വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതകഥ

ബലഹീനതയിൽ ശക്തി കണ്ടെത്തുന്നു

ബലഹീനതയിൽ ശക്തി കണ്ടെത്തുന്നു

വെറും 29 കിലോഗ്രാം മാത്രം ഭാരമുള്ള ഒരു ദുർബലശരീരവുമായി വീൽചെയറിലിരിക്കുന്ന എന്നെ കണ്ടാൽ ഞാൻ ആരോഗ്യവതിയാണെന്ന് ആരും പറയില്ല. ശാരീരികബലം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരികശക്തി മുന്നോട്ടു പോകാൻ എന്നെ സഹായിക്കുന്നു. ബലവും ബലഹീനതയും എന്‍റെ ജീവിതം രൂപപ്പെടുത്തിയത്‌ എങ്ങനെയെന്നു ഞാൻ വിവരിക്കാം.

എനിക്കു നാലു വയസ്സുള്ളപ്പോൾ

തെക്കൻ ഫ്രാൻസിലെ നാട്ടിൻപുറത്തുള്ള ഒരു കൊച്ചു വീട്ടിൽ മാതാപിതാക്കളോടൊപ്പമായിരുന്നു എന്‍റെ കുട്ടിക്കാലം. ആ നാളുകൾ മധുരിക്കുന്ന ഓർമകളാണ്‌ എന്‍റെ മനസ്സിലേക്കു കൊണ്ടുവരുന്നത്‌. പൂന്തോട്ടത്തിലൂടെ ഓടിനടക്കുന്നതും അച്ഛൻ എനിക്കു വേണ്ടി ഒരു ഊഞ്ഞാൽ കെട്ടിത്തന്നതും എല്ലാം. 1966-ൽ യഹോവയുടെ സാക്ഷികൾ ഞങ്ങളുടെ വീട്‌ സന്ദർശിച്ചു. അവർ അച്ഛനുമായി നീണ്ട സംഭാഷണങ്ങൾ നടത്തുമായിരുന്നു. ഏഴു മാസത്തിനുള്ളിൽ അദ്ദേഹം യഹോവയുടെ സാക്ഷികളിൽ ഒരാളാകാൻ തീരുമാനിച്ചു. പെട്ടെന്നുതന്നെ അമ്മയും അച്ഛന്‍റെ പാത പിന്തുടർന്നു. ഇങ്ങനെ ഊഷ്‌മളമായൊരു കുടുംബാന്തരീക്ഷത്തിലാണ്‌ അവർ എന്നെ വളർത്തിയത്‌.

മാതാപിതാക്കളുടെ സ്വദേശമായ സ്‌പെയിനിൽ തിരിച്ചെത്തിയ ഉടനെ എനിക്ക് ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങി. എന്‍റെ കൈയിലും കണങ്കാലിലും തുളച്ചുകയറുന്ന വേദന അനുഭവപ്പെട്ടു. രണ്ടു വർഷത്തോളം, ഞങ്ങൾ പല ഡോക്‌ടർമാരെയും കണ്ടു. അതിനുശേഷം പേരുകേട്ട ഒരു വാതരോഗചികിത്സാ വിദഗ്‌ധനെ ഞങ്ങൾ കണ്ടെത്തി. അദ്ദേഹം ഗൗരവത്തോടെ പറഞ്ഞു, “വളരെ വൈകിപ്പോയി.” അതു കേട്ട എന്‍റെ അമ്മ കരയാൻതുടങ്ങി. കുട്ടികളെ ബാധിക്കുന്ന ഒരു തരം വിട്ടുമാറാത്ത സന്ധിവാതമാണ്‌ ഇതെന്നും ശരീരത്തിന്‍റെതന്നെ പ്രതിരോധവ്യവസ്ഥ ആരോഗ്യമുള്ള കലകളെ ആക്രമിച്ച് നശിപ്പിക്കുന്നതിന്‍റെ ഫലമായാണു സന്ധികളിൽ വേദനയും നീർക്കെട്ടും ഉണ്ടാകുന്നതെന്നും ഡോക്‌ടർ എന്‍റെ മാതാപിതാക്കളോടു പറഞ്ഞു. ഒരു പത്തുവയസ്സുകാരിയായ എനിക്കു കാര്യമായി ഒന്നും പിടികിട്ടിയില്ലെങ്കിലും കേട്ട വാർത്ത അത്ര നല്ലതല്ലെന്നു മനസ്സിലായി.

