വിവരങ്ങള്‍ കാണിക്കുക

മഹാമാരിയുടെ സമയത്തും അവർ പ്രസംഗപ്രവർത്തനം തുടർന്നു

മഹാമാരിയുടെ സമയത്തും അവർ പ്രസംഗപ്രവർത്തനം തുടർന്നു

 കോവിഡ്‌-19 മഹാമാരിയുടെ സമയത്ത്‌ ബൈബിളിലെ ആശ്വാസം തരുന്ന സന്ദേശം മറ്റുള്ളവരെ അറിയിക്കുന്ന രീതികളിൽ നമ്മുടെ സഹോദരങ്ങൾ ചില മാറ്റങ്ങൾ വരുത്തി. പരസ്യസാക്ഷീകരണത്തിലൂടെയോ ആളുകളെ വീടുകളിൽ ചെന്ന്‌ കണ്ടുകൊണ്ടോ അല്ല അവർ സന്തോഷവാർത്ത അറിയിച്ചത്‌, പകരം ടെലിഫോണിലൂടെയും കത്തുകളിലൂടെയും ആണ്‌ അവർ പ്രധാനമായും അതു ചെയ്‌തത്‌. a പല ആളുകളും ഇതിനെ വിലമതിക്കുന്നുണ്ട്‌. ആ ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചിരിക്കുന്നതും വ്യക്തമായി കാണാം. (സുഭാഷിതങ്ങൾ 16:3, 4) ഒരു ദ്വീപരാഷ്‌ട്രത്തിൽനിന്നുള്ള ചില അനുഭവങ്ങൾ നോക്കാം.

 മഹാമാരിക്ക്‌ മുമ്പ്‌ ഹെലൻ ക്രമമായിട്ട്‌ ഒരു സ്‌ത്രീയുടെ അടുത്ത്‌ പോകുമായിരുന്നു. ബൈബിൾ പഠിക്കുന്നതിനെക്കുറിച്ച്‌ അവരോടു പറയുമായിരുന്നു. അന്നൊന്നും ആ സ്‌ത്രീക്ക്‌ താത്‌പര്യം ഉണ്ടായിരുന്നില്ല. എന്നാൽ ലോക്‌ഡൗൺ തുടങ്ങുന്നതിന്റെ തലേന്ന്‌ ഹെലൻ അവർക്ക്‌ ഒരു ബൈബിളും ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌? എന്ന പുസ്‌തകവും കൊടുത്തു. എന്നിട്ട്‌ ലോക്‌ഡൗണിന്റെ സമയത്ത്‌ ഹെലൻ വീണ്ടും ബൈബിൾപഠനത്തെക്കുറിച്ച്‌ അവരോടു പറഞ്ഞു. ആ പഠനം ഫോണിലൂടെയായിരിക്കും നടത്തുക എന്നും പറഞ്ഞു. ഇത്തവണ ആ സ്‌ത്രീക്കു താത്‌പര്യമായിരുന്നു. ബൈബിൾപഠനം തുടങ്ങിയപ്പോൾ അവർക്ക്‌ അത്‌ ഒരുപാട്‌ ഇഷ്ടമായി. എല്ലാ ദിവസവും ബൈബിൾ പഠിച്ചാൽ കൊള്ളാമെന്നായി പിന്നെ അവർക്ക്‌. ഫോണിലൂടെ അവർ ക്രമമായി മീറ്റിങ്ങുകൾ കൂടാൻതുടങ്ങി. അതുപോലെ ബൈബിൾ പഠിക്കുന്നതനുസരിച്ച്‌ ജീവിക്കാനും പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരോടു പറയാനും തുടങ്ങി.

