വിവരങ്ങള്‍ കാണിക്കുക

ബൈബിളിലെ സ്‌ത്രീകഥാപാത്രങ്ങൾ—അവരിൽനിന്ന്‌ നമുക്കു പഠിക്കാനുള്ളത്‌

ബൈബിളിലെ സ്‌ത്രീകഥാപാത്രങ്ങൾ—അവരിൽനിന്ന്‌ നമുക്കു പഠിക്കാനുള്ളത്‌

ബൈബിളിന്റെ ഉത്തരം

 ബൈബിൾ ധാരാളം സ്‌ത്രീകഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നു. അവരുടെ ജീവിതത്തിൽനിന്ന്‌ നമുക്ക്‌ ഒരുപാട്‌ പഠിക്കാനുണ്ട്‌. (റോമർ 15:4; 2 തിമൊഥെയൊസ്‌ 3:16, 17) ബൈബിളിൽ പറഞ്ഞിരിക്കുന്ന ചില സ്‌ത്രീകളെക്കുറിച്ചുള്ള വിശദീകരണം ഈ ലേഖനത്തിൽ കാണാം. ജീവിതത്തിൽ പകർത്താൻ കഴിയുന്ന നല്ല മാതൃകകളാണ്‌ പലരുടെയും. മറ്റു ചിലത്‌ അനുകരിക്കാൻ പാടില്ലാത്ത മാതൃകകളാണ്‌.—1 കൊരിന്ത്യർ 10:11; എബ്രായർ 6:12.

  അബീഗയിൽ

 ആരായിരുന്നു അബീഗയിൽ? നാബാൽ എന്നു പേരുള്ള ധനികനും ക്രൂരനും ആയ ഒരാളുടെ ഭാര്യയായിരുന്നു അവർ. എന്നാൽ അബീഗയിൽ വിവേകമതിയും താഴ്‌മയുളളവളും ആയിരുന്നു. അവൾ കാഴ്‌ചയ്‌ക്ക്‌ സുന്ദരിയായിരുന്നു. കൂടാതെ യഹോവ ഇഷ്ടപ്പെടുന്ന ഗുണങ്ങളുള്ള ഒരു വ്യക്തിയുമായിരുന്നു അവൾ.—1 ശമുവേൽ 25:3.

 അബീഗയിൽ ചെയ്‌തത്‌: ദുരന്തം ഒഴിവാക്കാൻ അബീഗയിൽ ജ്ഞാനത്തോടും വിവേകത്തോടും കൂടെ പ്രവർത്തിച്ചു. ഇസ്രായേലിന്റെ ഭാവി രാജാവായ ദാവീദ്‌ ഒളിച്ച്‌ കഴിഞ്ഞിരുന്ന സ്ഥലത്തിനടുത്താണ്‌ അബീഗയിലും നാബാലും താമസിച്ചിരുന്നത്‌. അവിടെയായിരുന്നപ്പോൾ ദാവീദും കൂടെയുള്ളവരും നാബാലിന്റെ ആടുകളെ കവർച്ചക്കാരിൽനിന്ന്‌ സംരക്ഷിച്ചു. എന്നാൽ ഒരിക്കൽ ദാവീദിന്റെ സന്ദേശവാഹകർ കുറച്ച്‌ ഭക്ഷണം ചോദിച്ച്‌ നാബാലിന്റെ അടുത്ത്‌ ചെന്നപ്പോൾ ഒട്ടും മര്യാദയില്ലാതെ അയാൾ അവരെ പറഞ്ഞയച്ചു, ഭക്ഷണവും കൊടുത്തുവിട്ടില്ല. ഇത്‌ അറിഞ്ഞ ദാവീദിനു വല്ലാത്ത ദേഷ്യം വന്നു. ദാവീദും കൂടെയുള്ളവരും നാബാലിനെയും അയാളുടെ വീട്ടിലുള്ളവരെയും കൊല്ലാൻ ഇറങ്ങിപ്പുറപ്പെട്ടു.—1 ശമുവേൽ 25:10-12, 22.

 തന്റെ ഭർത്താവ്‌ ചെയ്‌ത കാര്യം അറിഞ്ഞ അബീഗയിൽ പെട്ടെന്ന്‌ പ്രവർത്തിച്ചു. ദാവീദിനും കൂടെയുള്ളവർക്കും കഴിക്കാനായി കുറെ ഭക്ഷണസാധനങ്ങൾ തന്റെ ജോലിക്കാരുടെ കൈവശം അബീഗയിൽ കൊടുത്തുവിടുന്നു. ദാവീദിനോട്‌ കരുണയ്‌ക്കുവേണ്ടി അപേക്ഷിക്കാൻ അവരുടെ പുറകെ അബീഗയിലും പോകുന്നു. (1 ശമുവേൽ 25:14-19, 24-31) ദാവീദ്‌, അബീഗയിൽ കൊടുത്തയച്ച സമ്മാനങ്ങൾ കണ്ടു. അവളുടെ താഴ്‌മ നിരീക്ഷിച്ചു. ജ്ഞാനോപദേശങ്ങൾ ശ്രദ്ധിച്ചു. വലിയൊരു ദുരന്തത്തിൽനിന്ന്‌ തന്നെ രക്ഷിക്കാൻ ദൈവം അബീഗയിലിനെ ഉപയോഗിച്ചതാണെന്നു ദാവീദ്‌ തിരിച്ചറിഞ്ഞു. (1 ശമുവേൽ 25:32, 33) അധികം വൈകാതെ നാബാൽ മരിക്കുന്നു. ദാവീദ്‌ അബീഗയിലിനെ ഭാര്യയായി സ്വീകരിക്കുന്നു.—1 ശമുവേൽ 25:37-41.

 അബീഗയിലിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? സൗന്ദര്യവും സമ്പത്തും ഉണ്ടായിരുന്നിട്ടും താൻ വലിയ ആളാണെന്ന ഭാവമൊന്നും അബീഗയിലിനുണ്ടായിരുന്നില്ല. തന്റെ കുഴപ്പംകൊണ്ട്‌ വന്ന പ്രശ്‌നമല്ലെങ്കിലും സമാധാനം നിലനിറുത്താൻവേണ്ടി ദാവീദിനോട്‌ ക്ഷമ ചോദിക്കാൻ അബീഗയിൽ തയ്യാറായി. വലിയ പ്രശ്‌നമുണ്ടായപ്പോഴും ശാന്തമായി, നയത്തോടെയും ധൈര്യത്തോടെയും വിവേകത്തോടെയും അബീഗയിൽ പ്രവർത്തിച്ചു.

  ദബോര

 ആരായിരുന്നു ദബോര? ഇസ്രായേലിൽ യഹോവയുടെ ഒരു പ്രവാചികയായിരുന്നു ദബോര. തന്റെ ജനം എന്തു ചെയ്യണമെന്ന കാര്യം യഹോവ ഈ പ്രവാചികയിലൂടെ പറയുമായിരുന്നു. ഇസ്രായേല്യർക്കിടയിലുള്ള ചില പ്രശ്‌നങ്ങൾ പരിഹരിക്കാനും ദൈവം ദബോരയെ ഉപയോഗിച്ചു.—ന്യായാധിപന്മാർ 4:4, 5.

 ദബോര ചെയ്‌തത്‌: ദൈവത്തിന്റെ ആരാധകരെ ധൈര്യത്തോടെ പ്രവാചിക പിന്തുണച്ചു. അവരുടെ നിർദേശപ്രകാരം ബാരാക്ക്‌ ഇസ്രായേല്യസൈന്യത്തെ കനാനിലെ ശത്രുക്കൾക്കെതിരെ നയിക്കുന്നു. (ന്യായാധിപന്മാർ 4:6, 7) ഈ ഉദ്യമത്തിനുവേണ്ടി തന്റെകൂടെ വരാൻ ബാരാക്ക്‌ ദബോരയോടു പറഞ്ഞപ്പോൾ ഭയന്നു പിന്മാറുന്നതിനു പകരം മനസ്സോടെ ബാരാക്കിനോടൊപ്പം ദബോര പോകുന്നു.—ന്യായാധിപന്മാർ 4:8, 9.

 ദൈവം ഇസ്രായേല്യർക്കു നിർണായകവിജയം കൊടുത്തപ്പോൾ അതെക്കുറിച്ച്‌ അനുസ്‌മരിച്ചുകൊണ്ട്‌ ദബോരയും ബാരാക്കും ഒരു പാട്ട്‌ പാടി. ആ പാട്ടിന്റെ കുറച്ച്‌ ഭാഗമെങ്കിലും രചിച്ചത്‌ ദബോരയാണ്‌. യായേൽ എന്നു പേരുള്ള നല്ല ധൈര്യമുള്ള ഒരു സ്‌ത്രീ കനാന്യരെ തോൽപ്പിക്കുന്നതിനെക്കുറിച്ച്‌ ആ പാട്ടിൽ പറയുന്നുണ്ട്‌.—ന്യായാധിപന്മാർ 5-ാം അധ്യായം

 ദബോരയിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ദബോര ആത്മത്യാഗത്തിന്റെയും ധൈര്യത്തിന്റെയും നല്ല മാതൃകയാണ്‌. ദൈവത്തിന്റെ മുമ്പാകെ ശരിയായ കാര്യങ്ങൾ ചെയ്യാൻ അവൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു. അവർ അങ്ങനെ ചെയ്യുമ്പോൾ ദബോര അവരെ പ്രശംസിക്കുകയും ചെയ്യുമായിരുന്നു.

  •  ദബോരയെക്കുറിച്ച്‌ കൂടുതൽ അറിയാൻ “ഞാൻ ഇസ്രായേലിനു മാതാവായി” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.