കുട്ടികൾക്കുള്ള ഒരു ആരോഗ്യപരിപാലനകേന്ദ്രത്തിൽ എന്നെ പ്രവേശിപ്പിക്കാൻ ഡോക്‌ടർ നിർദേശിച്ചു. അവിടെ എത്തിയ ഞാൻ ആ പരുക്കൻ കെട്ടിടം കണ്ടു ഭയന്നുപോയി. അച്ചടക്കം കർശനമായിരുന്നു. അവിടെയുള്ള കന്യാസ്‌ത്രീകൾ എന്‍റെ മുടി മുറിക്കുകയും എന്നെ പഴഞ്ചൻ മട്ടിലുള്ള ഒരു യൂണിഫോറം ധരിപ്പിക്കുകയും ചെയ്‌തു. ‘ഇവിടെ എങ്ങനെ പിടിച്ചുനിൽക്കും’ എന്നു ഞാൻ കണ്ണുനീരോടെ ചിന്തിച്ചു.

യഹോവയുടെ കരുതൽ ഞാൻ തിരിച്ചറിയുന്നു

മാതാപിതാക്കൾ എന്നെ യഹോവയെ ആരാധിക്കാൻ പഠിപ്പിച്ചിരുന്നതുകൊണ്ട്, ആ ആരോഗ്യപരിപാലനകേന്ദ്രത്തിലെ കത്തോലിക്കാസഭയുടെ മതചടങ്ങുകളിൽ പങ്കെടുക്കാൻ ഞാൻ വിസമ്മതിച്ചു. എന്നാൽ അവിടുത്തെ കന്യാസ്‌ത്രീകൾക്ക് ഞാൻ എന്തുകൊണ്ടാണ്‌ അവയിൽ പങ്കെടുക്കാത്തതെന്നു മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നെ കൈവിടരുതേ എന്നു ഞാൻ യഹോവയോടു കേണപേക്ഷിച്ചു. പെട്ടെന്നുതന്നെ സ്‌നേഹവാനായൊരു പിതാവ്‌ തന്‍റെ കുഞ്ഞിനെ മാറോടു ചേർത്ത്‌ മുറുകെപ്പിടിക്കുന്നതുപോലെ യഹോവയുടെ സംരക്ഷകകരങ്ങൾ എനിക്ക് അനുഭവപ്പെട്ടു.

ശനിയാഴ്‌ചകളിൽ കുറച്ചു സമയം എന്നെ സന്ദർശിക്കാൻ മാതാപിതാക്കൾക്ക് അനുവാദമുണ്ടായിരുന്നു. എന്‍റെ വിശ്വാസം ശക്തമാക്കി നിറുത്തുന്നതിന്‌ അവർ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ കൊണ്ടുവന്നു. സാധാരണയായി കുട്ടികൾക്കു തങ്ങളുടെ പക്കൽ പുസ്‌തകങ്ങൾ വെക്കാൻ അനുവാദമില്ലായിരുന്നു. എന്നാൽ ഞാൻ ദിവസവും വായിച്ചിരുന്ന ബൈബിളിനോടൊപ്പം ഈ പ്രസിദ്ധീകരണങ്ങൾ വെക്കാൻ കന്യാസ്‌ത്രീകൾ എന്നെ അനുവദിച്ചു. ആരും രോഗികളായിത്തീരില്ലാത്ത പറുദീസാഭൂമിയിൽ നിത്യം ജീവിക്കാനുള്ള എന്‍റെ പ്രത്യാശയെക്കുറിച്ചു ഞാൻ മറ്റു പെൺകുട്ടികളോടു പറയുമായിരുന്നു. (വെളിപാട്‌ 21:3, 4) ചില സമയങ്ങളിൽ എനിക്കു സങ്കടവും ഏകാന്തതയും അനുഭവപ്പെട്ടെങ്കിലും, യഹോവയിലുള്ള എന്‍റെ വിശ്വാസവും ആശ്രയത്വവും ബലിഷ്‌ഠമായിക്കൊണ്ടിരുന്നതിൽ ഞാൻ സന്തുഷ്ടയായിരുന്നു.

