അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ 11:1-30

11  ജനതകളിൽപ്പെട്ടവരും ദൈവവചനം സ്വീകരിച്ചെന്ന്‌ യഹൂദ്യയിലുണ്ടായിരുന്ന അപ്പോസ്‌തലന്മാരും സഹോദരന്മാരും അറിഞ്ഞു.  പത്രോസ്‌ യരുശലേമിൽ വന്നപ്പോൾ, പരിച്ഛേദനയെ* അനുകൂലിച്ചിരുന്നവർ+ പത്രോസിനെ വിമർശിക്കാൻതുടങ്ങി.*  അവർ ചോദിച്ചു: “പരിച്ഛേദനയേൽക്കാത്തവരുടെ വീട്ടിൽ പോയി താങ്കൾ അവരോടൊപ്പം ഭക്ഷണം കഴിച്ചില്ലേ?”  അപ്പോൾ പത്രോസ്‌ അവരോടു കാര്യങ്ങളെല്ലാം വിവരിച്ചു:  “ഞാൻ യോപ്പ നഗരത്തിൽ പ്രാർഥിക്കുകയായിരുന്നു. സ്വപ്‌നാവസ്ഥയിലായിരിക്കുമ്പോൾ ഞാൻ ഒരു ദിവ്യദർശനം കണ്ടു: ഒരു വലിയ ലിനൻവിരിപോലുള്ള എന്തോ ഒന്ന്‌* ആരോ നാലു മൂലയിലും പിടിച്ച്‌ ആകാശത്തുനിന്ന്‌ താഴേക്ക്‌ ഇറക്കുന്നു. അതു നേരെ എന്റെ അടുത്തേക്ക്‌ ഇറങ്ങിവന്നു.+  ഞാൻ അതിലേക്കു സൂക്ഷിച്ചുനോക്കി. അതിൽ ഭൂമിയിലെ നാൽക്കാലികളും കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും* പക്ഷികളും ഉണ്ടായിരുന്നു.  ‘പത്രോസേ, എഴുന്നേറ്റ്‌ ഇവയെ അറുത്ത്‌ തിന്നൂ’ എന്നു പറയുന്ന ഒരു ശബ്ദവും ഞാൻ കേട്ടു.  എന്നാൽ ഞാൻ, ‘അയ്യോ, അങ്ങനെ പറയരുതു കർത്താവേ, മലിനമോ അശുദ്ധമോ ആയ ഒന്നും ഞാൻ ഇതുവരെ കഴിച്ചിട്ടില്ല’ എന്നു പറഞ്ഞു.  അപ്പോൾ ആകാശത്തുനിന്ന്‌ ആ ശബ്ദം വീണ്ടും എന്നോട്‌, ‘ദൈവം ശുദ്ധീകരിച്ചവയെ നീ മലിനമെന്നു വിളിക്കരുത്‌’ എന്നു പറഞ്ഞു. 10  മൂന്നാമതും ഇങ്ങനെ സംഭവിച്ചു. പിന്നെ എല്ലാം ആകാശത്തിലേക്കു തിരികെ എടുക്കപ്പെട്ടു. 11  ആ സമയത്തുതന്നെ, മൂന്നു പേർ എന്നെ അന്വേഷിച്ച്‌ ഞങ്ങൾ താമസിച്ചിരുന്ന വീട്ടിൽ എത്തി. കൈസര്യയിലുള്ള ഒരാൾ അയച്ചതായിരുന്നു അവരെ.+ 12  ഒട്ടും മടിക്കാതെ അവരുടെകൂടെ പോകാൻ പരിശുദ്ധാത്മാവ്‌ എന്നോടു പറഞ്ഞു. ഈ ആറു സഹോദരന്മാരും എന്റെകൂടെ വന്നു. അങ്ങനെ ഞങ്ങൾ ആ മനുഷ്യന്റെ വീട്ടിൽ എത്തി. 13  “വീട്ടിൽ ഒരു ദൈവദൂതൻ വന്നെന്നും, ‘യോപ്പയിലേക്ക്‌ ആളയച്ച്‌ പത്രോസ്‌ എന്ന്‌ അറിയപ്പെടുന്ന ശിമോനെ വരുത്തുക,+ 14  നിനക്കും നിന്റെ കുടുംബത്തിനും രക്ഷ ലഭിക്കാനുള്ള കാര്യങ്ങൾ അവൻ നിനക്കു പറഞ്ഞുതരും’ എന്നു പറഞ്ഞെന്നും അദ്ദേഹം ഞങ്ങളെ അറിയിച്ചു. 15  ഞാൻ അവരോടു സംസാരിച്ചുതുടങ്ങിയപ്പോൾ, അന്നു നമ്മുടെ മേൽ പരിശുദ്ധാത്മാവ്‌ വന്നതുപോലെ അവരുടെ മേലും വന്നു.+ 16  ‘യോഹന്നാൻ വെള്ളംകൊണ്ട്‌ സ്‌നാനപ്പെടുത്തി.+ എന്നാൽ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ട്‌ സ്‌നാനപ്പെടുത്തും’+ എന്നു കർത്താവ്‌ പറയാറുണ്ടായിരുന്നതു ഞാൻ അപ്പോൾ ഓർത്തു. 17  കർത്താവായ യേശുക്രിസ്‌തുവിൽ വിശ്വസിക്കുന്ന നമുക്കു നൽകിയ അതേ സമ്മാനംതന്നെ ദൈവം അവർക്കും നൽകിയെങ്കിൽ, ദൈവത്തെ തടയാൻ* ഞാൻ ആരാണ്‌?”+ 18  ഈ കാര്യങ്ങൾ കേട്ടപ്പോൾ അവർ പത്രോസിനെ വിമർശിക്കുന്നതു നിറുത്തി.* “ജനതകളിൽപ്പെട്ടവർക്കും ജീവൻ ലഭിക്കാൻവേണ്ടി, അവർക്കു മാനസാന്തരപ്പെടാൻ ദൈവം അവസരം നൽകിയിരിക്കുന്നു”+ എന്നു പറഞ്ഞ്‌ അവർ ദൈവത്തെ മഹത്ത്വപ്പെടുത്തി. 19  സ്‌തെഫാനൊസിന്റെ മരണത്തെത്തുടർന്ന്‌ ഉപദ്രവങ്ങളുണ്ടായപ്പോൾ ശിഷ്യന്മാർ ഫൊയ്‌നിക്യ,+ സൈപ്രസ്‌, അന്ത്യോക്യ എന്നീ പ്രദേശങ്ങൾവരെ ചിതറിപ്പോയിരുന്നു.+ പക്ഷേ അവർ ജൂതന്മാരോടു മാത്രമേ ദൈവവചനം പ്രസംഗിച്ചുള്ളൂ.+ 20  എന്നാൽ സൈപ്രസിൽനിന്നും കുറേനയിൽനിന്നും ചില ശിഷ്യന്മാർ അന്ത്യോക്യയിൽ ചെന്ന്‌ ഗ്രീക്ക്‌ ഭാഷ സംസാരിക്കുന്നവരോടു കർത്താവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കാൻതുടങ്ങി. 21  യഹോവയുടെ കൈ അവരുടെകൂടെയുണ്ടായിരുന്നതിനാൽ അനേകം ആളുകൾ വിശ്വാസികളായിത്തീർന്നു, അവർ കർത്താവിലേക്കു തിരിഞ്ഞു.+ 22  അവരെക്കുറിച്ചുള്ള വാർത്ത യരുശലേമിലെ സഭയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ+ അന്ത്യോക്യയിലേക്ക്‌ അയച്ചു. 23  അവിടെ എത്തിയ ബർന്നബാസ്‌ ദൈവം അനർഹദയ കാണിച്ചതു കണ്ട്‌ വളരെ സന്തോഷിച്ചു. തുടർന്നും കർത്താവിനോടു പറ്റിനിൽക്കുമെന്ന്‌ ഉറച്ച തീരുമാനമെടുക്കാൻ ബർന്നബാസ്‌ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.+ 24  പരിശുദ്ധാത്മാവ്‌ നിറഞ്ഞ, ഉറച്ച വിശ്വാസമുള്ള ഒരു നല്ല മനുഷ്യനായിരുന്നു ബർന്നബാസ്‌. അങ്ങനെ, വലിയൊരു കൂട്ടം ആളുകൾ കർത്താവിലേക്കു ചേർന്നു.+ 25  അതിനു ശേഷം ബർന്നബാസ്‌ ശൗലിനെ തിരഞ്ഞ്‌ തർസൊസിലേക്കു പോയി.+ 26  ബർന്നബാസ്‌ ശൗലിനെ കണ്ടുപിടിച്ച്‌ അന്ത്യോക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. ഒരു വർഷം മുഴുവൻ അവർ ആ സഭയോടൊപ്പം കൂടിവരുകയും അനേകം ആളുകളെ പഠിപ്പിക്കുകയും ചെയ്‌തു. അന്ത്യോക്യയിൽവെച്ചാണു ദൈവഹിതമനുസരിച്ച്‌ ശിഷ്യന്മാരെ ആദ്യമായി ക്രിസ്‌ത്യാനികൾ എന്നു വിളിച്ചത്‌.+ 27  അക്കാലത്ത്‌ യരുശലേമിൽനിന്ന്‌ ചില പ്രവാചകന്മാർ+ അന്ത്യോക്യയിൽ വന്നു. 28  ലോകം മുഴുവൻ വലിയൊരു ക്ഷാമം+ വരാൻപോകുകയാണെന്നു പ്രവചിക്കാൻ അക്കൂട്ടത്തിലുണ്ടായിരുന്ന അഗബൊസിനെ+ പരിശുദ്ധാത്മാവ്‌ പ്രേരിപ്പിച്ചു. ക്ലൗദ്യൊസിന്റെ ഭരണകാലത്താണ്‌ ആ ക്ഷാമം ഉണ്ടായത്‌.+ 29  ശിഷ്യന്മാർ ഓരോരുത്തരും അവരുടെ കഴിവനുസരിച്ച്‌+ യഹൂദ്യയിലുള്ള സഹോദരങ്ങൾക്കു സഹായം എത്തിച്ചുകൊടുക്കാൻ+ തീരുമാനിച്ചു. 30  അവർ ബർന്നബാസിന്റെയും ശൗലിന്റെയും കൈവശം അതു മൂപ്പന്മാർക്കു കൊടുത്തയച്ചു.+

