വിവരങ്ങള്‍ കാണിക്കുക

ദശാംശത്തെക്കുറിച്ച്‌ ബൈബിൾ എന്താണു പറയുന്നത്‌?

ദശാംശത്തെക്കുറിച്ച്‌ ബൈബിൾ എന്താണു പറയുന്നത്‌?

ബൈബിളിന്റെ ഉത്തരം

 ആരാധനയെ പിന്തുണയ്‌ക്കുന്നതിനുവേണ്ടി പുരാതനകാലത്തെ ഇസ്രായേല്യർ അവരുടെ വാർഷികവരുമാനത്തിന്റെ പത്തിലൊന്ന്‌ അഥവാ ദശാംശം a സംഭാവനയായി കൊടുക്കാൻ ദൈവം കല്‌പിച്ചിരുന്നു. ദൈവം അവരോട്‌ ഇങ്ങനെ പറഞ്ഞു: “വർഷംതോറും നിങ്ങളുടെ നിലത്തെ എല്ലാ വിളവുകളുടെയും പത്തിലൊന്നു (“ദശാംശം,” പി.ഒ.സി) നിങ്ങൾ നിർബന്ധമായും നൽകണം.”—ആവർത്തനം 14:22.

 ദശാംശം കൊടുക്കാനുള്ള കല്‌പന മോശയുടെ നിയമത്തിന്റെ ഭാഗമാണ്‌. ദൈവം പുരാതന ഇസ്രായേൽ ജനത്തിനു നൽകിയ നിയമസംഹിതയാണു മോശയുടെ നിയമം. ക്രിസ്‌ത്യാനികൾ മോശയുടെ നിയമത്തിന്റെ കീഴിലല്ല. അതുകൊണ്ടുതന്നെ അവർ ദശാംശം കൊടുക്കേണ്ട ആവശ്യമില്ല. (കൊലോസ്യർ 2:13, 14) എങ്കിലും ഓരോ ക്രിസ്‌ത്യാനികൾക്കും സംഭാവനകൾ കൊടുക്കാനാകും. ബൈബിൾ പറയുന്നത്‌, “ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ. മനസ്സില്ലാമനസ്സോടെയോ നിർബന്ധത്താലോ അരുത്‌. സന്തോഷത്തോടെ കൊടുക്കുന്നവരെയാണു ദൈവം സ്‌നേഹിക്കുന്നത്‌” എന്നാണ്‌.—2 കൊരിന്ത്യർ 9:7.

 ദശാംശം “പഴയ നിയമത്തിൽ”

 “പഴയ നിയമം” എന്ന്‌ അറിയപ്പെടുന്ന ബൈബിളിന്റെ എബ്രായ തിരുവെഴുത്തുകളിൽ ദശാംശം എന്ന പദം പല പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്‌. മോശയിലൂടെ ഇസ്രായേൽ ജനത്തിന്‌ നിയമസംഹിത (മോശയുടെ നിയമം) കൊടുത്തതിനു ശേഷമുള്ള കാലഘട്ടത്തിലാണ്‌ ഈ പദം കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്‌. എന്നാൽ അതിനു മുമ്പും രണ്ടു പ്രാവശ്യം ഈ പദം ഉപയോഗിച്ചിട്ടുണ്ട്‌.

മോശയുടെ നിയമത്തിനു മുമ്പ്‌

 ദശാംശം കൊടുത്തതായി ബൈബിൾ പറയുന്ന ആദ്യത്തെ വ്യക്തി അബ്രാം (അബ്രാഹാം) ആണ്‌. (ഉൽപത്തി 14:18-20; എബ്രായർ 7:4) ശാലേമിലെ രാജാവും പുരോഹിതനും ആയിരുന്ന മൽക്കീസേദെക്കിന്‌ അബ്രാം ഒരിക്കൽ ദശാംശം നൽകിയതായി ബൈബിൾ പറയുന്നു. പിന്നീട്‌ അബ്രാഹാമോ അദ്ദേഹത്തിന്റെ മക്കളോ ദശാംശം കൊടുത്തതായി ബൈബിളിൽ എവിടെയും പറയുന്നില്ല.

