വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബസന്തുഷ്ടിയുടെ രഹസ്യം

ഇണയോട്‌ ആദരവോടെ ഇടപെടുക

ഇണയോട്‌ ആദരവോടെ ഇടപെടുക

വിൽ: a “എന്തെങ്കിലും വിഷമം ഉണ്ടായാൽ റെയ്‌ചൽ കുറേനേരം കരഞ്ഞുകൊണ്ടിരിക്കും. ഇനി അതേക്കുറിച്ച്‌ സംസാരിക്കാമെന്നു വെച്ചാലോ? അവൾക്കാകെ ശുണ്‌ഠിപിടിക്കും. അല്ലെങ്കിൽ പിന്നെയങ്ങോട്ട്‌ മിണ്ടാവ്രതമായിരിക്കും. എന്തുചെയ്‌തിട്ടും ഒരു കാര്യവുമില്ല. ആകെ മടുത്തുപോകും.”

റെയ്‌ചൽ: “വിൽ വീട്ടിൽ വന്നപ്പോൾ ഞാൻ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്താണു കാരണം എന്നു പറഞ്ഞുമുഴുമിപ്പിക്കാൻപോലും വിൽ എനിക്കു സമയം തന്നില്ല. ‘ഇത്‌ വെറും നിസ്സാരം, വിഷമിക്കാൻമാത്രം അത്ര വലിയ കാര്യമൊന്നുമല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അതുകൂടി കേട്ടപ്പോൾ എന്റെ സങ്കടം ഇരട്ടിച്ചു.”

വില്ലിനും റെയ്‌ചലിനും തോന്നിയതുപോലെ നിങ്ങൾക്ക്‌ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അവർക്കു പരസ്‌പരം സംസാരിക്കണമെന്നുണ്ട്‌. പക്ഷേ കഴിയുന്നില്ല. എന്തായിരിക്കും കാരണം?

വ്യത്യസ്‌ത രീതിയിലാണ്‌ സ്‌ത്രീയും പുരുഷനും ആശയവിനിമയം നടത്തുന്നത്‌; ഇരുവരുടെയും ആവശ്യങ്ങളും വ്യത്യസ്‌തം. സ്‌ത്രീകൾ പൊതുവെ കൂടുതൽ സംസാരിക്കുന്ന പ്രകൃതക്കാരാണ്‌. വികാരങ്ങൾ അവർ അപ്പപ്പോൾ തുറന്നു പ്രകടിപ്പിക്കുകയും ചെയ്‌തേക്കാം. എന്നാൽ പുരുഷന്മാരുടെ കാര്യം അങ്ങനെയല്ല. എത്രയുംവേഗം പ്രശ്‌നം പരിഹരിച്ച്‌ സമാധാനം സ്ഥാപിക്കാനും വലിയ കുഴപ്പങ്ങൾ ഒഴിവാക്കാനും ആണ്‌ അവർ മിക്കവരും ആഗ്രഹിക്കുന്നത്‌. ഇത്തരം വ്യത്യാസങ്ങൾ മറികടന്ന്‌ ആശയവിനിമയം നടത്താൻ ഭാര്യാഭർത്താക്കന്മാർ എന്താണ്‌ ചെയ്യേണ്ടത്‌? പരസ്‌പരം ആദരവോടെ ഇടപെടുക.