  ദലീല

 ആരായിരുന്നു ദലീല? ഇസ്രായേലിൽ ന്യായാധിപനായ ശിംശോനെ സ്‌നേഹിച്ച ഒരു സ്‌ത്രീയായിരുന്നു ദലീല.—ന്യായാധിപന്മാർ 16:4, 5.

 ദലീല ചെയ്‌തത്‌: ഇസ്രായേല്യരെ ഫെലിസ്‌ത്യരുടെ കൈയിൽനിന്ന്‌ രക്ഷിക്കാൻ ദൈവം ഉപയോഗിച്ച വ്യക്തിയായിരുന്നു ശിംശോൻ. ദലീല ശിംശോനെ ചതിക്കാനായി ഫെലിസ്‌ത്യപടയാളികളുടെ അടുത്തുനിന്ന്‌ പണം വാങ്ങി. അസാമാന്യമായ ആരോഗ്യം ഉണ്ടായിരുന്നതിനാൽ ഫെലിസ്‌ത്യർക്ക്‌ ശിംശോനെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. (ന്യായാധിപന്മാർ 13:5) അതുകൊണ്ട്‌ ഫെലിസ്‌ത്യർ ദലീലയുടെ സഹായം തേടുന്നു.

 ശിംശോന്‌ എങ്ങനെയാണ്‌ ഇത്ര വലിയ ശക്തി കിട്ടുന്നതെന്നു കണ്ടുപിടിക്കുന്നതിനുവേണ്ടി ഫെലിസ്‌ത്യർ ദലീലയ്‌ക്കു കൈക്കൂലി കൊടുക്കുന്നു. ദലീല അതു സ്വീകരിക്കുന്നു. കുറെ പണിപ്പെട്ട്‌ ദലീല ശിംശോന്റെ ശക്തിയുടെ രഹസ്യം ചോർത്തുന്നു. (ന്യായാധിപന്മാർ 16:15-17) എന്നിട്ട്‌ അതു ഫെലിസ്‌ത്യരോടു പറയുന്നു. അവർ ശിംശോനെ ബന്ദിച്ച്‌ തടവിലാക്കുന്നു.—ന്യായാധിപന്മാർ 16:18-21.

 ദലീലയിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? അനുകരിക്കാൻ പാടില്ലാത്ത കഥാപാത്രമാണ്‌ ദലീല. അത്യാഗ്രഹവും സ്വാർഥതയും കാരണം ദൈവത്തിന്റെ ദാസനോടു വഞ്ചനയും അവിശ്വസ്‌തതയും കാണിച്ചു.

  എസ്ഥേർ

 ആരായിരുന്നു എസ്ഥേർ? പേർഷ്യൻ രാജാവായ അഹശ്വേരശ്‌ തന്റെ രാജ്ഞിയാകാൻ തിരഞ്ഞെടുത്ത ജൂതസ്‌ത്രീയാണ്‌ എസ്ഥേർ.

 എസ്ഥേർ ചെയ്‌തത്‌: തന്റെ വംശത്തെ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കങ്ങളെ എസ്ഥേർ രാജ്ഞി തന്റെ സ്വാധീനം ഉപയോഗിച്ച്‌ തടയുന്നു. പേർഷ്യൻ സാമ്രാജ്യത്തിലുള്ള എല്ലാ ജൂതന്മാരെയും ഒരു പ്രത്യേകദിവസം കൊന്നുകളയണമെന്ന ഒരു ഔദ്യോഗികപ്രഖ്യാപനം ഉള്ളതായി എസ്ഥേർ രാജ്ഞി മനസ്സിലാക്കി. ഇതിനു പിന്നിൽ പ്രവർത്തിച്ചത്‌ ഹാമാൻ എന്നു പേരുള്ള ദുഷ്ടനായ പ്രധാനമന്ത്രിയായിരുന്നു. (എസ്ഥേർ 3:13-15; 4:1, 5) ഒരു ബന്ധുവായ മൊർദെഖായി എസ്ഥേറിനെ സഹായിച്ചു. സ്വന്തം ജീവൻ അപകടപ്പെടുത്തിക്കൊണ്ട്‌ എസ്ഥേർ ഇക്കാര്യം രാജാവിനെ അറിയിക്കുന്നു. (എസ്ഥേർ 4:10-16; 7:1-10) അഹശ്വേരശ്‌ രാജാവ്‌ ഇപ്പോൾ എസ്ഥേറിനും മൊർദെഖായിക്കും മറ്റൊരു നിയമം പുറപ്പെടുവിക്കാനുള്ള അധികാരം കൊടുക്കുന്നു. അതനുസരിച്ച്‌ ജൂതന്മാർക്ക്‌ സ്വയരക്ഷയ്‌ക്കുവേണ്ടി പോരാടാം. ജൂതന്മാർ അവരുടെ ശത്രുക്കളെ സമ്പൂർണമായി പരാജയപ്പെടുത്തി.—എസ്ഥേർ 8:5-11; 9:16, 17.

 എസ്ഥേറിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ധൈര്യത്തിന്റെയും താഴ്‌മയുടെയും എളിമയുടെയും തിളങ്ങുന്ന ഒരു മാതൃകയാണ്‌ എസ്ഥേർ രാജ്ഞി. (സങ്കീർത്തനം 31:24; ഫിലിപ്പിയർ 2:3) നല്ല സൗന്ദര്യവും അധികാരവും ഉണ്ടായിരുന്നെങ്കിലും ഉപദേശത്തിനും സഹായത്തിനും എസ്ഥേർ മറ്റുള്ളവരെ സമീപിച്ചു. ഭർത്താവിനോടു സംസാരിച്ചപ്പോൾ നയത്തോടും ആദരവോടും ധൈര്യത്തോടും കൂടെ സംസാരിച്ചു. ജൂതന്മാർക്ക്‌ വലിയ ആപത്ത്‌ വന്ന ഒരു സമയത്ത്‌ താൻ ഒരു ജൂതസ്‌ത്രീയാണെന്നു ധൈര്യസമേതം എസ്ഥേർ വെളിപ്പെടുത്തി.

  ഹവ്വ

 ആരായിരുന്നു ഹവ്വ? ബൈബിൾ പരിചയപ്പെടുത്തുന്ന ആദ്യത്തെ സ്‌ത്രീ.

 ഹവ്വ ചെയ്‌തത്‌: ദൈവത്തിന്റെ വ്യക്തമായ കല്‌പന ഹവ്വ അനുസരിച്ചില്ല. ഭർത്താവായ ആദാമിനെപ്പോലെ ഹവ്വയ്‌ക്കും പൂർണതയും ഇച്ഛാസ്വാതന്ത്ര്യവും ഉണ്ടായിരുന്നു. സ്‌നേഹം, ജ്ഞാനം പോലുള്ള ദൈവികഗുണങ്ങൾ വളർത്തിയെടുക്കാനും ഹവ്വയ്‌ക്കു കഴിയുമായിരുന്നു. (ഉൽപത്തി 1:27) ഒരു മരത്തിന്റെ പഴം കഴിച്ചാൽ മരിക്കുമെന്ന കാര്യം ദൈവം ആദാമിനോടു പറഞ്ഞിട്ടുള്ളത്‌ ഹവ്വയ്‌ക്ക്‌ അറിയാം. എന്നാൽ മരിക്കില്ലെന്ന സാത്താന്റെ വാദത്തിൽ ഹവ്വ വഞ്ചിക്കപ്പെടുന്നു. ദൈവത്തോട്‌ അനുസരണക്കേടു കാണിച്ചാൽ മെച്ചപ്പെട്ട ജീവിതം കിട്ടുമെന്ന വഞ്ചനയിൽ ഹവ്വ വീണുപോയി. അങ്ങനെ ഹവ്വ മരത്തിലെ പഴം പറിച്ചുതിന്നു. അതു കഴിക്കാൻ ആദാമിനെയും സ്വാധീനിച്ചു.—ഉൽപത്തി 3:1-6; 1 തിമൊഥെയൊസ്‌ 2:14.

 ഹവ്വയിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? തെറ്റായ ആഗ്രഹം മനസ്സിൽ താലോലിക്കുന്നതിന്റെ അപകടം ഹവ്വയുടെ ജീവിതം പഠിപ്പിക്കുന്നു. ദൈവത്തിന്റെ വ്യക്തമായ കല്‌പനയ്‌ക്കു വിരുദ്ധമായി, തനിക്ക്‌ അവകാശമില്ലാത്ത ഒരു കാര്യം കിട്ടാൻവേണ്ടി ഹവ്വ ശക്തമായ ആഗ്രഹം വളർത്തിയെടുത്തു.—ഉൽപത്തി 3:6; 1 യോഹന്നാൻ 2:16.

  ഹന്ന

 ആരായിരുന്നു ഹന്ന? എൽക്കാനയുടെ ഭാര്യയും പുരാതന ഇസ്രായേല്യരുടെ പ്രമുഖപ്രവാചകനായിരുന്ന ശമുവേലിന്റെ അമ്മയും ആയിരുന്നു ഹന്ന.—1 ശമുവേൽ 1:1, 2, 4-7.

