വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഭിമുഖം | ഫെങ്‌ലിങ്‌ യാങ്‌

ഒരു മൈക്രോബയോളജിസ്റ്റ് തന്‍റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു

ഒരു മൈക്രോബയോളജിസ്റ്റ് തന്‍റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു

തയ്‌വാനിലെ തായ്‌പെയിലുള്ള കേന്ദ്ര ഗവേഷണ അക്കാദമിയിൽ സീനിയർ റിസർച്ച് അസിസ്റ്റന്‍റാണ്‌ ഫെങ്‌ലിങ്‌ യാങ്‌. അവരുടെ പഠനങ്ങൾ ശാസ്‌ത്രമാസികകളിൽ പ്രസിദ്ധീകരിക്കാറുണ്ട്. മുമ്പ് അവർ പരിണാമസിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നു. പക്ഷേ പിന്നീട്‌ അതിനു മാറ്റം വന്നു. അവരുടെ ശാസ്‌ത്രീയവീക്ഷണത്തെയും വിശ്വാസത്തെയും കുറിച്ച് ഉണരുക! ചോദിച്ചറിയുകയുണ്ടായി.

നിങ്ങളുടെ പശ്ചാത്തലത്തെക്കു റിച്ചു പറയാമോ?

എന്‍റെ മാതാപിതാക്കൾ പാവപ്പെട്ടവരായിരുന്നു. അമ്മയ്‌ക്കാണെങ്കിൽ എഴുത്തും വായനയും പോലും അറിയില്ലായിരുന്നു. പന്നിയെ വളർത്തിയും പച്ചക്കറി നട്ടും ആണ്‌ ഞങ്ങൾ ജീവിച്ചിരുന്നത്‌. തായ്‌പെയ്‌ നഗരത്തിനടുത്തുള്ള ഒരു പ്രളയബാധിത പ്രദേശത്തായിരുന്നു ഞങ്ങളുടെ താമസം. എന്നാൽ, കഠിനാധ്വാനത്തിന്‍റെ വില എന്‍റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചിരുന്നു. മറ്റുള്ളവരെ സഹായിക്കണമെന്നും അവർ എന്നെ പഠിപ്പിച്ചു.

കുടുംബത്തിന്‍റെ മതപശ്ചാത്തലം എന്തായിരുന്നു?

ഞങ്ങൾ താവോമതക്കാരായിരുന്നു. മതപരമായ ബലികളും മറ്റും ചെയ്‌തിരുന്നെങ്കിലും ദൈവത്തെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു. പലപ്പോഴും ഞാൻ ഇങ്ങനെ ചിന്തിച്ചിട്ടുണ്ട്: ‘ആളുകൾ കഷ്ടപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌? എന്തുകൊണ്ടാണ്‌ ആളുകൾക്ക് ഇത്ര സ്വാർഥത?’ ഞാൻ ഒരുപാടു പുസ്‌തകങ്ങൾ വായിച്ചുനോക്കി. താവോമതത്തെക്കുറിച്ചും ബുദ്ധമതത്തെക്കുറിച്ചും പൗരസ്‌ത്യ-പാശ്ചാത്യ ചരിത്രത്തെക്കുറിച്ചും എല്ലാം. പല പള്ളികളിലും ഞാൻ പോയി. പക്ഷേ എന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയില്ല.

ശാസ്‌ത്രം പഠിക്കാനിടയായത്‌ എങ്ങനെയാണ്‌?

എനിക്ക് ഗണിതം ഇഷ്ടമായിരുന്നു. വസ്‌തുക്കളുടെ ഘടനയെ നിയന്ത്രിക്കുന്ന ഭൗതിക-രാസ നിയമങ്ങൾ എന്നെ വിസ്‌മയിപ്പിച്ചിരുന്നു. ബൃഹത്തായ ഈ പ്രപഞ്ചംമുതൽ സൂക്ഷ്മജീവികൾവരെ എല്ലാറ്റിനും അതിന്‍റേതായ ഘടനയുണ്ട്. ഓരോന്നിന്‍റെയും ഘടന നിയന്ത്രിക്കാൻ നിയതമായ നിയമങ്ങളുമുണ്ട്. ഈ നിയമങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ ഞാൻ ആഗ്രഹിച്ചു.

പരിണാമസിദ്ധാന്തത്തെ ഒരു വസ്‌തുതയായി വിശ്വസിച്ചു പോരാൻ കാരണമെന്തായിരുന്നു?

