ദൈവദൂതന്മാർ ആരാണ് അല്ലെങ്കിൽ എങ്ങനെയുള്ളവരാണ്?
ബൈബിളിന്റെ ഉത്തരം
മനുഷ്യരെക്കാൾ ശക്തിയും പ്രാപ്തിയും ഉള്ളവരാണ് ദൂതന്മാർ. (2 പത്രോസ് 2:11) അവർ സ്വർഗത്തിൽ അഥവാ ആത്മമണ്ഡലത്തിലാണ് വസിക്കുന്നത്. അത് ഭൗതികപ്രപഞ്ചത്തെക്കാൾ ഒരു പടി കൂടി ഉയർന്ന സ്ഥലമാണ്. (1 രാജാക്കന്മാർ 8:27; യോഹന്നാൻ 6:38) അവരെ ആത്മാവ് അഥവാ ആത്മവ്യക്തികൾ എന്നും പരാമർശിച്ചിട്ടുണ്ട്.—1 രാജാക്കന്മാർ 22:21; സങ്കീർത്തനം 18:10.
ദൂതന്മാർ എങ്ങനെയാണ് ഉണ്ടായത്?
‘എല്ലാ സൃഷ്ടികളിലുംവെച്ച് ആദ്യം ജനിച്ചവൻ’ എന്നു ബൈബിൾ വിളിക്കുന്ന യേശുവിലൂടെയാണ് ദൈവം ദൂതന്മാരെ സൃഷ്ടിച്ചത്. സൃഷ്ടിക്രിയകളിൽ ദൈവം യേശുവിനെ ഉപയോഗിച്ച വിധത്തെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “സ്വർഗത്തിലും ഭൂമിയിലും ഉള്ള മറ്റെല്ലാം പുത്രനിലൂടെയാണു സൃഷ്ടിച്ചത്. കാണാനാകുന്നതും കാണാനാകാത്തതും” എല്ലാം. അതിൽ ദൂതന്മാരും ഉൾപ്പെടുന്നു. (കൊലോസ്യർ 1:13-17) ദൂതന്മാർ വിവാഹം കഴിക്കുകയോ ദൂതന്മാരുടെ മറ്റൊരു തലമുറയ്ക്കു ജന്മം നൽകുകയോ ചെയ്യുന്നില്ല. (മർക്കോസ് 12:25) പകരം, ‘സത്യദൈവത്തിന്റെ പുത്രന്മാരെ’ ഓരോരുത്തരെയും ദൈവം നേരിട്ട് സൃഷ്ടിക്കുകയാണ് ചെയ്തത്.—ഇയ്യോബ് 1:6.
ഭൂമി ഉണ്ടാകുന്നതിനു വളരെ കാലം മുമ്പാണ് ദൈവം ദൂതന്മാരെ സൃഷ്ടിച്ചത്. പിന്നീട് ദൈവം ഭൂമിയെ സൃഷ്ടിച്ചപ്പോൾ ഈ ദൂതന്മാരെല്ലാം ‘ആനന്ദഘോഷം മുഴക്കി’ എന്നു ബൈബിൾ പറയുന്നു.—ഇയ്യോബ് 38:4-7.
ദൂതന്മാരുടെ എണ്ണം എത്രയാണ്?
അവരുടെ കൃത്യമായ എണ്ണത്തെക്കുറിച്ച് ബൈബിൾ പറയുന്നില്ല. എങ്കിലും അവരുടെ എണ്ണം അനവധിയാണെന്ന് അതു പറയുന്നു. ഉദാഹരണത്തിന് ഒരു ദർശനത്തിൽ കോടിക്കണക്കിനു ദൂതന്മാരെയാണ് അപ്പോസ്തലനായ യോഹന്നാൻ കണ്ടത്.—വെളിപാട് 5:11.
ദൂതന്മാർക്കു പേരും തനതായ വ്യക്തിത്വവും ഉണ്ടോ?
ഉണ്ട്. മീഖായേൽ, ഗബ്രിയേൽ എന്നീ രണ്ടു ദൂതന്മാരുടെ പേരുകൾ ബൈബിളിൽ കാണാം. (ദാനിയേൽ 12:1; ലൂക്കോസ് 1:26) a മറ്റു ദൂതന്മാർ തങ്ങൾക്ക് ഒരു പേരുണ്ടെന്നു സമ്മതിച്ചെങ്കിലും അതു വെളിപ്പെടുത്തിയില്ല.—ഉൽപത്തി 32:29; ന്യായാധിപന്മാർ 13:17,
ദൂതന്മാർക്കു തനതായ വ്യക്തിത്വമുണ്ട്. അവർക്കു പരസ്പരം ആശയവിനിമയം നടത്താനാകും. (1 കൊരിന്ത്യർ 13:1) ചിന്താപ്രാപ്തിയും ദൈവത്തിനു സ്തുതികൾ ചിട്ടപ്പെടുത്താനുള്ള കഴിവും അവർക്കുണ്ട്. (ലൂക്കോസ് 2:13, 14) ശരിയും തെറ്റും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവർക്കു നൽകിയിട്ടുണ്ട്. ദൈവത്തോടു മത്സരിച്ച പിശാചായ സാത്താന്റെകൂടെ ചില ദൂതന്മാർ ചേർന്നതിൽനിന്ന് അതു വ്യക്തമാണ്.—മത്തായി 25:41; 2 പത്രോസ് 2:4.