മറ്റുള്ളവരെ ആദരിക്കുന്ന ഒരു വ്യക്തി അവരെ വിലമതിക്കുകയും അവരുടെ വികാരങ്ങൾ മനസ്സിലാക്കുകയും ചെയ്യും. അധികാരസ്ഥാനത്തുള്ളവരെയും മുതിർന്നവരെയും ഒക്കെ ബഹുമാനിക്കാൻ കുട്ടിക്കാലം മുതൽക്കേ നിങ്ങൾ ശീലിച്ചിട്ടുണ്ടാകാം. എന്നാൽ വിവാഹജീവിതത്തിൽ, ഏറെക്കുറെ തുല്യസ്ഥാനമുള്ള ഇണയെ ബഹുമാനിക്കുക എന്നത്‌ ഒരു വെല്ലുവിളിയാണ്‌. വിവാഹം കഴിഞ്ഞിട്ട്‌ എട്ടുവർഷമായ ലിൻഡ പറയുന്നു: “മറ്റുള്ളവർ സംസാരിക്കുമ്പോൾ ഫിൽ ക്ഷമയോടെ കേൾക്കുകയും ശ്രദ്ധിച്ചിരിക്കുകയും ചെയ്യും. അത്രയേ ഞാനും ആഗ്രഹിക്കുന്നുള്ളൂ, ഞാൻ പറയുന്നത്‌ ഒന്ന്‌ കേൾക്കുക.” സുഹൃത്തുക്കളോട്‌, എന്തിന്‌ അപരിചിതരോടുപോലും നിങ്ങൾ ആദരവോടെ സംസാരിച്ചേക്കാം; അവർ പറയുന്നത്‌ നിങ്ങൾ ക്ഷമയോടെ കേട്ടെന്നുവരും. എന്നാൽ ചിന്തിക്കുക: സ്വന്തം ഇണയുടെ കാര്യത്തിൽ നിങ്ങൾ ആ പരിഗണന കാണിക്കാറുണ്ടോ?

കുടുംബാംഗങ്ങൾക്കിടയിലുള്ള അനാദരവ്‌ സമ്മർദങ്ങൾക്കും പിന്നീട്‌ വലിയ വാഗ്വാദങ്ങൾക്കും തിരികൊളുത്തും. എന്നാൽ, ഭാര്യയെ ആദരിക്കാൻ അഥവാ ബഹുമാനിക്കാനാണ്‌ ഭർത്താവിനോട്‌ ബൈബിൾ ആവശ്യപ്പെടുന്നത്‌. (1 പത്രോസ്‌ 3:7) അതുപോലെ, ‘ഭാര്യയും ഭർത്താവിനെ ആഴമായി ബഹുമാനിക്കേണ്ടതാണ്‌.’ (എഫെസ്യർ 5:33) ജ്ഞാനിയായ ഒരു രാജാവ്‌ എഴുതി: “കലഹം നിറഞ്ഞ വീട്ടിലെ വിരുന്നിനെക്കാൾ അഭികാമ്യം സ്വസ്ഥതയോടെ കഴിക്കുന്ന ഉണങ്ങിയ അപ്പക്കഷണമാണ്‌.”—സുഭാഷിതങ്ങൾ [സദൃശവാക്യങ്ങൾ] 17:1, പി.ഒ.സി. ബൈബിൾ.

പരസ്‌പരം ആദരവോടെ ആശയവിനിമയം നടത്താൻ ദമ്പതികൾക്ക്‌ എങ്ങനെ കഴിയും? ബൈബിളിലെ ചില പ്രായോഗിക നിർദേശങ്ങൾ ഇതാ:

ഇണയ്‌ക്ക്‌ എന്തെങ്കിലും പറയാനുള്ളപ്പോൾ

പ്രതിബന്ധം:

കേൾക്കുന്നതിനെക്കാൾ സംസാരിക്കാനാണ്‌ മിക്കവർക്കും താത്‌പര്യം. നിങ്ങൾ അങ്ങനെ ഒരാളാണോ? “കേൾക്കുംമുമ്പെ ഉത്തരം പറയു”ന്നത്‌ വിഡ്‌ഢിത്തമാണെന്ന്‌ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 18:13) അതുകൊണ്ട്‌, സംസാരിക്കുന്നതിനുമുമ്പ്‌ ശ്രദ്ധിച്ചുകേൾക്കുക. 26 വർഷംമുമ്പ്‌ വിവാഹം കഴിച്ച കാര പറയുന്നു: “പ്രശ്‌നം ഉടനടി പരിഹരിക്കാൻ ശ്രമിച്ചില്ലെങ്കിലും എനിക്കു പറയാനുള്ളത്‌ ശ്രദ്ധിച്ചുകേൾക്കാനും എന്റെ വികാരങ്ങൾ കണക്കിലെടുക്കാനും അദ്ദേഹം മനസ്സുവെച്ചാൽമാത്രം മതി. ഞാൻ പറയുന്നത്‌ അംഗീകരിക്കുകയോ പ്രശ്‌നത്തിന്‌ കാരണം കണ്ടുപിടിക്കുകയോ ചെയ്യണമെന്നില്ല.”

