വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവരാജ്യം എന്നായിരിക്കും ഭൂമിയിൽ ഭരണം തുടങ്ങുന്നത്‌?

ദൈവരാജ്യം എന്നായിരിക്കും ഭൂമിയിൽ ഭരണം തുടങ്ങുന്നത്‌?

ദൈവരാജ്യം ഭരണം തുടങ്ങുന്നത്‌ എപ്പോഴാണെന്നറിയാൻ യേശുവിന്റെ വിശ്വസ്‌തരായ ചില ശിഷ്യന്മാർ ആഗ്രഹിച്ചു. എന്നാൽ ദൈവരാജ്യം ഭൂമിയെ ഭരിക്കുന്ന കൃത്യസമയം അവർക്ക്‌ അറിയാൻ കഴിയില്ല എന്നാണ്‌ യേശു അവർക്ക്‌ മറുപടി കൊടുത്തത്‌. (പ്രവൃത്തികൾ 1:6, 7) എന്നാൽ ചില സംഭവങ്ങൾ ഒരുമിച്ച്‌ നടക്കുന്നതു കാണുമ്പോൾ ‘ദൈവരാജ്യം അടുത്ത്‌ എത്തിയെന്ന്‌’ മനസ്സിലാക്കിക്കൊള്ളാൻ യേശു ശിഷ്യന്മാരോടു പറഞ്ഞിരുന്നു. അപ്പോഴായിരിക്കും ദൈവരാജ്യം ഭൂമിയെ ഭരിക്കാനുള്ള സമയം.—ലൂക്കോസ്‌ 21:31.

എന്തൊക്കെ സംഭവങ്ങൾ നടക്കും എന്നാണ്‌ യേശു പറഞ്ഞത്‌?

യേശു പറഞ്ഞു: “ജനത ജനതയ്‌ക്ക്‌ എതിരെയും രാജ്യം രാജ്യത്തിന്‌ എതിരെയും എഴുന്നേൽക്കും. വലിയ ഭൂകമ്പങ്ങളും ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും മാരകമായ പകർച്ചവ്യാധികളും ഉണ്ടാകും.” (ലൂക്കോസ്‌ 21:10, 11) കൈവിരലിലെ ഓരോ രേഖയും ചേരുമ്പോൾ വിരലടയാളം ലഭിക്കുന്നതുപോലെ ഈ സംഭവങ്ങൾ എല്ലാം കൂടിച്ചേരുമ്പോൾ വ്യക്തമായ ഒരു അടയാളം ലഭിക്കും. വിരലടയാളം ഒരു വ്യക്തിയെ തിരിച്ചറിയിക്കുന്നതുപോലെ ഒരേ സമയത്ത്‌ നടക്കുന്ന ഈ സംഭവങ്ങൾ “ദൈവരാജ്യം അടുത്ത്‌ എത്തിയെന്നു” മനസ്സിലാക്കാൻ സഹായിക്കും. എപ്പോഴെങ്കിലും ഈ സംഭവങ്ങൾ ഒരേ സമയത്ത്‌ ലോകമെങ്ങുമായി നടന്നിട്ടുണ്ടോ? തെളിവുകൾ നോക്കാം.

1. യുദ്ധങ്ങൾ

മനുഷ്യചരിത്രത്തിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള ഒരു യുദ്ധം 1914-ൽ പൊട്ടിപ്പുറപ്പെട്ടു. ഈ വർഷത്തെ, ചരിത്രത്തിലെ വഴിത്തിരിവായ വർഷം എന്ന്‌ ചരിത്രകാരന്മാർ പരാമർശിക്കാറുണ്ട്‌. കാരണം, ആദ്യമായാണ്‌ ഒരു ലോകമഹായുദ്ധം നടക്കുന്നത്‌. ആ യുദ്ധത്തിലാണ്‌ ആദ്യമായി യുദ്ധടാങ്കുകളും വിമാനത്തിൽനിന്ന്‌ വർഷിക്കുന്ന ബോംബുകളും മെഷീൻഗണ്ണുകളും വിഷവാതകങ്ങളും മറ്റു മാരകായുധങ്ങളും ഉപയോഗിച്ചത്‌. പിന്നീട്‌ രണ്ടാം ലോകമഹായുദ്ധം നടന്നു. ആ യുദ്ധത്തിലാണ്‌ അണുവായുധം പിറവിയെടുക്കുന്നത്‌. 1914 മുതൽ ഒരു സ്ഥലത്ത്‌ അല്ലെങ്കിൽ മറ്റൊരു സ്ഥലത്ത്‌ യുദ്ധം നിത്യസംഭവമായി മാറിയിരിക്കുന്നു. ആ യുദ്ധങ്ങൾ ലക്ഷക്കണക്കിന്‌ ആളുകളുടെ ജീവനെടുത്തിരിക്കുന്നു.