അടിക്കുറിപ്പുകള്‍

അഥവാ “പത്രോസിനോടു തർക്കിക്കാൻതുടങ്ങി.”
പദാവലി കാണുക.
അക്ഷ. “ഒരുതരം പാത്രം.”
അഥവാ “ഉരഗങ്ങളും.”
അഥവാ “ദൈവത്തിന്റെ വഴി തടയാൻ.”
അക്ഷ. “അവർ നിശ്ശബ്ദരായി.”

പഠനക്കുറിപ്പുകൾ

അന്ത്യോക്യ: ബൈബിളിൽ ഇവിടെയാണ്‌ ഈ നഗരത്തെക്കുറിച്ച്‌ ആദ്യമായി കാണുന്നത്‌. യരുശലേമിന്‌ ഏതാണ്ട്‌ 500 കി.മീ. വടക്കായി സ്ഥിതി ചെയ്‌തിരുന്ന അന്ത്യോക്യ ബി.സി. 64-ൽ സിറിയ എന്ന റോമൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായി. ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും റോമൻ സാമ്രാജ്യത്തിലെ നഗരങ്ങളിൽ റോമും അലക്‌സാൻഡ്രിയയും കഴിഞ്ഞാൽ ഏറ്റവും വലുത്‌ അന്ത്യോക്യയായിരുന്നു. മനോഹാരിതയ്‌ക്കു പേരുകേട്ട ഈ സിറിയൻ നഗരത്തിന്റെ രാഷ്‌ട്രീയ-വാണിജ്യ-സാംസ്‌കാരിക സ്വാധീനം വളരെ വലുതായിരുന്നെങ്കിലും അതു ധാർമികമായി വളരെ അധഃപതിച്ചുപോയിരുന്നു. ആ നഗരത്തിൽ ധാരാളമായുണ്ടായിരുന്ന ജൂതന്മാർ ഗ്രീക്കുഭാഷക്കാരായ അനേകരെ ജൂതമതത്തിൽ ചേർത്തതായി കരുതപ്പെടുന്നു. അങ്ങനെ ജൂതമതം സ്വീകരിച്ച ഒരാളായിരുന്നു നിക്കൊലാവൊസ്‌. അദ്ദേഹം പിന്നീട്‌ ക്രിസ്‌ത്യാനിയായിത്തീർന്നു. ബർന്നബാസും പൗലോസ്‌ അപ്പോസ്‌തലനും ഒരു വർഷത്തോളം അന്ത്യോക്യയിൽ താമസിച്ച്‌ ആളുകളെ പഠിപ്പിച്ചു. പൗലോസ്‌ തന്റെ മിഷനറി യാത്രകളെല്ലാം ആരംഭിച്ചതും ഈ നഗരത്തിൽനിന്നായിരുന്നു. ക്രിസ്‌തുശിഷ്യരെ “അന്ത്യോക്യയിൽവെച്ചാണു ദൈവഹിതമനുസരിച്ച്‌ . . . ആദ്യമായി ക്രിസ്‌ത്യാനികൾ എന്നു വിളിച്ചത്‌.” (പ്രവൃ 11:26-ന്റെ പഠനക്കുറിപ്പുകൾ കാണുക.) ഈ അന്ത്യോക്യയും പ്രവൃ 13:14-ൽ കാണുന്ന പിസിദ്യയിലെ അന്ത്യോക്യയും ഒന്നല്ല.—പ്രവൃ 13:14-ന്റെ പഠനക്കുറിപ്പു കാണുക.