 ദശാംശം കൊടുത്ത രണ്ടാമത്തെ വ്യക്തി അബ്രാഹാമിന്റെ കൊച്ചുമകനായ യാക്കോബാണ്‌. ദൈവം തന്നെ അനുഗ്രഹിച്ചാൽ തനിക്കു ലഭിക്കുന്ന “എല്ലാത്തിന്റെയും പത്തിലൊന്നു” ദൈവത്തിനുതന്നെ തിരിച്ചുകൊടുക്കാമെന്നു യാക്കോബ്‌ വാക്കു കൊടുക്കുന്നു. (ഉൽപത്തി 28:20-22) ചില ബൈബിൾപണ്ഡിതന്മാർ പറയുന്നതനുസരിച്ച്‌, യാക്കോബ്‌ മൃഗബലികളിലൂടെയായിരിക്കാം ദശാംശം കൊടുത്തത്‌. യാക്കോബ്‌ തന്റെ വാക്കു പാലിച്ചു, ദൈവത്തിനു ദശാംശം കൊടുത്തു. എന്നാൽ തന്റെ കുടുംബാംഗങ്ങൾ ആ രീതി തുടരണം എന്നു യാക്കോബ്‌ ആവശ്യപ്പെട്ടില്ല.

മോശയുടെ നിയമത്തിൽ

 പുരാതന ഇസ്രായേലിലെ ആരാധനാപരമായ ആവശ്യങ്ങളെ പിന്തുണയ്‌ക്കാനായി ദശാംശം കൊടുക്കാൻ മോശയുടെ നിയമത്തിൽ ആവശ്യപ്പെട്ടിരുന്നു.

  •   മുഴുവൻ സമയം ആരാധനയോടു ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്ന പുരോഹിതന്മാർ ഉൾപ്പെടെയുള്ള ലേവ്യർക്ക്‌, സ്വന്തമായി കൃഷി ചെയ്യാൻ സ്ഥലങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ട്‌ അവർക്കു ദശാംശം കൊടുത്തിരുന്നു. (സംഖ്യ 18:20, 21) ജനങ്ങളിൽനിന്ന്‌ പുരോഹിതരല്ലാത്ത ലേവ്യർക്കു ദശാംശം കിട്ടുമായിരുന്നു. അവർക്കു ലഭിച്ച “പത്തിലൊന്നിന്റെ, പത്തിലൊന്നു” അവർ പുരോഹിതന്മാർക്കു കൊടുക്കുമായിരുന്നു.—സംഖ്യ 18:26-29.

  •   വർഷംതോറും മറ്റൊരു ദശാംശംകൂടെ ജനം കൊടുക്കണമായിരുന്നു. അതു ലേവ്യർക്കും അല്ലാത്തവർക്കും വേണ്ടിയുള്ളതായിരുന്നു. (ആവർത്തനം 14:22, 23) ഈ ദശാംശം സാധാരണയായി ഇസ്രായേല്യകുടുംബങ്ങൾ വാർഷികാഘോഷങ്ങൾക്കുവേണ്ടി മാറ്റിവെക്കുന്നതാണ്‌. എന്നാൽ ചില പ്രത്യേക വർഷങ്ങളിൽ പാവപ്പെട്ടവരെ സഹായിക്കുന്നതിനുവേണ്ടി അതു ഉപയോഗിച്ചിരുന്നു.—ആവർത്തനം 14:28, 29; 26:12.

 ദശാംശം എങ്ങനെയാണ്‌ കണക്കുകൂട്ടിയിരുന്നത്‌? വാർഷികമായി ഇസ്രായേല്യർക്കു കിട്ടുന്ന വിളവിന്റെ പത്തിലൊന്ന്‌ അവർ മാറ്റിവെക്കണമായിരുന്നു. (ലേവ്യ 27:30) വിളവ്‌ കൊടുക്കാതെ അതു പണമായി നൽകാനാണ്‌ അവർ ആഗ്രഹിക്കുന്നതെങ്കിൽ വിളവിന്റെ വിലയും അതിന്റെ അഞ്ചിലൊന്നുംകൂടെ കൊടുക്കണം. (ലേവ്യ 27:31) അതുപോലെതന്നെ ‘കന്നുകാലികളിലെയും ആട്ടിൻപറ്റത്തിലെയും പത്തിലൊന്നും’ കൊടുക്കാൻ ദൈവം അവരോടു കല്‌പിച്ചിരുന്നു.—ലേവ്യ 27:32.