2. ഭൂകമ്പങ്ങൾ

ഓരോ വർഷവും “സാമാന്യം വലിയ അളവിൽ നാശനഷ്ടങ്ങൾ വരുത്തിവെക്കുന്ന” ഏതാണ്ട്‌ 100 ഭൂകമ്പങ്ങൾ ഉണ്ടാകുന്നുണ്ടെന്ന്‌ ഒരു സർവവിജ്ഞാനകോശം അഭിപ്രായപ്പെടുന്നു. ഐക്യനാടുകളിലെ ഒരു ഭൂഗർഭ സർവ്വേ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്‌ ഇതുവരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ (ഏകദേശം 1900 മുതലുള്ള കണക്കനുസരിച്ച്‌) ഓരോ വർഷവും നമ്മൾ 16 വലിയ ഭൂകമ്പങ്ങൾ പ്രതീക്ഷിക്കണമെന്നാണ്‌. എന്നാൽ ചിലർ വിചാരിക്കുന്നതു ഭൂകമ്പങ്ങളുടെ കാര്യത്തിൽ വർധന ഉണ്ടായിട്ടില്ല അതു രേഖപ്പെടുത്താനുള്ള ഉപകരണങ്ങൾ ഉള്ളതുകൊണ്ട്‌ നമുക്ക്‌ അതു തിരിച്ചറിയാൻ പറ്റുന്നന്നേ ഉള്ളൂ എന്നാണ്‌. പക്ഷേ ലോകമെങ്ങും മുമ്പെന്നത്തെക്കാളും വലിയ ഭൂകമ്പങ്ങൾ ഉണ്ടാകുന്നുണ്ട്‌ എന്നതും അത്‌ അനേകരുടെ ജീവൻ കവരുന്നു എന്നതും ഒരു സത്യമാണ്‌.

3. ഭക്ഷ്യക്ഷാമങ്ങൾ

ലോകമെങ്ങും ഭക്ഷ്യക്ഷാമത്തിന്‌ ഇടയാക്കുന്ന കാര്യങ്ങളാണ്‌ യുദ്ധം, ക്ഷാമം, അഴിമതി, സാമ്പത്തിക തകർച്ച, കൃഷി നോക്കിനടത്തുന്നതിലെ പിടിപ്പുകേട്‌, മോശം കാലാവസ്ഥയെ അതിജീവിക്കാൻവേണ്ട കാര്യങ്ങൾ ചെയ്യാത്തത്‌ എന്നിവയൊക്കെ. ലോകഭക്ഷ്യപരിപാടി (World Food Programme) “2018-ലെ റിപ്പോർട്ടിൽ” ഇങ്ങനെ പറഞ്ഞു: “ലോകമെങ്ങും 82 കോടി 10 ലക്ഷം ആളുകൾക്ക്‌ ആവശ്യത്തിനു ഭക്ഷണം ലഭിക്കുന്നില്ല. അതിൽ 12 കോടി 40 ലക്ഷം പേർ മുഴുപ്പട്ടിണിയിലാണ്‌.” ഓരോ വർഷവും വികലപോഷണം കാരണം 30 ലക്ഷത്തിലധികം കുട്ടികളാണ്‌ മരിക്കുന്നത്‌. 2011-ൽ ലോകമെങ്ങും ഉള്ള കുട്ടികളുടെ ഏതാണ്ട്‌ പകുതിയോളം പേർ മരിക്കാൻ കാരണം അതായിരുന്നു.