പിസിദ്യയിലെ അന്ത്യോക്യ: ഗലാത്യ എന്ന റോമൻ സംസ്ഥാനത്തിലെ ഒരു നഗരം. ഫ്രുഗ്യയുടെയും പിസിദ്യയുടെയും അതിർത്തിയിലാണ്‌ ഈ നഗരം സ്ഥിതി ചെയ്‌തിരുന്നത്‌. അതുകൊണ്ടുതന്നെ ചരിത്രത്തിൽ പലപ്പോഴും ഇതിനെ ഫ്രുഗ്യയുടെ ഭാഗമായും പിസിദ്യയുടെ ഭാഗമായും മാറിമാറി കണക്കാക്കിയിട്ടുണ്ട്‌. ഇന്നത്തെ തുർക്കിയിലുള്ള യാൽവാക്കിന്‌ അടുത്ത്‌ ഈ നഗരത്തിന്റെ നാശാവശിഷ്ടങ്ങൾ കാണാം. പിസിദ്യയിലെ അന്ത്യോക്യയെക്കുറിച്ച്‌ ഇവിടെയും പ്രവൃ 14:19, 21 വാക്യങ്ങളിലും പറഞ്ഞിട്ടുണ്ട്‌. മെഡിറ്ററേനിയൻ തീരത്തിന്‌ അടുത്തുള്ള പെർഗ നഗരത്തിൽനിന്ന്‌ പിസിദ്യയിലെ അന്ത്യോക്യയിലേക്കുള്ള യാത്ര വളരെ ദുർഘടമായിരുന്നു. കാരണം സമുദ്രനിരപ്പിൽനിന്ന്‌ ഏതാണ്ട്‌ 1,100 മീ. (3,600 അടി) ഉയരത്തിലായിരുന്നു ഈ നഗരം. (അനു. ബി13 കാണുക.) പോരാത്തതിന്‌ അവിടേക്കുള്ള അപകടം പിടിച്ച മലമ്പാതകൾ കൊള്ളക്കാരുടെ വിഹാരകേന്ദ്രവുമായിരുന്നു. ‘പിസിദ്യയിലെ അന്ത്യോക്യയും’ സിറിയയിലെ അന്ത്യോക്യയും രണ്ടും രണ്ടാണ്‌. (പ്രവൃ 6:5; 11:19; 13:1; 14:26; 15:22; 18:22) പ്രവൃത്തികളുടെ പുസ്‌തകത്തിൽ അന്ത്യോക്യ എന്നു പറഞ്ഞിരിക്കുന്നതു മിക്കപ്പോഴും സിറിയയിലെ അന്ത്യോക്യയെക്കുറിച്ചാണ്‌, അല്ലാതെ പിസിദ്യയിലെ അന്ത്യോക്യയെക്കുറിച്ചല്ല.

ഗ്രീക്ക്‌ ഭാഷ സംസാരിക്കുന്ന ജൂതന്മാർ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഹെല്ലനിസ്റ്റിസ്‌ എന്ന ഗ്രീക്കുപദം ഗ്രീക്കുകാരോ ജൂതന്മാരോ രചിച്ച ഗ്രീക്ക്‌ സാഹിത്യകൃതികളിലൊന്നും കാണുന്നില്ല. പക്ഷേ ഈ പദത്തെ “ഗ്രീക്ക്‌ ഭാഷ സംസാരിക്കുന്ന ജൂതന്മാർ” എന്നു പരിഭാഷപ്പെടുത്തുന്നതിനെ വാക്യസന്ദർഭവും പല നിഘണ്ടുക്കളും അനുകൂലിക്കുന്നുണ്ട്‌. അക്കാലത്ത്‌ യരുശലേമിലുണ്ടായിരുന്ന ഗ്രീക്കുഭാഷക്കാർ ഉൾപ്പെടെയുള്ള ക്രിസ്‌തുശിഷ്യന്മാരെല്ലാം ജൂതവംശജരോ ജൂതമതത്തിലേക്കു പരിവർത്തനം ചെയ്‌തവരോ ആയിരുന്നു. (പ്രവൃ 10:28, 35, 44-48) ജൂതന്മാരിൽത്തന്നെ ‘എബ്രായ ഭാഷ സംസാരിക്കുന്നവരിൽനിന്ന്‌’ (അക്ഷ. “എബ്രായർ;” എബ്രയോസ്‌ എന്ന ഗ്രീക്കുപദത്തിന്റെ ബഹുവചനരൂപം.) ‘ഗ്രീക്ക്‌ ഭാഷ സംസാരിക്കുന്നവരെ’ വേർതിരിച്ചുകാണിക്കാനാണു ഹെല്ലനിസ്റ്റിസ്‌ എന്ന ഗ്രീക്കുപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്നു ശ്രദ്ധിക്കുക. അതുകൊണ്ട്‌ ആ ഗ്രീക്കുപദം കുറിക്കുന്നത്‌, പരസ്‌പരം ഗ്രീക്ക്‌ ഭാഷ സംസാരിച്ചിരുന്ന ജൂതന്മാരെയാണ്‌. റോമൻ സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന്‌, ഒരുപക്ഷേ ദക്കപ്പൊലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന്‌, യരുശലേമിലേക്കു വന്നവരായിരുന്നു അവർ. എന്നാൽ എബ്രായ ഭാഷ സംസാരിച്ചിരുന്ന മിക്ക ജൂതന്മാരും സാധ്യതയനുസരിച്ച്‌ യഹൂദ്യയിൽനിന്നോ ഗലീലയിൽനിന്നോ ഉള്ളവരായിരുന്നു. ജൂതക്രിസ്‌ത്യാനികളായ ഈ രണ്ടു കൂട്ടരുടെയും സാംസ്‌കാരികപശ്ചാത്തലം കുറെയൊക്കെ വ്യത്യസ്‌തമായിരുന്നിരിക്കണം.—പ്രവൃ 9:29-ന്റെ പഠനക്കുറിപ്പു കാണുക.

അന്ത്യോക്യ: സിറിയയിലെ ഓറന്റീസ്‌ നദിയുടെ തീരത്തുള്ള ഒരു നഗരം. മെഡിറ്ററേനിയൻ തുറമുഖനഗരമായ സെലൂക്യയിൽനിന്ന്‌ ഏതാണ്ട്‌ 32 കി.മീ. മാറിയായിരുന്നു ഇതിന്റെ സ്ഥാനം. എ.ഡി. ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും റോമൻ സാമ്രാജ്യത്തിലെ നഗരങ്ങളിൽ വലുപ്പത്തിന്റെയും സമ്പത്തിന്റെയും കാര്യത്തിൽ റോമും അലക്‌സാൻഡ്രിയയും കഴിഞ്ഞാൽ ഏറ്റവും വലുത്‌ അന്ത്യോക്യയായിരുന്നു. ജൂതവംശജരുടെ വലിയൊരു കൂട്ടം പണ്ടുമുതലേ ആ നഗരത്തിലുണ്ടായിരുന്നു. ഈ സമയത്ത്‌ ജൂതന്മാരും ജനതകളിൽപ്പെട്ടവരും തമ്മിൽ വലിയ ശത്രുതയൊന്നുമുണ്ടായിരുന്നില്ല. തികച്ചും പുതിയൊരു പ്രവർത്തനത്തിനു തുടക്കമിടാൻ എന്തുകൊണ്ടും യോജിച്ച അന്തരീക്ഷമായിരുന്നു അത്‌. അങ്ങനെ ശിഷ്യന്മാർ ജൂതന്മാരോടു മാത്രമല്ല പരിച്ഛേദനയേറ്റിട്ടില്ലാത്ത ജനതകളിൽപ്പെട്ടവരോടും പ്രസംഗിക്കാൻതുടങ്ങി. (ഈ വാക്യത്തിലെ ഗ്രീക്ക്‌ ഭാഷ സംസാരിക്കുന്നവർ എന്നതിന്റെ പഠനക്കുറിപ്പു കാണുക.) ഈ അന്ത്യോക്യയും ഏഷ്യാമൈനറിലുള്ള പിസിദ്യയിലെ അന്ത്യോക്യയും ഒന്നല്ല.—പ്രവൃ 6:5; 13:14 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