നീണ്ട ആറുമാസങ്ങൾക്കു ശേഷം ഡോക്‌ടർമാർ എന്നെ വീട്ടിലേക്കയച്ചു. രോഗത്തിന്‍റെ കാഠിന്യം കുറഞ്ഞില്ലെങ്കിലും മാതാപിതാക്കളോടൊപ്പം തിരികെ വീട്ടിലായിരിക്കാനായതിൽ എനിക്കു സന്തോഷം തോന്നി. എന്‍റെ സന്ധികൾക്കു കൂടുതൽ രൂപഭേദം സംഭവിക്കുകയും വേദന കൂടുതലാകുകയും ചെയ്‌തു. വളരെ ക്ഷീണിതയായാണ്‌ ഞാൻ കൗമാരത്തിലേക്കു കടന്നത്‌. എന്നിട്ടും, എന്‍റെ കഴിവിന്‍റെ പരമാവധി സ്വർഗീയപിതാവിനെ സേവിക്കുമെന്ന ദൃഢനിശ്ചയത്തോടെ 14-‍ാ‍ം വയസ്സിൽ ഞാൻ സ്‌നാനമേറ്റു. എങ്കിൽപ്പോലും, ചില സാഹചര്യങ്ങളിൽ എനിക്കു യഹോവയോടു മുഷിവ്‌ തോന്നി. “എന്തുകൊണ്ട് എനിക്ക് ഇങ്ങനെ? എന്നെയൊന്നു സുഖപ്പെടുത്താമോ? ഞാൻ എന്തുമാത്രം സഹിക്കുന്നെന്നു നീ കാണുന്നില്ലേ?” എന്നൊക്കെ ഞാൻ പ്രാർഥിച്ചു.

കൗമാരം എനിക്കു വളരെ ദുഷ്‌കരമായിരുന്നു. ഞാൻ സുഖപ്പെടുകയില്ലെന്ന് എനിക്ക് അംഗീകരിക്കേണ്ടിവന്നു. നല്ല ആരോഗ്യവും ചുറുചുറുക്കുമുള്ള എന്‍റെ സുഹൃത്തുക്കളുമായി ഞാൻ എന്നെത്തന്നെ താരതമ്യം ചെയ്‌തുപോയി. അത്‌ എന്നിൽ അപകർഷതാബോധം ഉളവാക്കുകയും ഞാൻ ഉൾവലിയുകയും ചെയ്‌തു. എന്നിരുന്നാലും, കുടുംബാംഗങ്ങളും സുഹൃത്തുക്കളും അപ്പോഴും എന്നെ പിന്തുണച്ചു. എന്‍റെ ഉറ്റ സുഹൃത്തായിത്തീർന്ന എന്നെക്കാൾ 20 വയസ്സു കൂടുതലുള്ള അലീഷ്യയെ ഞാൻ സ്‌നേഹപൂർവം ഓർക്കുന്നു. എന്‍റെ രോഗത്തെക്കുറിച്ചും മറ്റു പ്രയാസങ്ങളെക്കുറിച്ചും ചിന്തിച്ചുകൊണ്ടിരിക്കുന്നതിനു പകരം മറ്റുള്ളവരിൽ താത്‌പര്യമെടുക്കാൻ അവൾ എന്നെ സഹായിച്ചു.

