വിവരങ്ങള്‍ കാണിക്കുക

ആരുടെ കരവിരുത്‌?

ഗാന്നെറ്റ്‌ കടൽവാത്തയുടെ മുങ്ങാംകുഴി!

ഗാന്നെറ്റ്‌ കടൽവാത്തയുടെ മുങ്ങാംകുഴി!

 മണിക്കൂറിൽ 190 കിലോമീറ്റർ വേഗത്തിൽ വന്ന്‌ കടലിന്റെ മടിത്തട്ടിലേക്ക്‌ ഊളിയിട്ടിറങ്ങാൻ കഴിവുള്ള വലിയ കടൽപ്പക്ഷികളാണു ഗാന്നെറ്റ്‌ കടൽവാത്തകൾ. ഇവ വെള്ളത്തിൽ വന്നിടിക്കുമ്പോഴുണ്ടാകുന്ന ആഘാതം ഗുരുത്വാകർഷണശക്തിയുടെ 20 മടങ്ങിലും അധികമായേക്കാം. യാതൊരു ക്ഷതവും ഏൽക്കാതെ കോരിത്തരിപ്പിക്കുന്ന ഈ അഭ്യാസപ്രകടനങ്ങൾ കാണിക്കാൻ ഇവയ്‌ക്ക്‌ എങ്ങനെ കഴിയുന്നു?

 സവിശേഷത: വെള്ളത്തിലേക്കു പതിക്കുന്നതിനു മുമ്പ്‌ ഗാന്നെറ്റ്‌ പക്ഷികൾ അവയുടെ ചിറകുകൾ ശരീരത്തിനു പിന്നിലേക്കു മടക്കിവെക്കുന്നു. അങ്ങനെ അവ ഒരു അമ്പിന്റെ രൂപത്തിലാകുന്നു. കൂടാതെ, കണ്ണുകൾക്കു ക്ഷതമേൽക്കാതിരിക്കാൻ കണ്ണിലെ ചർമ്മപാളികൾ അവയെ സഹായിക്കുന്നു. അതുപോലെ വെള്ളത്തിലേക്കു വീഴുന്നതിന്റെ ആഘാതം തടയാൻ അവയുടെ കഴുത്തിലെയും നെഞ്ചിലെയും ചില അവയവങ്ങൾ എയർബാഗുപോലെ വികസിച്ചുകൊണ്ട്‌ ഒരു കുഷ്യനായി പ്രവർത്തിക്കുന്നു.

 വെള്ളത്തിലേക്കു പതിക്കുന്നതിനു മുമ്പ്‌ ഈ പക്ഷികൾ അവയുടെ ചുണ്ട്‌, തല, കഴുത്ത്‌ എല്ലാംകൂടി ഒരു കോണാകൃതിയിലാക്കുന്നു. അങ്ങനെയാകുമ്പോൾ വെള്ളത്തിന്റെ മർദം മുഴുവനും ഒരു പേശിയിൽ മാത്രം വരാതെ കഴുത്തിലെ മുഴുവൻ പേശികളിലേക്കും വ്യാപിക്കും. വെള്ളത്തിൽ മുങ്ങിയാൽ ഉടനെ വെള്ളത്തിന്‌ അടിയിലുള്ള കാര്യങ്ങൾ കാണാൻ കഴിയുംവിധം അവയ്‌ക്കു കണ്ണുകൾ ക്രമപ്പെടുത്താനാകും.

 എത്ര ആഴത്തിൽ ഈ പക്ഷികൾക്കു മുങ്ങാംകുഴിയിടാനാകും? പറന്നിറങ്ങുന്ന ആക്കത്തിൽ അവയ്‌ക്ക്‌ 11 മീറ്റർ താഴേയ്‌ക്കു പോകാൻ കഴിയും. എന്നാൽ പകുതി മടക്കിയ ചിറകുകളടിച്ചും പരന്ന ആകൃതിയിലുള്ള കാൽപ്പാദങ്ങൾകൊണ്ട്‌ തുഴഞ്ഞും അവയ്‌ക്കു സമുദ്രത്തിന്‌ അടിയിലേക്ക്‌ 25 മീറ്ററിലും അധികംവരെ പോകാനാകും. ഇനി, അവയ്‌ക്ക്‌ ഒട്ടും ആയാസംകൂടാതെ തിരിച്ച്‌ വെള്ളത്തിനു മുകളിലേക്കു വന്ന്‌ വീണ്ടും പറന്നുയരാൻ കഴിയും.

 ഗാന്നെറ്റ്‌ കടൽവാത്തയുടെ മുങ്ങാംകുഴി കാണുക

 ഈ പക്ഷികളെ അനുകരിച്ചുകൊണ്ട്‌ രക്ഷാപ്രവർത്തനത്തിനായി ഗവേഷകർ മനുഷ്യനിർമിത ഗാന്നെറ്റുകളെ നിർമ്മിച്ചിട്ടുണ്ട്‌. ഈ റോബോട്ടുകളെ ഉണ്ടാക്കിയതു പറക്കാനും മുങ്ങാംകുഴിയിടാനും വെള്ളത്തിന്‌ അടിയിൽനിന്ന്‌ വീണ്ടും പറന്നുയരാനും കഴിയുംവിധമായിരുന്നു. എന്നാൽ പരീക്ഷണസമയത്ത്‌ ഈ റോബോട്ടുകളിൽ ഒന്ന്‌ പല പ്രാവശ്യം തകർന്നുപോയി. കാരണം എന്തായിരുന്നു? വെള്ളത്തിൽ അതിശക്തമായി വന്നടിച്ചതുകൊണ്ട്‌. ഇതിൽനിന്നും ഗവേഷകർ ഒരു കാര്യം മനസ്സിലാക്കി: “ഗാന്നെറ്റ്‌ കടൽവാത്തയെപ്പോലെ അതിവിദഗ്‌ധമായി വെള്ളത്തിലേക്കു മുങ്ങാംകുഴിയിടാൻ“ ഒരു മനുഷ്യനിർമിത ഗാന്നെറ്റിനാവില്ല.

 നിങ്ങൾക്ക്‌ എന്ത്‌ തോന്നുന്നു? അതിവിദഗ്‌ധമായി മുങ്ങാംകുഴി ഇടാനുള്ള ഗാന്നെറ്റ്‌ കടൽവാത്തയുടെ കഴിവ്‌ പരിണമിച്ചുവന്നതാണോ? അതോ ആരെങ്കിലും രൂപകല്‌പന ചെയ്‌തതാണോ?