ഗ്രീക്ക്‌ ഭാഷ സംസാരിക്കുന്നവർ: അക്ഷ. “ഗ്രീക്കുഭാഷക്കാർ.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്റെ (ഹെല്ലനിസ്റ്റിസ്‌) അർഥം മനസ്സിലാക്കേണ്ടതു സന്ദർഭം നോക്കിയാണ്‌. പ്രവൃ 6:1-ൽ ‘ഗ്രീക്ക്‌ ഭാഷ സംസാരിക്കുന്ന ജൂതന്മാരെ’ കുറിക്കാനാണു സാധ്യതയനുസരിച്ച്‌ ഈ പദം ഉപയോഗിച്ചിരിക്കുന്നത്‌. (പ്രവൃ 6:1-ന്റെ പഠനക്കുറിപ്പു കാണുക.) അതുകൊണ്ടുതന്നെ ഈ വാക്യത്തിൽ ‘ഗ്രീക്ക്‌ ഭാഷ സംസാരിക്കുന്നവർ’ എന്നു വിളിച്ചിരിക്കുന്നതും, ജൂതന്മാരെയോ ജൂതമതത്തിലേക്കു പരിവർത്തനം ചെയ്‌തവരെയോ ആണെന്നു ചില പണ്ഡിതന്മാർ അവകാശപ്പെടുന്നു. എന്നാൽ സാധ്യതയനുസരിച്ച്‌ ഇവിടെ പറഞ്ഞിരിക്കുന്നത്‌ അന്ത്യോക്യയിലുണ്ടായ പുതിയ ഒരു സംഭവവികാസത്തെക്കുറിച്ചാണെന്ന്‌ ഓർക്കുക. പ്രവൃ 11:19 പറയുന്നതനുസരിച്ച്‌, മുമ്പ്‌ അന്ത്യോക്യയിൽ ജൂതന്മാരോടു മാത്രമേ ദൈവവചനം പ്രസംഗിച്ചിരുന്നുള്ളൂ. എന്നാൽ തെളിവനുസരിച്ച്‌ ഇപ്പോൾ അവിടെ താമസിക്കുന്ന ജൂതന്മാരല്ലാത്തവരിലേക്കും ആ സന്ദേശം എത്താൻതുടങ്ങി. ഗ്രീക്ക്‌ ഭാഷ സംസാരിച്ചിരുന്ന ഈ പുതുശിഷ്യരെ പ്രോത്സാഹിപ്പിക്കാനായിരിക്കണം ബർന്നബാസിനെ അന്ത്യോക്യയിലേക്ക്‌ അയച്ചത്‌. (പ്രവൃ 11:22, 23) പുരാതനമായ ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ ഹെല്ലനിസ്റ്റിസ്‌ എന്ന പദത്തിനു പകരം ഹെല്ലനസ്‌ (അർഥം “ഗ്രീക്കുകാർ;” പ്രവൃ 16:3 കാണുക.) എന്ന പദമാണു കാണുന്നത്‌. അതുകൊണ്ടുതന്നെ പല പരിഭാഷകളും അതിനെ “ഗ്രീക്കുകാർ” എന്നോ “ജനതകളിൽപ്പെട്ടവർ” എന്നോ ആണ്‌ തർജമ ചെയ്‌തിരിക്കുന്നത്‌. അന്ത്യോക്യയിൽ ശിഷ്യന്മാർ സന്തോഷവാർത്ത അറിയിച്ചത്‌ ജൂതമതത്തിൽപ്പെട്ടവരോടല്ലായിരുന്നു എന്ന സൂചനയാണ്‌ ആ പദപ്രയോഗങ്ങൾ നൽകുന്നത്‌. എന്നാൽ ഈ വാക്യത്തിൽ ‘ഗ്രീക്ക്‌ ഭാഷ സംസാരിക്കുന്നവർ’ എന്നു പറഞ്ഞിരിക്കുന്നത്‌, ജനതകളിൽപ്പെട്ടവർക്കു പുറമേ ജൂതന്മാരെയുംകൂടെ ഉദ്ദേശിച്ചായിരിക്കാനും സാധ്യതയുണ്ട്‌. അതുകൊണ്ടാണ്‌ ഈ പരിഭാഷയിൽ ഇവിടെ ‘ഗ്രീക്ക്‌ ഭാഷ സംസാരിക്കുന്നവർ’ എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നത്‌. സാധ്യതയനുസരിച്ച്‌ മറ്റു ദേശങ്ങളിൽനിന്ന്‌ അന്ത്യോക്യയിലേക്കു വന്ന ഇവർ ഗ്രീക്കുഭാഷയും ഒരുപക്ഷേ ഗ്രീക്കുകാരുടെ ആചാരങ്ങളും സ്വീകരിച്ചവരായിരുന്നു.

യഹോവയുടെ കൈ: “കൈ” എന്നതിന്റെ എബ്രായപദവും ദൈവനാമവും (ചതുരക്ഷരി) ഒരുമിച്ച്‌ ഉപയോഗിക്കുന്ന ഈ രീതി എബ്രായതിരുവെഴുത്തുകളിൽ സാധാരണമാണ്‌. (പുറ 9:3; സംഖ 11:23; ന്യായ 2:15; രൂത്ത്‌ 1:13; 1ശമു 5:6, 9; 7:13; 12:15; 1രാജ 18:46; എസ്ര 7:6; ഇയ്യ 12:9; യശ 19:16; യഹ 1:3 എന്നിവ ചില ഉദാഹരണങ്ങളാണ്‌.) ബൈബിളിൽ “കൈ” എന്ന പദം പലപ്പോഴും “ശക്തി” എന്ന അർഥത്തിൽ ആലങ്കാരികമായി ഉപയോഗിച്ചിട്ടുണ്ട്‌. ഒരാൾക്കു കൈകൊണ്ട്‌ ശക്തി പ്രയോഗിക്കാമെന്നതുകൊണ്ട്‌ “കൈ” എന്ന പദത്തിനു “പ്രയോഗിച്ച ശക്തി” എന്നും അർഥം വരാം. “യഹോവയുടെ കൈ” എന്നതിന്റെ ഗ്രീക്കുപദപ്രയോഗം ലൂക്ക 1:66-ലും പ്രവൃ 13:11-ലും കാണുന്നുണ്ട്‌.—ലൂക്ക 1:6, 66 എന്നിവയുടെ പഠനക്കുറിപ്പുകളും അനു. സി-യും കാണുക.

യഹോവയുടെ കൈ: “കൈ” എന്നതിന്റെ എബ്രായപദവും ദൈവനാമവും (ചതുരക്ഷരി) ഒരുമിച്ച്‌ ഉപയോഗിക്കുന്ന ഈ രീതി എബ്രായതിരുവെഴുത്തുകളിൽ സാധാരണമാണ്‌. (പുറ 9:3; സംഖ 11:23; ന്യായ 2:15; രൂത്ത്‌ 1:13; 1ശമു 5:6, 9; 7:13; 12:15; 1രാജ 18:46; എസ്ര 7:6; ഇയ്യ 12:9; യശ 19:16; 40:2; യഹ 1:3) ലൂക്കോസിന്റെ സുവിശേഷത്തിന്റെ ഇപ്പോഴുള്ള കൈയെഴുത്തുപ്രതികളിൽ ഈ വാക്യത്തിൽ കിരിയോസ്‌ (കർത്താവ്‌) എന്ന പദമാണു കാണുന്നതെങ്കിലും ഈ വാക്യത്തിൽ ദൈവനാമം ഉൾപ്പെടുത്തിയിരിക്കുന്നത്‌ അതുകൊണ്ടാണ്‌. ഇനി വ്യാകരണനിയമമനുസരിച്ച്‌ കിരിയോസ്‌ എന്ന പദത്തോടൊപ്പം കാണാൻ പ്രതീക്ഷിക്കുന്ന, ഗ്രീക്ക്‌ നിശ്ചായക ഉപപദം (definite article) ലൂക്ക 1:66-ൽ കാണുന്നില്ല എന്നു പണ്ഡിതന്മാർ പറയുന്നു. അതു സൂചിപ്പിക്കുന്നത്‌, കിരിയോസ്‌ എന്ന പദത്തിന്റെ സ്ഥാനത്ത്‌ മൂലപാഠത്തിൽ ഒരു പേരുണ്ടായിരുന്നു എന്നാണ്‌. അവരുടെ ആ കണ്ടെത്തൽ ശ്രദ്ധേയമാണ്‌. കാരണം സെപ്‌റ്റുവജിന്റ്‌ പരിഭാഷയുടെ കാര്യത്തിലും ഇതുപോലെതന്നെ സംഭവിച്ചിട്ടുണ്ട്‌. അതിന്റെ ആദ്യകാലപ്രതികളിൽ ദൈവനാമമുണ്ടായിരുന്നെങ്കിലും പിൽക്കാലപ്രതികളിൽ അതിനു പകരം കിരിയോസ്‌ എന്ന പദം ഉപയോഗിച്ചപ്പോൾ വ്യാകരണനിയമം ആവശ്യപ്പെടുന്ന നിശ്ചായക ഉപപദം എപ്പോഴും അതോടൊപ്പം ചേർത്തിട്ടില്ല. ഇത്തരത്തിൽ കിരിയോസിനു മുമ്പ്‌ ഒരു നിശ്ചായക ഉപപദം പ്രതീക്ഷിക്കുന്ന ഈ വാക്യത്തിലും അതു കാണുന്നില്ല എന്ന വസ്‌തുത സൂചിപ്പിക്കുന്നത്‌, കിരിയോസ്‌ എന്ന പദം ഇവിടെ ദൈവനാമത്തിനു പകരമായിട്ടാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌ എന്നാണ്‌. “യഹോവയുടെ കൈ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദപ്രയോഗം പ്രവൃ 11:21; 13:11 എന്നീ വാക്യങ്ങളിലും കാണാം.—ലൂക്ക 1:6, 9; പ്രവൃ 11:21; 13:11 എന്നിവയുടെ പഠനക്കുറിപ്പുകളും അനു. സി-യും കാണുക.