 ഏതു മൃഗത്തെയാണു ദശാംശമായി കൊടുക്കേണ്ടതെന്ന്‌ ഇസ്രായേല്യർ എങ്ങനെയാണു തീരുമാനിച്ചിരുന്നത്‌? തൊഴുത്തിൽനിന്ന്‌ പുറത്തുവരുന്ന ഓരോ പത്താമത്തെ കന്നുകാലിയെയും ആടിനെയും അവർ ദശാംശമായി കൊടുക്കണമായിരുന്നു. ആ മൃഗങ്ങളെ പരിശോധിക്കാനോ അതിനു പകരം മറ്റൊന്നിനെ കൊടുക്കാനോ അല്ലെങ്കിൽ അവയ്‌ക്കു പകരം ദശാംശമായി പണം കൊടുക്കാനോ പാടില്ലായിരുന്നു. (ലേവ്യ 27:32, 33) എന്നാൽ വാർഷികാഘോഷത്തിനുവേണ്ടിയുള്ള രണ്ടാമത്തെ തരം ദശാംശം പണമായി നൽകാവുന്നതാണ്‌. ദൂരെനിന്ന്‌ വരുന്ന ഇസ്രായേല്യർക്ക്‌ ഇതു വളരെ സൗകര്യമാകുമായിരുന്നു.—ആവർത്തനം 14:25, 26.

 ഇസ്രായേല്യർ എപ്പോഴാണു ദശാംശം കൊടുക്കുന്നത്‌? ഓരോ വർഷവും അവർ ദശാംശം കൊടുക്കണമായിരുന്നു. (ആവർത്തനം 14:22) എന്നാൽ എല്ലാ ഏഴാമത്തെ വർഷത്തിലും ഒരു വ്യത്യാസമുണ്ടായിരുന്നു. ഏഴാമത്തെ വർഷം വിശ്രമത്തിന്റെ വർഷം അഥവാ ശബത്തുവർഷം ആയതുകൊണ്ട്‌ ഇസ്രായേല്യർ കൃഷി ചെയ്‌തിരുന്നില്ല. (ലേവ്യ 25:4, 5) ഈ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ ആ വർഷം ദശാംശം വാങ്ങിയിരുന്നില്ല. കൂടാതെ, മൂന്നും ആറും വർഷങ്ങളിൽ ഇസ്രായേല്യർ മാറ്റിവെക്കുന്ന രണ്ടാമത്തെ ദശാംശം പാവപ്പെട്ടവർക്കും ലേവ്യർക്കും കൊടുക്കുമായിരുന്നു.—ആവർത്തനം 14:28, 29.

 ദശാംശം കൊടുത്തില്ലെങ്കിലുള്ള പിഴ എന്തായിരുന്നു? ദശാംശം കൊടുക്കാത്തവർ എന്തെങ്കിലും പിഴയടക്കണമെന്നു മോശയുടെ നിയമത്തിൽ പറയുന്നില്ല. അവർ സ്വമനസ്സാലെ ദശാംശം കൊടുക്കണമായിരുന്നു. അതിനു ശേഷം അതെക്കുറിച്ച്‌ അവർ ദൈവത്തോടു പറയുകയും ദൈവത്തിന്റെ അനുഗ്രഹത്തിനുവേണ്ടി അപേക്ഷിക്കുകയും ചെയ്യണമായിരുന്നു. (ആവർത്തനം 26:12-15) ദശാംശം കൊടുക്കാതിരിക്കുന്നതു ദൈവം മോഷണമായിട്ടാണു കണ്ടിരുന്നത്‌.—മലാഖി 3:8, 9.

