“ശത്രുക്കളെ സ്നേഹിക്കുക” എന്നാൽ എന്താണ് അർഥം?
ബൈബിളിന്റെ ഉത്തരം
പ്രസിദ്ധമായ മലയിലെ പ്രസംഗത്തിൽ യേശു പറഞ്ഞത് ഇങ്ങനെയാണ്: “ശത്രുക്കളെ സ്നേഹിക്കുക.” (മത്തായി 5:44; ലൂക്കോസ് 6:27, 35) യേശുവിന്റെ ആ വാക്കുകളുടെ അർഥം, നമ്മളെ വെറുക്കുകയോ നമ്മളോട് അനീതി കാണിക്കുകയോ ചെയ്യുന്നവരോട് സ്നേഹത്തോടെ പെരുമാറണം എന്നാണ്.
തന്നോട് മോശമായി പെരുമാറിയവരോട് ക്ഷമിച്ചുകൊണ്ട് യേശു തന്റെ ശത്രുക്കളെ സ്നേഹിക്കുന്നെന്ന് കാണിച്ചു. (ലൂക്കോസ് 23:33, 34) യേശു പഠിപ്പിച്ച ഈ കാര്യം, പഴയ നിയമം എന്ന് പൊതുവേ അറിയപ്പെടുന്ന എബ്രായ തിരുവെഴുത്തുകളിലും കാണാം.—പുറപ്പാട് 23:4, 5; സുഭാഷിതങ്ങൾ 24:17; 25:21.
“ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.”—മത്തായി 5:43, 44.
ഈ ലേഖനത്തിൽ
ശത്രുക്കളെ സ്നേഹിക്കുന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
ശത്രുക്കളെ സ്നേഹിക്കുന്നതിനെക്കുറിച്ചുള്ള ബൈബിൾവാക്യങ്ങൾ
ശത്രുക്കളെ സ്നേഹിക്കേണ്ടത് എന്തുകൊണ്ട്?
ദൈവം മാതൃക വെച്ചിരിക്കുന്നു. ദൈവം ‘നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയ കാണിക്കുന്നവനാണ്.’ (ലൂക്കോസ് 6:35) ദൈവം ‘ദുഷ്ടന്മാരുടെ മേലും സൂര്യനെ ഉദിപ്പിക്കുന്നു.’—മത്തായി 5:45.
സ്നേഹം ശത്രുവിൽ മാറ്റം ഉണ്ടാക്കിയേക്കാം. ശത്രുക്കളോടു ദയയോടെ ഇടപെടാൻ ബൈബിൾ പറയുന്നു. അങ്ങനെ ചെയ്യുമ്പോൾ നമ്മൾ ‘അയാളുടെ തലയിൽ തീക്കനൽ കൂട്ടുകയാണ്.’ (സുഭാഷിതങ്ങൾ 25:22) ഈ വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഒരു അലങ്കാരപ്രയോഗമാണ്. അയിര് ചൂടാക്കി അതിൽനിന്ന് വിലപ്പെട്ട ലോഹം പുറത്തെടുക്കുന്ന പ്രക്രിയയെയാണ് ഇതു കുറിക്കുന്നത്. ഇതുപോലെ നമ്മളെ വെറുക്കുന്ന ഒരാളോട് നമ്മൾ ദയയോടെ ഇടപെടുമ്പോൾ അയാളുടെ ദേഷ്യം ഉരുക്കിക്കളയാനും അയാളുടെ ഉള്ളിലുള്ള നല്ലത് പുറത്തുകൊണ്ടുവരാനും നമുക്കു കഴിഞ്ഞേക്കും.
ശത്രുക്കളെ സ്നേഹിക്കാനുള്ള ചില വഴികൾ ഏതൊക്കെയാണ്?
“നിങ്ങളെ വെറുക്കുന്നവർക്കു നന്മ ചെയ്യുക.” (ലൂക്കോസ് 6:27) “നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ ഭക്ഷണം കൊടുക്കുക. ദാഹിക്കുന്നെങ്കിൽ എന്തെങ്കിലും കുടിക്കാൻ കൊടുക്കുക” എന്നു ബൈബിൾ പറയുന്നു. (റോമർ 12:20) ശത്രുക്കളെ സ്നേഹിക്കാൻ മറ്റു വഴികളും ഉണ്ട്. അതിനു നമ്മൾ ഈ സുവർണനിയമം അനുസരിച്ചാൽ മതി: “മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ അവർക്കും ചെയ്തുകൊടുക്കുക.”—ലൂക്കോസ് 6:31.
“നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക.” (ലൂക്കോസ് 6:28) നമ്മളോട് മോശമായി സംസാരിക്കുന്ന ഒരാളോടുപോലും തിരിച്ച് ദയയോടെയും പരിഗണനയോടെയും സംസാരിക്കുമ്പോൾ അവരെ നമ്മൾ അനുഗ്രഹിക്കുകയാണ്. ബൈബിൾ പറയുന്നു: ‘അപമാനിക്കുന്നവരെ അപമാനിക്കാതെ അവരെ അനുഗ്രഹിക്കുക.’ (1 പത്രോസ് 3:9) വെറുപ്പിന്റെ ചങ്ങല പൊട്ടിച്ചെറിയാൻ ഈ ഉപദേശം നമ്മളെ സഹായിക്കും.
“നിങ്ങളെ അപമാനിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.” (ലൂക്കോസ് 6:28) ആരെങ്കിലും നിങ്ങളെ അപമാനിച്ചാൽ ‘തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കുക.’ (റോമർ 12:17) പകരം ആ വ്യക്തിയോടു ക്ഷമിക്കണേ എന്നു ദൈവത്തോടു പ്രാർഥിക്കാം. (ലൂക്കോസ് 23:34; പ്രവൃത്തികൾ 7:59, 60) പ്രതികാരം ചെയ്യുന്നതിന് പകരം കാര്യങ്ങൾ ദൈവത്തിന് വിട്ടുകൊടുക്കുക. ദൈവത്തിന്റെ ഉയർന്ന നീതിനിലവാരം അനുസരിച്ച് ഉചിതമായതു ദൈവം ചെയ്യും.—ലേവ്യ 19:18; റോമർ 12:19.
“ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ വെറുക്കുന്നവർക്കു നന്മ ചെയ്യുക. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക, നിങ്ങളെ അപമാനിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.” —ലൂക്കോസ് 6:27, 28.
“ക്ഷമയും ദയയും” കാണിക്കുക. (1 കൊരിന്ത്യർ 13:4) 1 കൊരിന്ത്യർ 13-ാം അധ്യായത്തിൽ സ്നേഹത്തെക്കുറിച്ച് വിശദീകരിക്കുമ്പോൾ അപ്പോസ്തലനായ പൗലോസ് ഉപയോഗിച്ചത് അഗാപേ എന്ന ഗ്രീക്കുപദത്തിന്റെ ഒരു രൂപമാണ്. അഗാപേ എന്ന പദംതന്നെയാണ് മത്തായി 5:44-ലും ലൂക്കോസ് 6:27, 35-ലും ശത്രുവിനെ സ്നേഹിക്കുക എന്നു പറയുമ്പോഴും ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് ശത്രുവിനെ സ്നേഹിക്കുന്നതിൽ പൗലോസ് പറഞ്ഞതുപോലെ അവരോടു ക്ഷമയും ദയയും കാണിക്കുന്നതും അസൂയപ്പെടാതിരിക്കുന്നതും അഹങ്കാരത്തോടെയും പരുഷമായും ഇടപെടാതിരിക്കുന്നതും ഉൾപ്പെടുന്നു.
“സ്നേഹം ക്ഷമയും ദയയും ഉള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല; വീമ്പിളക്കുന്നില്ല; വലിയ ആളാണെന്നു ഭാവിക്കുന്നില്ല; മാന്യതയില്ലാതെ പെരുമാറുന്നില്ല; സ്വാർഥതയോടെ തൻകാര്യം നോക്കുന്നില്ല; പ്രകോപിതമാകുന്നില്ല; ദ്രോഹങ്ങളുടെ കണക്കു സൂക്ഷിക്കുന്നില്ല. അത് അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു. അത് എല്ലാം സഹിക്കുന്നു; എല്ലാം വിശ്വസിക്കുന്നു; എല്ലാം പ്രത്യാശിക്കുന്നു; എന്തു വന്നാലും പിടിച്ചുനിൽക്കുന്നു. സ്നേഹം ഒരിക്കലും നിലച്ചുപോകില്ല.”—1 കൊരിന്ത്യർ 13:4-8.
ശത്രുക്കളോടു പോരാടുന്നതു ശരിയാണോ?