കൈ: ഈ പദം പലപ്പോഴും “ശക്തി” എന്ന അർഥത്തിൽ ആലങ്കാരികമായി ഉപയോഗിച്ചിട്ടുണ്ട്‌. ഒരാൾ കൈകൊണ്ട്‌ ശക്തി പ്രയോഗിച്ചേക്കാവുന്നതുകൊണ്ട്‌ “കൈ” എന്ന പദത്തിനു “പ്രയോഗിച്ച ശക്തി” എന്നും അർഥം വരാം.

യഹോവ: ഈ പരിഭാഷയിൽ, ദൈവത്തിന്റെ പേര്‌ ലൂക്കോസിന്റെ സുവിശേഷത്തിൽ ആദ്യമായി കാണുന്നത്‌ ഇവിടെയാണ്‌. ഇപ്പോഴുള്ള ഗ്രീക്ക്‌ കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത്‌ കിരിയോസ്‌ (കർത്താവ്‌) എന്ന പദമാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്‌. കിരിയോസ്‌ എന്ന പദം ഇവിടെ ദൈവത്തെയാണു കുറിക്കുന്നതെന്നു സന്ദർഭം സൂചിപ്പിക്കുന്നു. ലൂക്കോസിന്റെ സുവിശേഷത്തിലെ ആദ്യത്തെ രണ്ട്‌ അധ്യായങ്ങളിൽ എബ്രായതിരുവെഴുത്തുകളിൽനിന്നുള്ള അനേകം പദപ്രയോഗങ്ങളും തിരുവെഴുത്തുഭാഗങ്ങളും നേരിട്ടോ അല്ലാതെയോ പരാമർശിക്കുന്നുണ്ട്‌. എബ്രായതിരുവെഴുത്തുകളിൽ ആ ഭാഗങ്ങളിൽ ദൈവനാമം കാണാം എന്നതു ശ്രദ്ധേയമാണ്‌. ഉദാഹരണത്തിന്‌, ഈ വാക്യത്തിൽ കാണുന്ന കല്‌പനകളും വ്യവസ്ഥകളും എന്ന പദപ്രയോഗവും നിയമപദങ്ങൾ ചേർന്ന സമാനമായ പദപ്രയോഗങ്ങളും എബ്രായതിരുവെഴുത്തുകളിൽ സാധാരണയായി കാണപ്പെടുന്നതു ദൈവനാമം ഉപയോഗിച്ചിരിക്കുന്നിടത്തോ യഹോവ നേരിട്ട്‌ സംസാരിക്കുന്നിടത്തോ ആണ്‌. (ഉൽ 26:2, 5; സംഖ 36:13; ആവ 4:40; യഹ 36:23, 27) “കല്‌പന,” “വ്യവസ്ഥ” എന്നീ രണ്ടു നിയമപദങ്ങളുടെയും ഗ്രീക്കുവാക്കുകൾ സെപ്‌റ്റുവജിന്റിആവ 27:10-ലും കാണാം. ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിന്റെ ആദ്യകാല പപ്പൈറസ്‌ ശകലങ്ങളിൽ ഒന്നിൽ (ഫൗവാദ്‌ പപ്പൈറസ്‌ Inv. 266) ഈ വാക്യഭാഗത്ത്‌, ദൈവനാമം ചതുരാകൃതിയിലുള്ള എബ്രായ അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ട്‌. ഈ ശകലം ബി.സി. ഒന്നാം നൂറ്റാണ്ടിലേതാണെന്നു കണക്കാക്കപ്പെടുന്നു. എബ്രായതിരുവെഴുത്തുകളിൽ ഈ പദപ്രയോഗങ്ങൾ ഉപയോഗിച്ചിരിക്കുന്നതു പൊതുവേ യഹോവയുടെ നിലവാരങ്ങളുമായി ബന്ധപ്പെട്ടാണ്‌. അതുകൊണ്ട്‌ കിരിയോസ്‌ എന്ന പദം ലൂക്ക 1:6-ൽ ഉപയോഗിച്ചിരിക്കുന്നതു ദൈവനാമത്തിനു പകരമായാണെന്നു മനസ്സിലാക്കാം. ഇതു ദൈവമായ യഹോവയെയാണു കുറിക്കുന്നതെന്നു മറ്റ്‌ അനേകം ബൈബിൾ പരിഭാഷകളും സൂചിപ്പിക്കുന്നുണ്ട്‌. അതിനായി ആ പരിഭാഷകൾ ഈ വാക്യത്തിലോ അതിന്റെ അടിക്കുറിപ്പിലോ മാർജിനിലെ കുറിപ്പുകളിലോ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷരത്തിൽ LORD), അദോനായ്‌ (വല്യക്ഷരത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ആധികാരികമായ പല ഉറവിടങ്ങളും ഇതിനെ പിന്താങ്ങുന്നുമുണ്ട്‌.—അനു. സി കാണുക.