 ഹന്ന ചെയ്‌തത്‌: ഹന്നയ്‌ക്ക്‌ കുട്ടികളുണ്ടായിരുന്നില്ല. ആ വിഷമത്തിൽനിന്ന്‌ ആശ്വാസം കിട്ടാൻ ഹന്ന ദൈവത്തോടു സഹായം ചോദിക്കുമായിരുന്നു. ഹന്നയുടെ ഭർത്താവിന്‌ അവളെക്കൂടാതെ വെറൊരു ഭാര്യയും ഉണ്ടായിരുന്നു. അവളുടെ പേര്‌ പെനിന്ന എന്നായിരുന്നു. പെനിന്നയ്‌ക്ക്‌ കുട്ടികളുണ്ടായിരുന്നു. എന്നാൽ വിവാഹശേഷം കുറെ നാൾ ഹന്നയ്‌ക്ക്‌ കുട്ടികളുണ്ടായിരുന്നില്ല. പെനിന്ന ക്രൂരമായി ഹന്നയെ കളിയാക്കുമായിരുന്നു. എന്നാൽ ഹന്ന ആശ്വാസത്തിനുവേണ്ടി ദൈവത്തോടു പ്രാർഥിച്ചു. ഒരിക്കൽ ഹന്ന ദൈവത്തിന്‌ ഒരു കാര്യം നേർന്നു. നേർച്ച ഇതായിരുന്നു: ദൈവം തനിക്കൊരു മകനെ തന്നാൽ ആ മകനെ വിശുദ്ധകൂടാരത്തിൽ (ഇസ്രായേല്യർ ആരാധനയ്‌ക്കുവേണ്ടി ഉപയോഗിച്ചിരുന്ന അഴിച്ചുമാറ്റാവുന്ന കൂടാരം) സേവിക്കാൻ വിട്ടുകൊടുക്കാമെന്ന്‌.—1 ശമുവേൽ 1:11.

 ഹന്നയുടെ പ്രാർഥന ദൈവം കേട്ടു. ഹന്നയ്‌ക്ക്‌ ഒരു കുഞ്ഞുണ്ടായി. പേര്‌ ശമുവേൽ. ഹന്ന തന്റെ വാക്കു പാലിച്ചു. ചെറിയ കുട്ടിയായിരുന്നപ്പോൾത്തന്നെ വിശുദ്ധകൂടാരത്തിൽ സേവിക്കാൻ ശമുവേലിനെ അയച്ചു. (1 ശമുവേൽ 1:27, 28) കൊച്ചുശമുവേലിന്‌ ഓരോ വർഷവും ഹന്ന, കൈയില്ലാത്ത ഉടുപ്പുണ്ടാക്കി കൊണ്ടുപോയി കൊടുക്കും. മൂന്ന്‌ ആൺകുട്ടികളെയും രണ്ടു പെൺകുട്ടികളെയും കൊടുത്തുകൊണ്ട്‌ ദൈവം ഹന്നയെ വീണ്ടും അനുഗ്രഹിച്ചു.—1 ശമുവേൽ 2:18-21.

 ഹന്നയിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? വിഷമങ്ങൾ സഹിച്ചുനിൽക്കാൻ ഹന്നയെ സഹായിച്ചത്‌ ഉള്ളുരുകിയുള്ള പ്രാർഥനയാണ്‌. നന്ദി നിറഞ്ഞ ആ പ്രാർഥന 1 ശമുവേൽ 2:1-10 കാണാം. അതിൽ ദൈവത്തിലുള്ള ഹന്നയുടെ ശക്തമായ വിശ്വാസം നിങ്ങൾക്കു വായിക്കാം.

  •  ഹന്നയെക്കുറിച്ച്‌ കൂടുതൽ അറിയാൻ “അവൾ ദൈവസന്നിധിയിൽ ഹൃദയം പകർന്നു!” എന്ന ലേഖനം വായിക്കുക.

  •  പണ്ട്‌ ദൈവം തന്റെ ജനത്തിനിടയിൽ ബഹുപങ്കാളിത്വം അനുവദിച്ചുകൊടുത്തത്‌ എന്തുകൊണ്ടാണെന്ന്‌ അറിയാൻ “ദൈവം ബഹുപങ്കാളിത്വം അംഗീകരിക്കുന്നുണ്ടോ?” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.

  യായേൽ

 ആരായിരുന്നു യായേൽ? ഇസ്രായേല്യനല്ലാത്ത ഹേബെറിന്റെ ഭാര്യയായിരുന്നു യായേൽ. ദൈവജനത്തിനുവേണ്ടി യായേൽ ധീരമായ നിലപാടെടുത്തു.

 യായേൽ ചെയ്‌തത്‌: കനാന്യസൈന്യത്തിന്റെ നേതാവായ സീസെര യായേലിന്റെ കൂടാരത്തിൽ അഭയം തേടിവന്നപ്പോൾ യായേൽ വിവേകത്തോടും ധൈര്യത്തോടും കൂടെ പ്രവർത്തിക്കുന്നു. ഇസ്രായേല്യരോടു തോറ്റ സീസെര, രക്ഷപ്പെടാൻ നോക്കി ചെന്നെത്തിയത്‌ യായേലിന്റെ കൂടാരത്തിലാണ്‌. യായേൽ തന്റെ കൂടാരത്തിലേക്ക്‌ സീസെരയെ ക്ഷണിക്കുന്നു. ഒളിച്ചിരിക്കാനും വിശ്രമിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യുന്നു. സീസെര ഉറങ്ങുന്ന സമയത്ത്‌ യായേൽ അയാളെ കൊല്ലുന്നു.—ന്യായാധിപന്മാർ 4:17-21.

 “ഒരു സ്‌ത്രീയുടെ കൈയിലായിരിക്കും യഹോവ സീസെരയെ ഏൽപ്പിക്കുക” എന്ന ദബോരയുടെ പ്രവചനം യായേലിന്റെ ഈ പ്രവൃത്തിയിലൂടെ നിറവേറി. (ന്യായാധിപന്മാർ 4:9) തന്റെ ആ പ്രവൃത്തിയിലൂടെ “സ്‌ത്രീകളിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൾ!” എന്ന്‌ മറ്റുള്ളവർ യായേലിനെ പുകഴ്‌ത്താൻ ഇടയായി.—ന്യായാധിപന്മാർ 5:24.

 യായേലിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? മുൻകൈയെടുത്ത്‌, ധൈര്യസമേതം യായേൽ പ്രവർത്തിച്ചു. ദൈവം തന്റെ പ്രവചനം നിറവേറ്റാൻ കാര്യങ്ങൾ എങ്ങനെ ക്രമീകരിക്കുന്നെന്ന്‌ യായേലിന്റെ ഈ അനുഭവം കാണിച്ചുതരുന്നു.

  ഇസബേൽ

 ആരായിരുന്നു ഇസബേൽ? ഇസ്രായേല്യരാജാവായിരുന്ന ആഹാബിന്റെ ഭാര്യയായിരുന്നു ഇസബേൽ. ഇസബേൽ യഹോവയെ ആരാധിക്കാത്ത, ഇസ്രായേല്യ അല്ലാത്ത ഒരു സ്‌ത്രീയായിരുന്നു. കനാന്യരുടെ ദൈവമായ ബാലിനെയാണ്‌ അവർ ആരാധിച്ചിരുന്നത്‌.

 ഇസബേൽ ചെയ്‌തത്‌: ഇസബേൽ രാജ്ഞി ക്രൂരയും പരിഗണനയില്ലാത്തവളും അക്രമാസക്തയും ആയിരുന്നു. ബാലാരാധനയും അതിനോട്‌ അനുബന്ധിച്ചുള്ള ലൈംഗിക അധാർമികതയും അവർ പ്രോത്സാഹിപ്പിച്ചിരുന്നു. അതോടൊപ്പം സത്യദൈവമായ യഹോവയുടെ ആരാധകരെ ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമങ്ങളും അവർ നടത്തി.—1 രാജാക്കന്മാർ 18:4, 13; 19:1-3.

 താൻ ആഗ്രഹിക്കുന്നതു നടക്കാൻവേണ്ടി എന്തു നുണ പറയാനും കൊല്ലാനും മടിയില്ലാത്തവളായിരുന്നു ഇസബേൽ. (1 രാജാക്കന്മാർ 21:8-16) ദൈവം മുൻകൂട്ടി പറഞ്ഞതുപോലെ ഒരു ശവസംസ്‌കാരം കിട്ടാതെ അതിദാരുണമായി അവൾ കൊല്ലപ്പെട്ടു. —1 രാജാക്കന്മാർ 21:23; 2 രാജാക്കന്മാർ 9:10, 32-37.

 ഇസബേലിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? അനുകരിക്കാൻ പാടില്ലാത്ത ഒരു കഥാപാത്രമാണ്‌ ഇസബേൽ. ഒരു ധാർമികതയും ഇല്ലാത്ത, ആഗ്രഹിച്ചതു കിട്ടാൻവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത സ്‌ത്രീയായിരുന്നു ഇസബേൽ. നാണവും മാനവും സദാചാരബോധവും ഇല്ലാത്ത സ്‌ത്രീകളെ കുറിക്കാൻ ഈ പേര്‌ ഉപയോഗിക്കുന്നു.

  ലേയ

 ആരായിരുന്നു ലേയ? ഗോത്രപിതാവായ യാക്കോബിന്റെ ആദ്യഭാര്യയായിരുന്നു ലേയ. ലേയയുടെ ഇളയ സഹോദരിയായ റാഹേലായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ഭാര്യ.—ഉൽപത്തി 29:20-29.

