പുനർജന്മത്തെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?
ബൈബിളിന്റെ ഉത്തരം
ഇല്ല. പുനർജന്മം എന്ന പദമോ അതിനെ പിന്താങ്ങുന്ന ആശയമോ ബൈബിളിലില്ല. പുനർജന്മത്തെക്കുറിച്ചുള്ള വിശ്വാസം ആത്മാവിന്റെ അമർത്യതയെക്കുറിച്ചുള്ള പഠിപ്പിക്കലിലാണ് അടിസ്ഥാനപ്പട്ടിരിക്കുന്നത്. a എന്നാൽ ആത്മാവ് മുഴുവ്യക്തിയെയുമാണ് അർഥമാക്കുന്നതെന്നും അതു മരിക്കുമെന്നും ആണ് ബൈബിൾ പഠിപ്പിക്കുന്നത്. (ഉൽപത്തി 2:7; യഹസ്കേൽ 18:4) മരണത്തോടെ ഒരു വ്യക്തി ഇല്ലാതാകുന്നു.—ഉൽപത്തി 3:19; സഭാപ്രസംഗി 9:5, 6.
പുനരുത്ഥാനവും പുനർജന്മവും തമ്മിലുള്ള വ്യത്യാസം എന്താണ്?
പുനരുത്ഥാനത്തെക്കുറിച്ചുള്ള ബൈബിളിന്റെ പഠിപ്പിക്കൽ ആത്മാവിന്റെ അമർത്യതയെ അടിസ്ഥാനപ്പെടുത്തിയല്ല. പുനരുത്ഥാനത്തിലൂടെ മരിച്ചുപോയവർ ദൈവത്തിന്റെ ശക്തിയാൽ വീണ്ടും ജീവനിലേക്കു വരും. (മത്തായി 22:23, 29; പ്രവൃത്തികൾ 24:15) വീണ്ടും മരിക്കേണ്ടതില്ല എന്ന പ്രതീക്ഷയോടെയാണ് അവർ പുതിയ ഭൂമിയിലേക്കു പുനരുത്ഥാനം ചെയ്തുവരുന്നത്.—2 പത്രോസ് 3:13; വെളിപാട് 21:3, 4.
പുനർജന്മത്തെക്കുറിച്ചും ബൈബിളിനെക്കുറിച്ചും ഉള്ള തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: ഏലിയാ പ്രവാചകൻ യോഹന്നാൻ സ്നാപകനായി പുനർജനിച്ചു എന്നു ബൈബിൾ പറയുന്നു.
വസ്തുത: “ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും” എന്ന് ദൈവം മുൻകൂട്ടി പറഞ്ഞു. യോഹന്നാൻ സ്നാപകനിൽ ഈ പ്രവചനം നിറവേറി എന്ന് യേശുവും വ്യക്തമാക്കി. (മലാഖി 4:5, 6; മത്തായി 11:13, 14) അതിന്റെ അർഥം ഏലിയാവ് യോഹന്നാൻ സ്നാപകനായി പുനർജനിച്ചു എന്നല്ല. മാത്രമല്ല യോഹന്നാൻതന്നെ താൻ ഏലിയാവല്ല എന്നു സമ്മതിച്ചുപറയുകയും ചെയ്തിട്ടുണ്ട്. (യോഹന്നാൻ 1:21) എന്നിരുന്നാലും അനുതപിക്കാനുള്ള ദൈവത്തിന്റെ സന്ദേശം പ്രസംഗിച്ചുകൊണ്ട് ഏലിയാവിന്റേതുപോലുള്ള ഒരു വേലയാണ് യോഹന്നാൻ ചെയ്തത്. (1 രാജാക്കന്മാർ 18:36, 37; മത്തായി 3:1) അങ്ങനെ ‘ഏലിയാവിന്റെ ആത്മാവും ശക്തിയും’ ഉള്ളവനാണ് താനെന്ന് യോഹന്നാൻ തെളിയിച്ചു.—ലൂക്കോസ് 1:13-17.
തെറ്റിദ്ധാരണ: ബൈബിളിൽ പറയുന്ന “പുതുജനനം” പുനർജന്മത്തെയാണ് അർഥമാക്കുന്നത്.
വസ്തുത: എന്നാൽ പുതുജനനം എന്നത് ഒരാൾ ജീവിച്ചിരിക്കുമ്പോൾത്തന്നെ സംഭവിക്കുന്ന ആത്മീയപുതുജനനത്തെയാണ് അർഥമാക്കുന്നതെന്ന് ബൈബിൾ പറയുന്നു. (യോഹന്നാൻ 1:12, 13) ഈ പുതുജനനം മുൻകാലപ്രവൃത്തികൾക്കു ലഭിക്കുന്ന പരിണതഫലത്തെയല്ല, മറിച്ച് മഹത്തായ ഭാവിപ്രതീക്ഷ നൽകുന്ന ഒരു ദൈവാനുഗ്രഹത്തെയാണ് അർഥമാക്കുന്നത്.—യോഹന്നാൻ 3:3; 1 പത്രോസ് 1:3, 4.
a ആത്മാവിന്റെ അമർത്യതയെയും പുനർജന്മത്തെയും കുറിച്ചുള്ള വിശ്വാസത്തിന്റെ വേരുകൾ അന്വേഷിച്ചാൽ പുരാതന ബാബിലോണിൽ ചെന്നെത്തും. പിന്നീട്, ഇന്ത്യൻ തത്ത്വജ്ഞാനികൾ കർമഫലം എന്നൊരു പഠിപ്പിക്കലിനു രൂപംകൊടുത്തു. കർമം എന്നാൽ “ഒരുവന്റെ പ്രവൃത്തിയും ഫലവും, അതായത് ഇപ്പോഴുള്ള ജീവിതത്തിൽ ചെയ്യുന്ന കർമത്തിന്റെ ഫലം അടുത്ത ജന്മത്തിൽ അനുഭവിക്കേണ്ടിവരും” എന്നതാണെന്ന് ലോകമതങ്ങളെക്കുറിച്ചുള്ള ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം പറയുന്നു.—പേജ് 913.