മനസ്സിലുള്ളത്‌ വെളിപ്പെടുത്താൻ മടിയുള്ളവരാണ്‌ മറ്റുചിലർ. ഉള്ളിലുള്ള വികാരങ്ങൾ തുറന്നു പറയാൻ നിർബന്ധിച്ചാൽ അത്‌ അവരെ അലോസരപ്പെടുത്തും. അത്ര എളുപ്പത്തിലൊന്നും വികാരങ്ങളുടെ കെട്ടഴിക്കാത്ത കൂട്ടത്തിലാണ്‌ തന്റെ ഭർത്താവെന്ന്‌ അടുത്തിടെ വിവാഹിതയായ ലൗറി കണ്ടെത്തി. അവൾ പറയുന്നു: “അദ്ദേഹത്തിന്റെ ഹൃദയത്തിലുള്ളത്‌ എന്താണെന്ന്‌ അറിയണമെങ്കിൽ ഞാൻ ക്ഷമയോടെ കാത്തിരിക്കണം.”

പരിഹാരം:

വിയോജിപ്പുണ്ടായേക്കാവുന്ന ഒരു കാര്യത്തെക്കുറിച്ചാണ്‌ നിങ്ങൾക്ക്‌ സംസാരിക്കാനുള്ളതെങ്കിൽ പിരിമുറുക്കമില്ലാതെ സ്വസ്ഥമായിരിക്കുന്ന സമയത്ത്‌ അതേക്കുറിച്ചു ചർച്ചചെയ്യുക. എന്നാൽ ഇണ സംസാരിക്കാൻ വൈമനസ്യം കാണിക്കുന്നെങ്കിലോ? ഈ ബൈബിൾ വാക്യം ഓർക്കുന്നത്‌ നന്നായിരിക്കും: “മനുഷ്യമനസ്സിലെ ചിന്തകൾ ആഴത്തിലുള്ള വെള്ളംപോലെയാണ്‌; വിവേകമുള്ള മനുഷ്യൻ അത്‌ കോരിയെടുക്കും.” (സുഭാഷിതങ്ങൾ [സദൃശവാക്യങ്ങൾ] 20:5, ഓശാന ബൈബിൾ) കിണറ്റിൽനിന്ന്‌ വളരെവേഗത്തിൽ വെള്ളം കോരിയെടുത്താൽ എന്തായിരിക്കും സംഭവിക്കുക? ബക്കറ്റിൽനിന്ന്‌ കുറേ വെള്ളം തൂകിപ്പോകും. പെട്ടെന്ന്‌ കാര്യങ്ങൾ തുറന്നു പറയാൻ ഇണയെ നിർബന്ധിക്കുന്നതും ഏതാണ്ട്‌ ഇതുപോലെയായിരിക്കും. ഹൃദയം തുറക്കാൻ ഇണ മടിക്കും, ഇണയുടെ ഉള്ളിലുള്ളത്‌ അറിയാനുള്ള അവസരവും അതോടെ നഷ്ടമാകും. അതുകൊണ്ട്‌ ആദരപൂർവം സൗമ്യമായി കാര്യങ്ങൾ ചോദിച്ചറിയുക. നിങ്ങൾ ആഗ്രഹിക്കുന്നത്ര വേഗത്തിൽ മറുപടി കിട്ടുന്നില്ലെങ്കിൽ ക്ഷമ കാണിക്കുക.