 ലേയ ചെയ്‌തത്‌: യാക്കോബിന്റെ ആറ്‌ മക്കൾക്ക്‌ ലേയ ജന്മം നൽകി. (രൂത്ത്‌ 4:11) യാക്കോബ്‌ ലേയയെയല്ല റാഹേലിനെയാണ്‌ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നത്‌. എന്നാൽ അവരുടെ അപ്പനായ ലാബാൻ റാഹേലിനു പകരം ലേയയെ യാക്കോബിനു കൊടുക്കാൻ കരുക്കൾ നീക്കി. ഇങ്ങനെ ലാബാൻ തന്നെ വഞ്ചിച്ചെന്ന്‌ അറിഞ്ഞപ്പോൾ യാക്കോബ്‌ ലാബാനോട്‌ ദേഷ്യപ്പെടുന്നു. മൂത്തയാൾ നിൽക്കുമ്പോൾ ഇളയയാളെ കൊടുക്കുന്നതു ശരിയല്ല എന്ന്‌ പറഞ്ഞ്‌ ലാബാൻ തിരിച്ചടിക്കുന്നു. എന്നാൽ ഒരാഴ്‌ച്ചയ്‌ക്കു ശേഷം ലാബാൻ റാഹേലിനെ വിവാഹം ചെയ്‌തുകൊടുക്കുന്നു.—ഉൽപത്തി 29:26-28.

 യാക്കോബ്‌ ലേയയേക്കാൾ അധികം റാഹേലിനെ സ്‌നേഹിച്ചു. (ഉൽപത്തി 29:30) ഇതു കാരണം യാക്കോബിന്റെ സ്‌നേഹം പിടിച്ചുപറ്റാൻ ലേയ അസൂയയോടെ തന്റെ സഹോദരിയോടു മത്സരിക്കുന്നു. ലേയയുടെ വിഷമം ദൈവം ശ്രദ്ധിക്കുന്നു. ദൈവം അവൾക്ക്‌ ആറ്‌ ആൺകുട്ടികളെയും ഒരു പെൺകുട്ടിയെയും കൊടുത്തുകൊണ്ട്‌ അനുഗ്രഹിക്കുന്നു.—ഉൽപത്തി 29:31.

 ലേയയിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ലേയ ദൈവത്തിൽ ആശ്രയിച്ചു, പ്രാർഥനയിലൂടെ. തന്റെ ഇപ്പോഴത്തെ വിഷമകരമായ സാഹചര്യത്തിൽ ദൈവം തന്നെ കൈവിട്ടു എന്നൊന്നും ലേയ ചിന്തിക്കുന്നില്ല. (ഉൽപത്തി 29:32-35; 30:20) ബഹുപങ്കാളിത്വത്തിന്റെ അല്ലെങ്കിൽ ഒന്നിലധികം ഭാര്യമാർ ഉള്ളതിന്റെ കുഴപ്പം ലേയയുടെ ജീവിതത്തിലൂടെ വ്യക്തമായി നമ്മൾ കാണുന്നു. കുറച്ച്‌ കാലത്തേക്ക്‌ ആ ക്രമീകരണം അങ്ങനെ തുടരാൻ ദൈവം അനുവദിച്ചു. എന്നാൽ വിവാഹം സംബന്ധിച്ച ദൈവത്തിന്റെ അംഗീകൃതനിലവാരം, ഒരു പുരുഷന്‌ ഒരു ഭാര്യ എന്നും ഒരു ഭാര്യയ്‌ക്ക്‌ ഒരു പുരുഷൻ എന്നും ആണ്‌.—മത്തായി 19:4-6.

  •  ലേയയെക്കുറിച്ച്‌ കൂടുതൽ അറിയാൻ “‘യിസ്രായേൽഗൃഹം പണിത’ സഹോദരിമാരുടെ ഹൃദയനൊമ്പരം”എന്ന ലേഖനം വായിക്കുക.

  •  പണ്ട്‌ ദൈവം തന്റെ ജനത്തിനിടയിൽ ബഹുപങ്കാളിത്വം അനുവദിച്ചുകൊടുത്തത്‌ എന്തുകൊണ്ടാണെന്ന്‌ അറിയാൻ “ദൈവം ബഹുപങ്കാളിത്വം അംഗീകരിക്കുന്നുണ്ടോ?” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.

  മാർത്ത

 ആരായിരുന്നു മാർത്ത? ലാസറിന്റെയും മറിയയുടെയും സഹോദരിയായിരുന്നു മാർത്ത. അവർ മൂന്നു പേരും യരുശലേമിന്‌ അടുത്തുള്ള ബഥാന്യ എന്ന ഗ്രാമത്തിലാണു താമസിച്ചിരുന്നത്‌.

 മാർത്ത ചെയ്‌തത്‌: മാർത്ത യേശുവിന്റെ അടുത്ത സുഹൃത്തായിരുന്നു. യേശു “മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു.” (യോഹന്നാൻ 11:5) നല്ല ആതിഥ്യമര്യാദയുള്ള സ്‌ത്രീയായിരുന്നു മാർത്ത. യേശു ഒരിക്കൽ അവളുടെ വീട്ടിൽ ചെന്നപ്പോൾ മറിയ യേശു പറയുന്നതു ശ്രദ്ധിച്ചുകൊണ്ടിരുന്നു. എന്നാൽ മാർത്ത വീട്ടുജോലികൾ ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. മറിയ തന്നെ സഹായിക്കുന്നില്ലെന്ന പരാതിയും മാർത്ത യേശുവിനോട്‌ പറയുന്നുണ്ട്‌. യേശു സൗമ്യതയോടെ മാർത്തയുടെ ചിന്താഗതി തിരുത്തുന്നു.—ലൂക്കോസ്‌ 10:38-42.

 ലാസറിന്‌ അസുഖം വന്നപ്പോൾ മാർത്തയും മറിയയും യേശുവിനെ സഹായത്തിനായി വിളിക്കുന്നു. അവരുടെ സഹോദരന്റെ അസുഖം മാറ്റാൻ യേശുവിനു കഴിയുമെന്ന്‌ അവർക്ക്‌ ഉറപ്പുണ്ടായിരുന്നു. (യോഹന്നാൻ 11:3, 21) എന്നാൽ ലാസർ മരിച്ചുപോയി. യേശുവിനോടുള്ള മാർത്തയുടെ സംഭാഷണത്തിൽനിന്ന്‌ മനസ്സിലാക്കാം, പുനരുത്ഥാനത്തെക്കുറിച്ച്‌ ബൈബിൾ പറയുന്ന വാഗ്‌ദാനത്തിൽ മാർത്തയ്‌ക്ക്‌ എന്തുമാത്രം വിശ്വാസമുണ്ടെന്ന്‌. അതുകൂടാതെ തന്റെ സഹോദരനെ വീണ്ടും ജീവനിലേക്കു കൊണ്ടുവരാനുള്ള യേശുവിന്റെ കഴിവിലും അവൾ വിശ്വസിക്കുന്നു.—യോഹന്നാൻ 11:20-27.

 മാർത്തയിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? അതിഥിസത്‌കാരത്തിനായി മാർത്ത കഠിനമായി അധ്വാനിച്ചു. ബുദ്ധിയുപദേശം കിട്ടിയപ്പോൾ മനസ്സോടെ അതു സ്വീകരിച്ചു. തന്റെ വികാരങ്ങളെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും അവൾ തുറന്ന്‌ സംസാരിച്ചു.

  മറിയ (യേശുവിന്റെ അമ്മ)

 ആരായിരുന്നു മറിയ? മറിയ ഒരു ജൂതപെൺകുട്ടിയായിരുന്നു. യേശുവിന്‌ ജന്മം നൽകിയപ്പോൾ അവൾ കന്യകയായിരുന്നു. ദൈവത്തിന്റെ മകനെ അത്ഭുതകരമായി ഗർഭംധരിച്ച സ്‌ത്രീയായിരുന്നു അവർ.

 മറിയ ചെയ്‌തത്‌: മറിയ താഴ്‌മയോടെ ദൈവത്തിന്റെ ഇഷ്ടം ചെയ്‌തു. യോസേഫ്‌ എന്ന വ്യക്തിയുമായി മറിയയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ ദൈവദൂതൻ പ്രത്യക്ഷപ്പെട്ട്‌ മറിയയോട്‌ ഒരു കാര്യം പറയുന്നത്‌: കാലങ്ങളായി കാത്തിരിക്കുന്ന മിശിഹയ്‌ക്കു മറിയയാണ്‌ ജന്മം നൽകാൻ പോകുന്നതെന്ന വാർത്ത. (ലൂക്കോസ്‌ 1:26-33) ആ നിയമനം മറിയ മനസ്സോടെ സ്വീകരിച്ചു. യേശുവിന്റെ ജനനത്തിനു ശേഷം യോസേഫിനും മറിയയ്‌ക്കും നാല്‌ ആൺമക്കൾക്കൂടി ജനിക്കുന്നു. കൂടാതെ അവർക്ക്‌ രണ്ടു പെൺകുട്ടികളെങ്കിലും ഉണ്ടായിരുന്നു. അതുകൊണ്ട്‌ മറിയ ഒരു നിത്യകന്യകയല്ല. (മത്തായി 13:55, 56) അതുല്യമായ ധാരാളം പദവികൾ മറിയയ്‌ക്കുണ്ടായിരുന്നെങ്കിലും അതൊന്നും തന്റെ പുകഴ്‌ചയ്‌ക്കോ ബഹുമതിക്കോ വേണ്ടി മറിയ ഉപയോഗിച്ചില്ല. യേശുവിന്റെ ശുശ്രൂഷാക്കാലത്തും ആദ്യക്രിസ്‌തീയസഭയുടെ അംഗമായിരുന്നപ്പോഴും അത്‌ അങ്ങനെതന്നെയായിരുന്നു.

 മറിയയിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? മറിയ വിശ്വസ്‌തയായ ഒരു സ്‌ത്രീയായിരുന്നു. ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട ഗൗരവമുള്ള കാര്യങ്ങൾ മറിയ മനസ്സോടെ സ്വീകരിച്ചു. തിരുവെഴുത്തുകളെക്കുറിച്ചുള്ള അഗാധമായ അറിവ്‌ മറിയയ്‌ക്കുണ്ടായിരുന്നു. ലൂക്കോസ്‌ 1:46-55 രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം പരിശോധിച്ചാൽ ഏതാണ്ട്‌ 20 തിരുവെഴുത്തുപരാമർശങ്ങൾ മറിയ ഉപയോഗിക്കുന്നത്‌ കാണാം.