 ഒരു സഭയിലെ സഹോദരങ്ങൾ ആ പ്രദേശത്തുള്ള പോലീസുകാർക്ക്‌ അവരുടെ വിലപ്പെട്ട സേവനത്തിനുള്ള നന്ദി അറിയിച്ചുകൊണ്ട്‌ കത്തുകൾ എഴുതാൻ തീരുമാനിച്ചു. ഈ കത്തുകൾ കിട്ടിയപ്പോൾ പോലീസുകാർ ശരിക്കും അതിശയിച്ചുപോയി. ഒരു ഓഫീസർ സഭയിലെ മൂപ്പനായ ജെഫേഴ്‌സോണിനോട്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “യഹോവയുടെ സാക്ഷികൾ പോലീസുകാർക്ക്‌ എതിരാണെന്നാണ്‌ ഞാൻ വിചാരിച്ചിരുന്നത്‌.” അതൊരിക്കലും അങ്ങനെയല്ലെന്ന്‌ ജെഫേഴ്‌സോൺ അദ്ദേഹത്തിന്‌ വ്യക്തമാക്കിക്കൊടുത്തു. പോലീസുകാരെ വിലമതിച്ചുകൊണ്ടുള്ള ആ കത്തുകൾ അവർക്ക്‌ ഒരുപാട്‌ ഇഷ്ടമായി. അതുകൊണ്ട്‌ അവർ അത്‌ പോലീസ്‌ സ്റ്റേഷന്റെ മുൻവശത്ത്‌ ഒട്ടിച്ചുവെച്ചു. “ഇതു കാണുമ്പോൾ മറ്റുള്ളവർക്കും പോലീസുകാരെ വിലമതിക്കാൻ തോന്നിയാലോ” എന്നാണ്‌ മറ്റൊരു ഓഫീസർ പറഞ്ഞത്‌.

 എഡ്‌നയും എഡ്‌നാലിനും സാധാരണ മുൻനിരസേവകരാണ്‌. b അവരുടെ വീട്ടിൽ ഇന്റർനെറ്റ്‌ കണക്ഷൻ ഇല്ലാത്തതുകൊണ്ട്‌ മീറ്റിങ്ങുകൾ വീഡിയോ കോൺഫറൻസ്‌ വഴി കൂടാൻ അവർക്കു സാധിക്കുമായിരുന്നില്ല. അതുകൊണ്ട്‌ അവർ തൊട്ടടുത്തുള്ള അയൽക്കാരിയെ വിളിച്ചിട്ട്‌ അവിടത്തെ വൈ-ഫൈ ഉപയോഗിച്ചോട്ടേ എന്നു ചോദിച്ചു, അതിനുള്ള പണം കൊടുക്കാമെന്നും പറഞ്ഞു. ആ സ്‌ത്രീ വളരെ ദയയുള്ള ആളായിരുന്നതുകൊണ്ട്‌ അവരോട്‌ പൈസയൊന്നും ഇല്ലാതെതന്നെ നെറ്റ്‌ ഉപയോഗിച്ചുകൊള്ളാൻ പറഞ്ഞു. എഡ്‌നയും എഡ്‌നാലിനും, മീറ്റിങ്ങ്‌ കൂടുന്നോ എന്ന്‌ ആ സ്‌ത്രീയോടു ചോദിച്ചപ്പോൾ അവർ അതിനു തയ്യാറായി. ഇപ്പോൾ ആ അയൽക്കാരിയും അവരുടെ മക്കളിൽ ഒരാളും രണ്ടു പേരക്കുട്ടികളും ബൈബിൾ പഠിക്കുന്നുണ്ട്‌. അവർ മീറ്റിങ്ങുകളും ക്രമമായി കൂടുന്നുണ്ട്‌.