വാസ്‌തവത്തിൽ, മറിച്ചൊരു വിശദീകരണം എന്നെ ആരും പഠിപ്പിച്ചിട്ടില്ല. ചെറിയ ക്ലാസ്സുകൾമുതൽ സർവകലാശാലവരെ പരിണാമം മാത്രമാണ്‌ ഞാൻ കേട്ട ഒരേയൊരു വിശദീകരണം. ഞാൻ ഒരു ജീവശാസ്‌ത്ര ഗവേഷകയായതുകൊണ്ട് പരിണാമത്തെ അംഗീകരിക്കാനും പ്രതീക്ഷിക്കപ്പെട്ടിരുന്നു.

ഞാൻ ഒരു ജീവശാസ്‌ത്ര ഗവേഷകയായതുകൊണ്ട് പരിണാമത്തെ അംഗീകരിക്കാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു

ബൈബിൾ വായിക്കാൻ തുടങ്ങിയത്‌ എങ്ങനെയാണ്‌?

ഉപരിപഠനത്തിനായി ഞാൻ 1996-ൽ ജർമനിയിലേക്കു പോയി. പിറ്റേ വർഷം സിമോൺ എന്നു പേരുള്ള ഒരു സ്‌ത്രീയെ കാണാൻ ഇടയായി. അവർ ഒരു യഹോവയുടെ സാക്ഷിയായിരുന്നു. എന്‍റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ബൈബിളിൽനിന്ന് കാണിച്ചുതരാമെന്ന് അവർ പറഞ്ഞു. ജീവിതത്തിന്‍റെ ഉദ്ദേശത്തെക്കുറിച്ച് ബൈബിൾ വിശദീകരിക്കുന്നുണ്ടെന്ന് അവർ പറഞ്ഞപ്പോൾ എനിക്ക് ജിജ്ഞാസയായി. രാവിലെ നാലരയ്‌ക്ക് എഴുന്നേറ്റ്‌ ഒരു മണിക്കൂർ ബൈബിൾ വായിക്കുന്ന ശീലം ഞാൻ തുടങ്ങി. പിന്നെ, വായിച്ചതിനെക്കുറിച്ച് ധ്യാനിക്കാൻ ഞാനൊന്നു നടക്കാൻപോകും. പിറ്റേവർഷമായപ്പോഴേക്കും ഞാൻ ബൈബിൾ മുഴുവനും വായിച്ചു തീർത്തു. ബൈബിൾപ്രവചനങ്ങളുടെ കൃത്യതയിൽ ഞാൻ അതിശയിച്ചുപോയി. ബൈബിൾ ദൈവത്തിൽനിന്നുള്ളതാണെന്ന് ക്രമേണ എനിക്ക് ബോധ്യമായി.

ജീവന്‍റെ ഉത്ഭവം സംബന്ധിച്ച് എന്താണ്‌ ചിന്തിച്ചിരുന്നത്‌?

ഞാൻ അതേക്കുറിച്ച് കാര്യമായി ചിന്തിക്കാൻ തുടങ്ങിയത്‌ 1990-കളുടെ അവസാനത്തിലാണ്‌. ജീവികളിലെ രാസഘടനയും പ്രവർത്തനങ്ങളും അതുവരെ ചിന്തിച്ചിരുന്നതിനെക്കാളൊക്കെ അതിസങ്കീർണമാണെന്ന് തന്മാത്രാ ജീവശാസ്‌ത്രജ്ഞർ അന്നു മനസ്സിലാക്കിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. പ്രോട്ടീനുകൾ ജീവകോശങ്ങളിലെ ഏറ്റവും സങ്കീർണമായ രാസഘടനയുള്ള തന്മാത്രകളാണെന്ന് വളരെക്കാലമായി ശാസ്‌ത്രജ്ഞന്മാർക്ക് അറിവുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ, പ്രോട്ടീൻതന്മാത്രകളുടെ കൂട്ടങ്ങൾ കൂടിച്ചേർന്ന് ചലിക്കുന്ന ഭാഗങ്ങളോടുകൂടിയ അതിസങ്കീർണയന്ത്രങ്ങളായി രൂപംകൊള്ളുന്നവിധം ശാസ്‌ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുന്നു. ഇങ്ങനെയുള്ള ഒരു ‘തന്മാത്രായന്ത്രം’തന്നെ ചിലപ്പോൾ 50-ലധികം പ്രോട്ടീനുകൾ ചേർന്നുള്ളതായിരിക്കാം. ഏറ്റവും ലഘുവായ കോശത്തിനുപോലും ഇത്തരത്തിലുള്ള പല യന്ത്രങ്ങളുടെ ഒരു കൂട്ടംതന്നെ ആവശ്യമുണ്ട്. ഊർജം ഉത്‌പാദിപ്പിക്കാൻ, വിവരങ്ങൾ പകർത്താൻ, കോശസ്‌തരങ്ങൾക്കിടയിലെ ‘ഗതാഗതം’ നിയന്ത്രിക്കാൻ, അങ്ങനെയെല്ലാറ്റിനും.