  •  മറിയയെക്കുറിച്ച്‌ കൂടുതൽ അറിയാൻ “മറിയയുടെ മാതൃകയിൽനിന്ന്‌ നമുക്ക്‌ പഠിക്കാനുള്ളത്‌” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.

  മറിയ (മാർത്തയുടെയും ലാസറിന്റെയും സഹോദരി)

 ആരായിരുന്നു മറിയ? മറിയയും മാർത്തയും ലാസറും യേശുവിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു.

 മറിയ ചെയ്‌തത്‌: യേശു ദൈവപുത്രനാണെന്നു മനസ്സിലാക്കിയ മറിയ പലപ്പോഴും ആ വിലമതിപ്പ്‌ കാണിച്ചിട്ടുണ്ട്‌. യേശു ഉണ്ടായിരുന്നെങ്കിൽ ലാസർ മരിക്കില്ലെന്ന്‌ അവൾ വിശ്വസിച്ചു. യേശു ലാസറിനെ ഉയിർപ്പിക്കുമ്പോൾ മറിയ അവിടെയുണ്ടായിരുന്നു. മറിയയുടെ സഹോദരി മാർത്ത ഒരവസരത്തിൽ മറിയയെ കുറ്റപ്പെടുത്തി സംസാരിക്കുന്നു. വീട്ടുജോലികളിൽ തന്നെ സഹായിക്കുന്നതിനു പകരം മറിയ യേശു പറഞ്ഞത്‌ ശ്രദ്ധിച്ചുകൊണ്ടിരുന്നതായിരുന്നു കാരണം. എന്നാൽ ആത്മീയകാര്യങ്ങൾക്കു പ്രാധാന്യം കൊടുത്ത മറിയയെ യേശു അഭിനന്ദിച്ച്‌ സംസാരിക്കുന്നു.—ലൂക്കോസ്‌ 10:38-42.

 മറ്റൊരവസരത്തിൽ മറിയ യേശുവിനോട്‌ വലിയ അതിഥിപ്രിയം കാണിക്കുന്നു. മറിയ ‘വിലപിടിപ്പുള്ള സുഗന്ധതൈലം’ യേശുവിന്റെ തലയിലും പാദങ്ങളിലും ഒഴിക്കുന്നു. (മത്തായി 26:6, 7) ചിലർ അമർഷത്തോടെ മറിയയോടു പറഞ്ഞു ഇത്‌ പാഴ്‌ചെലവാണെന്ന്‌. എന്നാൽ യേശു അവൾ ചെയ്‌ത പ്രവൃത്തിയെക്കുറിച്ച്‌ ഇങ്ങനെയാണു പറഞ്ഞത്‌: “ലോകത്ത്‌ എവിടെ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിച്ചാലും അവിടെയെല്ലാം ആളുകൾ ഈ സ്‌ത്രീ ചെയ്‌തതിനെക്കുറിച്ച്‌ പറയുകയും ഇവളെ ഓർക്കുകയും ചെയ്യും.”—മത്തായി 24:14; 26:8-13.

 മറിയയിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ശക്തമായ വിശ്വാസം മറിയ വളർത്തിയെടുത്തിരുന്നു. മറിയ അനുദിന ജീവിതത്തിലെ കാര്യങ്ങൾക്കല്ല കൂടുതൽ ശ്രദ്ധകൊടുത്തത്‌, പകരം യഹോവയെ ആരാധിക്കുന്നതിനാണ്‌. ധാരാളം പണം ചെലവാക്കിക്കൊണ്ടുപോലും താഴ്‌മയോടെ യേശുവിനെ ആദരിക്കാൻ മറിയ ശ്രമിച്ചു.

  മഗ്‌ദലക്കാരി മറിയ

 ആരായിരുന്നു മഗ്‌ദലക്കാരി മറിയ? യേശുവിന്റെ വിശ്വസ്‌തയായ ഒരു ശിഷ്യയായിരുന്നു.

 മഗ്‌ദലക്കാരി മറിയ ചെയ്‌തത്‌: യേശുവിനോടും ശിഷ്യന്മാരോടും ഒപ്പം സഞ്ചരിച്ചിരുന്ന സ്‌ത്രീകളിൽ ഒരാളായിരുന്നു മഗ്‌ദലക്കാരി മറിയ. മറ്റുള്ളവരെ സഹായിക്കുന്നതിനുവേണ്ടി തന്റെ സ്വത്തുക്കൾ അവർ ഉദാരമായി ഉപയോഗിച്ചു. (ലൂക്കോസ്‌ 8:1-3) യേശുവിന്റെ ശുശ്രൂഷയുടെ അവസാനംവരെ മഗ്‌ദലക്കാരി മറിയ യേശുവിനെ അനുഗമിച്ചു, മരണസമയത്തും യേശുവിനോടൊപ്പം ഉണ്ടായിരുന്നു. പുനരുത്ഥാനപ്പെട്ട യേശുവിനെ ആദ്യം കണ്ടവരിൽ ഒരാൾ മറിയയായിരുന്നു.—യോഹന്നാൻ 20:11-18.

 മറിയയിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? മഗ്‌ദലക്കാരി മറിയ യേശുവിന്റെ ശുശ്രൂഷയെ ഉദാരമായി പിന്തുണച്ചു. യേശുവിന്റെ ഒരു വിശ്വസ്‌ത അനുഗാമിയായിരുന്നു അവർ.

  മിര്യാം

 ആരായിരുന്നു മിര്യാം? മോശയുടെയും അഹരോന്റെയും സഹോദരിയാണ്‌ മിര്യാം. ബൈബിളിൽ പറഞ്ഞിരിക്കുന്ന ആദ്യത്തെ പ്രവാചിക മിര്യാമാണ്‌.

 മിര്യാം ചെയ്‌തത്‌: പ്രവാചിക എന്ന നിലയിൽ മിര്യാം ദൈവത്തിൽനിന്നുള്ള സന്ദേശങ്ങൾ മറ്റുള്ളവരെ അറിയിക്കണമായിരുന്നു. മിര്യാമിന്‌ ഇസ്രായേല്യർക്കിടയിൽ വലിയ സ്ഥാനമുണ്ടായിരുന്നു. ചെങ്കടലിൽവെച്ച്‌ ഈജിപ്‌തുകാരുടെ സൈന്യത്തെ ദൈവം നശിപ്പിച്ചതിനു ശേഷം ഇസ്രായേല്യപുരുഷന്മാർ പാട്ടു പാടുമ്പോൾ മിര്യാമും അവർക്കൊപ്പം കൂടുന്നു.—പുറപ്പാട്‌ 15:1, 20, 21.

 കുറച്ച്‌ നാളുകൾക്കു ശേഷം മിര്യാമും അഹരോനും മോശയ്‌ക്കെതിരെ സംസാരിക്കുന്നു. അഹങ്കാരവും അസൂയയും ആയിരുന്നു അവരെ അതിനു പ്രേരിപ്പിച്ചത്‌. ദൈവം “അതു കേൾക്കുന്നുണ്ടായിരുന്നു.” ദൈവം മിര്യാമിനെയും അഹരോനെയും ശക്തമായി ശാസിച്ചു. (സംഖ്യ 12:1-9) മിര്യാമിന്റെ ഈ തെറ്റായ സംസാരത്തിന്റെ ഫലമായി ദൈവം മിര്യാമിനു കുഷ്‌ഠം വരാനിടയാക്കി. എന്നാൽ മിര്യാമിനുവേണ്ടി മോശ ദൈവത്തോട്‌ അപേക്ഷിച്ചപ്പോൾ ദൈവം അവളുടെ കുഷ്‌ഠം മാറ്റി. മിര്യാമിനെ പാളയത്തിനു പുറത്ത്‌ ഏഴു ദിവസം താമസിപ്പിച്ചു. അതിനു ശേഷം വീണ്ടും ഇസ്രായേല്യരോടൊപ്പം ആയിരിക്കാൻ ദൈവം അവളെ അനുവദിച്ചു.—സംഖ്യ 12:10-15.

 ദൈവത്തിൽനിന്നുള്ള തിരുത്തൽ മിര്യാം സ്വീകരിച്ചെന്ന്‌ ബൈബിൾ സൂചിപ്പിക്കുന്നു. മിര്യാമിനുണ്ടായിരുന്ന ശ്രേഷ്‌ഠപദവിയെക്കുറിച്ച്‌ നൂറ്റാണ്ടുകൾ കഴിഞ്ഞ്‌ ദൈവം ഇസ്രായേല്യരോട്‌ പറയുന്നത്‌ ഇങ്ങനെയാണ്‌: “നിങ്ങളുടെ മുന്നിൽ മോശയെയും അഹരോനെയും മിര്യാമിനെയും അയച്ചു.”—മീഖ 6:4.

 മിര്യാമിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? തന്റെ ആരാധകർ സംസാരിക്കുന്നതും മറ്റുളളവരെക്കുറിച്ച്‌ പറയുന്നതും ദൈവം ശ്രദ്ധിക്കുന്നുണ്ടെന്നു മിര്യാമിന്റെ കഥ കാണിച്ചുതരുന്നു. അഹങ്കാരവും അസൂയയും ഒഴിവാക്കിയില്ലെങ്കിൽ നമുക്കു ദൈവത്തെ സന്തോഷിപ്പിക്കാൻ പറ്റില്ലെന്നും ഇതിലൂടെ പഠിച്ചു. ഈ മോശം ഗുണങ്ങൾ നമുക്കുണ്ടെങ്കിൽ മറ്റുള്ളവരുടെ സത്‌പേരിനെ ബാധിക്കുന്ന വിധത്തിൽ എന്തെങ്കിലുമൊക്കെ പറയാൻ അത്‌ ഇടയാക്കിയേക്കാം.