ഇണ സംസാരിക്കുമ്പോൾ ‘കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും കാണിക്കുക; കോപത്തിനു താമസമുള്ളവരും ആയിരിക്കുക.’ (യാക്കോബ്‌ 1:19) മറ്റൊരാൾ പറയുന്ന കാര്യം വെറുതെ കേട്ടിരിക്കുന്നതിനുപകരം അത്‌ മനസ്സിലാക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ്‌ ഒരു നല്ല ശ്രോതാവ്‌. അതുകൊണ്ട്‌ ഇണ സംസാരിക്കുമ്പോൾ അവരുടെ വികാരങ്ങൾ കണക്കിലെടുക്കുക. നിങ്ങൾ അവരെ എത്രമാത്രം ആദരിക്കുന്നുണ്ടെന്ന്‌ നിങ്ങൾ ശ്രദ്ധിക്കുന്ന വിധത്തിൽനിന്ന്‌ അവർക്കു തിരിച്ചറിയാൻ സാധിക്കും; അനാദരവിന്റെ എന്തെങ്കിലും സൂചനയുണ്ടെങ്കിൽ അതും.

എങ്ങനെ ശ്രദ്ധിക്കണമെന്ന്‌ യേശു നമ്മെ പഠിപ്പിച്ചു. ഉദാഹരണത്തിന്‌, രോഗിയായ ഒരു മനുഷ്യൻ സഹായത്തിനായി യേശുവിനെ സമീപിച്ചപ്പോൾ അവൻ ഉടനടി അയാളെ സൗഖ്യമാക്കിയില്ല. ആദ്യം യേശു ആ വ്യക്തിയുടെ അപേക്ഷ ശ്രദ്ധിച്ചു. തുടർന്ന്‌, അയാളെ സൗഖ്യമാക്കാൻ അത്‌ യേശുവിനെ പ്രേരിപ്പിച്ചു. (മർക്കോസ്‌ 1:40-42) ഇണ നിങ്ങളോടു സംസാരിക്കുമ്പോൾ ഈ മാതൃക പിൻപറ്റുക. സഹാനുഭൂതിയോടെയുള്ള ഒരു സമീപനമായിരിക്കാം അവർക്കു വേണ്ടത്‌; അല്ലാതെ, പെട്ടെന്നുള്ള ഒരു പ്രശ്‌നപരിഹാരമായിരിക്കില്ല. അതുകൊണ്ട്‌ അവർ പറയുന്നത്‌ നന്നായി ശ്രദ്ധിക്കുകയും അവരുടെ അതേ വികാരങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുകയും ചെയ്യുക. അതിനുശേഷംമാത്രം പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്യുന്നെങ്കിൽ അത്‌ ഇണയോടുള്ള ആദരവായിരിക്കും.

ഇത്‌ ശ്രമിച്ചുനോക്കൂ: അടുത്ത തവണ ഇണ സംസാരിക്കുമ്പോൾ പെട്ടെന്നു പ്രതികരിക്കാതെ, പറയുന്നത്‌ പൂർത്തിയാക്കാൻ അനുവദിക്കുക; ഇണയുടെ വികാരങ്ങൾ ഉൾക്കൊള്ളാനും ശ്രമിക്കുക. പിന്നീട്‌, “പറഞ്ഞതു മുഴുവൻ ഞാൻ ശ്രദ്ധിച്ചുകേട്ടതായി തോന്നിയോ” എന്ന്‌ ചോദിച്ച്‌ ഉറപ്പുവരുത്തുക.

നിങ്ങൾക്ക്‌ എന്തെങ്കിലും പറയാനുള്ളപ്പോൾ

പ്രതിബന്ധം:

മുമ്പ്‌ പരാമർശിച്ച ലിൻഡ പറയുന്നു: “ടെലിവിഷൻ പരിപാടികളിൽ, ഇണയെ പരിഹസിക്കുന്നതും നിന്ദിക്കുന്നതും അവരെക്കുറിച്ച്‌ മോശമായി സംസാരിക്കുന്നതും ഒക്കെ സാധാരണസംഗതിയാണ്‌.” ഇനി, കുടുംബത്തിൽത്തന്നെ ആദരവ്‌ കൽപ്പിക്കാത്ത സംസാരമാണ്‌ ചിലർ ചെറുപ്പംമുതൽ കേട്ടുവളരുന്നത്‌. പിന്നീട്‌ വിവാഹം കഴിക്കുമ്പോൾ ആ രീതി ഒഴിവാക്കാൻ അവർക്ക്‌ അത്ര എളുപ്പമായിരിക്കില്ല. കാനഡയിൽ താമസിക്കുന്ന ഐവിയുടെ അനുഭവം അതാണ്‌. “കളിയാക്കലും ആക്രോശവും പരിഹാസപ്പേരുവിളിയും പതിവായ ചുറ്റുപാടിലാണ്‌ ഞാൻ വളർന്നുവന്നത്‌,” അവൾ പറയുന്നു.

പരിഹാരം:

പങ്കാളിയെക്കുറിച്ച്‌ മറ്റുള്ളവരോട്‌ സംസാരിക്കുമ്പോൾ, “കേൾക്കുന്നവർക്കു ഗുണം ചെയ്യേണ്ടതിന്‌, ആത്മീയവർധനയ്‌ക്ക്‌ ഉതകുന്നതും സന്ദർഭോചിതവുമായ നല്ല” കാര്യങ്ങൾ പറയുക. (എഫെസ്യർ 4:29) മറ്റുള്ളവർക്ക്‌ നിങ്ങളുടെ ഇണയോട്‌ ആദരവ്‌ തോന്നാൻ ഇടയാകുന്ന വിധത്തിലായിരിക്കണം നിങ്ങളുടെ സംസാരം.

തനിച്ചായിരിക്കുമ്പോൾപ്പോലും പരസ്‌പരം കളിയാക്കുന്നതും പരിഹാസപ്പേരു വിളിക്കുന്നതുമൊക്കെ ഒഴിവാക്കുക. പുരാതന ഇസ്രായേലിലെ ദാവീദ്‌ രാജാവിന്റെ ഭാര്യയായ മീഖൾ ഒരിക്കൽ ദേഷ്യം വന്നപ്പോൾ അവനെ പരിഹസിക്കുകയും “നിസ്സാരന്മാരിൽ ഒരുത്തൻ” എന്നു വിളിച്ച്‌ അധിക്ഷേപിക്കുകയും ചെയ്‌തു. അവളുടെ വാക്കുകൾ ദാവീദിനെ മുറിപ്പെടുത്തി; അത്‌ ദൈവത്തിനും അനിഷ്ടമായി. (2 ശമൂവേൽ 6:20-23) ഇണയോട്‌ സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കണം എന്നല്ലേ ഈ അനുഭവം കാണിക്കുന്നത്‌. (കൊലോസ്യർ 4:6) ഭാര്യയുമായി ഇപ്പോഴും അഭിപ്രായവ്യത്യാസം ഉണ്ടാകാറുണ്ടെന്ന്‌ വിവാഹം കഴിഞ്ഞിട്ട്‌ എട്ടുവർഷമായ ഫിൽ പറയുന്നു. ചിലപ്പോഴൊക്കെ താൻ പറയുന്ന കാര്യങ്ങളാണ്‌ സാഹചര്യത്തെ കൂടുതൽ വഷളാക്കുന്നതെന്ന്‌ അദ്ദേഹം സമ്മതിക്കുന്നു. “സംസാരിച്ചു ‘ജയിക്കാൻ’ ശ്രമിക്കുന്നത്‌ വാസ്‌തവത്തിൽ ഒരു തോൽവിയാണ്‌. ഞങ്ങളുടെ ബന്ധത്തെ കരുത്തുറ്റതാക്കി നിറുത്തുകയാണ്‌ ഏറെ പ്രധാനവും സംതൃപ്‌തികരവും എന്ന്‌ ഞാൻ മനസ്സിലാക്കിയിരിക്കുന്നു.”