ദൂതന്മാർക്കിടയിൽ പല പദവികളുണ്ടോ?
ഉണ്ട്. ദൂതന്മാരിൽ ഏറ്റവും ശക്തനും കൂടുതൽ അധികാരമുള്ളവനും മുഖ്യദൂതനായ മീഖായേലാണ്. (യൂദ 9; വെളിപാട് 12:7) യഹോവയുടെ സിംഹാസനത്തിന് അടുത്ത് നിൽക്കുന്ന ഉന്നതസ്ഥാനത്തുള്ള ദൂതന്മാരാണ് സാറാഫുകൾ. (യശയ്യ 6:2, 6) പ്രത്യേക ഉത്തരവാദിത്വങ്ങളുള്ള മറ്റൊരു കൂട്ടം ദൂതന്മാരാണ് കെരൂബുകൾ. ഉദാഹരണത്തിന്, ആദാമിനെയും ഹവ്വയെയും ഏദെൻ തോട്ടത്തിൽനിന്ന് പുറത്താക്കിയപ്പോൾ അവിടെ കാവൽ നിറുത്തിയതു കെരൂബുകളെയാണ്.—ഉൽപത്തി 3:23, 24.
ദൈവദൂതന്മാർ മനുഷ്യരെ സഹായിക്കുമോ?
തീർച്ചയായും. ഇന്നു മനുഷ്യരെ സഹായിക്കാൻ ദൈവം വിശ്വസ്തരായ ദൂതന്മാരെ ഉപയോഗിക്കുന്നു.
ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കുന്നതിൽ തന്റെ ദാസരെ നയിക്കാൻ ദൈവം ദൂതന്മാരെയാണ് ഉപയോഗിക്കുന്നത്. (വെളിപാട് 14:6, 7) സന്തോഷവാർത്ത പ്രസംഗിക്കുന്നവർക്കും അതു കേൾക്കുന്നവർക്കും ഇത് ഒരുപോലെ പ്രയോജനം ചെയ്യുന്നു.—പ്രവൃത്തികൾ 8:26, 27.
ദുഷ്ടരായ ആളുകളെക്കൊണ്ട് ക്രിസ്തീയസഭ അശുദ്ധമാകാതെ സൂക്ഷിക്കുന്നതിൽ ദൂതന്മാർക്കു വലിയൊരു പങ്കുണ്ട്.—മത്തായി 13:49.
ദൈവത്തോടു വിശ്വസ്തരായിരിക്കുന്നവരെ ദൂതന്മാർ വഴിനയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 34:7; 91:10, 11; എബ്രായർ 1:7, 14.
ഉടൻതന്നെ, ദുഷ്ടത അവസാനിപ്പിക്കാൻ യേശുക്രിസ്തുവിനോടൊപ്പം ദൂതന്മാർ യുദ്ധത്തിൽ പങ്കു ചേരും. അങ്ങനെ അവർ മനുഷ്യർക്കു കഷ്ടതകളിൽനിന്ന് വിടുതൽ നൽകും.—2 തെസ്സലോനിക്യർ 1:6-8.
നമുക്ക് ഓരോരുത്തർക്കുംവേണ്ടി ഓരോ കാവൽമാലാഖയുണ്ടോ?
ദൈവദാസരുടെ ആത്മീയക്ഷേമത്തിൽ ദൂതന്മാർ താത്പര്യമുള്ളവരാണ് എന്നതു ശരിതന്നെ. എങ്കിലും ഓരോരുത്തർക്കുംവേണ്ടി ഓരോ ദൂതനെ ദൈവം കാവൽ നിറുത്തിയിട്ടുണ്ട് എന്ന് ഇത് അർഥമാക്കുന്നില്ല. b (മത്തായി 18:10) ഓരോ പരീക്ഷണത്തിൽനിന്നും കഷ്ടതയിൽനിന്നും ദൈവദാസരെ ദൂതന്മാർ സംരക്ഷിക്കുന്നില്ല. സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തിയും ജ്ഞാനവും നൽകിക്കൊണ്ട് പ്രശ്നങ്ങൾക്ക് ദൈവം ഒരു “പോംവഴി” കാണിച്ചുതരും എന്നാണു ബൈബിൾ പറയുന്നത്.—1 കൊരിന്ത്യർ 10:12, 13; യാക്കോബ് 1:2-5.
ദൈവദൂതന്മാരെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: എല്ലാ ദൂതന്മാരും നല്ലവരാണ്.
യാഥാർഥ്യം: ബൈബിൾ “ദുഷ്ടാത്മസേന”യെക്കുറിച്ചും “പാപം ചെയ്ത ദൈവദൂതന്മാരെ”ക്കുറിച്ചും പറയുന്നു. (എഫെസ്യർ 6:12; 2 പത്രോസ് 2:4) ദൈവത്തോടു മത്സരിക്കുന്നതിൽ സാത്താനോടൊപ്പം ചേർന്ന ഈ ദുഷ്ടദൂതന്മാരാണ് ഭൂതങ്ങൾ.
