായി.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ:
കാലങ്ങളായി എന്നെ അലട്ടിയിരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം എനിക്കു കിട്ടി. ബൈബിൾ പഠിച്ചപ്പോൾ യഹോവയുമായി ശരിക്കും അടുക്കാൻ എനിക്കു പറ്റി. അങ്ങനെ കിട്ടാവുന്നതിലേക്കും ഏറ്റവും നല്ല ഒരു അച്ഛനെ എനിക്കു കിട്ടി, യഹോവയെ. (യാക്കോബ് 4:8) അതുപോലെ പുതിയ ലോകത്തിൽ എനിക്ക് എന്റെ സ്വന്തം അച്ഛനെയും തിരിച്ചുകിട്ടും. ആ ഒരു പ്രതീക്ഷ എത്ര വലിയ ആശ്വാസമാണെന്നോ എനിക്കു തരുന്നത്!—യോഹന്നാൻ 5:28, 29.
1989-ൽ ഞാനും റോസയും ഹംഗറിയിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചു. അവിടെയുള്ള ഞങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും മറ്റുള്ളവരോടും ഒക്കെ ഞങ്ങൾ പഠിച്ച കാര്യങ്ങളെക്കുറിച്ച് പറയാം എന്നോർത്താണ് ഞങ്ങൾ അങ്ങനെ തീരുമാനിച്ചത്. ഇന്നുവരെ ഒരുപാടു പേരെ ബൈബിൾ പഠിപ്പിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. അതിൽ 70-ലധികം പേർ സ്നാനമേറ്റ് യഹോവയെ സേവിക്കുന്നു. അക്കൂട്ടത്തിൽ എന്റെ അമ്മയുമുണ്ട്.
എന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻവേണ്ടി 17 വർഷം ഞാൻ പ്രാർഥിച്ചു. പിന്നെയും 39 വർഷം കടന്നുപോയിരിക്കുന്നു. ഇപ്പോഴും ഞാൻ പ്രാർഥിക്കുന്നുണ്ട്. പക്ഷേ ഒരു വ്യത്യാസം മാത്രം, നന്ദി പറയാനാണ് ഞാൻ ഇപ്പോൾ പ്രാർഥിക്കുന്നത്. ഞാൻ യഹോവയോട് ഇങ്ങനെ പറയും: “എന്റെ സ്വർഗീയപിതാവേ, എന്റെ കുട്ടിക്കാലത്തെ പ്രാർഥനകൾക്ക് ഉത്തരം തന്നതിന് ഒരുപാടൊരുപാട് നന്ദി.”