  റാഹേൽ

 ആരായിരുന്നു റാഹേൽ? ലാബാന്റെ മകളും ഗോത്രപിതാവായ യാക്കോബിന്റെ പ്രിയപ്പെട്ട ഭാര്യയുമായിരുന്നു റാഹേൽ.

 റാഹേൽ ചെയ്‌തത്‌: യാക്കോബിനെ വിവാഹം ചെയ്‌ത റാഹേൽ രണ്ട്‌ ആൺമക്കൾക്കു ജന്മം നൽകി. അവരിൽനിന്നാണ്‌ പുരാതന ഇസ്രായേലിന്റെ 12 ഗോത്രങ്ങളിലെ രണ്ടു ഗോത്രങ്ങൾ ഉണ്ടാകുന്നത്‌. റാഹേൽ തന്റെ അപ്പന്റെ ആടുകളുമായി വരുന്ന സമയത്താണ്‌ ഭാവിവരനെ കണ്ടുമുട്ടുന്നത്‌. (ഉൽപത്തി 29:9, 10) റാഹേലിനു ചേച്ചിയായ ലേയയേക്കാളും ‘നല്ല ആകാരഭംഗി’ ഉണ്ടായിരുന്നു.—ഉൽപത്തി 29:17.

 യാക്കോബിനു റാഹേലിനോട്‌ ഇഷ്ടം തോന്നി. റാഹേലിനെ വിവാഹം ചെയ്യുന്നതിനായി ഏഴു വർഷം ലാബാനെ സേവിക്കാമെന്നു യാക്കോബ്‌ സമ്മതിക്കുന്നു. (ഉൽപത്തി 29:18) എന്നാൽ ലാബാൻ ആദ്യം കൗശലത്തോടെ ലേയയെ യാക്കോബിനു വിവാഹം ചെയ്‌തുകൊടുക്കുന്നു. പിന്നീട്‌ റാഹേലിനെ വിവാഹം ചെയ്യാനും അനുവദിക്കുന്നു.—ഉൽപത്തി 29:25-27.

 യാക്കോബ്‌ കൂടുതൽ സ്‌നേഹിച്ചത്‌ റാഹേലിനെയും അവളുടെ മക്കളെയും ആണ്‌. ലേയയെയും ലേയയുടെ മക്കളെയും അത്രത്തോളം സ്‌നേഹിച്ചില്ല. (ഉൽപത്തി 37:3; 44:20, 27-29) ഇതിന്റെ ഫലമായി ഈ സ്‌ത്രീകൾക്കിടയിൽ ശത്രുതയായി.—ഉൽപത്തി 29:30; 30:1, 15.

 റാഹേലിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ബുദ്ധിമുട്ടുള്ള കുടുംബസാഹചര്യമായിരുന്നെങ്കിലും ദൈവം തന്റെ പ്രാർഥന കേൾക്കുമെന്ന പ്രതീക്ഷയോടെ റാഹേൽ സഹിച്ചുനിന്നു. (ഉൽപത്തി 30:22-24) ബഹുപങ്കാളിത്വം കുടുംബങ്ങളിൽ വരുത്തിവെക്കുന്ന ബുദ്ധിമുട്ടുകൾ റാഹേലിന്റെ കഥ നമ്മളെ പഠിപ്പിക്കുന്നു. റാഹേലിന്റെ അനുഭവം കാണിക്കുന്നത്‌ വിവാഹത്തെക്കുറിച്ചുള്ള ദൈവത്തിന്റെ നിലവാരം, അതായത്‌ ഒരു പുരുഷന്‌ ഒരു ഭാര്യ എന്നത്‌, എത്രയോ ശരിയാണെന്നാണ്‌.—മത്തായി 19:4-6.

  •  റാഹേലിനെക്കുറിച്ച്‌ കൂടുതൽ അറിയാൻ “‘യിസ്രായേൽഗൃഹം പണിത’ സഹോദരിമാരുടെ ഹൃദയനൊമ്പരം”എന്ന ലേഖനം വായിക്കുക.

  •  പണ്ട്‌ ദൈവം തന്റെ ജനത്തിനിടയിൽ ബഹുപങ്കാളിത്വം അനുവദിച്ചുകൊടുത്തത്‌ എന്തുകൊണ്ടാണെന്ന്‌ അറിയാൻ “ദൈവം ബഹുപങ്കാളിത്വം അംഗീകരിക്കുന്നുണ്ടോ?” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.

  രാഹാബ്‌

 ആരായിരുന്നു രാഹാബ്‌? കനാന്യപട്ടണമായ യരീഹൊയിൽ ജീവിച്ചിരുന്ന ഒരു വേശ്യയായിരുന്നു രാഹാബ്‌. എന്നാൽ പിന്നീട്‌ രാഹാബ്‌ യഹോവയുടെ ഒരു ആരാധികയായിത്തീർന്നു.

 രാഹാബ്‌ ചെയ്‌തത്‌: ദേശം ഒറ്റുനോക്കാൻ വന്ന രണ്ട്‌ ഇസ്രായേല്യരെ രാഹാബ്‌ ഒളിപ്പിച്ചു. ഇങ്ങനെ ചെയ്യാൻ രാഹാബിനെ പ്രേരിപ്പിച്ചത്‌, ഇസ്രായേല്യരുടെ ദൈവമായ യഹോവയെക്കുറിച്ചും യഹോവ തന്റെ ജനത്തെ ഈജിപ്‌തിൽനിന്ന്‌ കൊണ്ടുവന്നതിനെക്കുറിച്ചും അമോര്യരുമായി ഇസ്രായേല്യർ നടത്തിയ പോരാട്ടത്തെക്കുറിച്ചും കേട്ടതാണ്‌.

 രാഹാബ്‌ ഒറ്റുകാരെ സഹായിച്ചു. അതിനു പകരമായി, ഇസ്രായേല്യർ യരീഹൊ നശിപ്പിക്കാൻ വരുമ്പോൾ തന്നെയും തന്റെ കുടുംബത്തെയും രക്ഷിക്കണമെന്ന്‌ ഒറ്റുകാരോടു രാഹാബ്‌ അപേക്ഷിക്കുന്നു. ആ ഒറ്റുകാർ ചില നിബന്ധനകളോടെ അതു സമ്മതിക്കുന്നു. നിബന്ധനകൾ ഇതായിരുന്നു: ഒറ്റുകാർ വന്ന വിവരം രഹസ്യമായി സൂക്ഷിക്കണം, ഇസ്രായേല്യർ യരീഹൊ ആക്രമിക്കുമ്പോൾ രാഹാബും കുടുംബവും വീടിനുള്ളിൽത്തന്നെ കഴിയണം, രാഹാബിന്റെ വീടാണെന്നു മനസ്സിലാക്കാൻ ജനലിലൂടെ ചുവന്ന ചരട്‌ തൂക്കിയിടണം. എല്ലാ നിർദേശങ്ങളും രാഹാബ്‌ അനുസരിച്ചു. അതുകൊണ്ട്‌ ഇസ്രായേല്യർ യരീഹൊ പിടിച്ചടക്കിയപ്പോൾ രാഹാബിനും കുടുംബത്തിനും രക്ഷപ്പെടാനായി.

 പിന്നീട്‌ രാഹാബ്‌ ഒരു ഇസ്രായേല്യനെ വിവാഹം ചെയ്‌തു. അങ്ങനെ രാഹാബ്‌ ദാവീദ്‌ രാജാവിന്റെയും യേശുക്രിസ്‌തുവിന്റെയും ഒരു പൂർവികയായിത്തീർന്നു.—യോശുവ 2:1-24; 6:25; മത്തായി 1:5, 6, 16.

 രാഹാബിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ബൈബിൾ രാഹാബിനെ വിശ്വാസത്തിന്റെ മികച്ച മാതൃകയായി വർണിക്കുന്നു. (എബ്രായർ 11:30, 31; യാക്കോബ്‌ 2:25) ദൈവത്തിന്റെ ക്ഷമയെക്കുറിച്ചും പക്ഷപാതമില്ലായ്‌മയെക്കുറിച്ചും തന്നിൽ വിശ്വസിക്കുന്നവരുടെ പശ്ചാത്തലം എന്തുതന്നെ ആയിരുന്നാലും അവരെയൊക്കെ അനുഗ്രഹിക്കും എന്നതിനെക്കുറിച്ചും രാഹാബിന്റെ കഥ വ്യക്തമാക്കുന്നു.

  •  രാഹാബിനെക്കുറിച്ച്‌ കൂടുതൽ അറിയാൻ “രാഹാബ്‌—വിശ്വാസത്തിന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടു”എന്ന ലേഖനം വായിക്കുക.

  റിബെക്ക

 ആരായിരുന്നു റിബെക്ക? യിസ്‌ഹാക്കിന്റെ ഭാര്യയും ഇരട്ടക്കുട്ടികളായ യാക്കോബിന്റെയും ഏശാവിന്റെയും അമ്മയുമായിരുന്നു റിബെക്ക.