ദൈവഹിതമനുസരിച്ച്‌ . . . വിളിച്ചത്‌: മിക്ക ബൈബിൾ ഭാഷാന്തരങ്ങളും ഇവിടെ “ദൈവഹിതമനുസരിച്ച്‌” എന്നത്‌ ഒഴിവാക്കി “വിളിച്ചത്‌” എന്നു മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. എന്നാൽ “വിളിച്ചു” എന്നു സാധാരണ പരിഭാഷപ്പെടുത്താറുള്ള ഗ്രീക്കുപദങ്ങളൊന്നുമല്ല ഇവിടെ കാണുന്നത്‌. (മത്ത 1:16; 2:23; ലൂക്ക 1:32; പ്രവൃ 1:19) പകരം ഈ വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്നതു ക്രിമാറ്റിസോ എന്ന ഗ്രീക്കുപദമാണ്‌. ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഒൻപത്‌ പ്രാവശ്യം കാണുന്ന ഈ പദം മിക്ക സന്ദർഭങ്ങളിലും കുറിക്കുന്നതു ദൈവത്തിൽനിന്ന്‌ ഉത്ഭവിക്കുന്ന കാര്യങ്ങളെയാണ്‌. (മത്ത 2:12, 22; ലൂക്ക 2:26; പ്രവൃ 10:22; 11:26; റോമ 7:3; എബ്ര 8:5; 11:7; 12:25) ഉദാഹരണത്തിന്‌, പ്രവൃ 10:22-ൽ ഈ പദം കാണുന്നതു ‘വിശുദ്ധദൂതൻ’ എന്ന പദപ്രയോഗത്തോടൊപ്പമാണ്‌. ഇനി, മത്ത 2:12, 22 വാക്യങ്ങളിൽ, ദൈവത്തിൽനിന്ന്‌ ലഭിച്ച സ്വപ്‌നങ്ങളെക്കുറിച്ച്‌ പറയുന്നിടത്താണ്‌ ഈ പദം ഉപയോഗിച്ചിരിക്കുന്നത്‌. ഇതിനോടു ബന്ധമുള്ള ക്രിമാറ്റിസ്‌മോസ്‌ എന്ന നാമപദം റോമ 11:4-ൽ കാണാം. മിക്ക നിഘണ്ടുക്കളും ബൈബിൾപരിഭാഷകളും ആ പദം തർജമ ചെയ്‌തിരിക്കുന്നതു “ദൈവം പ്രഖ്യാപിച്ചത്‌; ദൈവത്തിന്റെ മറുപടി; ദൈവത്തിന്റെ ഉത്തരം” എന്നൊക്കെയാണ്‌. അതുകൊണ്ട്‌ “ക്രിസ്‌ത്യാനികൾ” എന്ന പേര്‌ ഉപയോഗിക്കാൻ യഹോവ ഇവിടെ ശൗലിനെയും ബർന്നബാസിനെയും പ്രചോദിപ്പിച്ചതായിരിക്കാം. പക്ഷേ യേശുവിന്റെ അനുഗാമികളെ കളിയാക്കാനോ പുച്ഛിക്കാനോ വേണ്ടി അന്ത്യോക്യയിലുണ്ടായിരുന്ന ജനതകളിൽപ്പെട്ടവർ നൽകിയ വിളിപ്പേരായിരുന്നു ഇതെന്നു ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ “ക്രിസ്‌ത്യാനികൾ” എന്ന പേര്‌ വരാൻ ഇടയാക്കിയതു ദൈവംതന്നെയാണെന്ന്‌ ഇവിടെ കാണുന്ന ക്രിമാറ്റിസോ എന്ന ഗ്രീക്കുപദത്തിൽനിന്ന്‌ വ്യക്തമാണ്‌. ഇനി, അന്നത്തെ ജൂതജനതയും യേശുവിന്റെ അനുഗാമികളെ “ക്രിസ്‌ത്യാനികൾ” (ഗ്രീക്കിൽനിന്ന്‌ വന്നത്‌.) എന്നോ “മിശിഹാക്കാർ” (എബ്രായയിൽനിന്ന്‌ വന്നത്‌.) എന്നോ വിശേഷിപ്പിക്കാൻ ഒരു സാധ്യതയുമില്ല. കാരണം അവർ യേശുവിനെ മിശിഹ അഥവാ ക്രിസ്‌തു ആയി അംഗീകരിച്ചിരുന്നില്ല. അവർ യേശുവിന്റെ അനുഗാമികളെ “ക്രിസ്‌ത്യാനികൾ” എന്നു വിളിച്ചാൽ യേശുവിനെ അഭിഷിക്തൻ അഥവാ ക്രിസ്‌തു ആയി അംഗീകരിക്കുന്നതുപോലെ വരുമായിരുന്നു.

ക്രിസ്‌ത്യാനികൾ: “ക്രിസ്‌തുവിന്റെ അനുഗാമി” എന്ന അർഥംവരുന്ന ക്രിസ്‌തിയനോസ്‌ എന്ന ഗ്രീക്കുപദമാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. ഈ പദം ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മൂന്നു പ്രാവശ്യമേ കാണുന്നുള്ളൂ. (പ്രവൃ 11:26; 26:28; 1പത്ര 4:16) ക്രിസ്‌തു അഥവാ അഭിഷിക്തൻ എന്ന്‌ അർഥമുള്ള ക്രിസ്‌തോസ്‌ എന്ന പദത്തിൽനിന്നാണ്‌ ഇതു വന്നിരിക്കുന്നത്‌. യേശുവിന്റെ, അഥവാ യഹോവയുടെ അഭിഷിക്തനായ ‘ക്രിസ്‌തുവിന്റെ,’ മാതൃകയും ഉപദേശങ്ങളും അനുസരിച്ച്‌ ജീവിക്കുന്നവരാണു ക്രിസ്‌ത്യാനികൾ. (ലൂക്ക 2:26, അടിക്കുറിപ്പ്‌; 4:18) ഈ വാക്യത്തിലെ സംഭവങ്ങൾ നടന്ന എ.ഡി. 44-ലായിരിക്കാം അവർക്കു “ദൈവഹിതമനുസരിച്ച്‌” “ക്രിസ്‌ത്യാനികൾ” എന്ന പേര്‌ ലഭിച്ചത്‌. തെളിവുകൾ സൂചിപ്പിക്കുന്നത്‌ ആ പേര്‌ ആളുകൾക്കിടയിൽ വ്യാപകമായി പ്രചരിച്ചു എന്നാണ്‌. കാരണം പൗലോസിനെ ഹെരോദ്‌ അഗ്രിപ്പ രണ്ടാമന്റെ മുന്നിൽ ഹാജരാക്കിയ സമയമായപ്പോഴേക്കും (ഏകദേശം എ.ഡി. 58) ക്രിസ്‌ത്യാനികളെക്കുറിച്ച്‌ ആ രാജാവിന്‌ അറിയാമായിരുന്നു. (പ്രവൃ 26:28) ഏതാണ്ട്‌ എ.ഡി. 64 ആയപ്പോൾ റോമിലെ ആളുകളിൽ മിക്കവരും “ക്രിസ്‌ത്യാനി” എന്ന പേര്‌ ഉപയോഗിച്ചിരുന്നതായി ചരിത്രകാരനായ റ്റാസിറ്റസ്‌ സൂചിപ്പിക്കുന്നുണ്ട്‌. ഇനി, എ.ഡി. 62-നും 64-നും ഇടയ്‌ക്ക്‌ എപ്പോഴോ പത്രോസ്‌ റോമാസാമ്രാജ്യത്തിലെങ്ങും ചിതറിപ്പാർക്കുന്ന ക്രിസ്‌ത്യാനികൾക്കു തന്റെ ആദ്യത്തെ കത്ത്‌ എഴുതുന്നതായി കാണാം. സാധ്യതയനുസരിച്ച്‌ അപ്പോഴേക്കും വ്യാപകപ്രചാരം നേടിയിരുന്ന “ക്രിസ്‌ത്യാനി” എന്ന പേര്‌ അവരെ മറ്റെല്ലാ വിഭാഗങ്ങളിൽനിന്നും വേർതിരിച്ചുകാട്ടിയിരുന്നു. (1പത്ര 1:1, 2; 4:16) യേശുവിന്റെ അനുഗാമികൾക്കു ദൈവത്തിൽനിന്ന്‌ ഇങ്ങനെയൊരു പേര്‌ ലഭിച്ചതുകൊണ്ട്‌, അവർ ജൂതമതത്തിന്റെ ഏതോ ഉപവിഭാഗമാണെന്ന്‌ ആരും തെറ്റിദ്ധരിക്കില്ലായിരുന്നു.

