ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു
സ്ത്രീകളെ ബഹുമാനിക്കാനും ആത്മാഭിമാനം വളർത്തിയെടുക്കാനും ഞാൻ പഠിച്ചു
-
ജനനം: 1960
-
രാജ്യം: ഫ്രാൻസ്
-
ചരിത്രം: അക്രമാസക്തൻ, മയക്കുമരുന്നിന് അടിമ, സ്ത്രീകളോട് ആദരവില്ലാത്ത വ്യക്തി
മുൻകാലജീവിതം:
വടക്കുകിഴക്കൻ ഫ്രാൻസിലുള്ള മലൂസിലെ ഒരു ഉൾപ്രദേശത്താണു ഞാൻ ജനിച്ചത്. സാധാരണക്കാർ താമസിക്കുന്ന ആ പ്രദേശം അക്രമത്തിനു പേര് കേട്ട ഒരിടമായിരുന്നു. കുടുംബങ്ങൾ തമ്മിലുള്ള വഴക്കുകളും അക്രമങ്ങളും കണ്ടാണു ഞാൻ വളർന്നുവന്നത്. മാത്രമല്ല, എന്റെ കുടുംബത്തിലുള്ളവർ സ്ത്രീകളുടെ അഭിപ്രായങ്ങൾക്ക് ഒരു വിലയും കല്പിച്ചിരുന്നില്ല; അവരെ തരംതാണവരായിട്ടാണു കണ്ടിരുന്നത്. ഭർത്താവിനെയും കുട്ടികളെയും നോക്കി അടുക്കളയിൽ ഒതുങ്ങിക്കൂടേണ്ടവരാണു സ്ത്രീകൾ എന്നാണ് എന്നെ പഠിപ്പിച്ചത്.
ദുരിതങ്ങൾ നിറഞ്ഞതായിരുന്നു എന്റെ കുട്ടിക്കാലം. എന്റെ പത്താമത്തെ വയസ്സിൽ അമിതമായ മദ്യപാനം കാരണം പപ്പ മരിച്ചു. അഞ്ചു വർഷം കഴിഞ്ഞ് എന്റെയൊരു ചേട്ടൻ ആത്മഹത്യ ചെയ്തു. അതേ വർഷം, കുടുംബവഴക്കിന്റെ പേരിൽ എന്റെ കുടുംബത്തിൽ ഒരാൾ കൊല്ലപ്പെടുന്നതു ഞാൻ നേരിൽ കണ്ടു. അത് എന്നെ വല്ലാതെ ഞെട്ടിച്ചു. തോക്കുകളും കത്തികളും ഉപയോഗിക്കാനും ആവശ്യമുള്ളപ്പോഴൊക്കെ അടിപിടിയിൽ ഏർപ്പെടാനും എന്റെ കുടുംബാംഗങ്ങൾ എന്നെ പഠിപ്പിച്ചു. ആകെ അസ്വസ്ഥനായ ഞാൻ ദേഹം മുഴുവൻ പച്ച കുത്താനും മദ്യപിക്കാനും തുടങ്ങി.
16 വയസ്സായപ്പോഴേക്കും ഓരോ ദിവസവും 10 മുതൽ 15 കുപ്പിവരെ ബിയർ ഞാൻ കുടിക്കുമായിരുന്നു. വൈകാതെ, മയക്കുമരുന്ന് ഉപയോഗിക്കാനും തുടങ്ങി. ദുർച്ചെലവുകൾക്കു പണം കണ്ടെത്തുന്നതിനു ഞാൻ ആക്രിക്കച്ചവടം ആരംഭിച്ചു. പതിയെ മോഷണത്തിലേക്കും തിരിഞ്ഞു. 17 വയസ്സായപ്പോഴേക്കും ഞാൻ ജയിൽവാസവും അനുഭവിച്ചു. അക്രമത്തിന്റെയും മോഷണത്തിന്റെയും പേരിൽ 18 തവണയാണ് എന്നെ ശിക്ഷിച്ചത്.