 റിബെക്ക ചെയ്‌തത്‌: വളരെ ബുദ്ധിമുട്ടുകളുണ്ടായിട്ടും ദൈവത്തിന്റെ ഇഷ്ടം ചെയ്‌ത ഒരു വ്യക്തിയായിരുന്നു റിബെക്ക. കിണറ്റിൽനിന്ന്‌ വെള്ളം കോരുന്ന സമയത്ത്‌ ഒരു മനുഷ്യൻ റിബെക്കയോടു കുടിക്കാൻ വെള്ളം ചോദിക്കുന്നു. ഉടനെ റിബെക്ക അയാൾക്കു വെള്ളം കൊടുക്കുന്നു. കൂടാതെ അയാളുടെ ഒട്ടകങ്ങൾക്കും വെള്ളം കോരിക്കൊടുക്കുന്നു. (ഉൽപത്തി 24:15-20) അദ്ദേഹം അബ്രാഹാമിന്റെ ഒരു ദാസനായിരുന്നു. അബ്രാഹാമിന്റെ മകനായ യിസ്‌ഹാക്കിന്‌ ഒരു ഭാര്യയെ കണ്ടെത്താൻ ഒരുപാട്‌ ദൂരം സഞ്ചരിച്ച്‌ വന്നിരിക്കുകയാണ്‌ അദ്ദേഹം. (ഉൽപത്തി 24:2-4) ഇക്കാര്യത്തിൽ ദൈവത്തിന്റെ അനുഗ്രഹത്തിനായി അദ്ദേഹം പ്രാർഥിച്ചിട്ടുണ്ടായിരുന്നു. റിബെക്കയുടെ ആതിഥ്യവും കഠിനാധ്വാനവും കണ്ടപ്പോൾ ദൈവം തന്റെ പ്രാർഥനയ്‌ക്ക്‌ ഉത്തരം തന്നെന്ന്‌ അദ്ദേഹം മനസ്സിലാക്കി. റിബെക്കയെയാണ്‌ യിസ്‌ഹാക്കിന്റെ ഭാര്യയായി ദൈവം തിരഞ്ഞെടുത്തിരിക്കുന്നതെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു.—ഉൽപത്തി 24:10-14, 21, 27.

 അബ്രാഹാമിന്റെ ദാസൻ വന്നത്‌ എന്തിനാണെന്നു റിബെക്ക മനസ്സിലാക്കുന്നു. അദ്ദേഹത്തോടൊപ്പം പോകാനും യിസ്‌ഹാക്കിന്റെ ഭാര്യയാകാനും റിബെക്ക സമ്മതിക്കുന്നു. (ഉൽപത്തി 24:57-59) റിബെക്കയ്‌ക്ക്‌ ഇരട്ടക്കുട്ടികൾ ജനിക്കുന്നു. മൂത്ത മകൻ ഏശാവ്‌ ഇളയ മകനായ യാക്കോബിനെ സേവിക്കുമെന്നു ദൈവം റിബെക്കയോടു പറയുന്നു. (ഉൽപത്തി 25:23) മൂത്ത മകനെന്ന നിലയിൽ ഏശാവിനുള്ള അനുഗ്രഹങ്ങൾ കൊടുക്കാൻ യിസ്‌ഹാക്ക്‌ തയ്യാറെടുക്കുന്നു. ഇത്‌ അറിയുന്ന റിബെക്ക, ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ ആ അനുഗ്രഹം യാക്കോബിനു കിട്ടുന്ന വിധത്തിൽ കാര്യങ്ങൾ വരാൻ നടപടികൾ സ്വീകരിക്കുന്നു.—ഉൽപത്തി 27:1-17.

 റിബെക്കയിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? റിബെക്ക എളിമയുള്ളവളും കഠിനാധ്വാനിയും അതിഥിപ്രിയയും ആയിരുന്നു. നല്ല ഭാര്യയും അമ്മയും സത്യദൈവത്തിന്റെ ആരാധികയും ആയിരിക്കാൻ ആ ഗുണങ്ങൾ അവളെ സഹായിച്ചു.

  •  റിബെക്കയെക്കുറിച്ച്‌ കൂടുതൽ അറിയാൻ “പോകാൻ ഞാൻ തയ്യാറാണ്‌” (ഇംഗ്ലീഷ്‌) എന്ന ലേഖനം വായിക്കുക.

  രൂത്ത്‌

 ആരായിരുന്നു രൂത്ത്‌? ഒരു മോവാബ്യസ്‌ത്രീയായിരുന്നു രൂത്ത്‌. യഹോവയുടെ ഒരു ആരാധികയായിത്തീരാൻ അവർ സ്വന്തം ദേശത്തെയും അവിടുത്തെ ദൈവങ്ങളെയും ഉപേക്ഷിച്ച്‌ ഇസ്രായേൽ ദേശത്തേക്കു വന്നു.

 രൂത്ത്‌ ചെയ്‌തത്‌: തന്റെ അമ്മായിയമ്മയായ നൊവൊമിയോടു രൂത്ത്‌ അസാധാരണമായ സ്‌നേഹം കാണിച്ചു. ഇസ്രായേലിൽ ക്ഷാമമുണ്ടായപ്പോൾ മോവാബിലേക്കു പോയവരായിരുന്നു നൊവൊമിയും ഭർത്താവും രണ്ട്‌ ആൺമക്കളും. ആൺമക്കൾ മോവാബ്യസ്‌ത്രീകളായ രൂത്തിനെയും ഒർപ്പയെയും വിവാഹം ചെയ്‌തു. കുറച്ച്‌ നാളുകൾക്കു ശേഷം നൊവൊമിയുടെ ഭർത്താവും രണ്ട്‌ ആൺമക്കളും മരിക്കുന്നു. പിന്നെ ഈ മൂന്നു വിധവകൾ മാത്രമായി.

 അപ്പോഴേക്കും ഇസ്രായേലിലെ ക്ഷാമം തീർന്നിരുന്നു. നൊവൊമി ഇസ്രായേലിലേക്കു മടങ്ങാൻ തീരുമാനിക്കുന്നു. രൂത്തും ഒർപ്പയും അവരോടൊപ്പം പോകാൻ തയ്യാറെടുക്കുന്നു. എന്നാൽ അവരുടെ ബന്ധുക്കളുടെ അടുത്തേക്കുതന്നെ മടങ്ങാൻ നൊവൊമി മരുമക്കളോടു പറയുന്നു. ഒർപ്പ അത്‌ അനുസരിക്കുന്നു. (രൂത്ത്‌ 1:1-6, 15) രൂത്ത്‌ അമ്മായിയമ്മയോടൊപ്പം പോകാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു. അവൾ നൊവൊമിയെ സ്‌നേഹിച്ചു. നൊവൊമിയുടെ ദൈവമായ യഹോവയെ ആരാധിക്കാൻ ആഗ്രഹിച്ചു.—രൂത്ത്‌ 1:16, 17; 2:11.

 അവർ നൊവൊമിയുടെ സ്വദേശമായ ബേത്ത്‌ലെഹെമിലെത്തി. നല്ല മരുമകളും കഠിനാധ്വാനിയും എന്ന പേര്‌ രൂത്ത്‌ സമ്പാദിച്ചു. ബോവസ്‌ എന്ന്‌ പേരുള്ള ധനികനായ ഭൂവുടമ രൂത്തിന്റെ പെരുമാറ്റം ശ്രദ്ധിച്ചു. അതിൽ ഇഷ്ടം തോന്നിയ ബോവസ്‌ രൂത്തിനും നൊവൊമിക്കും ഉദാരമായി ഭക്ഷണം കൊടുത്തു. (രൂത്ത്‌ 2:5-7, 20) രൂത്ത്‌ പിന്നീട്‌ ബോവസിനെ വിവാഹം ചെയ്‌തു. അങ്ങനെ രൂത്ത്‌ ദാവീദ്‌ രാജാവിന്റെയും യേശുക്രിസ്‌തുവിന്റെയും ഒരു പൂർവികയായിത്തീർന്നു.—മത്തായി 1:5, 6, 16.

 രൂത്തിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? യഹോവയോടും നൊവൊമിയോടും ഉള്ള ഇഷ്ടം കാരണം തന്റെ വീടിനെയും വീട്ടുക്കാരെയും വിട്ടുപോരാൻ അവൾ തയ്യാറായി. ബുദ്ധിമുട്ടുള്ള ചുറ്റുപ്പാട്‌ ആയിരുന്നിട്ടും രൂത്ത്‌ കഠിനാധ്വാനവും ഭക്തിയും വിശ്വസ്‌തതയും കാണിക്കുന്നു.

  സാറ

 ആരായിരുന്നു സാറ? അബ്രാഹാമിന്റെ ഭാര്യയും യിസ്‌ഹാക്കിന്റെ അമ്മയും ആണ്‌ സാറ.

 സാറ ചെയ്‌തത്‌: ഊർ നഗരത്തിലെ സമ്പദ്‌സമൃദ്ധിയും സുഖകരമായ ജീവിതവും ഒക്കെ ഉപേക്ഷിക്കാൻ സാറ തയ്യാറായി. കാരണം തന്റെ ഭർത്താവായ അബ്രാഹാമിനു ദൈവം കൊടുത്ത വാഗ്‌ദാനത്തിൽ സാറയ്‌ക്കു വിശ്വാസമുണ്ടായിരുന്നു. ഊർ നഗരം വിട്ട്‌ കനാൻ ദേശത്തു പോകാൻ ദൈവം അബ്രാഹാമിനോടു പറഞ്ഞു. ദൈവം അബ്രാഹാമിനെ അനുഗ്രഹിക്കുമെന്നും ഒരു വലിയ ജനതയാക്കുമെന്നും വാഗ്‌ദാനം ചെയ്‌തു. (ഉൽപത്തി 12:1-5) ആ സമയത്ത്‌ സാറയുടെ പ്രായം 60 കഴിഞ്ഞിട്ടുണ്ടായിരിക്കണം. അന്നുമുതൽ സാറയും അബ്രാഹാമും കൂടാരങ്ങളിൽ താമസിച്ചുകൊണ്ട്‌ ഒരു പ്രവാസജീവിതം നയിച്ചു.