വലിയൊരു ക്ഷാമം: ഏതാണ്ട്‌ എ.ഡി. 46-ൽ സംഭവിച്ച ഈ ദുരന്തത്തെക്കുറിച്ച്‌ ജോസീഫസും രേഖപ്പെടുത്തിയിട്ടുണ്ട്‌. റോമൻ ചക്രവർത്തിയായ ക്ലൗദ്യൊസിന്റെ കാലത്ത്‌ ഉണ്ടായ “വലിയൊരു ക്ഷാമത്തെക്കുറിച്ച്‌” അദ്ദേഹത്തിന്റെ രേഖകളിൽ കാണാം. പാവപ്പെട്ടവർക്കു പൊതുവേ പണമോ ഭക്ഷ്യവസ്‌തുക്കളോ കരുതിവെക്കാൻ വകയില്ലാത്തതുകൊണ്ട്‌ ക്ഷാമം ഏറ്റവും അധികം വലച്ചിരുന്നത്‌ അവരെയായിരുന്നു. അതുകൊണ്ടാണ്‌ യഹൂദ്യയിൽ ദാരിദ്ര്യത്തിന്റെ പിടിയിലായ സഹോദരങ്ങൾക്ക്‌ അന്ത്യോക്യയിലെ ക്രിസ്‌ത്യാനികൾ ദുരിതാശ്വാസ സംഭാവന അയച്ചുകൊടുത്തത്‌.

ക്ലൗദ്യൊസിന്റെ ഭരണകാലത്ത്‌: എ.ഡി. 41 മുതൽ എ.ഡി. 54 വരെ അധികാരത്തിലിരുന്ന റോമൻ ചക്രവർത്തിയായ ക്ലൗദ്യൊസ്‌ ആദ്യമൊക്കെ ജൂതന്മാരുമായി വളരെ സൗഹൃദത്തിലായിരുന്നു. എന്നാൽ ഭരണത്തിന്റെ അവസാനകാലമായപ്പോഴേക്കും ആ ബന്ധം വഷളായി. അതോടെ അദ്ദേഹം ജൂതന്മാരെയെല്ലാം റോമിൽനിന്ന്‌ ഓടിച്ചു. (പ്രവൃ 18:2) ക്ലൗദ്യോസിന്റെ നാലാമത്തെ ഭാര്യ വിഷക്കൂണുകൾ നൽകി അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നെന്നു പറയപ്പെടുന്നു. തുടർന്ന്‌ നീറോ അധികാരത്തിലെത്തി.

സഹായം: അഥവാ “ദുരിതാശ്വാസം.” ലോകത്തിന്റെ മറ്റൊരു ഭാഗത്ത്‌ താമസിക്കുന്ന സഹക്രിസ്‌ത്യാനികൾക്കുവേണ്ടി സഹോദരങ്ങൾ ദുരിതാശ്വാസസഹായം എത്തിക്കുന്നതിനെക്കുറിച്ച്‌ ആദ്യമായി കാണുന്നത്‌ ഇവിടെയാണ്‌. മിക്കപ്പോഴും “ശുശ്രൂഷ” എന്നു പരിഭാഷപ്പെടുത്താറുള്ള ഡയകൊനിയ എന്ന ഗ്രീക്കുപദം പ്രവൃ 12:25-ൽ “ദുരിതാശ്വാസപ്രവർത്തനങ്ങൾ” എന്നും 2കൊ 8:4-ൽ “ദുരിതാശ്വാസശുശ്രൂഷ” എന്നും അർഥംവരുന്ന രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്‌. ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഡയകൊനിയ എന്ന പദം ഉപയോഗിച്ചിരിക്കുന്ന രീതി പരിശോധിച്ചാൽ ക്രിസ്‌ത്യാനികളുടെ ശുശ്രൂഷയ്‌ക്കു രണ്ടു വശങ്ങളുണ്ടെന്നു മനസ്സിലാകും. ഒന്ന്‌ “അനുരഞ്‌ജനത്തിന്റെ ശുശ്രൂഷ (ഡയകൊനിയയുടെ ഒരു രൂപം.)” ആണ്‌. പ്രസംഗ-പഠിപ്പിക്കൽ വേലയാണ്‌ അതിൽ ഉൾപ്പെട്ടിരിക്കുന്നത്‌. (2കൊ 5:18-20; 1തിമ 2:3-6) മറ്റേതാകട്ടെ, ഈ വാക്യത്തിൽ കാണുന്നതുപോലെ സഹവിശ്വാസികൾക്കുവേണ്ടിയുള്ള ശുശ്രൂഷയും. “ശുശ്രൂഷകൾ (ഡയകൊനിയയുടെ ബഹുവചനരൂപം.) പലവിധമുണ്ട്‌. എന്നാൽ കർത്താവ്‌ ഒന്നുതന്നെയാണ്‌” എന്നു പൗലോസ്‌ പറഞ്ഞു. (1കൊ 12:4-6, 11) ക്രിസ്‌തീയശുശ്രൂഷയുടെ എല്ലാ വശവും “വിശുദ്ധസേവനം” ആണെന്നും അദ്ദേഹം വ്യക്തമാക്കി.—റോമ 12:1, 6-8.

മൂപ്പന്മാർ: അക്ഷ. “പ്രായമേറിയ പുരുഷന്മാർ.” ബൈബിളിൽ പ്രെസ്‌ബൂറ്റെറൊസ്‌ എന്ന ഗ്രീക്കുപദം, സമൂഹത്തിലോ ജനതയിലോ ഒരു അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണു പ്രധാനമായും കുറിക്കുന്നത്‌. ചില സാഹചര്യങ്ങളിൽ ഇതു പ്രായത്തെയാണ്‌ അർഥമാക്കുന്നതെങ്കിലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹരണങ്ങൾ.) എപ്പോഴും അതു വയസ്സുചെന്നവരെയല്ല കുറിക്കുന്നത്‌. ഇവിടെ ഈ പദംകൊണ്ട്‌ ഉദ്ദേശിക്കുന്നതു ജൂതജനതയിൽപ്പെട്ട നേതാക്കന്മാരെയാണ്‌. മിക്കപ്പോഴും മുഖ്യപുരോഹിതന്മാരുടെയും ശാസ്‌ത്രിമാരുടെയും കൂടെയാണ്‌ ഇവരെക്കുറിച്ച്‌ പറയാറുള്ളത്‌. ഈ മൂന്നു കൂട്ടത്തിൽനിന്നുള്ളവരായിരുന്നു സൻഹെദ്രിനിലെ അംഗങ്ങൾ.—മത്ത 21:23; 26:3, 47, 57; 27:1, 41; 28:12; പദാവലിയിൽ “മൂപ്പൻ; പ്രായമേറിയ പുരുഷൻ” കാണുക.