4. മാരകമായ രോഗങ്ങൾ, പകർച്ചവ്യാധികൾ

ലോകാരോഗ്യ സംഘടനയുടെ ഒരു പ്രസിദ്ധീകരണം ഇങ്ങനെ പറയുന്നു: “21-ാം നൂറ്റാണ്ട്‌ വലിയ പകർച്ചവ്യാധികൾകൊണ്ട്‌ ഇതിനോടകം ശ്രദ്ധേയമായിരിക്കുന്നു. പഴയ രോഗങ്ങളായ കോളറ, പ്ലേഗ്‌, മഞ്ഞപ്പിത്തം എന്നിവ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പുതിയ രോഗങ്ങളായ സാർസ്‌, മേഴ്‌സ്‌, എബോള, സിക്ക, പാൻഡമിക്ക്‌ ഇൻഫ്‌ളുവൻസ എന്നിവ രംഗപ്രവേശം ചെയ്‌തിരിക്കുന്നു.” ഏറ്റവും പുതിയതായി കോവിഡ്‌-19-ഉം എത്തി. ശാസ്‌ത്രജ്ഞന്മാരും ഡോക്ടർമാരും രോഗങ്ങളെക്കുറിച്ച്‌ ഒരുപാട്‌ പഠിച്ചിട്ടുണ്ടെങ്കിലും രോഗങ്ങൾ പൂർണമായി ഭേദമാക്കാൻ അവർക്കു ഇതുവരെ കഴിഞ്ഞിട്ടില്ല.

5. ലോകമെങ്ങും നടക്കുന്ന സുവിശേഷവേല

അടയാളത്തിന്റെ മറ്റൊരു വശത്തെക്കുറിച്ച്‌ യേശു ഇങ്ങനെ പറഞ്ഞു: “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.” (മത്തായി 24:14) ലോകത്തിൽ ഇത്രയധികം പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും 80 ലക്ഷത്തിലധികം ആളുകൾ ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത ലോകമെങ്ങുമായി 240 ദേശങ്ങളിൽ 1,000-ത്തിലധികം ഭാഷകളിൽ പ്രസംഗിക്കുന്നു. ഇങ്ങനെയൊരു സംഭവം മനുഷ്യചരിത്രത്തിൽ ഇതിനുമുമ്പ്‌ ഉണ്ടായിട്ടില്ല.

അടയാളത്തിന്റെ അർഥവും നമ്മളും

യേശു പറഞ്ഞ അടയാളത്തിന്റെ വിവിധ വശങ്ങൾ നമുക്കു ചുറ്റും നടന്നുകൊണ്ടിരിക്കുകയാണ്‌. ഈ കാര്യത്തിൽ നമ്മൾ താത്‌പര്യം എടുക്കേണ്ടത്‌ എന്തുകൊണ്ട്‌? അതിന്റെ കാരണം യേശു പറഞ്ഞു: “ഇതെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്ത്‌ എത്തിയെന്നു മനസ്സിലാക്കിക്കൊള്ളുക.”—ലൂക്കോസ്‌ 21:31.

ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടം നടപ്പിലാക്കിയെന്നു ദൈവരാജ്യം ഉറപ്പുവരുത്തും

യേശു പറഞ്ഞ അടയാളവും ബൈബിളിന്റെ കാലരേഖയും പരിശോധിച്ചാൽ ദൈവം തന്റെ രാജ്യം 1914-ൽ a സ്വർഗത്തിൽ സ്ഥാപിച്ചു എന്ന്‌ നമുക്കു മനസ്സിലാക്കാൻ കഴിയും. അന്ന്‌ ദൈവം തന്റെ മകനായ യേശുക്രിസ്‌തുവിനെ ദൈവരാജ്യത്തിന്റെ രാജാവാക്കി. (സങ്കീർത്തനം 2:2, 4, 6-9) പെട്ടെന്നുതന്നെ ദൈവരാജ്യം ഭൂമിയെ ഭരിക്കും. അത്‌ എല്ലാ മനുഷ്യഭരണാധികാരികളെയും നീക്കി ഭൂമിയെ ഒരു പറുദീസയാക്കി മനുഷ്യർക്കു എന്നും ജീവിക്കാനായി കൊടുക്കും.

യേശു പഠിപ്പിച്ച മാതൃകാപ്രാർഥനയിലെ വാക്കുകൾ പെട്ടെന്നുതന്നെ നിറവേറും. “അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ.” (മത്തായി 6:10) 1914-ൽ രാജ്യം സ്വർഗത്തിൽ സ്ഥാപിതമായതു മുതൽ ഇന്നു വരെ എന്തൊക്കെ കാര്യങ്ങളാണ്‌ അതു ചെയ്‌തുകൊണ്ടിരിക്കുന്നത്‌? മനുഷ്യരെ ആ സ്വർഗീയഗവൺമെന്റ്‌ ഭരിക്കുമ്പോൾ നമുക്ക്‌ എന്തൊക്കെ കാര്യങ്ങൾ പ്രതീക്ഷിക്കാം?

a 1914-നെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ജീവിതം ആസ്വദിക്കാം പുസ്‌തകത്തിന്റെ 32-ാം പാഠം കാണുക.