ഹുൽദ തന്റെ ലക്ഷ്യത്തിലെത്തി
ഇന്തൊനീഷ്യയിലെ ഒരു ചെറിയ ദ്വീപായ സാങ്കിർ ബസാറിൽ നമ്മുടെ മൂന്നു സഹോദരിമാർ താമസിച്ചിരുന്നു. ബൈബിൾ പഠിക്കാൻ ആളുകളെ സഹായിക്കുന്നവരെന്ന നിലയിൽ ആ ദ്വീപിലുള്ളവർക്കെല്ലാം പരിചയമുള്ളവരായിരുന്നു അവർ. പക്ഷേ കുറച്ച് വർഷങ്ങൾക്കു മുമ്പ് നിങ്ങൾ അവിടെ ചെന്നിരുന്നെങ്കിൽ അവർ മറ്റൊരു കാര്യം ചെയ്യുന്നതു കാണാമായിരുന്നു, മൂന്നു പേരും കടൽത്തീരത്ത് ഇരുന്ന് ജോലി ചെയ്യുന്നത്.
ആദ്യം അവർ വെള്ളത്തിലേക്ക് ഇറങ്ങിച്ചെന്ന് വലിയ കല്ലുകൾ പെറുക്കിയെടുത്ത് തീരത്തേക്കു കൊണ്ടുവരും. ചില കല്ലുകൾക്കു ഫുട്ബോളിന്റെ അത്ര വലുപ്പം കാണും. എന്നിട്ട് അവർ ചെറിയ കൊരണ്ടിപ്പലകയിൽ ഇരുന്ന് ചുറ്റികകൊണ്ട് ആ കല്ലുകൾ കോഴിമുട്ടയെക്കാൾ ചെറിയ കഷണങ്ങളായി പൊട്ടിക്കും. അതു കഴിഞ്ഞ് ആ കല്ലുകൾ ബക്കറ്റുകളിൽ ചുമന്ന് സ്റ്റെപ്പുകൾ കയറി അവർ താമസിക്കുന്നിടത്തേക്കു കൊണ്ടുപോകും. എന്നിട്ട് അവയെല്ലാം ട്രക്കുകളിൽ കയറ്റാൻ പാകത്തിനു വലിയ ബാഗുകളിലാക്കി വെക്കും. റോഡുപണിക്കുവേണ്ടിയാണ് അവ ഉപയോഗിക്കുന്നത്.
ആ സഹോദരിമാരിൽ ഒരാളുടെ പേര് ഹുൽദ എന്നാണ്. മറ്റേ രണ്ടു പേരെക്കാൾ കൂടുതൽ സമയം ഈ ജോലി ചെയ്യാൻ പറ്റുന്നതായിരുന്നു സഹോദരിയുടെ സാഹചര്യം. സാധാരണ ഇങ്ങനെ കിട്ടുന്ന പണമെല്ലാം കുടുംബത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടിയാണു സഹോദരി ഉപയോഗിക്കാറ്. പക്ഷേ, ഇപ്പോൾ സഹോദരിയുടെ മനസ്സിൽ വേറൊരു ലക്ഷ്യംകൂടെയുണ്ട്. JW ലൈബ്രറി ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പറ്റുന്ന ഒരു ടാബ് വാങ്ങണം. JW ലൈബ്രറിയിലുള്ള വീഡിയോകളും മറ്റു വിവരങ്ങളും, കൂടുതൽ നന്നായി ശുശ്രൂഷ ചെയ്യാനും ബൈബിളിനെക്കുറിച്ചുള്ള തന്റെ അറിവ് വർധിപ്പിക്കാനും സഹായിക്കുമെന്നു സഹോദരിക്ക് അറിയാമായിരുന്നു.
ഒന്നര മാസത്തോളം ഹുൽദ പതിവിലും കൂടുതൽ ജോലി ചെയ്തു, അതായത് ദിവസവും രാവിലെ രണ്ടു മണിക്കൂർ വീതം അധികം ജോലി. അങ്ങനെ ചെറിയ ട്രക്ക് നിറയുന്ന അത്രയും കല്ലു പൊട്ടിക്കാൻ സഹോദരിക്കായി. അതുവഴി ടാബ് വാങ്ങാനുള്ള പണം സഹോദരിക്കു കിട്ടി.
ഹുൽദ പറയുന്നു: “കല്ലു പൊട്ടിച്ചുപൊട്ടിച്ച് ശരീരമാകെ വേദനയും ക്ഷീണവും ഒക്കെ ഉണ്ടായെങ്കിലും പുതിയ ടാബ് കിട്ടിയപ്പോൾ ആ വേദനയെല്ലാം ഞാൻ മറന്നു. കാരണം അത് ഉപയോഗിച്ച് എനിക്ക് ഇപ്പോൾ ശുശ്രൂഷ നന്നായി ചെയ്യാനും മീറ്റിങ്ങുകൾക്ക് എളുപ്പം തയ്യാറാകാനും പറ്റുന്നുണ്ട്.” ഇനി, മഹാമാരിയുടെ സമയത്തും തനിക്ക് അത് ഒരുപാട് ഉപകാരപ്പെട്ടെന്നു സഹോദരി പറയുന്നു. കാരണം ആ സമയത്ത് ക്രിസ്തീയപ്രവർത്തനങ്ങളെല്ലാം ഓൺലൈനായിട്ടായിരുന്നല്ലോ. ഒരു ലക്ഷ്യം വെച്ച് അതിൽ എത്തിച്ചേർന്ന ഹുൽദയോടൊപ്പം നമ്മളും സന്തോഷിക്കുന്നു.