എന്‍റെ ജീവിതം അർഥപൂർണമാക്കാൻ വഴികൾ കണ്ടെത്തുന്നു

എനിക്കു 18 വയസ്സായപ്പോൾ എന്‍റെ ആരോഗ്യനില മുമ്പത്തേതിലും മോശമായി. ക്രിസ്‌തീയയോഗങ്ങൾക്കു പോകുന്നതുപോലും എന്നെ വളരെ ക്ഷീണിതയാക്കി. എങ്കിലും വീട്ടിലായിരിക്കെ എനിക്കു ലഭിച്ച ‘ഒഴിവുസമയങ്ങൾ’ ബൈബിൾ പഠിക്കാൻ ഞാൻ പൂർണമായി പ്രയോജനപ്പെടുത്തി. യഹോവയാം ദൈവം ഇന്ന് നമ്മുടെ ശാരീരികാവശ്യങ്ങളേക്കാൾ ആത്മീയാവശ്യങ്ങൾക്കായാണ്‌ പ്രധാനമായും കരുതുന്നതെന്നു മനസ്സിലാക്കാൻ ഇയ്യോബിന്‍റെ പുസ്‌തകവും സങ്കീർത്തനങ്ങളും എന്നെ സഹായിച്ചു. ഇടവിടാതെയുള്ള എന്‍റെ പ്രാർഥനകൾ എനിക്ക് “അസാമാന്യശക്തി”യും “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാന”വും നൽകി.—2 കൊരിന്ത്യർ 4:7; ഫിലിപ്പിയർ 4:6, 7.

22-‍ാ‍ം വയസ്സിൽ ഞാൻ വീൽചെയറിലായി. ഒരു വീൽചെയറും അതിലെ ഒരു രോഗിയായ സ്‌ത്രീയും; അങ്ങനെ മാത്രമേ ആളുകൾ എന്നെ കാണുകയുള്ളൂ എന്നു ഞാൻ ഭയപ്പെട്ടു. എന്നിരുന്നാലും, വീൽചെയർ ഒരു പരിധിവരെ എന്‍റെ സ്വാതന്ത്ര്യം എനിക്കു തിരികെ നൽകി, അങ്ങനെ ആ ‘ശാപം’ എനിക്കൊരു അനുഗ്രഹമായിത്തീർന്നു. എന്‍റെ കൂട്ടുകാരിയായിരുന്ന ഇസ്‌ബെൽ ഒരു മാസം അവളോടൊപ്പം സുവാർത്താപ്രസംഗവേലയിൽ 60 മണിക്കൂർ ലക്ഷ്യംവെച്ച് പ്രവർത്തിക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചു.

എനിക്ക് അത്‌ ആദ്യം ബുദ്ധിശൂന്യമായി തോന്നി. എന്നാൽ ഞാൻ യഹോവയോടു സഹായത്തിനായി അപേക്ഷിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായത്താൽ എന്‍റെ ലക്ഷ്യത്തിൽ എത്തിച്ചേരുകയും ചെയ്‌തു. തിരക്കേറിയ ആ മാസം വളരെ പെട്ടെന്നു കടന്നു പോയി. അപ്പോഴേക്കും എന്‍റെ ഭയവും ജാള്യതയും മറികടന്നിരുന്നതായി ഞാൻ തിരിച്ചറിഞ്ഞു. 1996-ൽ ഒരു സാധാരണ പയനിയറാകാൻ, അതായത്‌ എല്ലാ മാസവും ഒരു നിശ്ചിതസമയം ദൈവസേവനത്തിൽ ഏർപ്പെടാൻ, ഞാൻ തീരുമാനിച്ചു; കാരണം ആ വേല അത്രയധികം ഞാൻ ആസ്വദിച്ചിരുന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച ഈ തീരുമാനം എന്നെ ശാരീരികമായി ബലപ്പെടുത്തുകയും യഹോവയിലേക്ക് അടുപ്പിക്കുകയും ചെയ്‌തു. ഇങ്ങനെ ദൈവവേലയിൽ മുഴുകിയതിനാൽ അനേകരുമായി എന്‍റെ വിശ്വാസം പങ്കിടാനും ചിലരെ ദൈവവുമായി സുഹൃദ്‌ബന്ധത്തിലേക്കു വരാൻ സഹായിക്കാനും എനിക്കു കഴിഞ്ഞു.