അല്ല. ശത്രുക്കൾക്ക് എതിരെ പോരാടരുതെന്നാണ് യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത്. ഉദാഹരണത്തിന്, യരുശലേമിന് എതിരെ ഒരു ആക്രമണം ഉണ്ടാകുമെന്ന് യേശു മുന്നറിയിപ്പ് കൊടുത്തപ്പോൾ, അവിടെത്തന്നെ തുടരാനും പോരാടാനും അല്ല യേശു പറഞ്ഞത് പകരം ഓടിപ്പോകാനാണ്. (ലൂക്കോസ് 21:20, 21) യേശു പത്രോസ് അപ്പോസ്തലനോടും ഇങ്ങനെ പറഞ്ഞു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവരെല്ലാം വാളിന് ഇരയാകും.” (മത്തായി 26:52) ബൈബിൾവിവരണങ്ങളും മറ്റു ചരിത്രവിവരണങ്ങളും പരിശോധിച്ചാൽ ഒന്നാം നൂറ്റാണ്ടിലെ യേശുവിന്റെ അനുഗാമികൾ തങ്ങളുടെ ശത്രുക്കളോടു പോരാടിയില്ലെന്ന് നമുക്ക് കാണാനാകും. a—2 തിമൊഥെയൊസ് 2:24.
ശത്രുക്കളെ സ്നേഹിക്കുന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: ശത്രുക്കളെ വെറുക്കാൻ ദൈവത്തിന്റെ നിയമം ഇസ്രായേല്യരോട് ആവശ്യപ്പെട്ടിരുന്നു.
വസ്തുത: അങ്ങനെ ഒരു കല്പനയേ ദൈവനിയമത്തിൽ ഉണ്ടായിരുന്നില്ല. പകരം അയൽക്കാരനെ സ്നേഹിക്കാനാണ് ഇസ്രായേല്യരോട് ദൈവം ആവശ്യപ്പെട്ടിരുന്നത്. (ലേവ്യ 19:18) ശരിക്കും പറഞ്ഞാൽ “അയൽക്കാരൻ” എന്ന വാക്കിൽ എല്ലാ മനുഷ്യരും ഉൾപ്പെടുമായിരുന്നു. എന്നാൽ അയൽക്കാരിൽ ജൂതന്മാർ മാത്രമേ ഉൾപ്പെടുന്നുള്ളൂ എന്നും മറ്റുള്ളവരെല്ലാം ശത്രുക്കളാണെന്നും അവരെ വെറുക്കണമെന്നും ചില ജൂതന്മാർ വിശ്വസിച്ചു. (മത്തായി 5:43, 44) ഈ തെറ്റായ ചിന്ത തിരുത്താൻവേണ്ടിയാണ് യേശു നല്ല ശമര്യക്കാരന്റെ അഥവാ നല്ല അയൽക്കാരനായ ശമര്യക്കാരന്റെ ദൃഷ്ടാന്തം ഉപയോഗിച്ചത്.—ലൂക്കോസ് 10:29-37.
തെറ്റിദ്ധാരണ: നമ്മൾ ശത്രുക്കളെ സ്നേഹിക്കുമ്പോൾ അവരുടെ മോശമായ പ്രവൃത്തികൾ അംഗീകരിക്കുകയാണ്.
വസ്തുത: ഒരാളുടെ തെറ്റിനെ അംഗീകരിക്കാതെതന്നെ അയാളെ സ്നേഹിക്കാൻ കഴിയുമെന്ന് ബൈബിൾ കാണിച്ചുതരുന്നു. ഉദാഹരണത്തിന് യേശു അക്രമത്തെ കുറ്റം വിധിച്ചെങ്കിലും തന്നെ വധിക്കാൻപോകുന്ന ആളുകൾക്കുവേണ്ടി യേശു പ്രാർഥിച്ചു. (ലൂക്കോസ് 23:34) നിയമലംഘനത്തെ അല്ലെങ്കിൽ പാപത്തെ യേശു വെറുത്തെങ്കിലും യേശു തന്റെ ജീവൻ നൽകിയത് പാപികൾക്കുവേണ്ടിയാണ്.—യോഹന്നാൻ 3:16; റോമർ 6:23.
a ക്രിസ്ത്യാനിത്വത്തിന്റെ ഉദയം (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ ഇ. ഡബ്ലിയു. ബാൻസ് ഇപ്രകാരം എഴുതി: “ലഭ്യമായ എല്ലാ വിവരങ്ങളുടെയും ഒരു സൂക്ഷ്മ അവലോകനം മാർക്കസ് ഔറീലിയസിന്റെ കാലം വരെ [എ.ഡി. 161-180 വരെയുള്ള റോമൻ ചക്രവർത്തി] ഒരു ക്രിസ്ത്യാനിയും പട്ടാളക്കാരൻ ആയിരുന്നില്ല എന്നു കാണിക്കുന്നു. ക്രിസ്ത്യാനിയായ ശേഷം ഒരു പട്ടാളക്കാരനും സൈനിക സേവനത്തിൽ തുടർന്നുമില്ല.”