പ്രവചനം എന്നാൽ എന്താണ്?
ബൈബിളിന്റെ ഉത്തരം
ദൈവനിശ്ശ്വസ്ത സന്ദേശത്തെയാണ് പ്രവചനം എന്നു പറയുന്നത്. അത് ഒരു ദിവ്യവെളിപാടാണ്. പ്രവാചകന്മാർ “പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ . . . പ്രസ്താവിച്ചതത്രേ” എന്നു ബൈബിൾ പറയുന്നു. (2 പത്രോസ് 1:20, 21) അതുകൊണ്ട് ദൈവത്തിന്റെ സന്ദേശം സ്വീകരിക്കുകയും അതു മറ്റുള്ളവർക്കു കൈമാറുകയും ചെയ്യുന്ന വ്യക്തിയാണ് ഒരു പ്രവാചകൻ.—പ്രവൃത്തികൾ 3:18.
പ്രവാചകന്മാർക്കു ദൈവത്തിൽനിന്നുള്ള സന്ദേശം ലഭിക്കുന്നത് എങ്ങനെയാണ്?
തന്റെ സന്ദേശം പ്രവാചകന്മാരിലേക്ക് എത്തിക്കാൻ ദൈവം പല വഴികൾ ഉപയോഗിച്ചിട്ടുണ്ട്:
എഴുതിക്കൊടുത്തുകൊണ്ട്. പത്ത് കല്‌പനകൾ മോശയ്ക്കു നേരിട്ട് എഴുതി നൽകിക്കൊണ്ട് ഒരു സന്ദർഭത്തിലെങ്കിലും ദൈവം ഈ രീതി ഉപയോഗിച്ചിട്ടുണ്ട്.—പുറപ്പാട് 31:18.
ദൂതന്മാരിലൂടെ സംസാരിച്ചുകൊണ്ട്. ഉദാഹരണത്തിന്, ഈജിപ്തിലെ ഫറവോനോടു പറയേണ്ട സന്ദേശത്തെക്കുറിച്ച് ദൈവം ഒരു ദൂതനെ ഉപയോഗിച്ച് മോശയെ പഠിപ്പിച്ചു. (പുറപ്പാട് 3:2-4, 10) കൃത്യമായ വാക്കുകൾ ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ ദൈവം ദൂതന്മാരിലൂടെ ഓരോ വാക്കും പറഞ്ഞുകൊടുത്തുകൊണ്ട് എഴുതിച്ചു. “ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു” എന്ന് ദൈവം മോശയോടു പറഞ്ഞപ്പോൾ ഈ രീതിയാണ് അവലംബിച്ചത്.—പുറപ്പാട് 34:27. a
ദർശനങ്ങൾ നൽകിക്കൊണ്ട്. ഉണർന്നിരിക്കുകയും പൂർണസുബോധത്തോടിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ പ്രവാചകന് ചിലപ്പോഴൊക്ക ദർശനങ്ങൾ ലഭിച്ചിട്ടുണ്ട്. (യശയ്യ 1:1; ഹബക്കൂക്ക് 1:1) ചിലതു സ്വീകർത്താവുപോലും സജീവമായി ഉൾപ്പെട്ടുകൊണ്ടുള്ള വിശദമായ ദർശനങ്ങളായിരുന്നു. (ലൂക്കോസ് 9:28-36; വെളിപാട് 1:10-17) എന്നാൽ സ്വീകർത്താവ് പാതിമയക്കത്തിലായിരിക്കുമ്പോൾ ദർശനങ്ങൾ ലഭിച്ച മറ്റു ചില സന്ദർഭങ്ങളും ഉണ്ട്. (പ്രവൃത്തികൾ 10:10, 11; 22:17-21) ഇനിയും, പ്രവാചകന്മാർ രാത്രി ഉറക്കത്തിലായിരിക്കുമ്പോഴും സ്വപ്നങ്ങളിലൂടെ ദൈവം തന്റെ സന്ദേശങ്ങൾ കൈമാറിയിട്ടുണ്ട്.—ദാനിയേൽ 7:1; പ്രവൃത്തികൾ 16:9, 10.
ചിന്തകളെ വഴിനയിച്ചുകൊണ്ട്. തന്റെ സന്ദേശങ്ങൾ പ്രവാചകന്മാരുടെ മനസ്സുകളിലേക്ക് എത്തിക്കാൻ ദൈവം അവരുടെ ചിന്തകളെ നയിച്ചിട്ടുണ്ട്. “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തമാണ്” എന്നു പറയുമ്പോൾ ബൈബിൾ അതാണ് അർഥമാക്കുന്നത്. “ദൈവനിശ്വസ്തം” എന്ന പദപ്രയോഗത്തിന് ‘ദൈവശ്വാസീയം,’ ദൈവത്തിന്റെ ശ്വാസത്താൽ എന്നൊക്കെ അർഥമുണ്ട്. (2 തിമൊഥെയൊസ് 3:16; സത്യവേദപുസ്തകം) ഈ സന്ദർഭങ്ങളിൽ ദൈവം പരിശുദ്ധാത്മാവ്, അതായത് പ്രവർത്തനനിരതമായ ശക്തി, ഉപയോഗിച്ച് തന്റെ ദാസന്മാരുടെ മനസ്സുകളിലേക്ക് ആശയങ്ങൾ ‘നിശ്ശ്വസിച്ചു.’ അതിലെ സന്ദേശം ദൈവത്തിന്റേതാണ്. എന്നാൽ ഉപയോഗിക്കേണ്ട വാക്കുകൾ പ്രവാചകൻ സ്വയം തിരഞ്ഞെടുത്തു.—2 ശമുവേൽ 23:1, 2.