 ദശാംശം ഒരു അധികഭാരമായിരുന്നോ? അല്ല. ദശാംശം കൊടുത്താൽ ഇസ്രായേൽ ജനത്തെ സമൃദ്ധമായി അനുഗ്രഹിക്കുമെന്നും അവർക്ക്‌ ഒന്നിനും കുറവുണ്ടായിരിക്കില്ലെന്നും ദൈവം ഉറപ്പുകൊടുത്തിരുന്നു. (മലാഖി 3:10) എന്നാൽ ദശാംശം കൊടുക്കാൻ ജനം മടികാണിച്ചപ്പോൾ അവർ ദുരിതം അനുഭവിച്ചു. അവർക്ക്‌ ദൈവത്തിന്റെ അനുഗ്രഹം നഷ്ടമാകുകയും ചെയ്‌തു. കാരണം അവരെ ആരാധനാകാര്യങ്ങളിൽ സഹായിക്കാൻ നിയോഗിച്ചിരുന്ന ലേവ്യർക്കും പുരോഹിതർക്കും പുറത്തുപോയി ജോലി ചെയ്യേണ്ടിവന്നു. അതുമൂലം അവരുടെ സേവനത്തിൽനിന്ന്‌ ഇസ്രായേല്യർക്കു പ്രയോജനം നേടാൻ കഴിയാതെ പോകുകയും ചെയ്‌തു.—നെഹമ്യ 13:10; മലാഖി 3:7.

 ദശാംശം “പുതിയ നിയമത്തിൽ”

 യേശു ഭൂമിയിൽ മനുഷ്യനായി ജീവിച്ചിരുന്ന കാലത്തും ദൈവത്തിന്റെ ആരാധകർ ദശാംശം കൊടുക്കേണ്ടിയിരുന്നു. എന്നാൽ യേശുവിന്റെ മരണത്തോടെ ഈ രീതിക്കു മാറ്റം വന്നു.

യേശുവിന്റെ കാലത്ത്‌

 “പുതിയ നിയമം” എന്ന്‌ അറിയപ്പെടുന്ന ബൈബിളിന്റെ ഗ്രീക്കു തിരുവെഴുത്തുകളിൽ ഇസ്രായേല്യർ ദശാംശം കൊടുത്തതായി പറയുന്നു, അതായത്‌ യേശു ഭൂമിയിൽ ജീവിച്ചിരുന്ന കാലത്ത്‌. ദശാംശം കൊടുക്കാനുള്ള കടപ്പാട്‌ ഇസ്രായേല്യർക്കുണ്ട്‌ എന്നു യേശുവിന്‌ അറിയാമായിരുന്നു. കണിശമായി ദശാംശം കൊടുക്കുകയും എന്നാൽ അതേസമയം “ന്യായം, കരുണ, വിശ്വസ്‌തത എന്നിങ്ങനെ നിയമത്തിലെ പ്രാധാന്യമേറിയ കാര്യങ്ങൾ” അവഗണിക്കുകയും ചെയ്‌തിരുന്ന മതനേതാക്കന്മാരെ യേശു കുറ്റം വിധിച്ചു.—മത്തായി 23:23.

യേശുവിന്റെ മരണത്തിനു ശേഷം

 യേശുവിന്റെ മരണത്തിനു ശേഷം ദശാംശം കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു. കാരണം യേശുവിന്റെ ത്യാഗപൂർണമായ ബലിമരണം മോശയുടെ നിയമം അസാധുവാക്കി. അതിലൂടെ ‘ദശാംശം വാങ്ങണമെന്ന നിയമത്തിലെ കല്‌പനയും’ അസാധുവായി.—എബ്രായർ 7:5, 18; എഫെസ്യർ 2:13-15; കൊലോസ്യർ 2:13, 14.

a “വരുമാനത്തിന്റെ പത്തിലൊന്ന്‌ ഒരു പ്രത്യേക ഉദ്ദേശ്യത്തിനുവേണ്ടി ഒരാൾ മാറ്റിവെക്കുന്നു.” ഇതിനെയാണു ദശാംശം എന്നു പറയുന്നത്‌. “മതപരമായ ആവശ്യത്തിനുവേണ്ടിയാണു മിക്കപ്പോഴും ബൈബിളിൽ പറഞ്ഞിരിക്കുന്ന ദശാംശം ഉപയോഗിക്കുന്നത്‌.”—ഹാർപ്പർ ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്‌), പേജ്‌ 765.