യഹോവ എന്നെ ചേർത്തുപിടിച്ചിരിക്കുന്നു

2001-ലെ വേനൽക്കാലത്ത്‌ ഒരു കാറപകടത്തിൽ എന്‍റെ രണ്ടു കാലുകളും ഒടിഞ്ഞു. ആശുപത്രിക്കിടക്കയിൽ തീവ്രവേദനയോടെ കിടന്ന ഞാൻ ഹൃദയം നുറുങ്ങി നിശ്ശബ്ദമായി ഇങ്ങനെ പ്രാർഥിച്ചു: “യഹോവേ, എന്നെ ഉപേക്ഷിക്കരുതേ!” അപ്പോൾത്തന്നെ അടുത്ത കിടക്കയിൽ കിടന്നിരുന്ന ഒരു സ്‌ത്രീ എന്നോട്‌ ചോദിച്ചു, “നിങ്ങൾ യഹോവയുടെ സാക്ഷിയാണോ?” അതിന്‌ ഉത്തരം പറയാൻ ശേഷിയില്ലായിരുന്ന ഞാൻ തലയാട്ടി. “നിങ്ങളെക്കുറിച്ച് എനിക്ക് അറിയാം! ഞാൻ നിങ്ങളുടെ മാസികകൾ മിക്കപ്പോഴും വായിക്കാറുണ്ട്,” അവർ പറഞ്ഞു. ആ വാക്കുകൾ എന്നെ വളരെ ആശ്വസിപ്പിച്ചു. എന്‍റെ ഈ ദയനീയാവസ്ഥയിലും എനിക്കു യഹോവയ്‌ക്കുവേണ്ടി ഒരു സാക്ഷ്യം നൽകാനായി. എത്ര വലിയ ബഹുമതി!

എന്‍റെ അവസ്ഥ കുറച്ചു മെച്ചപ്പെട്ടപ്പോൾ ദൈവവേലയിൽ കൂടുതൽ ഏർപ്പെടാൻ ഞാൻ തീരുമാനിച്ചു. പ്ലാസ്റ്ററിട്ട കാലുകളുമായി ഇരുന്ന എന്നെ, അമ്മ വീൽചെയറിൽ ആശുപത്രിയിലെ വാർഡിലൂടെ കൊണ്ടുനടന്നു. ഒരോ ദിവസവും ഞങ്ങൾ ഏതാനും രോഗികളെ സന്ദർശിച്ച് അവരുടെ വിശേഷങ്ങൾ ആരായുകയും അവർക്കു ബൈബിൾപ്രസിദ്ധീകരണങ്ങൾ നൽകുകയും ചെയ്‌തു. ഇത്തരത്തിലുള്ള സന്ദർശനങ്ങൾ ക്ഷീണിപ്പിക്കുന്നവയായിരുന്നെങ്കിലും, ആവശ്യമായ ശക്തി യഹോവ എനിക്കു നൽകി.

2003-ൽ എന്‍റെ മാതാപിതാക്കളോടൊപ്പം

കഴിഞ്ഞ ഏതാനും വർഷങ്ങളായി എന്‍റെ വേദനയും പ്രയാസവും വർധിച്ചുവരികയാണ്‌. എന്‍റെ പിതാവിന്‍റെ വേർപാട്‌ ആ വേദനയ്‌ക്ക് ആക്കം കൂട്ടി. എങ്കിലും, ഞാൻ ശുഭാപ്‌തിവിശ്വാസം നിലനിർത്താൻ ശ്രമിക്കുന്നു. എങ്ങനെ? സാധിക്കുമ്പോഴെല്ലാം ഞാൻ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒപ്പമായിരിക്കാൻ ശ്രമിക്കുന്നു. അത്‌ എന്‍റെ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ എന്നെ സഹായിക്കുന്നു. കൂടാതെ തനിയെയായിരിക്കുമ്പോൾ ഞാൻ ബൈബിൾ വായിക്കുകയും പഠിക്കുകയും മറ്റുള്ളവരോട്‌ ഫോണിലൂടെ സാക്ഷീകരിക്കുകയും ഒക്കെ ചെയ്യുന്നു.