പ്രവചനത്തിൽ എല്ലായ്പോഴും ഭാവിമുൻകൂട്ടിപ്പറയുന്നത് മാത്രമാണോ ഉൾപ്പെടുന്നത്?
അല്ല. എന്നിരുന്നാലും മിക്ക സന്ദേശങ്ങളും നേരിട്ടല്ലെങ്കിൽപോലും ഭാവി മുൻകൂട്ടി പറയുന്നതുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഉദാഹരണത്തിന്, പുരാതന ഇസ്രായേൽ ജനതയ്‌ക്കു തങ്ങളുടെ മോശമായ വഴികൾ വിട്ടുപിന്മാറാൻ പ്രവാചകന്മാർ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ആ മുന്നറിയിപ്പുകൾക്ക് ചെവികൊടുക്കുന്നെങ്കിൽ അവർക്കു ലഭിക്കാൻപോകുന്ന ഭാവി അനുഗ്രഹങ്ങളെക്കുറിച്ചും അതിനെ തള്ളിക്കളഞ്ഞാൽ വരാൻപോകുന്ന നാശത്തെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. (യിരെമ്യ 25:4-6) ഇസ്രായേല്യർ തിരഞ്ഞെടുക്കാൻ പോകുന്ന ഗതിയെ ആശ്രയിച്ചായിരുന്നു അവരുടെ ഭാവി.—ആവർത്തനം 30:19, 20.
ഭാവിയെക്കുറിച്ച് മുൻകൂട്ടിപ്പറയാത്ത പ്രവചനങ്ങളുടെ ഉദാഹരണങ്ങൾ
ഒരു സന്ദർഭത്തിൽ ഇസ്രായേല്യർ ദൈവത്തോടു സഹായത്തിനായി അഭ്യർഥിച്ചപ്പോൾ, തന്റെ കല്‌പനകൾ അനുസരിക്കാതിരുന്നതുകൊണ്ടാണ് അവരെ സഹായിക്കാഞ്ഞതെന്ന് ഒരു പ്രവാചകൻ മുഖാന്തരം ദൈവം അവർക്കു വിശദീകരിച്ചുകൊടുത്തു.—ന്യായാധിപന്മാർ 6:6-10.
ഒരു ശമര്യസ്ത്രീയോടു യേശു സംസാരിച്ചപ്പോൾ അവളുടെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് യേശു വെളിപ്പെടുത്തി. ദൈവത്തിൽനിന്നുള്ള സഹായത്താലാണ് യേശുവിന് അത് സാധിച്ചത്. ആ സന്ദർഭത്തിൽ ഭാവിയെക്കുറിച്ച് യേശു ഒന്നും പ്രവചിച്ചില്ലെങ്കിലും യേശുവിനെ ഒരു പ്രവാചകനായിട്ടാണ് അവൾ വീക്ഷിച്ചത്.—യോഹന്നാൻ 4:17-19.
യേശു ഉപദ്രവത്തിന് ഇരയായ സമയത്ത് ശത്രുക്കൾ അവന്റെ മുഖം മൂടികെട്ടി “നിന്നെ അടിച്ചത് ആർ എന്നു പ്രവചിക്കുക” എന്നു പറഞ്ഞു. അപ്പോൾ അവർ ഭാവിയെക്കുറിച്ച് പ്രവചിക്കാനല്ല പകരം തന്നെ അടിച്ചത് ആരാണെന്ന് ദിവ്യശക്തിയാൽ തിരിച്ചറിയാൻ യേശുവിനോടു ആവശ്യപ്പെടുകയായിരുന്നു.—ലൂക്കോസ് 22:63, 64.
a മോശയോട് സംസാരിച്ചതിനെക്കുറിച്ചുള്ള വിവരണത്തിൽ ദൈവം നേരിട്ട് സംസാരിക്കുകയായിരുന്നെന്ന് പ്രഥമദൃഷ്ട്യാ തോന്നുമെങ്കിലും, ദൂതന്മാരെ ഉപയോഗിച്ചുകൊണ്ടാണ് ന്യായപ്രമാണം മോശയ്ക്കു കൈമാറിയതെന്നു ബൈബിൾ വെളിപ്പെടുത്തുന്നു.—പ്രവൃത്തികൾ 7:53; ഗലാത്യർ 3:19.