പുരാതന കാലത്ത്‌ ജീവിച്ചിരുന്ന പ്രായമായ ഒരു വിധവ തന്റെ മരുമക്കളെ ‘ഭർത്തൃഗൃഹത്തിൽ സ്വസ്ഥത കണ്ടെത്താൻ’ ഉത്സാഹിപ്പിക്കുകയുണ്ടായി. (രൂത്ത്‌ 1:9, ഓശാന) ഇണകൾ പരസ്‌പരം മാനിക്കുമ്പോൾ അവരുടെ ഭവനം “സ്വസ്ഥത”യുള്ളതായിരിക്കും.

ഇത്‌ ശ്രമിച്ചുനോക്കൂ: താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ പങ്കാളിയോട്‌ ചോദിക്കുക: “നിങ്ങളെക്കുറിച്ച്‌ ഞാൻ മറ്റുള്ളവരോട്‌ ആദരവോടെയാണോ അതോ ഇടിച്ചുതാഴ്‌ത്തുന്ന വിധത്തിലാണോ സംസാരിക്കുന്നത്‌? ഞാൻ എങ്ങനെയാണ്‌ മെച്ചപ്പെടേണ്ടത്‌?” ഇണയുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചുകേൾക്കുക; അവ പ്രാവർത്തികമാക്കാൻ ശ്രമിക്കുക.

പരസ്‌പര വൈജാത്യങ്ങൾ അംഗീകരിക്കുക

പ്രതിബന്ധം:

ഭാര്യയും ഭർത്താവും “ഏകശരീര”മായിത്തീരും എന്നു ബൈബിൾ പറയുന്നു. (മത്തായി 19:5) ഇതിനർഥം ഇരുവർക്കും ഏക അഭിപ്രായവും ഒരേ വ്യക്തിത്വവും ആയിരിക്കുമെന്നാണോ? ചില നവദമ്പതികൾ ധരിച്ചുവെച്ചിരിക്കുന്നത്‌ അങ്ങനെയാണ്‌. പക്ഷേ, ആ ചിന്താഗതി യാഥാർഥ്യത്തിനുനേരെ കണ്ണടയ്‌ക്കലാണെന്ന്‌ താമസിയാതെ അവർ തിരിച്ചറിയുന്നു. വിവാഹത്തിനുശേഷം പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ പൊന്തിവരുകയും അത്‌ വാക്കുതർക്കങ്ങളിലേക്ക്‌ നയിക്കുകയും ചെയ്യുന്നു. ലിൻഡ പറയുന്നു: “ഉത്‌കണ്‌ഠയ്‌ക്കിടയാക്കുന്ന കാര്യങ്ങൾ എന്നെ ബാധിക്കുന്നത്ര ഫില്ലിനെ ബാധിക്കാറില്ല എന്നതാണ്‌ ഞങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാസം. ഞാൻ വല്ലാത്ത പിരിമുറുക്കത്തിലായിരിക്കുമ്പോൾ അദ്ദേഹത്തെ ആ പ്രശ്‌നങ്ങളൊന്നും അലട്ടാറില്ല. അതു കാണുമ്പോൾ എനിക്കു ദേഷ്യംവരും. കാര്യങ്ങൾക്ക്‌ ഞാൻ കൊടുക്കുന്നത്ര ഗൗരവം അദ്ദേഹം കൊടുക്കിന്നില്ലല്ലോ എന്ന്‌ എനിക്കു തോന്നിപ്പോകും.”

പരിഹാരം:

പരസ്‌പരം അംഗീകരിക്കുകയും വ്യത്യാസങ്ങളെ മാനിക്കുകയും ചെയ്യുക. ഉദാഹരണത്തിന്‌, കണ്ണും ചെവിയും ഒരുപോലെയല്ല പ്രവർത്തിക്കുന്നത്‌. പക്ഷേ അവ യോജിച്ചു പ്രവർത്തിക്കുന്നതുകൊണ്ടാണ്‌ റോഡ്‌ സുരക്ഷിതമായി മുറിച്ചുകടക്കാൻ നിങ്ങൾക്കു സാധിക്കുന്നത്‌. വിവാഹം കഴിഞ്ഞ്‌ ഏതാണ്ട്‌ 30 വർഷമായ ഏഡ്രിയൻ പറയുന്നു: “ഞങ്ങൾക്ക്‌ പലപ്പോഴും വ്യത്യസ്‌തമായ അഭിപ്രായങ്ങൾ ഉണ്ടാകാറുണ്ട്‌. എന്നാൽ അവ ദൈവവചനത്തിന്‌ എതിരാകാത്തിടത്തോളം ഞങ്ങൾ അത്ര കാര്യമാക്കാറില്ല. വിവാഹിതരാണെന്നതു ശരിതന്നെ, പക്ഷേ, ഞങ്ങൾ ‘ക്ലോൺ’ ചെയ്യപ്പെട്ടവരല്ലല്ലോ.”

ഇണയുടെ ഭാഗത്തുനിന്ന്‌ വ്യത്യസ്‌തമായ അഭിപ്രായങ്ങളോ പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളോ ഉണ്ടാകുമ്പോൾ നിങ്ങളുടെ ഇഷ്ടങ്ങളിൽമാത്രം കടിച്ചുതൂങ്ങുന്നതിനുപകരം ഇണയുടെ വികാരങ്ങളുംകൂടെ കണക്കിലെടുക്കുക. (ഫിലിപ്പിയർ 2:4) ഏഡ്രിയന്റെ ഭർത്താവ്‌ കൈൽ പറയുന്നു: “എല്ലായ്‌പോഴും എല്ലാ കാര്യങ്ങളിലും ഭാര്യയുടെ അഭിപ്രായം മനസ്സിലാക്കാനോ അതിനോട്‌ യോജിക്കാനോ എനിക്ക്‌ കഴിയാറില്ല. എന്നാൽ ഞാൻ സ്‌നേഹിക്കുന്നത്‌ എന്റെ അഭിപ്രായത്തെയല്ല അവളെയാണ്‌ എന്ന കാര്യം ഞാൻ എപ്പോഴും ഓർക്കുന്നു. അവളുടെ സന്തോഷമാണ്‌ എന്റെയും സന്തോഷം.”

ഇത്‌ ശ്രമിച്ചുനോക്കൂ: നിങ്ങളെക്കാൾ മെച്ചമായ വിധത്തിൽ ഇണ കാര്യങ്ങളെ കാണുന്നതോ അല്ലെങ്കിൽ കൈകാര്യം ചെയ്യുന്നതോ എങ്ങനെയെന്ന്‌ ശ്രദ്ധിക്കുക.—ഫിലിപ്പിയർ 2:3.

പരസ്‌പരമുള്ള ആദരവാണ്‌ സന്തുഷ്ടവും സുദീർഘവുമായ ദാമ്പത്യത്തിന്റെ ഒരു വിജയരഹസ്യം. “ആദരവ്‌ വൈവാഹിക ജീവിതത്തിന്‌ സംതൃപ്‌തിയും കെട്ടുറപ്പും നൽകും. തീർച്ചയായും വളർത്തിയെടുക്കേണ്ട ഒരു ഗുണംതന്നെ,” ലിൻഡ പറയുന്നു.

a പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

നിങ്ങളോടുതന്നെ ചോദിക്കുക

  • ഇണയ്‌ക്ക്‌ ഉണ്ടായിരുന്ന വ്യത്യസ്‌തമായ വീക്ഷണം കുടുംബത്തിന്‌ ഗുണംചെയ്‌തിരിക്കുന്നത്‌ എങ്ങനെ?

  • ബൈബിൾ തത്ത്വങ്ങൾ ലംഘിക്കപ്പെടുന്നില്ലെങ്കിൽ ഇണയുടെ ഇഷ്ടങ്ങൾക്ക്‌ വഴങ്ങിക്കൊടുക്കുന്നത്‌ നല്ലതായിരിക്കുന്നത്‌ എന്തുകൊണ്ട്‌?