 ചില സഹോദരങ്ങൾ, വീഡിയോ കോൺഫറൻസ്‌ വഴി നടത്തുന്ന ഒരു പൊതുപ്രസംഗത്തിന്‌ അയൽക്കാരെയും കൂടെ ജോലി ചെയ്യുന്നവരെയും മറ്റുള്ളവരെയും ഒക്കെ ക്ഷണിച്ചു. ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു സഹോദരിയാണ്‌ എലെയ്‌ൻ. കൂടെ ജോലി ചെയ്യുന്നവരെ ഈ പൊതുപ്രസംഗത്തിന്‌ വിളിക്കണമെന്ന്‌ അവൾക്കുണ്ടായിരുന്നു. എന്നാൽ അവിടത്തെ ചില ഡോക്ടർമാർക്കൊന്നും സാക്ഷികളെക്കുറിച്ച്‌ അത്ര നല്ല അഭിപ്രായമില്ലെന്ന്‌ എലെയ്‌നു തോന്നി. എന്നാലും അവരെ ക്ഷണിച്ചുകൊണ്ട്‌ എലെയ്‌ൻ മെസേജ്‌ അയച്ചു. അപ്പോഴും ദമ്പതികളായ രണ്ടു ഡോക്ടർമാർക്ക്‌ മെസേജ്‌ അയയ്‌ക്കാൻ അവൾക്കു മടിയായിരുന്നു. എന്നാൽ അതെക്കുറിച്ച്‌ നന്നായി ചിന്തിക്കുകയും പ്രാർഥിക്കുകയും ചെയ്‌തശേഷം അവരെ ക്ഷണിക്കാൻതന്നെ എലെയ്‌ൻ തീരുമാനിച്ചു. എലെയ്‌ന്റെ ക്ഷണം കിട്ടിയപ്പോൾ ആ ഭാര്യ തിരിച്ച്‌ ഇങ്ങനെ മെസേജ്‌ അയച്ചു: “എന്നെയും നിങ്ങളുടെ മതത്തിൽ ചേർക്കാൻവേണ്ടിയാണോ?” യഹോവയുടെ സാക്ഷികൾക്ക്‌ മാത്രമല്ല ആർക്ക്‌ വേണമെങ്കിലും ഞങ്ങളുടെ മീറ്റിങ്ങിനു വരാമെന്ന്‌ എലെയ്‌ൻ പറഞ്ഞു. പിറ്റേന്ന്‌ എലെയ്‌ൻ മീറ്റിങ്ങിനു കയറിയപ്പോൾ ഞെട്ടിപ്പോയി. ആ ദമ്പതികൾ നേരത്തേതന്നെ മീറ്റിങ്ങിൽ ജോയിൻ ചെയ്‌തിരിക്കുന്നു. എലെയ്‌ൻ പറയുന്നു: “മീറ്റിങ്ങ്‌ കഴിയുന്നതിന്‌ മുമ്പുതന്നെ ആ സത്രീ എനിക്ക്‌ ഇങ്ങനെ മെസേജ്‌ അയച്ചു: ‘ഞാൻ ആദ്യമായിട്ടാണ്‌ യഹോവയുടെ സാക്ഷികളുടെ ഒരു മീറ്റിങ്ങ്‌ കൂടുന്നത്‌. കൊള്ളാം. ഇത്‌ എനിക്ക്‌ ഇഷ്ടപ്പെട്ടു. എന്നെ ക്ഷണിച്ചതിനു നന്ദി.’”

എലെയ്‌ൻ

 താൻ ക്ഷണിച്ച 20 ഡോക്ടർമാരിൽ 16 പേരും മീറ്റിങ്ങിനു വന്നതു കണ്ടപ്പോൾ എലെയ്‌ന്‌ അതിശയം തോന്നി. അപ്പോസ്‌തലനായ പൗലോസിന്റെ വാക്കുകൾ കടമെടുത്തുകൊണ്ട്‌ എലെയ്‌ൻ പറയുന്നു: “‘ധൈര്യമാർജിച്ചുകൊണ്ട്‌’ എന്റെ കൂടെ ജോലി ചെയ്യുന്നവരോട്‌ ‘ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത’ അറിയിക്കാനായതിൽ എനിക്ക്‌ സന്തോഷമുണ്ട്‌.”—1 തെസ്സലോനിക്യർ 2:2.

 മഹാമാരി എല്ലാവർക്കും ബുദ്ധിമുട്ട്‌ ഉണ്ടാക്കിയിട്ടുണ്ട്‌. എന്നാൽ ഈ ദ്വീപിലും മറ്റു സ്ഥലങ്ങളിലും ഉള്ള നമ്മുടെ സഹോദരങ്ങൾ നിരാശയിൽ ആണ്ടുപോയിട്ടില്ല. തങ്ങളാൽ കഴിയുന്ന വിധത്തിൽ മറ്റുള്ളവരെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നതുകൊണ്ട്‌ അവർക്ക്‌ സന്തോഷം നിലനിറുത്താനാകുന്നു.—പ്രവൃത്തികൾ 20:35.

a യഹോവയുടെ സാക്ഷികൾ അവരുടെ ശുശ്രൂഷ നിർവഹിക്കുന്നത്‌ നിലവിലുള്ള വിവരസംരക്ഷണ നിയമങ്ങൾക്കു ചേർച്ചയിലാണ്‌.

b മുൻനിരസേവകർ എന്നു പറയുന്നതു മുഴുസമയ ക്രിസ്‌തീയശുശ്രൂഷകരെയാണ്‌.