തെറ്റിദ്ധാരണ: ദൂതന്മാർക്കു മരണമില്ല.
യാഥാർഥ്യം: പിശാചായ സാത്താൻ ഉൾപ്പെടെയുള്ള ദുഷ്ടരായ ദൂതന്മാരെല്ലാം നശിപ്പിക്കപ്പെടും.—യൂദ 6.
തെറ്റിദ്ധാരണ: ആളുകൾ മരിക്കുമ്പോൾ മാലാഖമാരാകുന്നു.
യാഥാർഥ്യം: ദൂതന്മാരെ ദൈവം പ്രത്യേകം സൃഷ്ടിച്ചതാണ്, അവർ മരിച്ച് ഉയിർത്തെഴുന്നേൽക്കുന്ന മനുഷ്യരല്ല. (കൊലോസ്യർ 1:16) സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെടുന്ന മനുഷ്യർക്ക് മരണമില്ലാത്ത ജീവൻ ദൈവം സമ്മാനമായി കൊടുക്കും. (1 കൊരിന്ത്യർ 15:53, 54) അവർക്കു ദൂതന്മാരെക്കാൾ ഉയർന്ന ഒരു സ്ഥാനമായിരിക്കും ലഭിക്കുന്നത്.—1 കൊരിന്ത്യർ 6:3.
തെറ്റിദ്ധാരണ: മനുഷ്യരെ സഹായിക്കാനാണ് ദൂതന്മാരുള്ളത്.
യാഥാർഥ്യം: ദൂതന്മാർ ദൈവത്തിന്റെ ആജ്ഞകളാണ് അനുസരിക്കുന്നത്, അല്ലാതെ നമ്മുടേതല്ല. (സങ്കീർത്തനം 103:20, 21) ദൂതന്മാരുടെ സഹായത്തിനുവേണ്ടി അവരെ നേരിട്ട് വിളിക്കുമെന്നല്ല, ദൈവത്തോട് അപേക്ഷിക്കും എന്നാണ് യേശുപോലും പറഞ്ഞത്.—മത്തായി 26:53.
തെറ്റിദ്ധാരണ: സഹായത്തിനായി ദൂതന്മാരോടു പ്രാർഥിക്കാം.
യാഥാർഥ്യം: നമ്മുടെ ആരാധനയുടെ ഭാഗമാണ് പ്രാർഥന. നമ്മൾ ആരാധിക്കേണ്ടത് ദൈവമായ യഹോവയെയും! (വെളിപാട് 19:10) അതുകൊണ്ട് യേശുവിലൂടെ നമ്മൾ ദൈവത്തോടു മാത്രമേ പ്രാർഥിക്കാവൂ.—യോഹന്നാൻ 14:6.
a ചില ബൈബിൾഭാഷാന്തരങ്ങൾ യശയ്യ 14:12-ൽ “ലൂസിഫർ” എന്ന പദം ഉപയോഗിച്ചു. പിന്നീട് പിശാചായിത്തീർന്ന ദൂതന്റെ പേരാണ് അതെന്നു ചിലർ വിശ്വസിക്കുന്നു. എന്നാൽ അവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായപദത്തിന്റെ അർഥം “തിളങ്ങുന്ന” എന്നാണ്. പക്ഷേ ആ പദം സാത്താനെയല്ല, ബാബിലോൺ സാമ്രാജ്യത്തെയാണ് അർഥമാക്കുന്നതെന്ന് അതിന്റെ സന്ദർഭം സൂചിപ്പിക്കുന്നു. അഹങ്കാരത്താൽ ചീർത്ത ആ സാമ്രാജ്യത്തെ ദൈവം നശിപ്പിക്കാൻപോകുകയായിരുന്നു. (യശയ്യ 14:4, 13-20) ബാബിലോണിയൻ സാമ്രാജ്യത്തിന്റെ പതനത്തെ പരിഹസിച്ചുകൊണ്ടാണ് “തിളങ്ങുന്ന” എന്ന വിശേഷണം ഉപയോഗിച്ചിരിക്കുന്നത്.
b പത്രോസിനെ ജയിലിൽനിന്ന് മോചിപ്പിച്ച വിവരണം വായിക്കുമ്പോൾ പത്രോസിനുവേണ്ടി ഒരു ദൂതൻ കാവലുണ്ടായിരുന്നെന്നു ചിലർ കരുതുന്നു. (പ്രവൃത്തികൾ 12:6-16) എന്നാൽ ‘പത്രോസിന്റെ ദൈവദൂതൻ’ എന്നു ശിഷ്യന്മാർ പറഞ്ഞത്, പത്രോസിനു പകരം ദൈവദൂതനാണു വന്നത് എന്ന് അവർ തെറ്റിദ്ധരിച്ചതുകൊണ്ടായിരിക്കാം.