പലപ്പോഴും ഞാൻ കണ്ണുകൾ അടച്ച്, ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ആ പുതിയ ഭൂമിയിലേക്ക് മനസ്സിന്‍റെ ‘കിളിവാതിൽ’ തുറക്കാറുണ്ട്

എന്‍റെ മുഖം തഴുകുന്ന ഇളങ്കാറ്റും പൂക്കളുടെ സുഗന്ധവും എല്ലാം ഞാൻ വളരെ ആസ്വദിക്കുന്നു. എനിക്കു ദൈവത്തിനു നന്ദി കരേറ്റാൻ ഈ കൊച്ചുകൊച്ചു കാര്യങ്ങൾ കാരണം നൽകുന്നു. നല്ല നർമ്മബോധം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. ഒരു ദിവസം പ്രസംഗവേലയിലായിരിക്കെ, എന്നെ വീൽചെയറിൽ തള്ളിക്കൊണ്ടു നടക്കുകയായിരുന്ന കൂട്ടുകാരി ഒരു കുറിപ്പെടുക്കാനായി ഒരു നിമിഷമൊന്നു നിന്നു. പെട്ടെന്ന് വീൽചെയർ നിയന്ത്രണം വിട്ട് ഇറക്കത്തിലൂടെ ഉരുണ്ട് നിറുത്തിയിട്ടിരുന്ന ഒരു കാറിൽ ചെന്നിടിച്ചു. ഞങ്ങൾ രണ്ടുപേരും ഭയന്നുപോയി. എന്നാൽ കാര്യമായി ഒന്നും സംഭവിച്ചില്ലെന്നു കണ്ടപ്പോൾ ഞങ്ങൾ പൊട്ടിച്ചിരിച്ചു.

ജീവിതത്തിൽ എനിക്ക് ചെയ്യാൻ പറ്റാത്തതായി അനേകം കാര്യങ്ങളുണ്ട്. നിറവേറാനിരിക്കുന്ന ആഗ്രഹങ്ങൾ എന്നാണ്‌ ഞാൻ അവയെ വിളിക്കുന്നത്‌. പലപ്പോഴും ഞാൻ കണ്ണുകൾ അടച്ച്, ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ആ പുതിയ ഭൂമിയിലേക്ക് മനസ്സിന്‍റെ ‘കിളിവാതിൽ’ തുറക്കാറുണ്ട്. (2 പത്രോസ്‌ 3:13) അവിടെ ആരോഗ്യവതിയായ, ഓടിച്ചാടിനടക്കുന്ന, ജീവിതം പൂർണമായും ആസ്വദിക്കുന്ന ഒരു വ്യക്തിയായി ഞാൻ എന്നെത്തന്നെ സങ്കൽപ്പിക്കും. “യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്‍റെ ഹൃദയം ഉറെച്ചിരിക്കട്ടെ” (സങ്കീർത്തനം 27:14) എന്ന ദാവീദ്‌ രാജാവിന്‍റെ വാക്കുകൾ ഞാൻ ഹൃദയത്തോടു ചേർത്തുവെക്കുന്നു. എന്‍റെ ശരീരം കൂടുതൽക്കൂടുതൽ ദുർബലമാകുന്നെങ്കിലും യഹോവ എന്നെ ബലപ്പെടുത്തിയിരിക്കുന്നു. എന്‍റെ ബലഹീനതയിൽ ശക്തി കണ്ടെത്തുന്നതിൽ ഞാൻ തുടരുന്നു. ▪ (w14-E 03/01)