20 വയസ്സു കഴിഞ്ഞപ്പോഴേക്കും ഞാൻ കൂടുതൽ വഷളായി. ദിവസവും 20-ഓളം കഞ്ചാവുസിഗരറ്റുകൾ വലിച്ചു. ഹെറോയിനും നിയമവിരുദ്ധമായ മറ്റു ലഹരികളും ഉപയോഗിച്ചു. അവയുടെയൊക്കെ അമിതമായ ഉപയോഗം കാരണം ഞാൻ പലപ്പോഴും മരണത്തിന്റെ വക്കോളം എത്തി. മയക്കുമരുന്നുകച്ചവടം തുടങ്ങിയതുമുതൽ കത്തികളും തോക്കുകളും ഇല്ലാതെ ഞാൻ പുറത്തിറങ്ങുമായിരുന്നില്ല. ഒരിക്കൽ ഞാൻ ഒരാളെ വെടിവെച്ചു. പക്ഷേ വെടിയുണ്ട അയാളുടെ ബെൽറ്റിന്റെ ബക്കിളിൽ തട്ടിത്തെറിച്ചതുകൊണ്ട് അപകടമൊന്നും പറ്റിയില്ല. എന്റെ 24-ാമത്തെ വയസ്സിൽ അമ്മ മരിച്ചു. അതോടെ എന്റെ അമർഷവും ദേഷ്യവും എല്ലാം വർധിച്ചു. എന്നെ കണ്ട് പേടിച്ച് ആളുകൾ വഴിയുടെ മറുവശത്തേക്കു മാറിപ്പോകുമായിരുന്നു. അടിപിടി കാരണം, മിക്ക വാരാന്തങ്ങളിലും ഒന്നുകിൽ ഞാൻ പോലീസ് സ്റ്റേഷനിലായിരിക്കും; അല്ലെങ്കിൽ മുറിവുകൾ തുന്നിക്കെട്ടാൻ ആശുപത്രിയിലായിരിക്കും.
28-ാമത്തെ വയസ്സിൽ ഞാൻ കല്യാണം കഴിച്ചു. നിങ്ങൾക്ക് ഊഹിക്കാവുന്നതുപോലെ, ഞാൻ എന്റെ ഭാര്യക്ക് ഒരു ബഹുമാനവും കൊടുത്തില്ല. ഞാൻ അവളെ പരിഹസിക്കുകയും അടിക്കുകയും ചെയ്തു. ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ ഒരുമിച്ച് ഒരു കാര്യവും ചെയ്തില്ല. മോഷ്ടിച്ച ആഭരണങ്ങൾകൊണ്ട് അവളെ പൊതിഞ്ഞാൽ എല്ലാമായി എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ ഒരു ദിവസം അപ്രതീക്ഷിതമായ ഒന്നു സംഭവിച്ചു. എന്റെ ഭാര്യ യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിക്കാൻ തുടങ്ങി. പഠിക്കാൻ ആരംഭിച്ച ആദ്യദിവസംതന്നെ അവൾ
പുകവലി നിറുത്തി; ഞാൻ മോഷ്ടിച്ചുകൊണ്ടുവരുന്ന പണം വേണ്ടെന്നായി; ഞാൻ കൊടുത്ത ആഭരണങ്ങളും തിരിച്ചുതന്നു. എനിക്കു നല്ല ദേഷ്യമാണു വന്നത്. അവൾ ബൈബിൾ പഠിക്കുന്നതിനെ ഞാൻ എതിർത്തു. ഞാൻ അവളുടെ മുഖത്തേക്കു സിഗരറ്റിന്റെ പുക ഊതുകയും അയൽവക്കക്കാരോടെല്ലാം അവളെപ്പറ്റി കളിയാക്കിപ്പറയുകയും ചെയ്തു.മദ്യപിച്ച് ലക്കുകെട്ട ഞാൻ ഒരു രാത്രി ഞങ്ങളുടെ വീടിനു തീയിട്ടു. ആളിക്കത്തിയ തീയിൽനിന്ന് ഭാര്യ എന്നെയും അഞ്ചു വയസ്സുള്ള മകളെയും രക്ഷിച്ചു. സുബോധം വന്നപ്പോൾ, ചെയ്തതിനെക്കുറിച്ച് ഓർത്ത് എനിക്കു വല്ലാത്ത വിഷമമായി. ദൈവം ഒരിക്കലും ക്ഷമിക്കില്ലെന്ന് ഉള്ളിന്റെ ഉള്ളിൽ എനിക്കു തോന്നി. ദുഷ്ടന്മാർ നരകത്തിൽ പോകുമെന്നു പണ്ട് ഒരു പുരോഹിതൻ പറഞ്ഞതു ഞാൻ ഓർത്തു. മനഃശാസ്ത്രജ്ഞൻവരെ എന്നോട് ഇങ്ങനെ പറഞ്ഞു: “നിന്റെ കാര്യം പോക്കാ. നീ ഒരിക്കലും നന്നാകാൻപോകുന്നില്ല.”
ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു:
ആ സംഭവത്തിനു ശേഷം ഞങ്ങളുടെ കുടുംബം ഭാര്യവീട്ടിലേക്കു താമസം മാറി. സാക്ഷികൾ എന്റെ ഭാര്യയെ കാണാൻവന്നപ്പോൾ ഞാൻ അവരോടു ചോദിച്ചു: “ദൈവം എന്റെ പാപങ്ങളെല്ലാം ക്ഷമിച്ചുതരുമോ?” അവർ ബൈബിളിൽനിന്ന് 1 കൊരിന്ത്യർ 6:9-11 വരെയുള്ള ഭാഗം എനിക്കു കാണിച്ചുതന്നു. ദൈവം കുറ്റം വിധിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ളതാണ് ആ ഭാഗം. പക്ഷേ അവിടെ ഇങ്ങനെയും എഴുതിയിട്ടുണ്ട്: “നിങ്ങളിൽ ചിലർ അത്തരക്കാരായിരുന്നു.” എന്റെ ജീവിതത്തിനു മാറ്റം വരുത്താൻ സാധിക്കുമെന്ന് അത് എനിക്ക് ഉറപ്പു തന്നു. പിന്നെ, സാക്ഷികൾ 1 യോഹന്നാൻ 4:8 കാണിച്ചുതന്ന് ദൈവം എന്നെ സ്നേഹിക്കുന്നുണ്ടെന്നു ബോധ്യപ്പെടുത്തി. എനിക്കു സന്തോഷവും ഉത്സാഹവും തോന്നി. ആഴ്ചയിൽ രണ്ടു പ്രാവശ്യം വന്ന് എന്നെ ബൈബിൾ പഠിപ്പിക്കാമോ എന്നു ഞാൻ സാക്ഷികളോടു ചോദിച്ചു. അവരുടെ ആരാധനാസ്ഥലത്ത് പോകാനും തുടങ്ങി. ഞാൻ കൂടെക്കൂടെ യഹോവയോടു പ്രാർഥിച്ചു.
ഒരു മാസത്തിനകം, ഞാൻ മദ്യവും മയക്കുമരുന്നും ഉപേക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ ലഹരി ഒഴിവാക്കിയതിന്റെ ശാരീരികബുദ്ധിമുട്ടുകൾ കാരണം എന്റെ ഉള്ളിൽ ഒരു യുദ്ധം നടക്കുന്നതുപോലെ എനിക്കു തോന്നി. പേടിസ്വപ്നങ്ങളും തലവേദനയും പേശിവേദനയും മറ്റ് അസ്വസ്ഥതകളും എന്നെ വേട്ടയാടി. അതേസമയം, യഹോവ എന്റെ കൈ പിടിച്ച് എനിക്കു ശക്തി പകരുന്നതും ഞാൻ അനുഭവിച്ചറിഞ്ഞു. പൗലോസ് അപ്പോസ്തലനു തോന്നിയതുതന്നെ എനിക്കും തോന്നി. ദൈവം സഹായിച്ചതിനെക്കുറിച്ച് പൗലോസ് ഇങ്ങനെ എഴുതി: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം സകലവും ചെയ്യാൻ ഞാൻ പ്രാപ്തനാണ്.” (ഫിലിപ്പിയർ 4:13) പതിയെ, എനിക്കു പുകവലിയും ഉപേക്ഷിക്കാൻ കഴിഞ്ഞു.—2 കൊരിന്ത്യർ 7:1.
കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ മാത്രമല്ല, കുടുംബജീവിതം ശക്തമാക്കാനും ബൈബിൾ എന്നെ സഹായിച്ചു. ഭാര്യയോടുള്ള എന്റെ മനോഭാവത്തിനു മാറ്റം വന്നു. അവളോടു കൂടുതൽ ബഹുമാനത്തോടെ ഇടപെടാനും “പ്ലീസ്,” “താങ്ക്യൂ” പോലുള്ള പദങ്ങൾ ഉപയോഗിക്കാനും തുടങ്ങി. എന്റെ മകൾക്കു ഞാൻ നല്ലൊരു അച്ഛനായി. ബൈബിൾ പഠിക്കാൻ തുടങ്ങി ഒരു വർഷത്തിനു ശേഷം, എന്റെ ഭാര്യയെപ്പോലെ ഞാനും യഹോവയ്ക്കു ജീവിതം സമർപ്പിച്ച് സ്നാനമേറ്റു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ:
ബൈബിളിലെ തത്ത്വങ്ങളാണ് എന്റെ ജീവൻ രക്ഷിച്ചത്. പഴയതുപോലെ തുടർന്നിരുന്നെങ്കിൽ മദ്യവും മയക്കുമരുന്നും അടിപിടിയും ഒക്കെയായി ഞാൻ എന്നേ മരിച്ചുപോയേനേ എന്നു സാക്ഷികളല്ലാത്ത ബന്ധുക്കൾപോലും പറയാറുണ്ട്.
ഒരു ഭർത്താവിന്റെയും പിതാവിന്റെയും ഉത്തരവാദിത്വങ്ങൾ വ്യക്തമാക്കുന്ന ബൈബിൾപഠിപ്പിക്കലുകൾ അനുസരിച്ചത് എന്റെ കുടുംബജീവിതം ധന്യമാക്കി. (എഫെസ്യർ 5:25; 6:4) ഞങ്ങൾ ഒത്തൊരുമിച്ച് കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഭാര്യയെ അടുക്കളയിൽ തളച്ചിടുന്നതിനു പകരം ഒരു മുഴുസമയസുവിശേഷകയായുള്ള അവളുടെ പ്രവർത്തനങ്ങളെ ഞാൻ ഇന്നു സന്തോഷത്തോടെ പിന്തുണയ്ക്കുന്നു. ക്രിസ്തീയസഭയിൽ നേതൃത്വമെടുക്കാനുള്ള എന്റെ ഉത്തരവാദിത്വത്തെ അവളും പൂർണമായി പിന്തുണയ്ക്കുന്നു.
യഹോവയുടെ സ്നേഹവും കരുണയും എന്റെ ജീവിതത്തെ ആഴത്തിൽ സ്പർശിച്ചു. നന്നാകില്ലെന്നു സമൂഹം മുദ്ര കുത്തിയ എന്നെപ്പോലുള്ളവരോട് യഹോവയുടെ ഗുണങ്ങളെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. ശുദ്ധവും ഉദ്ദേശ്യപൂർണവും ആയ ഒരു ജീവിതം നയിക്കാൻ ഏതൊരാളെയും സഹായിക്കാനുള്ള ശക്തി ബൈബിളിനുണ്ട്. സ്ത്രീപുരുഷവ്യത്യാസമില്ലാതെ മറ്റുള്ളവരോടു സ്നേഹവും ആദരവും കാണിക്കാൻ മാത്രമല്ല, ആത്മാഭിമാനം വളർത്തിയെടുക്കാനും ബൈബിൾ എന്നെ പഠിപ്പിച്ചു.▪ (w16-E No. 3)