 കൂടാരവാസം സാറയുടെ ജീവിതം കുറച്ച്‌ അപകടംപിടിച്ചതാക്കിയെങ്കിലും ദൈവത്തിന്റെ നിർദേശപ്രകാരം സാറ അബ്രാഹാമിനെ പിന്തുണയ്‌ക്കുന്നു. (ഉൽപത്തി 12:10, 15) കുട്ടികളില്ലാത്തതിന്റെ വിഷമം വർഷങ്ങളായി സാറ അനുഭവിക്കുകയാണ്‌. എന്നാൽ ദൈവം അബ്രാഹാമിന്റെ സന്തതിയെ അനുഗ്രഹിക്കുമെന്നു വാഗ്‌ദാനം ചെയ്‌തിരുന്നു. (ഉൽപത്തി 12:7; 13:15; 15:18; 16:1, 2, 15) പിന്നീട്‌ സാറതന്നെ അബ്രാഹാമിന്‌ ഒരു മകനെ പ്രസവിക്കും എന്ന വാഗ്‌ദാനവും ദൈവം അവർക്കു കൊടുക്കുന്നു. ഒരു കുഞ്ഞിനു ജന്മം നൽകാനുള്ള പ്രായം കഴിഞ്ഞിട്ടും അവർക്ക്‌ ഒരു മകൻ ജനിക്കുന്നു. സാറയ്‌ക്കു 90-ഉം അബ്രാഹാമിനു 100-ഉം വയസ്സുള്ളപ്പോഴാണിത്‌. (ഉൽപത്തി 17:17; 21:2-5) അവർ മകനു യിസ്‌ഹാക്ക്‌ എന്നു പേരിട്ടു.

 സാറയിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ദൈവം ഒരു കാര്യം വാഗ്‌ദാനം ചെയ്‌താൽ നമുക്ക്‌ ആ കാര്യത്തിൽ ഉറച്ച്‌ വിശ്വസിക്കാൻ കഴിയും. അത്‌ അസാധ്യമാണെന്നു തോന്നിയാൽപ്പോലും. സാറയുടെ മാതൃക അതാണ്‌ നമ്മളെ പഠിപ്പിക്കുന്നത്‌. (എബ്രായർ 11:11) ഒരു ഭാര്യയെന്ന നിലയിലുള്ള സാറയുടെ മാതൃക, വിവാഹത്തിൽ ആദരവിന്‌ എന്തുമാത്രം പ്രാധാന്യമുണ്ടെന്ന്‌ എടുത്തുകാണിക്കുന്നു.—1 പത്രോസ്‌ 3:5, 6.

  ശൂലേംകന്യക

 ആരായിരുന്നു ശൂലേംകന്യക? ഒരു ഗ്രാമത്തിലെ സുന്ദരിയായ പെൺകുട്ടിയായിരുന്നു ശൂലേംകന്യക. ഉത്തമഗീതം എന്ന ബൈബിൾപുസ്‌തകത്തിലെ പ്രധാന കഥാപാത്രമാണ്‌ ഈ പെൺകുട്ടി. ഇവളുടെ പേര്‌ ബൈബിൾ പറയുന്നില്ല.

 ശൂലേംകന്യക ചെയ്‌തത്‌: ശൂലേംകന്യക താൻ സ്‌നേഹിച്ചിരുന്ന ഇടയച്ചെറുക്കനോടു വിശ്വസ്‌തയായിരുന്നു. (ഉത്തമഗീതം 2:16) അവളുടെ അസാധാരണമായ സൗന്ദര്യം സമ്പന്നനായ ശലോമോൻ രാജാവിന്റെ കണ്ണിൽപ്പെടുന്നു. അവളുടെ സ്‌നേഹം പിടിച്ചുപറ്റാൻ രാജാവ്‌ പല അടവുകളും പയറ്റി. (ഉത്തമഗീതം 7:6) ശലോമോനെ വിവാഹം ചെയ്യാൻ മറ്റുള്ളവരും അവളോടു പറയുന്നു. എന്നാൽ ശൂലേംകന്യക അത്‌ നിരസിക്കുന്നു. അവൾ പാവപ്പെട്ട ഇടയച്ചെറുക്കനെ സ്‌നേഹിക്കുകയും അവനോടു വിശ്വസ്‌തത കാണിക്കുകയും ചെയ്യുന്നു.—ഉത്തമഗീതം 3:5; 7:10; 8:6.

 ശൂലേംകന്യകയിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ശൂലേംകന്യക സുന്ദരിയായിരുന്നതുകൊണ്ട്‌ മറ്റുള്ളവരുടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ അപ്പോഴും അവൾക്കു തന്നെക്കുറിച്ചുതന്നെ ഒരു എളിയ വീക്ഷണമാണുണ്ടായിരുന്നത്‌. തന്റെ യഥാർഥസ്‌നേഹത്തെ കവരാൻ ശലോമോന്റെ പ്രശസ്‌തിയെയോ സമ്പത്തിനെയോ കൂട്ടുകാരുടെ സമ്മർദത്തെയോ ഒന്നും അവൾ അനുവദിച്ചില്ല. തന്റെ വികാരങ്ങൾ നിയന്ത്രിച്ചുകൊണ്ട്‌ അവൾ ധാർമികത കാത്തുസൂക്ഷിച്ചു.

  ലോത്തിന്റെ ഭാര്യ

 ആരായിരുന്നു ലോത്തിന്റെ ഭാര്യ? ബൈബിൾ അവരുടെ പേര്‌ പറയുന്നില്ല. എന്നാൽ അവർക്കു രണ്ടു പെൺമക്കളുണ്ടായിരുന്നെന്നും സൊദോം എന്ന നഗരത്തിലാണ്‌ അവർ ജീവിച്ചിരുന്നതെന്നും ബൈബിൾ പറയുന്നു.—ഉൽപത്തി 19:1, 15.

 ലോത്തിന്റെ ഭാര്യ ചെയ്‌തത്‌: ദൈവത്തിന്റെ കല്‌പന അവൾ അനുസരിച്ചില്ല. സൊദോമിനെയും സമീപത്തുള്ള നഗരങ്ങളെയും അവരുടെ കടുത്ത ലൈംഗിക അധാർമികത കാരണം നശിപ്പിച്ചുകളയാൻ ദൈവം തീരുമാനിച്ചു. സൊദോമിൽ താമസിച്ചിരുന്ന നീതിമാനായ ലോത്തിനോടും കുടുംബത്തോടും ഉള്ള സ്‌നേഹം കാരണം ദൈവം രണ്ടു ദൂതന്മാരെ അവരുടെ സുരക്ഷയ്‌ക്കുവേണ്ടി അയയ്‌ക്കുന്നു.—ഉൽപത്തി 18:20; 19:1, 12, 13.

 ആ പ്രദേശം വിട്ടുപോകാനും തിരിഞ്ഞുനോക്കരുതെന്നും ദൂതന്മാർ ലോത്തിനോടും കുടുംബത്തോടും പറഞ്ഞു. തിരിഞ്ഞുനോക്കിയാൽ അവർ നശിച്ചുപോകുമായിരുന്നു. (ഉൽപത്തി 19:17) ‘ലോത്തിന്റെ ഭാര്യ പുറകോട്ടു തിരിഞ്ഞുനോക്കി ഉപ്പുതൂണായിത്തീർന്നു.’—ഉൽപത്തി 19:26.

 ലോത്തിന്റെ ഭാര്യയിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ദൈവം പറയുന്നത്‌ അനുസരിക്കാത്ത അളവോളം പോകാൻ വസ്‌തുവകകളോടുള്ള സ്‌നേഹം ഇടയാക്കിയേക്കാം എന്ന്‌ ലോത്തിന്റെ ഭാര്യയുടെ കഥ പഠിപ്പിക്കുന്നു. “ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക”എന്ന്‌ ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തമായി യേശു പറഞ്ഞു.—ലൂക്കോസ്‌ 17:32.

 ബൈബിളിലെ സ്‌ത്രീകഥാപാത്രങ്ങൾ ജീവിച്ചിരുന്ന കാലഘട്ടം

  1.  ഹവ്വ

  2. പ്രളയം (ബി.സി. 2370)

  3.  സാറ

  4.  ലോത്തിന്റെ ഭാര്യ

  5.  റിബെക്ക

  6.  ലേയ

  7.  റാഹേൽ

  8. പുറപ്പാട്‌ (ബി.സി. 1513)

  9.  മിര്യാം

  10.  രാഹാബ്‌

  11.  രൂത്ത്‌

  12.  ദബോര

  13.  യായേൽ

  14.  ദലീല

  15.  ഹന്ന

  16. ഇസ്രായേലിന്റെ ഒന്നാമത്തെ രാജാവ്‌ (ബി.സി. 1117)

  17.  അബീഗയിൽ

  18.  ശൂലേംകന്യക

  19.  ഇസബേൽ

  20.  എസ്ഥേർ

  21.  മറിയ (യേശുവിന്റെ അമ്മ)

  22. യേശുവിന്റെ സ്‌നാനം (എ.ഡി. 29)

  23.  മാർത്ത

  24.  മറിയ (മാർത്തയുടെയും ലാസറിന്റെയും സഹോദരി)

  25.  മഗ്‌ദലക്കാരി മറിയ

  26. യേശുവിന്റെ മരണം (എ.ഡി. 33)