മൂപ്പന്മാർ: അക്ഷ. “പ്രായമേറിയ പുരുഷന്മാർ.” ബൈബിളിൽ പ്രെസ്‌ബൂറ്റെറൊസ്‌ എന്ന ഗ്രീക്കുപദം, ഒരു സമൂഹത്തിലോ രാഷ്‌ട്രത്തിലോ അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണു പ്രധാനമായും കുറിക്കുന്നത്‌. എന്നാൽ ചില സാഹചര്യങ്ങളിൽ ഇതു പ്രായമേറിയ പുരുഷന്മാരെ കുറിക്കാനും ഉപയോഗിക്കാറുണ്ട്‌. (മത്ത 16:21-ന്റെ പഠനക്കുറിപ്പു കാണുക.) പുരാതന ഇസ്രായേൽ ജനതയിലെ മൂപ്പന്മാർ അവരുടെ ഇടയിൽ നേതൃത്വമെടുക്കുകയും ഭരണസംബന്ധമായ കാര്യങ്ങൾ നോക്കിനടത്തുകയും ചെയ്‌തിരുന്നു. പലർ ചേർന്നാണ്‌ ഈ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിരുന്നത്‌. പ്രാദേശികതലത്തിലും (ആവ 25:7-9; യോശ 20:4; രൂത്ത്‌ 4:1-12) ദേശീയതലത്തിലും (ന്യായ 21:16; 1ശമു 4:3; 8:4; 1രാജ 20:7) ഇവരുടെ സേവനം ലഭ്യമായിരുന്നു. ക്രിസ്‌തീയസഭയോടുള്ള ബന്ധത്തിൽ ഈ പദം ആദ്യമായി ഉപയോഗിച്ചിരിക്കുന്നത്‌ ഈ വാക്യത്തിലാണ്‌. പുരാതന ഇസ്രായേൽജനതയുടെ കാര്യത്തിലെന്നപോലെതന്നെ ആത്മീയ ഇസ്രായേലിലെ മൂപ്പന്മാർക്കും സഭയ്‌ക്കു വഴികാട്ടാനുള്ള ഉത്തരവാദിത്വമുണ്ടായിരുന്നു. ഇവിടെ ദുരിതാശ്വാസ സംഭാവന മൂപ്പന്മാരെ ഏൽപ്പിക്കുന്നതായാണു നമ്മൾ വായിക്കുന്നത്‌. അത്‌ അവരുടെ മേൽനോട്ടത്തിൽ യഹൂദ്യയിലെ സഭകൾക്കു വിതരണം ചെയ്യുകയും ചെയ്‌തു.

ദൃശ്യാവിഷ്കാരം

യോപ്പ
യോപ്പ

മെഡിറ്ററേനിയൻ തീരത്തുള്ള യോപ്പ എന്ന തുറമുഖനഗരമാണ്‌ ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്‌. കർമേൽ പർവതത്തിനും ഗസ്സയ്‌ക്കും ഇടയിൽ, ഏതാണ്ട്‌ മധ്യഭാഗത്തായിട്ടാണ്‌ അതിന്റെ സ്ഥാനം. ആധുനിക യാഫോയെ (അറബിയിൽ, ജാഫ.) 1950-ൽ ടെൽ അവീവിന്റെ ഭാഗമാക്കിയതുകൊണ്ട്‌ പണ്ടത്തെ യോപ്പ നഗരത്തിന്റെ സ്ഥാനത്ത്‌ ഇന്നുള്ളതു ടെൽ അവീവ്‌-യാഫോ ആണ്‌. പാറക്കെട്ടുകൾ നിറഞ്ഞ ഒരു കുന്നിൻമുകളിൽ ഏതാണ്ട്‌ 35 മീ. (115 അടി) ഉയരത്തിലാണു യോപ്പ സ്ഥിതി ചെയ്‌തിരുന്നത്‌. അതിന്റെ തീരത്തുനിന്ന്‌ ഏതാണ്ട്‌ 100 മീ. (330 അടി) മാറി, പാറകൊണ്ടുള്ള ഒരു വരമ്പുണ്ട്‌. അധികം ഉയരമില്ലാത്ത ആ പാറക്കെട്ടുകൾ അവിടെ ഒരു സ്വാഭാവികതുറമുഖം തീർത്തിരിക്കുന്നു. ശലോമോന്റെ ദേവാലയം പണിയുന്നതിനു സോരിലുള്ളവർ ലബാനോൻ കാടുകളിലെ തടി ചങ്ങാടങ്ങളാക്കി ഒഴുക്കിക്കൊണ്ടുവന്നതു യോപ്പയിലേക്കായിരുന്നു. (2ദിന 2:16) പിൽക്കാലത്ത്‌, തനിക്കു കിട്ടിയ നിയമനത്തിൽനിന്ന്‌ ഓടിയൊളിക്കാൻ ആഗ്രഹിച്ച യോന പ്രവാചകൻ തർശീശിലേക്കുള്ള കപ്പലിൽ കയറിയതും യോപ്പയിൽനിന്നാണ്‌. (യോന 1:3) എ.ഡി. ഒന്നാം നൂറ്റാണ്ടിൽ യോപ്പയിൽ ഒരു ക്രിസ്‌തീയസഭ ഉണ്ടായിരുന്നു. ആ സഭയിലെ ഒരംഗമായിരുന്നു പത്രോസ്‌ ഉയിർപ്പിച്ച ഡോർക്കസ്‌ (തബീഥ). (പ്രവൃ 9:36-42) ഇനി, ജനതകളിൽപ്പെട്ട കൊർന്നേല്യൊസിനോടു സന്തോഷവാർത്ത അറിയിക്കാൻ പത്രോസിനെ ഒരുക്കിയ ദിവ്യദർശനം അദ്ദേഹത്തിനു ലഭിച്ചതും യോപ്പയിൽവെച്ചാണ്‌. അദ്ദേഹം അപ്പോൾ അവിടെ തോൽപ്പണിക്കാരനായ ശിമോന്റെ വീട്ടിൽ താമസിക്കുകയായിരുന്നു.—പ്രവൃ 9:43; 10:6, 9-17.

ക്ലൗദ്യൊസ്‌ ചക്രവർത്തി
ക്ലൗദ്യൊസ്‌ ചക്രവർത്തി

റോമൻ ചക്രവർത്തിയായ ക്ലൗദ്യൊസിന്റെ പേര്‌ പ്രവൃത്തികളുടെ പുസ്‌തകത്തിൽ രണ്ടു പ്രാവശ്യം കാണാം. (പ്രവൃ 11:28; 18:2) തന്റെ സഹോദരപുത്രനായ കാലിഗുലയ്‌ക്കു ശേഷം (എ.ഡി. 37 മുതൽ 41 വരെ ഭരണം നടത്തിയ ഈ വ്യക്തിയെക്കുറിച്ച്‌ തിരുവെഴുത്തുകളിൽ പരാമർശമൊന്നുമില്ല.) ക്ലൗദ്യൊസ്‌ റോമിലെ നാലാമത്തെ ചക്രവർത്തിയായി ഭരണം ഏറ്റെടുത്തു. എ.ഡി. 41 മുതൽ 54 വരെ അദ്ദേഹം റോമിന്റെ ഭരണാധികാരിയായിരുന്നു. എല്ലാ ജൂതന്മാരും റോം വിട്ടുപോകണമെന്ന്‌ എ.ഡി. 49-ലോ 50-ലോ ക്ലൗദ്യൊസ്‌ ഒരു കല്‌പന പുറപ്പെടുവിച്ചു. അതെത്തുടർന്നാണ്‌ അക്വിലയും പ്രിസ്‌കില്ലയും അവിടെനിന്ന്‌ കൊരിന്തിലേക്കു പോയത്‌. അവിടെവെച്ച്‌ അവർ പൗലോസ്‌ അപ്പോസ്‌തലനെ കണ്ടുമുട്ടി. എ.ഡി. 54-ൽ ക്ലൗദ്യൊസിന്റെ നാലാമത്തെ ഭാര്യ വിഷക്കൂണുകൾ നൽകി അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നെന്നു പറയപ്പെടുന്നു. തുടർന്ന്‌ ചക്രവർത്തിയായി നീറോ അധികാരത്തിൽ വന്നു.