ഒടുവിൽ ഏതു നിഗമനത്തിൽ എത്തിച്ചേർന്നു?

ഞാൻ സ്വയം ഇങ്ങനെ ചോദിക്കുമായിരുന്നു: ‘ഈ പ്രോട്ടീൻ യന്ത്രങ്ങൾക്ക് അതിസങ്കീർണമായ സാങ്കേതികവൈദഗ്‌ധ്യം എങ്ങനെ കൈവന്നു?’ കോശങ്ങളിലെ രാസഘടനയുടെ അതിശയിപ്പിക്കുന്ന സങ്കീർണത അന്നുള്ള പല ശാസ്‌ത്രജ്ഞന്മാരെയും അങ്ങനെതന്നെ ചിന്തിപ്പിച്ചു. അമേരിക്കൻ ഐക്യനാടുകളിലെ ഒരു ജൈവരസതന്ത്ര പ്രൊഫസർ ഈ വിഷയത്തിൽ ഒരു പുസ്‌തകം പുറത്തിറക്കി. ജീവകോശങ്ങളിലെ തന്മാത്രായന്ത്രങ്ങൾ ഇത്രയ്‌ക്ക് സങ്കീർണമായിരിക്കുന്നതുകൊണ്ട് അവയ്‌ക്ക് യാദൃച്ഛികമായി ഉത്ഭവിക്കാനാവില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ഞാനും അങ്ങനെതന്നെയാണ്‌ ചിന്തിച്ചത്‌. ജീവൻ സൃഷ്ടിക്കപ്പെട്ടതായിരിക്കാനേ വഴിയുള്ളൂ എന്ന് എനിക്കു തോന്നി.

ഞാൻ സ്വയം ഇങ്ങനെ ചോദിക്കുമായിരുന്നു: ‘ഈ പ്രോട്ടീൻ യന്ത്രങ്ങൾക്ക് അതിസങ്കീർണമായ സാങ്കേതികവൈദഗ്‌ധ്യം എങ്ങനെ കൈവന്നു?’

നിങ്ങൾ ഒരു യഹോവയുടെ സാക്ഷിയായിത്തീർന്നത്‌ എന്തുകൊണ്ടാണ്‌?

ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും സിമോൺ എന്നെ ബൈബിൾ പഠിപ്പിക്കാൻ ഓരോ ആഴ്‌ചയും ഏകദേശം 56 കിലോമീറ്റർ യാത്രചെയ്‌തു വരുമായിരുന്നു. അത്‌ എന്നെ ചിന്തിപ്പിച്ചു! നാസിഭരണകാലത്ത്‌ ജർമനിയിൽ ചില സാക്ഷികൾ രാഷ്‌ട്രീയകാര്യങ്ങളിൽ നിഷ്‌പക്ഷരായി നിന്നതിന്‍റെ പേരിൽ തടങ്കൽപാളയങ്ങളിൽ അടയ്‌ക്കപ്പെട്ടതിനെക്കുറിച്ച് ഞാൻ മനസ്സിലാക്കി. അവരുടെ ധൈര്യവും എന്നെ ചിന്തിപ്പിച്ചു. യഹോവയുടെ സാക്ഷികൾക്ക് ദൈവത്തോടുള്ള സ്‌നേഹത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അവരെപ്പോലെയാകാൻ ഞാൻ ആഗ്രഹിച്ചു.

ദൈവത്തിൽ വിശ്വസിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടോ?

ഞാൻ മുമ്പത്തെക്കാൾ സന്തുഷ്ടയാണെന്ന് എന്‍റെ സഹപ്രവർത്തകർ പറയാറുണ്ട്. പാവപ്പെട്ട കുടുംബത്തിലെ അംഗമായതുകൊണ്ട് മുമ്പൊക്കെ എനിക്ക് അപകർഷത തോന്നിയിരുന്നു. അതുകൊണ്ട് എന്‍റെ നാടിനെക്കുറിച്ചോ മാതാപിതാക്കളെക്കുറിച്ചോ ഞാൻ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ ദൈവം ആരുടെയും സാമൂഹികനില നോക്കുന്നില്ലെന്ന് ബൈബിൾ പഠിച്ചപ്പോൾ എനിക്കു മനസ്സിലായി. യേശു വളർന്നതും പാവപ്പെട്ട ഒരു കുടുംബത്തിലാണല്ലോ, ഒരുപക്ഷേ ഞങ്ങളുടേതുപോലെ! ഞാൻ ഇപ്പോൾ എന്‍റെ മാതാപിതാക്കളുടെ കാര്യങ്ങൾ നന്നായി നോക്കുന്നു. അവരെ എന്‍റെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ എനിക്കു സന്തോഷമേയുള്ളൂ. ▪ (g14-E 01)